ന്യൂദല്‍ഹി: മാവോയിസ്റ്റുകളെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സേനയെ ചുമതലപ്പെടുത്തി. വീരപ്പന് വേട്ടയ്ക്ക് നേതൃത്വം നല്കിയ പോലീസ് ഉദ്യോഗസ്ഥനായിരുന്ന കെ. വിജയകുമാറായിരിക്കും സേനയുടെ ഉപദേശകന്. സിആര്‍പിഎഫ് മേധാവിയും ഐപിഎസ് ഉദ്യോഗസ്ഥനുമായിരുന്ന വിജയകുമാര്‍ വിരമിച്ച ശേഷം ജാര്‍ഖണ്ഡ് ഗവര്‍ണറുടെ ഉപദേശകനായി പ്രവര്‍ത്തിക്കുകയാണ്.
മാവോയിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ ഏകീകരിക്കുന്നതിനുള്ള സീനിയര്‍ അഡ്വൈസറായിട്ടായിരിക്കും വിജയകുമാര്‍ തിരികെയെത്തുന്നത്. കഴിഞ്ഞ മാസം ചത്തീസ്ഗഢില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 27 പേര് കൊല്ലപ്പെട്ടതാണ് കേന്ദ്രത്തിന്റെ ഈ പുതിയ നീക്കത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കോണ്‍ഗ്രസിന്റെയും യുപിഎയുടെയും ഉന്നതതല കൂടിയാലോചനകളിലാണ് വിജയകുമാറിനെ ദൗത്യത്തിന്റെ കടിഞ്ഞാണ്‍ ഏല്പിക്കാനുള്ള തീരുമാനമുണ്ടായത്. മാവോയിസ്റ്റുകളെ നേരിടാന്‍ നിയോഗിച്ച കേന്ദ്രസേനയ്ക്ക് ഉചിതമായ ഒരു നേതൃത്വമില്ലെന്ന വിലയിരുത്തലാണ് കൂടിയാലോചനകളില്‍ ഉയര്‍ന്നത്. ഇതനുസരിച്ചാണ് വനമേഖലയിലെ പോരാട്ടങ്ങളില്‍ പരിചയമുള്ള വിജയകുമാറിനെ തിരികെ വിളിക്കാന്‍ തീരുമാനമായത്.
സെപ്റ്റംബറില്‍ വിജയ കുമാറിന് ഈ ചുമതല നല്കുന്ന കാര്യം പരിഗണനയില്‍ വന്നിരുന്നെങ്കിലു സര്‍ക്കാര്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു. 1975 ബാച്ചിലെ തമിഴ്നാട് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍ 2010 ഒക്ടോബറിലാണ് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറലായി ചുമതലയേറ്റത്.
ആന്ധ്രയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമി മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിഎസ്എഫിലും സ്പെഷല്‍ സെക്യൂരിറ്റി ഫോഴ്സിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: