ന്യൂദല്‍ഹി: നരേന്ദ്രമോദിയെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ ഇസ്രത് ജഹാനും കൂട്ടാളികളും കൊല്ലപ്പെട്ട കേസില്‍ സിബിഐ നടത്തുന്ന അന്വേഷണത്തിനെതിരെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ രംഗത്ത്. മോദിക്കു നേരേ വധശ്രമമുണ്ടാകുമെന്ന് ഗുജറാത്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് തയ്യാറാക്കി നല്കിയ ഐബി സ്പെഷ്യല്‍ ഡയറക്ടര്‍ രജീന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാനുള്ള സിബിഐയുടെ ശ്രമമാണ് ഐബിയുടെ രൂക്ഷമായ എതിര്‍പ്പിന് കാരണമായത്.
സിബിഐയുടെ നീക്കത്തിനെതിരെ ഐബി ഡയറക്ടര്‍ ആസിഫ് ഇബ്രാഹിം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കരമേനോനെ കണ്ട് എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കരമേനോന്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യപ്പെട്ടതായാണ് വിവരം. ഇന്റലിജന്‍സ് ബ്യൂറോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ അന്വേഷണത്തിലേക്ക് വലിച്ചിഴച്ച് ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതിലുള്ള ഐബിയുടെ അതൃപ്തി ശിവശങ്കരമേനോന്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സിബിഐയുടെ രീതി തെറ്റായ കീഴ് വഴക്കങ്ങള്‍ക്ക് തുടക്കമിടുമെന്നും ഇതു തെറ്റായ സന്ദേശം നല്‍കുമെന്നുമാണ് ഐബി ഡയറക്ടറുടെ നിലപാട്. സിബിഐക്കെതിരെ പരസ്യമായി രംഗത്തെത്തിയ ഇന്റലിജന്‍സ് മേധാവി നരേന്ദ്രമോദിക്കെതിരെ ലഷ്കര്‍ ഇ തോയ്ബ ഭീകരാക്രമണം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടും ഫലത്തില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.
കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, ആഭ്യന്തര സെക്രട്ടറി ആര്.കെ. സിങ്, സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ എന്നിവരോടും ഐബി ഡയറക്ടര്‍ ആസിഫ് ഇബ്രാഹിം അതൃപ്തി അറിയിച്ചിട്ടുണ്ട്. 1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ രജീന്ദ്രകുമാര്‍ ഇസ്രത് ജഹാന് ഗുജറാത്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിക്കുന്ന സമയം അഹമ്മദാബാദിലെ ജോയിന്റ് ഡയറക്ടറായിരുന്നു. രജീന്ദ്രകുമാര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് പോലീസ് ഇസ്രത് ജഹാനെയും കൂട്ടാളികളെയും വെടിവെച്ചു കൊന്നത്. എന്നാല്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് സിബിഐയുടെ വാദം. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യലിന് ഹാജരാകാന്‍ രജീന്ദ്രകുമാറിന് സിബിഐ സമന്‍സ് നല്‍കിയതോടെയാണ് ഐബി നേതൃത്വം പ്രശ്നത്തില്‍ ഇടപെട്ടത്.
ഇതിനകം ഐപിഎസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ നിരവധി പോലീസ് ഓഫീസര്‍മാരെ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. നരേന്ദ്രമോദിക്കെതിരെ രാഷ്ട്രീയ ആയുധമായി സിബിഐയെ ഉപയോഗിച്ച് കേസിനെ വളച്ചൊടിക്കുകയാണെന്നാണ് ആരോപണം. സിബിഐ അന്വേഷണത്തിനെതിരെ ഇന്റലിജന്‍സ് വിഭാഗം അതൃപ്തി പ്രകടിപ്പിച്ചത് ഗൗരവകരമാണെന്ന് ബിജെപി പ്രതികരിച്ചു. രാജ്യത്തെ രണ്ട് അന്വേഷണവിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത ഗുണകരമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടുകളാണ് ഇതിനുകാരണമെന്നും ബിജെപി വക്താവ് നിര്‍മല സീതാരാമന് പറഞ്ഞു. എത്രയുംപെട്ടന്ന് പ്രശ്നങ്ങള്പരിഹരിക്കണം. ഇസ്രത് ജഹാനും കൂട്ടാളികളും വെടിയേറ്റു മരിച്ചത് മോദിയെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണെന്നും അവര്‍ വ്യക്തമാക്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: