ചെന്നൈ: ഐപിഎല്‍ കോഴയുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ ലോബിയുടെ ഗൂഢാലോചനയുണ്ടെന്ന് ബിസിസിഐ പ്രസിഡന്റ് എന്‍.ശ്രീനിവാസന്. ദക്ഷിണേന്ത്യക്കാരേയും പ്രത്യേകിച്ചു തമിഴരെ ഒതുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിസിസിഐയില്‍ ദക്ഷിണേന്ത്യക്കാര്‍ക്കെതിരേ ഉത്തരേന്ത്യന്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. വാതുവയ്പ്പില്‍ തനിക്കെതിരേ ഒരു കുറ്റവും ആരോപിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അധ്യക്ഷ സ്ഥാനത്തു നിന്നു തന്നെ പുറത്താക്കാന്‍ ബിസിസിഐയില്‍ തന്നെയുള്ളവര്‍ പ്രവര്‍ത്തിച്ചു.
ബിസിസിഐയില്‍ തനിക്ക് ഭൂരിപക്ഷം പേരുടെയും പിന്തുണയുണ്ട്. എത്ര ചോദ്യമുണ്ടായാലും മറുപടി പറയാന്‍ തയാറാണെന്നും സത്യം ഒരുനാള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. വാതുവയ്പ്പുകാരുമായി ബിസിസിഐയ്ക്കു യാതൊരു ബന്ധവുമില്ല. വാതുവയ്പ്പില്‍ രാജസ്ഥാന് റോയല്‍സ് താരം എസ്. ശ്രീശാന്തിന് ബന്ധമുണ്ടെന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചു.
തന്റെ മരുമകന് ഗുരുനാഥ് മെയ്യപ്പനെതിരായി വന്ന ആരോപണങ്ങള്‍ സത്യമല്ല. നിരപരാധിയെന്ന് തെളിഞ്ഞ് മെയ്യപ്പന് പുറത്തുവരുമെന്നും എന്‍.ശ്രീനിവാസന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: