പാലക്കാട്: പ്രകൃതിയേയും മനുഷ്യനേയും കൂട്ടിയിണക്കി നാട്ടിലുടനീളം പതിനായിരക്കണക്കിന് വൃക്ഷത്തൈകള്‍ നട്ട് അരങ്ങാട്ട് ബാലന് മാതൃകയാവുന്നു. ആയിരം വാക്കുകള്‍ ആകാശത്തേക്ക് ഉയര്‍ത്തുന്നതിനേക്കാള്‍ മഹത്തരമാണ് ഒരു വൃക്ഷം എന്ന സന്ദേശ സാക്ഷാത്ക്കരണത്തിനായി ജീവിതത്തിന്റെ പെരുമഴക്കാലം മുഴുവന്‍ വിത്തുശേഖരിച്ച് തൈകളാക്കി നട്ടു നനച്ച് വളര്‍ത്തി കാലങ്ങളിലേക്ക് അവ തണല്‍ പരത്തുമ്പോള്‍ കല്ലൂര്‍ ബാലന്റെ മനസില്‍ കുളിര്‍മയുടെ തളിര്ക്കാറ്റ്
രണ്ടായിരത്തിനൊടുവിലാണ് കല്ലൂര്‍ അരങ്ങാട്ടില്‍ വേലുവിന്റെ മകന് ബാലനെന്ന ബാലകൃഷ്ണന് പരിസ്ഥിതിയുടെ സംരക്ഷകനായി മാറുന്നത്. സംഘടനകളുമായി ബന്ധമില്ലാതെ അദ്ദേഹം ഒറ്റയാനായി മറ്റുള്ളവരെ പ്രവര്‍ത്തിപ്പിക്കുകയും സ്വയം പ്രവര്‍ത്തിക്കുകയും ചെയ്യും. സ്നേഹം, സഹാനുഭൂതി, സഹവര്‍ത്തിത്വം എന്നീ ഗുണങ്ങള്‍ ശീലങ്ങളാക്കി സൃഷ്ടിയെ പരിപാലിക്കുവാന്‍ വ്യഗ്രത പാലിക്കുകയാണ് ബാലന്. ജീവജാലങ്ങളുടെ നിലനില്‍പ്പിന്റെ ആധാരമായ ഭൂമിയെ ഹരിതജാലങ്ങളാക്കി മാറ്റുകയെന്നതാണ് ബാലന്റെ ദൗത്യം. ഏതുപെരു മഴയത്തും കൊടും വേനലിലും ചെടികള്‍ നടും. അവയെ പരിപാലിക്കും. ഒരു തലത്തിലുമുള്ള പ്രതിഫലവും പ്രതീക്ഷിക്കാതെയാണ് ജീവജാലങ്ങളുടെ നിലനില്‍പ്പിനായി ബാലന്റെ പോരാട്ടം. പ്രകൃതിയോടുള്ള നിസിമ സ്നേഹത്തിന്റെ അശ്രാന്ത പരിശ്രമത്തിന്റെയും ഫലമായി നിരവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. വനമിത്ര, വൃക്ഷമിത്ര, സംസ്കൃതി അവാര്‍ഡുകള്‍ കൂടാതെ ചെറുതും വലുതുമായി നിരവധി അവാര്‍ഡുകള്‍ ബാലനെ തേടിയെത്തിയിട്ടുണ്ട്.
വിശ്രമമില്ലാതെ, ഊര്‍ജ്ജസ്വലതയോടെ, ആവേശത്തോടെയുള്ള പ്രവര്‍ത്തനം, സ്കൂള്‍, ആശുപത്രി, പൊതുസ്ഥലം, മൈതാനം, ശ്മശാനം എന്നുവേണ്ട എവിടെയും തൈനടാന് ബാലന് തയ്യാറാണ്. പാലക്കാട് ജില്ലയിലെ അയ്യര്‍മല താഴ്വരയിലും, കല്ലൂര്‍ മുടിയന് മലയിലും തൈകള്‍ നട്ടുകൊണ്ടാണ് ബാലന് തന്റെ ജീവിത ദൗത്യത്തിന് തുടക്കം കുറിച്ചത്. ഇതിന് പ്രത്യേകിച്ചൊന്നും കാരണമൊന്നും ഉണ്ടായിട്ടില്ല. പ്രകൃതി വിഭവങ്ങള്‍ക്കുമേല്‍ മനുഷ്യന് സ്ഥാപിക്കുന്ന ആധിപത്യത്തിന്റെ ഫലമായി വനങ്ങള്‍ അപ്രത്യക്ഷമാവുമ്പോള്‍ അന്തരീക്ഷത്തില്‍ നിറയുന്ന കാര്‍ബണ്‍ ജീവസമൂഹത്തിന്റെ അന്തകനാവും. വെള്ളവും വായുവും കിട്ടാതെ മാരക രോഗങ്ങള്‍ക്ക് അടിപ്പെട്ട് അകാലത്തില്‍ ജീവന് വെടിഞ്ഞു നശിക്കേണ്ടിവരും. ഈയൊരു ഭാവിജീവിതത്തിലേക്കാണ് നാം പോയ് കൊണ്ടിരിക്കുന്നത്. ഇതിനുള്ള ഏക പോംവഴി വനംവല്ക്കരണം മാത്രമാണ്. ഈ ലക്ഷ്യ സാക്ഷാത്ക്കരണത്തിനായാണ് തന്റെ കൃഷിയിടത്തില്‍ നിന്നും ലഭിക്കുന്ന തുച്ഛ വരുമാനം കൊണ്ട് ബൈക്കില്‍ പെട്രോള്‍ നിറച്ച് എല്ലാതരത്തിലുമുള്ള തൈകളുമായി പ്രകൃതിയെ സംരക്ഷിക്കാന്‍ ബാലന് ഓടിനടക്കുന്നത്.
ഏതുമരം എത്രവേണം എവിടെ എങ്ങനെ അതൊന്നും ബാലന് പ്രശ്നമല്ല. പക്ഷേ സംരക്ഷിക്കണമെന്നുമാത്രം തനിക്കു ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ പരമാവധി ചെയ്യുക. മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കുക ഇതാണ് ബാലന്റെ ലക്ഷ്യം. ഇതിനുവേണ്ടി ആരുമായും സഹകരിക്കുവാന്‍ ബാലന് തയ്യാറാണ്. ബാലനുമായി ബന്ധപ്പെടുവാന്‍: 9495385249.
കെ.കെ. പത്മഗിരീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: