പാര്‍ട്ടികളുടെ പേരുനോക്കിയാലും കൊടികളുടെ നിറം കണ്ടാലും കേരളത്തിലെ ഭരണപ്രതിപക്ഷ മുന്നണികളെ തിരിച്ചറിയാനൊക്കില്ല. ഇത് നേരത്തെ തന്നെ പറഞ്ഞുകേള്‍ക്കുന്നതും കേരളീയരുടെ അനുഭവവുമാണ്.
ഒരു കള്ളനാണയത്തിന്റെ ഇരുപുറംപോലെ. ചെങ്കൊടി കോണ്‍ഗ്രസ് മുന്നണിയിലുണ്ട്. സിപിഎം മുന്നണിയില്‍ കോണ്‍ഗ്രസ് കൊടിയുമുണ്ട്. പച്ചക്കൊടിയും ഇരുമുന്നണിയിലുമുള്ളതാണ്.
ചെങ്കൊടിയില്‍ വെള്ള വട്ടത്തിനകത്ത് അരിവാള്‍ ചുറ്റിക രണ്ട് മുന്നണിയിലും കാണാം. മുന്നണി ജാഥകള്‍ കണ്ടാല്‍ മഴവില്ലുപോലെ ബഹുവര്‍ണങ്ങളാല്‍ കണ്ണഞ്ചിപ്പിക്കും. പാര്‍ട്ടിയുടെ എണ്ണത്തിലും കൊടികളുടെ വര്‍ണത്തിലും മാത്രം ഇത് ഒതുങ്ങുന്നില്ല. വന്ന് വന്ന് അത് സ്വഭാവത്തിലും പ്രതിഫലിക്കുന്നു. മുന്നണിയെ നയിക്കുന്ന മുഖ്യകക്ഷികളിലാണിത് പ്രകടം.
സിപിഎമ്മില്‍ വി.എസ്.അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും പാര്‍ട്ടിക്കൊരു ന്യായം. വി.എസ്സിന് മറ്റൊന്ന്. മുഖ്യമന്ത്രിയായിരിക്കുമ്പോഴണദ്ദേഹം പിബി അംഗമല്ലാതായത്. പാര്‍ട്ടി കേരള ഘടകത്തിന്റെ ഇപ്പോഴത്തെ ആവശ്യം പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കണമെന്നാണ്.
അതിനായി സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും തലസ്ഥാനങ്ങളില്‍ ഒട്ടനവധി ചര്‍ച്ചകള്‍ നടത്തി. ചരടുവലികള്‍ കണ്ടു. എന്നിട്ടും ശങ്കരന് തെങ്ങില്‍ത്തന്നെ. പാര്‍ട്ടിക്ക് കൊള്ളാനും തള്ളാനും പറ്റാത്ത അവസ്ഥ. യൂറോപ്പില്‍ പണ്ടൊരു രീതിയുണ്ടായിരുന്നത്രെ. ശത്രു ബലവാനാണെങ്കില്‍ വളര്‍ത്തുമൃഗത്തിന് ശത്രുവിന്റെ പേരിടും.
എന്നിട്ട് വെടിവച്ചുകൊല്ലും. കലിപ്പ് തീര്ക്കുന്നതങ്ങനെയാണ്. വേര് യൂറോപ്പിലുള്ള പാര്ട്ടിയായതുകൊണ്ടാകാം വി.എസ്സിന്റെ കാര്യത്തിലും സമാനമായ സ്ഥിതിയാണ് കണ്ടത്. വിഎസ്സിനെ ലക്ഷ്യംവച്ച് വീശിയ വാള് ചെന്നുകൊണ്ടത് സഹായികള്‍ക്ക്. മൂന്നു സഹായികളെയും പാര്‍ട്ടി പടിയടച്ച് പിണ്ഡംവച്ചു. സംരക്ഷിക്കാന്‍ വിഎസ്സിനും കഴിഞ്ഞില്ല.
അതില്‍ പ്രധാനം എന്നും നിഴല്‍പോലെ വിഎസ്സിനെ പിന്തുടര്‍ന്ന പേഴ്സണല്‍ അസിസ്റ്റന്റ് സുരേഷ്. പാലമരം ഇല്ലാത്ത യക്ഷിയെപ്പോലെ ഏതായാലും അലഞ്ഞുതിരിയാന്‍ സുരേഷ് തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി പണികളഞ്ഞെങ്കിലും പണവും പണിയും തേടി സുരേഷ് നാളെ ഗള്‍ഫിലേക്ക് പറക്കുകയാണ്. ഫുജൈറയിലേക്കാണ് യാത്ര.
അവിടെ ഒരു കമ്പനിയില്‍ സുഹൃത്ത് വഴി തരപ്പെട്ട ജോലിയില്‍ പ്രത്യയശാസ്ത്രത്തിന്റെ പുറംതോട് പൊട്ടിച്ച് പുതിയ പാഠങ്ങള്‍ വശത്താക്കിവേണം ജീവിതം പച്ചപിടിപ്പിക്കാന്‍. പ്രസ് സെക്രട്ടറിയായിരുന്ന കെ.ബാലകൃഷ്ണന് എഴുത്തിന്റെ വഴി നിശ്ചയമുള്ളതിനാല്‍ പാര്‍ട്ടി വിചാരിച്ചാലും എഴുതി തള്ളാനാവില്ല. പിന്നെ ശശിധരന്. വാകീറിയത് ദൈവമല്ലെ ജീവിക്കാന്‍ വഴിയും കണ്ടിരിക്കുമെന്ന വിശ്വാസക്കാരനാണോ എന്നറിയില്ല.
ഇത്രയും പറഞ്ഞത് സിപിഎമ്മിലെ കാര്യം. ഏതാണ്ട് അവിടത്തെപ്പോലെ തന്നെയായിരിക്കുന്നു കോണ്‍ഗ്രസ്സിലെ വിശേഷവും. എത്ര ഉന്നമുള്ളയാളെറിഞ്ഞാലും തടിക്ക് തട്ടാതെ മെയ്വഴക്കം പ്രകടിപ്പിച്ചുപോന്നയാളാണ് ഉമ്മന്‍ചാണ്ടി.
എന്നാലിപ്പോള്‍ ഏറു കൊള്ളുന്നില്ലെങ്കിലും ചീളും ചെളിയും തൂവെള്ള ഖദറിന്റെ നിറം കെടുത്തുകയാണ്. വിഎസ്സിനെ ലക്ഷ്യംവച്ച് സഹചാരികളെ വീഴ്ത്തിയ സിപിഎമ്മിന്റെ ശൈലിതന്നെ ഇതാ ഇവിടെയും. പൊന്നുവയ്ക്കേണ്ടിടത്ത് പൂവെച്ചും കാര്യം നടത്തണമല്ലൊ. പേഴ്സണല്‍ സ്റ്റാഫ് ടെന്നി ജോപ്പനെ മുന്നില്‍ നിര്‍ത്തി യഥാര്‍ത്ഥത്തില്‍ പ്രഹരിക്കുന്നത് ഉമ്മന്‍ചാണ്ടിയെ തന്നെ.
അത് യാദൃശ്ചികമായി സംഭവിച്ചതാണോ? വിശ്വസിക്കാന്‍ തോന്നുന്നില്ല. ആരോപണം കേരളത്തില്‍ ഒതുങ്ങുന്നില്ല. ദല്‍ഹിയിലെ ചലനങ്ങളും ചരടുവലികളുമെല്ലാം പിന്തുടര്ന്നുള്ള ആരോപണം പൊടുന്നനെ എത്തിയെങ്കില്‍ അതില്‍ കാര്യമുണ്ട്. കാരണവുമുണ്ട്. എപ്പോഴാണോ രമേശ് ചെന്നിത്തലയ്ക്ക് എപ്പോഴാണോ ഉപമുഖ്യമന്ത്രിസ്ഥാനവും ആഭ്യന്തരവകുപ്പും ‘ബാലികേറാമലയായത്’ അന്നുമുതലാണത്. നിയമസഭയ്ക്കകത്തും പുറത്തും ഐ വിഭാഗം മുഖ്യമന്ത്രിയെ സംരക്ഷിക്കാനിറങ്ങാതെ മൗനത്തിലാണല്ലൊ. ചിലപ്പോള്‍ മൗനം വാചാലമാകും.
ടെന്നിജോപ്പനെ സരിത എസ്.നായരുമായി കൂട്ടിക്കെട്ടിയാണ് വിവാദം കൊഴുക്കുന്നത്.
പുതിയ മാര്‍പ്പാപ്പയെ വാഴിക്കുന്ന ചടങ്ങ് കാണാന്‍ വത്തിക്കാന്‍വരെ പോയി തിരിച്ചെത്തിയ ജോപ്പന് ഇങ്ങിനെയൊരു പൊല്ലാപ്പ് മനസ്സില്‍പ്പോലും കണ്ടിരിക്കില്ല. ആലപ്പുഴയില്‍ നിന്നും ഹരിപ്പാട് നിന്നുമാണ് സരിതാ എസ്.നായരും ജോപ്പനുമായുള്ള ബന്ധത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി ചില മാധ്യമങ്ങളിലേക്ക് കത്തുവന്നത്. ആ കത്തിലെ കുത്ത് ജോപ്പനു കൊള്ളാനുള്ളതായിരുന്നില്ല. മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും നിരവധി തവണ സരിതയുടെ ഫോണിലേക്ക് വിളി. സരിതയുടെ വിളി തിരിച്ചും. അതിന്റെ എണ്ണവും ദൈര്‍ഘ്യവുമൊക്കെ കൃത്യമായി അറിഞ്ഞ് കത്തയയ്ക്കണമെങ്കില്‍ അത് ജോപ്പനെ ഉദ്ദേശിച്ച് മാത്രമെന്ന് കരുതാന്‍ പറ്റുമോ?
ഇമ്മാതിരി ‘അലക്കുലുത്തും’ ‘ഏടാകൂട’വുമൊക്കെ ആദ്യം അറിയുന്നതും ആഴത്തില്‍ പരിശോധിക്കുന്നതും പി.സി.ജോര്‍ജ്ജ് ആകുന്നതെന്തുകൊണ്ടാണാവോ? അദ്ദേഹത്തിന്റെ പ്രസ്താവന വന്നു. സരിത എസ്.നായര്‍ കെ.ബി.ഗണേശ്കുമാറിന്റെ കേസുകെട്ടാണെന്നാണ് ജോര്‍ജ് പറയുന്നത്. സരിത തന്നെയും വീഴ്ത്താന്‍ ശ്രമിച്ചു എന്നും ജോര്‍ജ്ജ് വെളിപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയോടും ജോപ്പനോടും ജോര്‍ജ് കാര്യങ്ങള്‍ മുന്‍ കൂട്ടി പറഞ്ഞതാണത്രെ. സൗരോര്‍ജ്ജ പ്ലാന്റും കാറ്റാടി ഫാമുമാണ് സരിതയുടെ നമ്പര്‍. നൂറുകണക്കിനാളുകളില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് സരിത സമാഹരിച്ചതെന്ന് പറയുന്നു. 13 കേസുകളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ അവര്‍ക്ക് ഒരു വിലക്കുമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല നല്ല വിലയുമായിരുന്നു. അതറിയാത്ത കോണ്ഗ്രസ്സുകാരുണ്ടായിരുന്നില്ല.
അതില്‍ ‘എ’യും ‘ഐ’യും പെടും. രമേശ് ‘തല്ലുംകൊണ്ട് പുളിയും കുടിച്ച്’ എന്ന അവസ്ഥയിലെത്തുംവരെ ‘ഐ’ക്കാര്‍ക്ക് സരിത മോശക്കാരിയേ ആയിരുന്നില്ല. ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്നപോലെ എല്ലാവര്ക്കും സരിതയെ വേണമായിരുന്നു. കേന്ദ്രമന്ത്രി മുതല്‍ സംസ്ഥാന മന്ത്രിവരെ. ആര്‍ക്ക് എന്തൊക്കെ വേണമെന്നറിയാം സരിതയ്ക്ക്.
സരിതാ പ്രശ്നത്തോടൊപ്പം തന്നെ പൊങ്ങിവന്നിരിക്കുന്നു ‘ദല്‍ഹിയിലെ പാവം പയ്യന്’. മുഖ്യമന്ത്രിയുടെ ദല്‍ഹി കാര്യങ്ങള്‍ നോക്കുന്ന തോമസ് കുരുവിള എന്ന ‘പാവം പയ്യന്’ സ്റ്റാഫുമല്ല കുടുംബക്കാരനുമല്ലെന്ന കാര്യം മുന്നേതന്നെ അറിയാമായിരുന്നു കോണ്‍ഗ്രസ്സുകാര്‍ക്ക്. ഇത്രകാലവും അയാളെ അംഗീകരിക്കുകയും ഉമ്മന്‍ചാണ്ടിയുടെ നിഴലാകാന്‍ അനുവദിക്കുകയും ചെയ്തവര്‍ തന്നെയാണിപ്പോള്‍ അപകടം ചൂണ്ടിക്കാട്ടുന്നത്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നല്ലെ. പാവം പയ്യന്മാര് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്ക്കൊരു വീക്കിനസ്സാണ്. കെ.കരുണാകരനെ പൊല്ലാപ്പിലാക്കിയത് ഇതുപോലൊരു പാവം പയ്യനായിരുന്നല്ലോ. തൃശ്ശൂര്‍ക്കാരന്‍ ആന്റോ.
ആന്റോ ഒരു പാവം പയ്യനെന്ന് കരുണാകരന് തന്നെയായിരുന്നു വിശേഷിപ്പിച്ചത്. കരുണാകരനെ വെട്ടിലാക്കാന്‍ ഉമ്മന്‍ചാണ്ടിയടക്കം പാവം പയ്യന് പ്രശ്നം കരുവാക്കിയതാണ്. പാമോയില്‍ കേസും ചാരക്കേസുമെടുത്ത് കെ.കരുണാകരനെ കെട്ടുകെട്ടിച്ച ചരിത്രം കേരളത്തിലുണ്ട്. അതിലെ നായകരാണിപ്പോള് സമാന കേസുകളില്പ്പെട്ടുഴലുന്നത്. കലികാലത്തങ്ങനെയാണ്.
വയലില്‍ പണിയെടുത്താല്‍ വരമ്പത്ത് കൂലി. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പോരടിക്കുകയാണ്. ജോപ്പനെ വിട്ട് ഉമ്മന്ചാണ്ടിയിലേക്കവര് ഗണ്‍പോയിന്റ് പിടിച്ചുകഴിഞ്ഞു. അന്നേരം ചേര്‍ന്ന കെപിസിസി യോഗം മുഖ്യമന്ത്രിയെ രക്ഷിക്കാനെന്തു ചെയ്യണമെന്നാലോചിച്ചില്ല. ആരോപണങ്ങളെ തള്ളിക്കളയുന്നു എന്ന് പറയാന്‍ തോന്നിയില്ല. കെപിസിസി പ്രസിഡന്റ് വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ മറുപടി മുഖ്യമന്ത്രി പറയട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്.
എന്നാല്‍ മറ്റൊരു മുഖ്യമന്ത്രിക്കെതിരെ മൂക്കുവിറപ്പിക്കാനും സമയം കണ്ടെത്തി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ അടുത്ത തെരഞ്ഞെടുപ്പിന്റെ പ്രചരണചുമതല ബിജെപി ഏല്‍പ്പിച്ചതിലാണ് കെപിസിസിയ്ക്ക് അരിശം. പ്രചരണം മോദിയെ ഏല്പിച്ചാല് ബിജെപിയുടെ തോല്‍വി ഉറപ്പാണെന്നാണ് കെപിസിസി വിലയിരുത്തിയത്.
എന്നാല്‍ പിന്നെ അതങ്ങ് സംഭവിക്കുന്നതല്ലെ കോണ്‍ഗ്രസ്സിന് സന്തോഷമാകുന്നത്. പിന്നെ എന്തിനാണാവോ ഈ അങ്കലാപ്പ്. സിപിഎമ്മില്‍ വിഎസ്സിനെപ്പോലെ കോണ്‍ഗ്രസ്സില്‍ ഉമ്മന്‍ചാണ്ടിയുമായി തീരണമെന്നാഗ്രഹം. അതിന്റെ വെള്ളാട്ടമാണ് ഇന്നത്തെ വിവാദം. ഏതായാലും ജോപ്പന്റെ പണി പോയി. പാര്‍ട്ടി കൂടെ ഉണ്ടാകുമെന്നുറപ്പില്ല. ഉമ്മന്‍ചാണ്ടിയെങ്കിലും തുണയാകുമോ?
കെ കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: