ന്യൂദല്‍ഹി: പൊതു തെരഞ്ഞെടുപ്പിനു മുമ്പുള്ള പതിവാണത്, മൂന്നാം മുന്നണി. ഒരിക്കല്‍ അങ്ങനെയൊന്നു സംഭവിച്ചു. അങ്ങനെ വി.പി.സിംഗ് പ്രധാനമന്ത്രിയായി. രാജാസാഹിബും ഉറക്കത്തില്‍ പോലും പ്രതീക്ഷിക്കാത്തതായിരുന്നു അത്. കോണ്‍ഗ്രസ് ക്ഷയിക്കുകയും ബിജെപി അത്രയ്ക്ക് അങ്ങ് പോഷിക്കുകയും ചെയ്യുന്നതിനു മുമ്പുള്ള കാലമായിരുന്നു അത്. രാഷ്ട്രീയ തന്ത്രജ്ഞരായി അടല്‍ ബിഹാരി വാജ്പേയിയും ലാല്‍കൃഷ്ണ അദ്വാനിയും ചേര്‍ന്ന് ഒരു തീരുമാനം കൈക്കൊണ്ടു, ജനതാദളിനെ പുറത്തുനിന്നു പിന്തുണച്ചു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സഹായിക്കുക. അങ്ങനെ വിശ്വനാഥ് പ്രതാപ് സിംഗ് പ്രധാനമന്ത്രിയായി. മൂന്നാം ‘മുന്നണി’യെന്നൊരു സംവിധാനം വന്നു.
തക്ക രാഷ്ട്രീയ കാലാവസ്ഥയില്‍ ബിജെപി പിന്തുണ പിന്‍വലിച്ചതും ജനതാദളം പലതായി പൊളിഞ്ഞു പിരിഞ്ഞതും പില്ക്കാലത്തെ ചരിത്രം. എന്നാല്‍ പിന്നെ പൊതു തെരഞ്ഞെടുപ്പുണ്ടാകുന്നതിനു മുന്നോടിയായി മൂന്നാം മുന്നണിയെന്ന ചത്ത പാമ്പിന്റെ വാലനങ്ങാന് തുടങ്ങും. 2014-ലാണ് പൊതുതെരഞ്ഞെടുപ്പെങ്കിലും ഇക്കുറി നേരത്തേ തുടങ്ങിയിരിക്കുന്നൂ വാലനക്കം.
പ്രധാനമന്ത്രിയായ ശേഷവും ഉറക്കം പതിവാക്കിയിരുന്ന എച്ച്.ഡി.ദേവഗൗഡയെന്ന പാവം കര്ഷകന് ഇന്ത്യന്‍ പ്രധാനമന്ത്രിയായത് തലയില്‍ വര. പക്ഷേ, പഴയ മുയലും ചക്കയും കഥയോര്‍ത്ത് പ്രധാനമന്ത്രിയാകാന്‍ കൊതിക്കുന്നവര്‍ തമ്മില്‍ കൂട്ടിയിടിക്കാന്‍ തുടങ്ങിയിരിക്കുന്നു ഇത്തവണ. നിലവില്‍ രണ്ടു മുന്നണികളില്‍ ചേക്കേറിയിരിക്കുന്നവര്‍ വിട്ടു പോന്നിട്ടു വേണം മൂന്നാം മുന്നണി ഉണ്ടാകാന്‍. രണ്ടിലും പെടാതെ നില്ക്കുന്ന ചിലര്‍ക്ക് ഈ മുന്നണിയുണ്ടാകാതെ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നിന്ന് ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണുതാനും.
മമതാ ബാനര്‍ജിയാണ് ഇത്തവണ മൂന്നാം മുന്നണിയുടെ മുന്നില്‍. അയലത്തുകാരനും മറ്റാരും തുണയില്ലാത്തയാളുമായ നവീന്‍ പട്നായിക്കുണ്ട് കൂട്ടിന്. ഇരുവരും ചേര്‍ന്ന് മറ്റൊരയല്കാരനായ ഐക്യജനതാദള്‍ നേതാവ് നിതീഷ് കുമാറിനെ പ്രലോഭിപ്പിച്ചാല്‍ മനസ്സിളകാതിരിക്കാന് നിതീഷ് സര്‍വസംഗ പരിത്യാഗിയൊന്നുമല്ലല്ലോ, പഴയ സോഷ്യലിസ്റ്റാണെങ്കിലും.
പക്ഷേ, ഇവര്‍ മൂന്നു പേരും പറയില്ല, മൂന്നാം മുന്നണി ഉണ്ടായാല്‍ പ്രധാനമന്ത്രി ആരാണെന്ന്. അതു സാധ്യമല്ലെങ്കിലും “ഞാനല്ല” എന്നു പറയാനാവും. എന്നാല്‍, അതിനുമാരും തയ്യാറാകില്ല. ഇനി ഈ മുനണിയില്‍ എത്താന്‍ നിര്‍ബന്ധിച്ചാല്‍, അവസരം കിട്ടിയാല്‍ തയ്യാറായേക്കാവുന്ന പുരട്ചി തലൈവി ജയലളിതയോ? മൂന്നാം മുന്നണി തെരഞ്ഞെടുപ്പിനു മുമ്പേ, വേണ്ട, മുന്നണി രൂപപ്പെടും മുമ്പേ ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന വിഷയം ഉയര്‍ന്നാല്‍ അതില്‍ മുമ്പന്തിയിലുണ്ടാകും ജയലളിത.
ഒരു വനിത പ്രധാനമന്ത്രിയാകട്ടെ എന്നാണ് തീരുമാനമെങ്കില്‍ അവിടെ ദളിതയും വനിതയുമായി ഇരട്ട യോഗ്യതയില്‍ ബഹന്‍ മായാവതിയുണ്ട്. യുപിയില്‍ തോറ്റെങ്കിലും ബിഎസ്പിയെ മൂന്നാം മുന്നണിക്ക് അങ്ങ് എഴുതിത്തള്ളാനൊന്നും കഴിയില്ല. കോണ്‍ഗ്രസിന്റെ കക്ഷത്തില്‍ തലവെച്ചു കൊടുത്തിരിക്കുന്ന മുലായം സിംഗിന്റെ ലക്ഷ്യം ജീവന് രക്ഷിച്ചെടുക്കുകയാണ്. പക്ഷേ, മൂന്നാം മുന്നണിയില്‍ പ്രധാനമന്ത്രിയാകാന്‍ ഈ ഗുസ്തിക്കാരന് എന്ത് അടവും പയറ്റും.
മറ്റൊരു മുന്നണിയെന്ന സങ്കല്‍പ്പവും അതിനു രാഷ്ട്രീയ സാദ്ധ്യതയും വന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് മുന്നണിയില്‍ നില്ക്കുന്ന എന്‍സിപി നേതാവ് ശരത് പവാര്‍ അറ്റകൈ പയറ്റാന്‍ ഇറങ്ങില്ലെന്നു പറയാമോ. പവാറിന്റെ ജീവിത മോഹമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിപദം. ആരോഗ്യ പ്രശ്നങ്ങളേയും മറന്ന് പയറ്റാന്‍ ഈ മറാത്താ വീരന് എപ്പൊഴേ തയ്യാര്‍.
ദേവെ ഗൗഡയേയും ഐ.കെ.ഗുജ്റാളിനേയും പ്രധാനമന്ത്രിമാരാക്കി മൂന്നാം മുന്നണിയിലൂടെ ഇന്ത്യ ഭരിച്ച ചന്ദ്രബാബു നായിഡുവുണ്ട് ആന്ധ്രാപ്രദേശില്‍. പഴയ പ്രതാപമില്ല. എങ്കിലും അണിയറയില്‍ സജീവം. ഇനി ഒരവസരം കിട്ടിയാല്‍ കിംഗ് മേക്കറല്ല, കിംഗാകാനേ നായിഡു നോക്കൂ. പക്ഷേ മനസ്സെത്തുന്നിടത്ത് പാര്‍ട്ടിയെ എത്തിക്കാനാവുന്നില്ലെന്നതാണ് പ്രശ്നം.
വാസ്തവത്തില്‍ മൂന്നാം മുന്നണിയെന്ന നീക്കം നിലവിലുള്ള യുപിഎ-എന്‍ഡിഎ മുന്നണികള്‍ക്ക് ഒരേ പോലെ ഭീഷണിയാണ്. പക്ഷേ കൂടുതല്‍ പ്രശ്നം യുപിഎക്കാണ്. കോണ്‍ഗ്രസിന്റെ പരമ്പരാഗത വൈരികളാണ് ഒരു മുന്നണിയിലും പെടാത്ത കക്ഷികള്‍. മമതക്ക് കോണ്‍ഗ്രസിനെ തൊടാനാവില്ല. ബിജു ജനതാദളിനും നവീനും അത്ര പോലും പറ്റില്ല. നിതീഷിനും കോണ്‍ഗ്രസ് മിത്രമല്ല. ജയലളിതക്കാകട്ടെ കോണ്‍ഗ്രസ് കാഞ്ഞിരക്കുരുവും. മായാവതിയേയും മുലായത്തേയും കുറിച്ച് ഒന്നും മുന്‍കൂട്ടി പറയാനാവില്ല. അതുകൊണ്ടുതന്നെ മൂന്നാം മുന്നണി നിര്‍മാതാക്കള്‍ ഒപ്പം കൂട്ടാമെന്നു കണക്കുകൂട്ടുന്ന കൂട്ടു കക്ഷികള്‍ കോണ്‍ഗ്രസിന്റെ യുപിഎയില്‍ നിന്നുള്ളവരാണ്.
അതു കോണ്‍ഗ്രസിനെ പേടിപ്പിക്കുന്നതാണ്. അതേ സമയം എന്‍ഡിഎക്ക് നിലവിലുള്ള സഖ്യ കക്ഷികളില്‍ ആരും പോകുമെന്നു ഭയമില്ല. പക്ഷേ, മൂന്നാം മുന്നണി ശക്തമായ സംരംഭമായാല്‍ എന്‍ഡിഎക്ക് അവരുടെ സഖ്യകക്ഷികള്‍ക്കു വേണ്ടി ഒട്ടേറെ വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടിവരും.
എന്തായാലും മൂന്നാം മുന്നണിയെന്ന പ്രധാനമന്ത്രിപദമോഹികളുടെ കൂട്ടിയിടിയില്‍ മുന്നണിയേക്കാള്‍ മുമ്പേ കൂട്ടിയടിയായിരിക്കും സംഭവിക്കുകയെന്നാണ് പൊതുവേ നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍, ഒരു കാലത്തു മൂന്നാം മുന്നണിയുണ്ടാക്കാന്‍ മുമ്പില്‍നിന്ന, കോണ്‍ഗ്രസിനെ അധികാരത്തില്‍ നിലനിര്‍ത്തിയ ഇടതുപക്ഷ പാര്‍ട്ടികള്‍ ഇക്കുറി മിണ്ടുന്നില്ല. അവരുടെ പങ്ക് ഇത്തവണ അത്രമാത്രംഅപ്രസക്തമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: