ഒന്നാമനാകാനുള്ള മത്സരപ്പെരുക്കത്തിനിടയില് മൂന്നാമനെന്ന് സ്വയം പ്രഖ്യാപിച്ച് ഒരാള്‍. ഭാരതത്തിന്റെ ഹൃദയഭൂമിയില്‍ അധികാരത്തിന്റെ കൊടി മൂന്നാംതവണയും ഉയര്‍ത്താനുള്ള ശേഷിയിലും അഹങ്കാരലേശമില്ലാതെ ഒരാള്‍. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് മാതൃകയാണ് മുതിര്‍ന്നവര്‍ക്കും പിന്നാലെ വരുന്നവര്‍ക്കും.
കംസന് മരണം ആസന്നമായ കാലത്ത് എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും കൃഷ്ണനെ മാത്രം കണ്ടു എന്നുപറയുംപോലെ കോണ്‍ഗ്രസും അവര്‍ക്ക് ചുറ്റുമുള്ള മാധ്യമങ്ങളും നരേന്ദ്രമോഡിയെ കുറിച്ച് മാത്രം ചിന്തിക്കുകയും ആ വരവ് തടയാന്‍ അറിയാവുന്ന അടവുകളെല്ലാം പയറ്റുകയും ചെയ്യുന്നതിനിടയിലാണ് ചൗഹാന് ശ്രദ്ധേയനാകുന്നത്. ഗുജറാത്തിനെ മോടി പിടിപ്പിച്ചതിന്റെയും മൂന്നാം വട്ടം അധികാരത്തിലെത്തിയതിന്റെയും മേനിപ്പുറത്താണ് മോഡിയെങ്കില്‍ എന്തുകൊണ്ട് അത് ചൗഹാനായിക്കൂടാ എന്നായിരുന്നു അവരുയര്‍ത്തിയ ചോദ്യം.
തന്നെ ഒന്നാമനാക്കാനുള്ള മാധ്യമങ്ങളുടെ അത്യാര്‍ത്തി കണ്ട് ചൗഹാനും അമ്പരന്നിരിക്കണം. മന്ഥരയുടെ നവകാല അവതാരമായി മാറിക്കഴിഞ്ഞ അക്കൂട്ടര്‍ക്കും ചൗഹാന്റെ അക്കൗണ്ടില്‍ ബിജെപിയുടെയും മോഡിയുടെയും ചോരയ്ക്കായി ഉഴറി നടന്നവര്‍ക്കും ചൗഹാന് നല്കുന്ന മറുപടി ഒരു പാഠമാകേണ്ടതാണ്. ‘നരേന്ദ്രമോഡി ഒന്നാമനാണ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗാണ് രണ്ടാമന്. എന്നേക്കാള്‍ സംഘടനയിലും ഭരണത്തിലും മുതിര്‍ന്നവരാണവര്‍. അതുകൊണ്ടുതന്നെ നിങ്ങള്‍ ഏല്പിച്ചുതരുന്ന ഒന്നാമന് പട്ടം എനിക്കിണങ്ങുന്നതല്ല’ എന്ന് ഉത്തരം നല്കാന് ശിവരാജ് സിംഗ് ചൗഹാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കൊതിച്ച് കാത്തിരുന്നവര്‍ക്ക് അതിനുള്ള അവസരം ചൗഹാന് നല്‍കിയില്ല.
ബൂത്ത് തലം മുതല്‍ പിസിസി, എഐസിസിതലം വരെ പദവികള്‍ക്കായി തെരുവില്ത്തല്ലും കത്തിക്കുത്തും കൊലപാതകവും വരെ നടത്തുന്ന ഖദറിലെ കൊതിയന്മാര് വാര്‍ത്തകളില്‍ നിറയുന്ന പുതിയ കാലത്ത് ചൗഹാന്റെ പാര്‍ട്ടി വേറിട്ട പാര്‍ട്ടിയാകുന്നത് ഇങ്ങനെയാണ്. ചക്കരക്കുടം തേടിനടന്ന് കണ്ടുപിടിച്ച് കൈയിട്ടുനക്കുന്ന തിരക്കിനിടയില്‍ ജനസാമാന്യത്തിന്റെ ഈ ഹൃദയവികാരം തിരിച്ചറിയാന്‍ ദിഗ്വിജയന്‍ മുതല്‍ വത്തിക്കാന്റെ വക്കാലത്തുമായി സോണിയാകോണ്ഗ്രസില് പെറ്റുവീണ വടക്കനാദി വക്താക്കള്‍ വരെയുള്ളവര്‍ക്ക് കഴിഞ്ഞെന്നുവരില്ല. അഴിമതിയുടെ ദുര്‍ഭൂതം വിഴുങ്ങിയ ഭരണകൂടതെമ്മാടിത്തത്തെ തുടച്ചെറിയാനുള്ള ആവേശത്തില്‍ ഇന്ത്യന്‍ യുവത ഇരുകൈകളുമുയര്‍ത്തി നരേന്ദ്ര ദാമോദര്‍ദാസ് മോഡിയുടെ വരവിനായി ആര്‍ത്തുവിളിക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന മതിഭ്രമമാണ് കോണ്‍ഗ്രസിനും അവര്‍ പോറ്റിവളര്‍ത്തുന്ന മാധ്യമപ്പടയ്ക്കും. ആ കുബുദ്ധി നന്നായി തിരിച്ചറിഞ്ഞുതന്നെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി പ്രതികരിച്ചത്.
നരേന്ദ്രമോഡിക്കെതിരായുയരുന്ന കോലാഹലങ്ങളില്‍ ഒരു ചെറുശബ്ദമെങ്കിലും ചൗഹാന്റേതായി ഉയര്‍ന്നിരുന്നുവെങ്കില്‍ നേരംപുലരുംമുമ്പ് അദ്ദേഹത്തെ തങ്ങള്‍ പ്രധാനമന്ത്രിക്കസേരയില്‍ വാഴിക്കുമെന്ന ആവേശത്തിലായിരുന്നു മാധ്യമപ്രകടനം. എന്നാല്‍ കര്‍ഷകന്റെ ത്യഗത്തഴപ്പാണ് അവന്റെ തോട്ടം എന്നറിയാവുന്ന ചൗഹാന് തനിക്കുചുറ്റും തമ്പടിച്ച ചാനല്‍പ്പടയെ നിരാശപ്പെടുത്തി. പിന്നോക്കസംസ്ഥാനമെന്ന് മുമ്പുള്ളവര്‍ എഴുതിത്തള്ളിയ മധ്യപ്രദേശിന് വികസനചക്രവാളത്തില്‍ പച്ചപ്പ് നിറയ്ക്കാനുള്ള ജനകീയപദ്ധതികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ദിഗ്വിജയ് സിംഗ് എന്ന കോണ്‍ഗ്രസ് പ്രമാണിയുടെ തട്ടകമടക്കം മധ്യപ്രദേശത്തിന്റെ മുക്കും മൂലയും ഈ അമ്പത്തിനാലുകാരന്റെ വിജയകഥ പാടുന്നത് അതുകൊണ്ടാണ്.
ബാബുലാല്‍ ഗൗറിന് പകരക്കാരനായി 2005 നവംബര്‍ 30നാണ് ശിവരാജ്സിംഗ് ചൗഹാന് ഭാരതഹൃദയസമ്രാട്ടാകുന്നത്. പിന്നിങ്ങോട്ട് ആ സംസ്ഥാനം നിശ്ശബ്ദവിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. വാഴ്ത്തുപാട്ടുകളില്ലാതെ, മാധ്യമപിന്തുണയില്ലാതെ ചൗഹാന് ഭരിച്ചുകയറി. ലക്ഷാവധി വനവാസി സമൂഹത്തെ പുരോഗതിയിലേക്ക് കൈപിടിച്ചുനടത്തിയ നര്മ്മദാകുംഭ് ഇതാര സംസ്ഥാനങ്ങളും മാതൃകയാക്കി. യമുനയെ കലപ്പച്ചാല് തീര്‍ത്ത് ഗ്രാമപഥങ്ങളിലേക്കൊഴുക്കിയ ബലഭദ്രരാമനെപ്പോലെ മധ്യപ്രദേശത്തിന്റെ തരിശുനിലങ്ങളില്‍ ചൗഹാന് പൊന്ന് വിളയിച്ചു. പവര്‍സപ്ലൈ നിഷേധിച്ച് നാടിന്റെ വെളിച്ചം കെടുത്താനിറങ്ങിയ കേന്ദ്ര ഭരണകൂടത്തിനെതിരെ മുഖ്യമന്ത്രി പൊതുനിരത്തില്‍ ജനങ്ങള്‍ക്കൊപ്പം ഉപരോധം തീര്‍ത്തു. പെട്രോള്‍ വിലക്കയറ്റത്തിന്റെ യുപിഎകാലത്ത് തന്റെ ചെറിയ സൈക്കിളില്‍ അദ്ദേഹം ഭോപ്പാല്‍ നഗരം ചുറ്റി. ഒന്നും പ്രകടനമായിരുന്നില്ല. സീഹോറിലെ കര്‍ഷകദമ്പതികളായ പ്രേം സിംഗ് ചൗഹാന്റെയും സുന്ദര്ബായിയുടെയും മകന് അങ്ങനെയേ ആകാന്‍ കഴിയുമായരുന്നുള്ളൂ.
കര്ഷകന് മാത്രമല്ല ചിന്തകന്‍ കൂടിയാണ് ചൗഹാന്. ഫിലോസഫിയില്‍ സ്വര്‍ണമെഡലുമായി ബര്‍ക്കത്തുള്ള സര്‍വകലാശാലയില്‍ നിന്ന് പുറത്തിറങ്ങിയ ചൗഹാന് എബിവിപിയുടെ സംഘടനാനെക്രട്ടറി മുതല്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് വരെ നിര്‍ണായകമായ ഒട്ടേറെ പദവികള്‍ വഹിച്ചു. അഞ്ച് തവണ എംപിയായി. മുഖ്യമന്ത്രി പദത്തില്‍ വെല്ലുവിളികളില്ലാതെ മൂന്നാമൂഴത്തിലേക്കുള്ള മുന്നേറ്റത്തിലാണ് ശിവരാജ്സിംഗ് ചൗഹാന്റെ അജയ്യയാത്ര. എന്തുകൊണ്ട് ചൗഹാന് വ്യത്യസ്തനാകുന്നു എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ പക്കല്‍ മറുപടിയുണ്ട്, തീര്‍ത്തും വ്യത്യസ്തമായ മറുപടി. ‘ എന്തെങ്കിലും വ്യത്യസ്തത അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് എന്റേതല്ല, എന്റെ പാര്‍ട്ടിയുടെ വ്യത്യസ്തതയാണ്.’ പദവികളിലല്ല പ്രവര്‍ത്തനത്തിലാണ് കാര്യം എന്ന് തിരിച്ചറിയുമ്പോള്‍ രാജ്യം ഇത്തരം ഭരണാധികാരികളെ കൊതിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: