ന്യൂദല്‍ഹി: കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെയുള്ള പ്രമുഖരാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ ഭിന്നാഭിപ്രായം. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉത്തരവിനെ ശക്തമായി എതിര്‍ക്കുമ്പോള്‍ ഇത്തരമൊരു നീക്കത്തില്‍ തെറ്റില്ലെന്നാണ് മുഖ്യപ്രതിപക്ഷമായ ബിജെപിയുടെ അഭിപ്രായം. ജനാധിപത്യ സ്ഥാപനങ്ങളെ ബാധിക്കുന്നതാണ് ഉത്തരവെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഇതേ അഭിപ്രായം തന്നെയാണ് സിപിഎമ്മും ജനതാദള്‍- യു വും മുന്നോട്ട് വച്ചത്. കേന്ദ്രവിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഇവര്‍ തള്ളി. ഉത്തരവ് സ്വീകാര്യമല്ലെന്നും പൂര്‍ണ്ണമായും ഇതിനോട് വിയോജിക്കുന്നതായും എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിലുള്ള അനാവശ്യമായ ഇടപെടലുകള്‍ ജനാധിപത്യ നടപടികള്‍ക്ക് ദോഷമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തരവ് സ്വീകാര്യമല്ലെന്ന് സിപിഎം പ്രസ്താവനയിലൂടെ അറിയിച്ചു. ചട്ടപ്രകാരമുള്ള ഒരു ജനാധിപത്യവ്യവസ്ഥയില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തനത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ഇത്തരത്തിലൊരു നീക്കം ഉതകുന്നതെന്നും ഇത് രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുമെന്നും സിപിഎം ചൂണ്ടിക്കാട്ടി. പാര്‍ട്ടിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ പുറത്തു വിടാന്‍ കഴിയുകയില്ല, എന്നാല്‍ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ നല്കുന്നതില് തടസ്സമില്ലെന്നും സിപിഎം വ്യക്തമാക്കി. പാര്‍ട്ടികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉള്ളപ്പോള്‍ ഇത്തരത്തിലൊരു നടപടി ന്യായീകരിക്കാനാകില്ലെന്ന് ജനതാദള്‍ യു നേതാവ് ശരദ് യാദവ് പ്രതികരിച്ചു.
അതേസമയം ഉത്തരവില്‍ തെറ്റില്ലെന്നാണ് ബിജെപിയുടെ നിലപാട്. എല്ലാവര്ക്കും ബാധകമാകുന്ന വിധം സുതാര്യതയും വിശ്വാസ്യതയും ഉറപ്പ് വരുത്തുന്ന ഒന്നിലും തങ്ങള്‍ എതിരല്ലെന്ന് ബിജെപി അറിയിച്ചു. കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് അനുസരിക്കുമെന്നും ബിജെപി വക്താവ് അഭിമന്യു അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പ്പെടുമെന്നും പൊതുജനങ്ങളുടെ അന്വേഷണത്തിന് ഉത്തരം നല്ക്കാന് ഇവ ബാധ്യസ്ഥമാണെന്നുമായിരുന്നു കേന്ദ്ര വിവരാവകാശ കമ്മീഷന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയത്. നേരിട്ടോ അല്ലാതെയോ സര്‍ക്കാരിന്റെ സേവനം കൈപ്പറ്റുന്ന ഏജന്‍സികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയിയില്‍ വരുമെന്നും കമ്മീഷന് വ്യക്തമാക്കിയിരുന്നു. നിയമത്തിന്റെ പരിധിയില്‍ വരുന്ന പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ ചെലവഴിക്കുന്ന തുകയുടെ വിവരങ്ങളും അത് ലഭിച്ച സ്രോതസ്സുകളും വ്യക്തമാക്കേണ്ടി വരും. കോണ്‍ഗ്രസ്, ബിജെപി, സിപിഎം, സിപിഐ, എന്‍സിപി, ബിഎസ്പി എന്നീ പാര്‍ട്ടികള്‍ക്കാണ് ഈ ഉത്തരവ് ബാധകമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: