ബംഗളൂരു: വിഖ്യാത ഗായകന് മന്നാഡേ ഗുരുതരാവസ്ഥയില്‍. നെഞ്ചിനകത്തെ അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് 94-കാരനായ മന്നാഡേയെ നാരായണ ഹൃദയാലയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ അറിയിച്ചു.
കൊല്‍ക്കത്തയില്‍ ജനിച്ച ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് അന്പതുവര്ഷം മുംബൈയില്‍ താമസിച്ച ശേഷമാണ് ബംഗളൂരുവിലെത്തിയത്. 3500 ല്‍ അധികം ചലച്ചിത്രഗാനങ്ങള്‍ മന്നാഡേ വിവിധ ഭാഷകളിലായി ആലപിച്ചിട്ടുണ്ട്. വൈകാരികമായ ഗാനങ്ങളിലൂടെ തലമുറകളെയാണ് മന്നാഡേ എന്ന ഇതിഹാസ ഗായകന് ത്രസിപ്പിച്ചത്. 1943 ല്‍ തമന്ന എന്ന സിനിമക്കുവേണ്ടിയാണ് അദ്ദേഹം ആദ്യമായി ഗാനമാലപിച്ചത്. മലയാളിമനസ്സുകളെ പ്രേമം തൊട്ടുണര്‍ത്തിയ ചെമ്മീനിലെ ‘മാനസമൈനേ വരൂ’ എന്ന ഗാനം ആലപിച്ചത് മന്നാഡേയാണ്.
മന്നാഡേയുടെ ജന്മദിനമായ മെയ് ഒന്നിന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. ബംഗാള്‍ സര്‍ക്കാരിന്റെ വിശേഷ് മഹാസംഗീത് സമ്മാന്‍ ഈ അവസരത്തില്‍ മന്നാഡേക്ക് നല്കി. മമത അദ്ദേഹത്തെ ബംഗാളിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ഏതാനും ആഴ്ചകളായി സ്വവസതിയില്‍ ചികിത്സയിലായിരുന്ന മന്നാഡേയുടെ നില തീരെ വഷളായതിനെത്തുടര്‍ന്നാണ് നാരായണ ഹൃദയാലയത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: