എല്ലാ സാധനങ്ങളുടെയും വിലക്കയറ്റം ഉപഭോഗസംസ്ഥാനമായ കേരളത്തിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയാണ്. ഗ്രാമങ്ങളില്‍ താമസിച്ച് നഗരങ്ങളില്‍ ജോലിചെയ്യുന്ന, ഹോട്ടലുകളില്‍നിന്നും ഭക്ഷണം കഴിക്കുന്ന ജനവിഭാഗങ്ങളെയാണ് പാവങ്ങളോടൊപ്പം ഈ വിലക്കയറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. പച്ചക്കറിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെയും കോഴിയിറച്ചിയുടെയും വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തപക്ഷം ഹോട്ടല്‍ഭക്ഷണത്തിന്റെ വില ഉയര്‍ത്തേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് പറഞ്ഞുകഴിഞ്ഞു. വിലക്കയറ്റം താങ്ങാന്‍ വയ്യാത്ത അവസ്ഥയില്‍ ആണെന്നും അവരും ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ ഇതില്‍ അടിയന്തരമായി ഇടപെടണമെന്നാണ് അസോസിയേഷന് ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും മന്ത്രി കെ.പി. മോഹനനും അനൂപ് ജേക്കബിന് നല്കിയ നിവേദനങ്ങളില്‍ പറഞ്ഞിട്ടുള്ളത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം മാത്രമല്ല തൊഴിലാളിക്ഷാമവും ഹോട്ടല്‍ വ്യവസായത്തിന് വെല്ലുവിളിയാണ്. അരിക്ക് കിലോവിന് 38-44, ബ്രാന്റഡ് അരിക്ക് 48-50, വെള്ള അരിക്ക് 35, പച്ചരിക്ക് 27-32, പഞ്ചസാര 36, ഉഴുന്ന് 68, മല്ലി 110, കടുക് 80, പരിപ്പ് 56, കടല 58, ചെറുപയര്‍ 78, വന്‍പയര്‍ 64, മുളക് 110, ഗോതമ്പ്പൊടി 24, ശര്‍ക്കര 58- ഇങ്ങനെ പോകുന്നു സാധനവില. മുഖ്യമന്രിയുടെ ഈ വിലക്കുതിപ്പിനെപ്പറ്റി സഭയില്‍ അജ്ഞത പ്രകടിപ്പിച്ചതുതന്നെ അദ്ദേഹത്തിന് ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ അഭാവത്തിനടിവരയിടുന്നു. പൊതുവിപണിയില്‍ അരിവില കൂടിയിട്ടില്ലെന്നും ബ്രാന്‍ഡഡ് അരിവില ഉയര്‍ത്തിയതിനെക്കുറിച്ചാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്.
പൊതുവിപണി വില നിയന്ത്രണവിധേയമെന്ന് മാത്രമല്ല സിവില്‍ സപ്ലൈസും സര്‍ക്കാര്‍ ഏജന്‍സികളും കാര്യക്ഷമമാണെന്നുമാണ് ഉമ്മന്‍ ഭാഷ്യം. സ്വാഭാവികമായും പ്രകോപിതരായ പ്രതിപക്ഷം ഉമ്മന്‍ചാണ്ടിയുടെ സ്വര്‍ഗ്ഗരാജ്യത്തില്‍ മാത്രമാണ് ഈ സ്ഥിതി എന്ന് പ്രതികരിച്ചപ്പോഴാണ് ഈ മാസം മുതല്‍ ഒരു രൂപ അരി 25 കിലോ പുനഃസ്ഥാപിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കോഴിയിറച്ചിക്ക് പര്‍ച്ചേസ് ടാക്സ് എടുത്തുകളയുകയും സെയില്‍ടാക്സ് ഒഴിവാക്കുകയും ചെയ്തില്ലെങ്കില്‍ ഹോട്ടലുകള്‍ വില വര്‍ധിപ്പിക്കും. ജൂണ്‍ 15 മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍വരുമ്പോള്‍ മത്സ്യവിലയും കുതിക്കും. എല്ലാ സാധനങ്ങളുടെയും വില ഒരു മാസം കൊണ്ടാണ് ഇരട്ടിയായത്. തമിഴ്നാട്ടിലെ കടുത്ത വരള്‍ച്ചയെത്തുടര്‍ന്ന് പച്ചക്കറിവരവ് ഗണ്യമായി കുറഞ്ഞതാണ് പച്ചക്കറി വില ഉയരാന്‍ കാരണമായത്. ഒരുമാസം മുമ്പ് കോഴിവില 100 ല്‍ താഴെയായിരുന്നതാണ് 130-135 വരെ എത്തിനില്‍ക്കുന്നത്. ഇനിയും ഉയരാന്‍ തയ്യാറായി നില്ക്കുന്നതും. ഇതിന് കാരണം തമിഴ്നാട്ടില്‍നിന്നുള്ള ഇറച്ചിക്കോഴി വരവ് കുറഞ്ഞതാണ്. കേരളം തിന്നുന്ന കോഴിയിറച്ചിയുടെ 70 ശതമാനവും തമിഴന് കോഴികളുടേതാണ്.
കേരളം അനുഭവിക്കുന്നത് സ്വയം കൃതനാര്‍ത്ഥമാണ്. കര്ഷകവൃത്തി അന്യമാക്കി വയലുകള്‍ ഭൂമാഫിയക്ക് വിറ്റ് ബഹുനിലകെട്ടിടങ്ങളുയര്ത്തി കേരളം വികസിച്ചപ്പോള്‍ ഇവിടെ ചുരുങ്ങിയത് ഭക്ഷണസാധന ലഭ്യതയാണ്. മാവേലിയെപ്പോലും കേരളം വരവേല്‍ക്കുന്നത് തമിഴ്നാട് പൂക്കളെകൊണ്ടാണല്ലോ. ഗ്രാമീണ സംസ്കാരം അപ്രത്യക്ഷമായപ്പോള്‍ പച്ചക്കറികൃഷിയും വീടുകള്‍ക്ക് അന്യമായി സ്വാശ്രയം വെടിഞ്ഞ് പരാശ്രയത്തില്‍ കഴിയാനാണ് മലയാളി ഇഷ്ടപ്പെടുന്നത്. അതിന്റെ ദുരന്തഫലമാണ് വിലക്കയറ്റം. ജനങ്ങള്‍ അരി ലോബികളുടെയും പച്ചക്കറി-കോഴി-മാട്ടിറച്ചി ലോബികളുടെയും വിനീതവിധേയരായി കഴിയേണ്ടിവരുന്ന അവസ്ഥ. പ്രഖ്യാപനക്ഷാമമില്ലാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുന്നത് ഈ മാസം മുതല്‍ ഒരു രൂപ അരി 25 കിലോ പുനഃസ്ഥാപിക്കുമെന്നാണ്. ഇപ്പോള്‍തന്നെ നാല് വിജിലന്‍സ് കേസുകളില്പ്പെട്ടിരിക്കുന്ന മന്ത്രി അനൂപ് ജേക്കബ് ശക്തമായ നടപടിയെടുത്ത് പൂഴ്ത്തിവെപ്പിനും കരിഞ്ചന്തക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് കൂട്ടിച്ചേര്‍ത്തത് 57 റേഷന്‍കടകള്‍ സസ്പെന്റ് ചെയ്ത കാര്യവും അഞ്ച് മൊത്തവ്യാപാരികളുടെ ലൈസന്‍സ് റദ്ദാക്കിയ കാര്യവുമാണ്. വിലവിവരം പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. പ്രസ്താവനകള്‍കൊണ്ട് വിശപ്പടങ്ങില്ല. അരിഭക്ഷണക്കാരായ മലയാളികള്‍ക്ക് ന്യായമായ വിലക്ക് അരി ലഭ്യമാക്കണം എന്ന് മാത്രമല്ല നിയന്ത്രണമില്ലാതെ ഉയരുന്ന പച്ചക്കറി-കോഴി വില നിയന്ത്രിക്കാന്‍ സത്വര നടപടികളും എടുക്കണം. സ്വയം ഭുജിക്കാനുള്ള ഭക്ഷണത്തിനുള്ള വസ്തുക്കള്‍ പോലും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത മലയാളിക്ക് അഭിമാനിക്കാന്‍ എന്തുണ്ട്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: