ഹൈദരാബാദ്: തെലുങ്കാന സംസ്ഥാനം രൂപീകരിക്കണം എന്ന ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് നിയമസഭയിലേയ്ക്ക് മാര്‍ച്ച് നടത്തിയ തെലങ്കാന രാഷ്ട്ര സമിതി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തെലുങ്കാന ജോയിന്‍്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
എം.പിമാരായ ജി. വിവേക്, മണ്ഡ ജഗന്നാഥം, മുന്‍ എം.പിമാരായ വിനോദ് ജിതേന്ദ്ര റെഡ്ഡി എന്നിവരെയാണ് നിയമസഭാ മന്ദിരത്തിനടുത്ത് വച്ച് അറസ്റ്റ് ചെയ്തത്. ഇന്ദിരാ പാര്‍ക്കിനടുത്ത് ടി.ആര്.എസ് നേതാവ് കെ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിതയേയും അനുയായികളേയും പോലീസ് അറസ്റ്റ് ചെയ്തു. ചലോ അസംബ്ലി എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഹൈദരാബാദ് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.
പോലീസിന്റെ അടിച്ചമര്‍ത്തലിനെതിരെ ഞങ്ങള്‍ ചെറുത്ത് നില്‍ക്കുമെന്നും അഭിപ്രായ പ്രകടനത്തിനുള്ള ഞങ്ങളുടെ ജനാധിപത്യ അവകാശമാണ് അടിച്ചമര്‍ത്തുന്നതെന്നും ജി. വിവേക് പറഞ്ഞു. നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുന്നത് കണക്കിലെടുത്ത് നിയമസഭ മന്ദിരം ഉള്‍പ്പെടുന്ന ഹൈദരാബാദ്, സൈബറാബാദ് പോലീസ് സ്റ്റേഷന് പരിധികളില്‍ നിരോധാഞ്ജന പുറപ്പെടുവിച്ചിരുന്നു.
ജയ് തെലുങ്കാന മുദ്രാവാക്യം വിളിച്ച് നിയമസഭ മന്ദിരത്തിലേക്ക് പ്രകടനം നടത്തിയ ഒരു സംഘം വിദ്യാര്‍ഥികളേയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധ പ്രകടനങ്ങള്‍ ഹൈദരാബാദിലെ സാധാരണ ജീവിതം സ്തംഭിപ്പിച്ചു. നിയമസഭാ മന്ദിരത്തിനടുത്തുള്ള നിരവധി പ്രധാന റോഡുകളും ഫ്ലൈ ഓവറുകളും അടച്ചിട്ടിരിക്കുകയാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നൂറുകണക്കിന് പോലീസിനേയും അര്‍ധസൈനികരേയും നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.
എം.എല്‍.എമാരേയും ഉദ്യോഗസ്ഥരേയും മാധ്യമപ്രവര്‍ത്തകരേയും മാത്രമേ നിയമസഭ മന്ദിരത്തിനടുത്തേക്ക് കടത്തി വിടുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: