മലയാളഭാഷയ്ക്ക് ശ്രേഷ്ഠപദവി ലഭിച്ച ദിവസത്തിന് ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് – മലയാളത്തിന് – മലയാളിക്ക് ആകമാനം മാനക്കേടുണ്ടാക്കിയ ക്രിക്കറ്റിലെ മാച്ച് ഫിക്സിംഗ് കേസ് ഒരു മലയാളിയായ ക്രിക്കറ്ററില്‍ നിന്നും ഉണ്ടാകുന്നത്; മലയാളത്തിനു മാത്രമായി സ്വല്പം പേരും പെരുമയും ക്രിക്കറ്റിലൂടെ സമ്മാനിച്ച ശ്രീശാന്ത് മുഖേന. പക്ഷേ ഭാഷസ്നേഹികളായ മലയാളികള്‍ ഒരു ഭാഗത്ത് ശ്രേഷ്ഠപദവിയിലൂടെ മലയാളഭാഷയെ താലോലിക്കുകയും അതുമൂലം സന്തോഷിക്കുകയും ചെയ്യുമ്പോള്‍ മറുഭാഗത്ത്, ക്രിക്കറ്റിന്റെ ക്രീസില്‍ മലയാളികളായ ചില ഗോവിന്ദച്ചാമിമാര്‍ ക്രിക്കറ്റിനെ മാനഭംഗപെടുത്തുന്ന വിധത്തില്‍ ചിലത്തരം ക്രൂരതകള്‍ക്ക് കൂട്ടുനില്‍ക്കുന്നു! പണാധിപത്യത്തില്‍ വിഹരിച്ച് വിഹരിച്ച്, അഹന്തയേയും അഹങ്കാരത്തേയും സ്വമേധയ ആശ്ലേഷിച്ച്, സ്വന്തം നിലനില്പുപോലും ആപല്കരമായ വിധത്തില്‍ ക്രിക്കറ്റ് കരിയര്‍ നാമാവിശേഷമാകുന്ന അവസ്ഥ! ഇത് കേരള ക്രിക്കറ്റിനെ മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റിനെപോലും ക്രൂരമായ പീഡനത്തിന് ഇരയാക്കിയതുപോലെയുള്ള അവസ്ഥയാണ്. ക്രൂരവും നിന്ദ്യവുമായ സ്ഥിതിവിശേഷം! അത് ശ്രീശാന്ത് എന്ന കേരളക്രിക്കറ്ററിലൂടെ ഉണ്ടായത് അത്യന്തം ശോചനീയവും ദുഷ്കരവുമായ ഒന്നാണ്. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തത്. ഔദ്യോഗിക രംഗത്ത് മാത്രമല്ല, മേറ്റ്ല്ലാ രംഗത്തും, മലയാളഭാഷയ്ക്ക് ശ്രേഷ്ഠപദവി ലഭിച്ച് സന്തോഷിക്കുവാന്‍ ഒരുക്കം കൂട്ടുന്ന കുട്ടികളുടേയും, അധ്യാപകരുടേയും, സാഹിത്യകാരന്മാരുടേയും, സാംസ്കാരിക നായകന്മാരുടേയും, രാഷ്ട്രീയക്കാരുടേയും നേരെ, മാനക്കേടിന്റെ അശ്രീകരം പിടിച്ച നോബോള്‍ ഏറായിരുന്നു, ശ്രീശാന്തിന്റെ മാച്ച് ഫിക്സിംഗ് കേസ്! കേരളക്കരയിലെ ക്രിക്കറ്റ് പ്രേമികളെ മുഴുവനും ഒരു നിമിഷം നിശബ്ദതയിലാഴ്ത്തിക്കൊണ്ട് വമ്പന്‍ ?ഡക്ക് ആക്കിയ അവസ്ഥ!
മറ്റൊരു സ്പോര്‍ട്സ് മേഖലയ്ക്കും ലഭിക്കാത്ത പണക്കൊഴുപ്പിന്റെ മാസ്മരികലോകമാണിന്ന് ക്രിക്കറ്റ് രംഗം. ക്രീസില്‍ കളിച്ചിട്ടും, കളിക്കാതെയും, പണം ലഭിക്കുന്ന മറ്റൊരു മേഖല വേറെയില്ല. ആവേശത്തിന്റെ ക്രിക്കറ്റ് അലകടലിലേക്ക് ഓരോരുത്തരെയും തള്ളിവിടുമ്പോള്‍, അറിയാതെ അതൊരു ചൂതാട്ടകേന്ദ്രമായി മാറുകയാണ്. അവിടെ അധോലോകനായകന്മാരും, വമ്പന്‍ സിനിമ പ്രവര്‍ത്തകരും, മദ്യരാജാക്കന്മാരും, വന്‍കിടവ്യവസായികളും പണത്തിന്റെ ചില്ലുകൊട്ടാരങ്ങള്‍ നിര്‍മ്മിച്ച് കഠിനാദ്ധ്വാനികളായ ക്രിക്കറ്റ് പ്രേമികളെ (കളിക്കാരെ) അതിലേക്ക് ആവാഹിച്ച് അതിബൃഹത്തായ ചൂതാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണിന്ന്. ഇന്ത്യയിലെ ബോളിവുഡ് സിനിമാരംഗം പിടികിട്ടാപ്പുള്ളികളായ അധോലോകനായകന്മാരുടെ അഴിഞ്ഞാട്ടകേന്ദ്രമാണ്. പക്ഷേ അതിന്ന്, അതിനേക്കാള്‍ പണക്കരുത്തു സമ്പാദിക്കുന്ന ഐപിഎല്‍ പോലുള്ള ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലേക്ക് ഇത്തരം ചൂതാട്ടങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. നേരിട്ടല്ലെങ്കിലും, ബിനാമികളുടെ ഒത്താശയോടെ – സ്വന്തം തട്ടകത്തില്‍ വളര്‍ത്തിയെടുത്ത വാതുവെപ്പുകാരിലൂടെ അവര്‍ ക്രിക്കറ്റിനെ മാനഭംഗം ചെയ്യുകയാണ്. പണക്കൊഴുപ്പിനാല്‍ ഉണ്ടായ അഹന്തയുടേയും ആഹങ്കാരത്തിന്റെയും ചിത്തഭ്രമക്കാര്‍ ക്രിക്കറ്റിനെ ഇന്ന് വസ്ത്രാക്ഷേപം ചെയ്യുകയാണ്. അതോടൊപ്പം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ അരക്ഷിതാവസ്ഥയും അരാജകത്വവും ഏറുന്നു!
ക്രിക്കറ്റിന്റെ കേരളചരിത്ര തിരുശേഷിപ്പുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ലഭിക്കാതെ പോയ ഒരു മഹിമയാണ് ക്രിക്കറ്റ് ലോകത്ത് ശ്രീശാന്തിന് ഉണ്ടായിരുന്നത്. അബി കുരുവിളയ്ക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംകിട്ടിയ ഏക വ്യക്തി. പുതിയ കളിക്കാരെ – പ്രത്യേകിച്ചും കേരളീയനായ ഒരാളെ ടീമില്‍ ഉള്‍പ്പെടുത്തിയാലും ക്രീസിലെ ആവേശത്തിന്റെ കളിയിലേക്ക് ആനയിയ്ക്കപ്പെട്ടിരുന്നില്ല എന്നതാണ് സത്യം. പുറത്തിരുന്ന് ജയപരാജയങ്ങള്‍ നോക്കിക്കണ്ട് സന്തോഷിക്കുകയോ ദുഃഖിക്കുകയോ ചെയ്യാം. പക്ഷേ, ശ്രീശാന്തിന്, ക്രീസില്‍, കളി പുറത്തെടുക്കുവാന്‍ കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.കഠിനാധ്വാനത്തിന്റേയും അര്‍പ്പണ മനോഭാവത്തിന്റേയും വഴിയിലൂടെ ക്രിക്കറ്റിന്റെ വിലങ്ങുതടികള്‍ ഭേദിച്ചുമുന്നേറിയ ചുരുക്കം ചിലരില്‍ ശ്രീശാന്ത് മുന്നിട്ടുനില്‍ക്കുന്നു. വര്‍ഷങ്ങളോളം ത്യാഗോജ്ജ്വലമായ പ്രകടനങ്ങളിലൂടെ കേരള ടീമിനെ നയിച്ച ശ്രീ അനന്തപത്മനാഭനുപോലും ലഭിക്കാത്ത സ്വീകാര്യതയാണ് ക്രിക്കറ്റ് ലോകത്തു ശ്രീശാന്തിനു ലഭിച്ചത്. സ്വദേശത്തും വിദേശത്തും ഉള്ള ക്രിക്കറ്റ് മഹാരഥന്മാരുടെ വിലയേറിയ നിര്‍ദ്ദേശങ്ങളിലൂടെ എം.ആര്.എഫ്. ക്രിക്കറ്റ് അക്കാദമിയിലൂടെയായിരുന്നു ശ്രീയുടെ ക്രിക്കറ്റ് പരിണയം. ഇന്ത്യന്‍ ടീമിലേക്ക് ഇടം കിട്ടിയതിനാല്‍ സ്വതസിദ്ധമായ വ്യക്തിപ്രഭാവം തന്നേക്കാളുപരിയായ ക്രിക്കറ്റിനോട് കാണിച്ചതാണ്, തന്റെ കരിയറിലെ ഗ്രാഫ് ഉയര്‍ന്നുപൊങ്ങുവാന്‍ നിദാനം. പക്ഷേ അതോടൊപ്പം അഹന്തയും അഹങ്കാരവും വര്‍ദ്ധിക്കുകയായിരുന്നു. ക്രീസില്‍ കാണിക്കേണ്ട മര്യാദകളൊന്നും ശ്രീശാന്ത് കാണിക്കുവാന്‍ മുതിര്‍ന്നില്ല. അച്ചടക്കം കൈവിട്ടിട്ടുള്ള ഒരു കളിയാണ് ക്രീസില്‍ നാം ശ്രീശാന്തിലൂടെ കണ്ടത്. അത് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലും ടീമംഗങ്ങള്ക്കിടയില്പോലും വെറുപ്പുളവാക്കുവാന് കാരണമായി.
ക്രീസില്‍വെച്ച് ആസ്ത്രേലിയന്‍ ക്രിക്കറ്റിന്റെ അതികായകനായ, ഏത് ബൗളറെയും നെഞ്ചുവിരിച്ച് നേരിടുന്ന മാത്യുഹൈഡനോടും, ആന്ഡ്രുസിമന്സിനോടും ഈറ്റപ്പുലി പോലെ പല്ലിളിച്ചുകാണിക്കുന്ന വിധമുള്ള ക്രിക്കറ്റ് സംസ്കാരവും, സ്വഭാവദൂഷ്യവും ആണ് ശ്രീയെ ഇന്ത്യന്‍ ക്രിക്കറ്റില്‍ കരിമ്പട്ടയില്പ്പെടുത്തുവാന് ഇടയാക്കിയത്. സീനിയര്‍ ക്രിക്കറ്റ് താരങ്ങളെ ബഹുമാനിക്കേണ്ടതിനുപകരം, അവരെ അപകീര്ത്തിപെടുത്തുംവിധമുള്ള പെരുമാറ്റം ശ്രീക്കുമാത്രമല്ല, ഇന്ന് ക്രിക്കറ്റില്‍ വിരാചിച്ചു കൊണ്ടിരിക്കുന്ന ഏതൊരു ക്രിക്കറ്റര്‍ക്കും ദുര്യോധന സഹജമായ ഒരു അവസ്ഥാവിശേഷം ആയിരിക്കും സമ്മാനിക്കുക.
ഹര്‍ഭജനുമായുള്ള ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ നിന്നുമാണ് ശ്രീശാന്തിന്റെ യഥാര്‍ത്ഥ ?ശനിദശക്രീസ്? ആരംഭിക്കുന്നത്. കളിക്കുശേഷമുള്ള ശ്രീശാന്തിന്റെ പ്രകോപനപരമായ പെരുമാറ്റവും വാക്കുകളുമാണ് അത്തരത്തിലുള്ള ഒരു വിവാദവും – കേസും ഉണ്ടാക്കിയത്. മാത്യുഹൈഡന്റേയോ ക്രിസ് ഗെയ്ലിന്റേയോ പോലുള്ള അതിദൂര സിക്സര്‍ പോലെയായിരുന്നു, ശ്രീയുടെ ചെകിടത്തുള്ള ഹര്‍ബജന്‍സിംഗിന്റെ അടി! ജയിക്കുവാന്‍ ഒരു ബോളില്‍ ഒരു റണ്‍ വേണം എന്നുള്ള ആവേശകരമായ ഒരു കളിയുടെ അന്ത്യത്തില്‍, അതികൂറ്റന്‍ സിക്സര്‍ അടിച്ച പ്രതീതി! അടിച്ചവന്, അതുവരെ ഉണ്ടായ എല്ലാ അതിസമ്മര്‍ദ്ദവും ഉല്‍കണ്ഠയും നിര്വീര്യമായതിന്റെ സന്തോഷവും, അടികിട്ടിയവന് സിക്സര്‍ പറത്തിയതിന്റെ ജാള്യവും, പിന്നെ കണ്ണുനീരുമാത്രം മിച്ചം. ഡി.വൈ.എഫ്.ഐ. പ്രസിഡന്റും എം.എല്‍.എ. യുമായ ടി.വി. രാജേഷ് ടി.വി. മാധ്യമങ്ങള്‍ക്കുമുന്നില്‍ വികൃതമായ ഭാഷയില്‍ കരഞ്ഞതിനപ്പുറം ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് ശ്രീശാന്ത്, സിംഗിന്റെ അടിയുടെ ചൂടില്‍ പൊട്ടിക്കരഞ്ഞു. സ്പിന്നര്‍മാരുടെ ഗൂഗ്ലി ഏറിലെ കുത്തിത്തിരിയുന്ന പന്തുപോലെ അടികിട്ടിയ നേരം ശ്രീയുടെ തല തിരിഞ്ഞിരിക്കണം. പ്രീതി സിന്റയടക്കമുള്ള സ്പോണ്‍സര്‍മാര്‍, ഹിന്ദി സിനിമയുടെ പ്രകടനത്തേക്കാളും ഉപരിയായി ശ്രീ യെ ആശ്വാസത്തിന്റെ താരാട്ടുപാടുവാനോടിയെത്തി.
അതിനുശേഷമെങ്കിലും ശ്രീശാന്തിന്റെ പെരുമാറ്റത്തിനു മാറ്റം ഉണ്ടാകുമെന്ന് വിചാരിച്ചവര്‍ക്ക് തെറ്റി. ഐപിഎല്‍ പോലുള്ള ക്രിക്കറ്റ് പറുദീസയില്‍ നിന്ന് പണം ഒഴുകിയെത്തിയപ്പോള്‍ തലമറന്ന് എണ്ണ തേച്ച അവസ്ഥാവിശേഷമാണ് സംജാതമായത്. തേച്ചും മാച്ചും മറന്നും ഇല്ലാതാക്കിയ ആ പഴയ ഐ.പി.എല്‍. കേസ് വീണ്ടും, കളിയുടെ അവസാനഘട്ടത്തില്‍ എറിഞ്ഞ വൈഡ് ബോളുപോലെയുള്ള രീതിയിലേക്ക് അത് എത്തിപ്പെട്ടു; ട്വിറ്ററില്‍ ശ്രീശാന്ത് ഹര്‍ബജനെതിരെ കടുത്തഭാഷയില്‍ പ്രതികരിച്ചുകൊണ്ട്…. എഴുതിക്കൊണ്ട്…. ഉറങ്ങിക്കിടന്നിരുന്ന ഒരു സര്‍പ്പത്തെ ഉണര്‍ത്തിക്കൊണ്ട്, സ്വയം കടിയേറ്റ്, വിഷം തീണ്ടുന്ന അവസ്ഥയിലേക്കാണ് പിന്നെ ശ്രീശാന്ത് എത്തിച്ചേര്‍ന്നത്. ഇതിനുമുമ്പ് ഇന്ത്യന്‍ക്യാപ്റ്റന്‍ മുഹമ്മദ് അസറുദീനും, അജയ് ജഡേജയും, ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യയും എല്ലാം വാതുവെപ്പിലൂടെയും, വഴിതെറ്റിയ ബന്ധങ്ങളിലൂടെയും ക്രിക്കറ്റിനെ കളങ്കപ്പെടുത്തുകയും അതിലൂടെ സ്വന്തം ക്രിക്കറ്റ് ജീവിതം ഹോമിച്ചവരുമാണ്.
ഇതിനെല്ലാം, പണക്കൊഴുപ്പിന്റെ പറുദീസയില്‍ നിന്നും സ്വയം ആര്‍ജ്ജിച്ചെടുത്ത അഹങ്കാരവും, അഹന്തയും കാപട്യവുമാണ് വിനയായത്. കീര്‍ത്തിയുടെ പടവുകള്‍ കയറുമ്പോള്‍, സ്വയം മുറികെപ്പിടിക്കേണ്ട ചില ആദിത്യമര്യാദകളും നല്ല പെരുമാറ്റവും സ്വയം മറന്നു. ലക്ഷ്യം തെറ്റിയുള്ള ശ്രീശാന്തിന്റെ ഇത്തരമൊരു നോബോള്‍ ഏറ് ആപല്‍ക്കരമാകും വിധം തന്റെ തന്നെ ക്രിക്കറ്റ് ജീവിതത്തിന്റെ പടുകുഴിയിലേക്കാണ് എന്ന് ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ ചിലപ്പോള്‍ ആലോചിച്ചുകാണുകയില്ല. അതിദാരണവും ക്രൂരവുമായ മാനഭംഗമേല്പ്പിക്കുന്ന ഓരോ ഗോവിന്ദചാമിമാരായി ഇത്തരക്കാര്‍ സ്വയം മാറുന്ന അവസ്ഥ ക്രിക്കറ്റില്‍ കണ്ടു!
പക്ഷേ, സച്ചിന് ടെന്‍ഡുല്‍ക്കര്‍ എന്ന ക്രിക്കറ്ററുടെ യശസ്സ് ഒളിമങ്ങാതെ ഇപ്പോഴും ഉയര്ന്നുനില്ക്കുന്നുവെന്നതാണ് നമുക്കു മുന്നിലെ സത്യം. വയസ്സ് അര്‍ദ്ധസെഞ്ചുറിയിലേക്ക് എത്തിനില്‍ക്കുന്ന സച്ചിന് എന്ന ക്രിക്കറ്റ് ഇതിഹാസത്തിന് തന്റെ സല്‍കീര്‍ത്തിക്ക് കളങ്കം ഉണ്ടാകാതെ നില്‍ക്കുന്നതിന്റെ ഒരേയൊരു പ്രത്യേകത അദ്ദേഹത്തിന്റെ ക്രീസിനകത്തും പുറത്തും കാണിക്കുന്ന വിനയമാണ് – ലാളിത്യമാണ്. ക്രിക്കറ്റ് അധിപന് ബ്രാഡ്മാനെക്കാളും ഉന്നതശ്രേണിയിലാണ് സച്ചിന്റെ സ്ഥാനമെന്ന് വിദേശത്തും സ്വദേശത്തും ഉള്ള ക്രിക്കറ്റ് കളിക്കുന്നവരും വിരമിച്ചവരും ഒരേ സ്വരത്തില്‍ പറയും. ക്രിസിനകത്തും പുറത്തും അലക്ഷ്യമായി വാക്കുകളെ എറിഞ്ഞ് വെറുപ്പ് സമ്പാദിക്കാത്ത വിനയാതീതനായ വ്യക്തി ആരെന്ന് ചോദിച്ചാല്‍ ഏത് കൊച്ചുകുട്ടിയും പറയും അത് സച്ചിന് ടെന്ഡുല്ക്കറായിരിക്കുമെന്ന്. അദ്ദേഹം ക്രിക്കറ്റിനോടു കാണിക്കുന്ന വിശ്വാസത്തിന്റേയും അര്പ്പണമനോഭാവത്തിന്റേയും വേരുകള്‍ അത്രമാത്രം സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നു.
അതുപോലെ മലയാളത്തിന് ശ്രേഷ്ഠപദവി ലഭിച്ച ഈ വേളയില്‍, അതു കാത്തുസൂക്ഷിക്കുന്നതിന് നാം ഓരോരുത്തരും പ്രതിജ്ഞബദ്ധമാണ്. അതിന് കല, സാഹിത്യം, രാഷ്ട്രീയം, സംസ്കാരികം, സിനിമ, സ്പോര്‍ട്സ് എന്നുവേണ്ട മേറ്റ്ല്ലാമേഖലകളിലും വിരാചിക്കുന്നവര്‍, സമൂഹവുമായി വിവേകപൂര്‍വ്വം ഇടപെടേണ്ടിയിരിക്കുന്നു. അവര്‍ക്ക് വേണ്ടത് നേര്‍ക്കാഴ്ചയാണ്. തിരിച്ചറിവിന്റെ പാതയിലൂടെ സഞ്ചരിക്കുവാന്‍ പ്രാപ്തമാകണം അവരുടെ പൊതുസമൂഹവുമായുള്ള ഇടപെടല്‍. വാക്ക് ഒരു ആയുധമാണ്. അത് സമൂഹത്തില്‍ നല്ല രീതിയില്‍ പ്രയോഗിക്കുമ്പോഴാണ് ഭാഷ ശ്രേഷ്ഠമാകുന്നത്. അതില്ലെങ്കില്‍, ക്രൂരവും നിന്ദ്യവുമായ രംഗങ്ങള്‍ സൃഷ്ടിച്ച് സമൂഹം മറ്റൊരു മാനഭംഗത്തിന് അടിമപ്പെട്ട്, ശ്രീശാന്തിനെപ്പോലുള്ള ഗോവിന്ദച്ചാമിമാര്‍ ഈ ശ്രേഷ്ഠതയ്ക്ക് അശ്രീകരമായി തീരും! ഇവിടെ ജോര്‍ജ് ബര്‍ണാഡ്ഷാ പറഞ്ഞ വാക്കുകള്‍ അതിശ്രേഷ്ഠമാണ് – നിങ്ങളെത്തന്നെ തുടച്ചുവൃത്തിയാക്കി പ്രകാശമുള്ളതാക്കുക. നിങ്ങള്‍ക്കു ലോകത്തെ കാണാനുള്ള ജനാലകള്‍ നിങ്ങള്‍ തന്നെയാകുന്നു.
സത്യന് കുറ്റുമുക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: