ഭൂമിയില്‍ പ്രതിവര്‍ഷം 1.3 ശതകോടി ടണ്‍ ഭക്ഷണം പാഴായി പോകുകയോ നശിച്ചുപോകുകയോ ഉപയോഗ ശൂന്യമാകുകയോ ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന കണക്കാക്കുന്നു. ഇത് സഹാറാ മരുഭൂമി ഒഴിച്ചുള്ള ആഫ്രിക്കയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണ ഉല്‍പ്പാദനത്തിന്റെ അത്ര വരുമത്രെ!, 230 ദശലക്ഷം ടണ്‍!. എന്നാല്‍ സമ്പന്ന രാഷ്ട്രങ്ങള്‍ മാത്രം പാഴാക്കി കളയുന്നതോ 222 ദശലക്ഷം ടണ്ണിനടുത്തുവരും. ലോകത്തില്‍ ഏഴുപേരില്‍ ഒരാളെങ്കിലും നിറയാത്ത വയറുമായാണ് ഉറങ്ങുന്നത്.
പ്രതിദിനം അഞ്ചുവയസ്സില്‍ താഴെയുള്ള 20000 കുട്ടികളെങ്കിലും പട്ടിണി മൂലം മരണമടയുന്നുണ്ട്. കേരളത്തിലെ അട്ടപ്പാടി മേഖലയില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ 27കുട്ടികള്‍ പോഷകാഹാര കുറവ് മൂലം മരിച്ചത് ഭക്ഷ്യസുരക്ഷയില്‍ നാം എത്ര പുറകിലാണെന്ന് ആശങ്കപ്പെടുത്തുന്നു. ലോകത്ത് സമ്പന്നതയുടെ നെറുകയില്‍ നില്ക്കുന്നവര് പാഴാക്കുന്ന ഭക്ഷണത്തിന്റെ ഒരംശം മതി പാവപ്പെട്ടവരുടെ പട്ടിണി മാറ്റാന്‍. ഇവിടെ വറ്റിപ്പോകുന്നത് മനുഷ്യന്റെ മനഃസാക്ഷിയാണോ അതോ ദയാവായ്പാണോ എന്നുമാത്രമേ അറിയാനുള്ളൂ. സമ്പന്നരാജ്യങ്ങളില്‍ ബംബര്‍ വിളവ് ലഭിക്കുമ്പോള്‍ മാര്‍ക്കറ്റ് വില ഗണ്യമായി കുറയാതിരിക്കുവാന്‍ ദശലക്ഷക്കണക്കിന് ടണ്‍ ധാന്യങ്ങള്‍ കടലില്‍ കെട്ടിത്താഴ്ത്തുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ട്.
ഒരു കിലോ ധാന്യം ഉല്പ്പാദിപ്പിക്കുവാന് 1000 ലിറ്റര്‍ ജലം ആവശ്യമാണ്. പശു ഒരു ലിറ്റര്‍ പാല് ഉല്‍പ്പാദിപ്പിക്കുന്നതിന് കുടിക്കുന്നത് 1000 ലിറ്റര്‍ വെള്ളമാണ്. അവ 16,000 ലിറ്റര്‍ ജലം കാലിത്തീറ്റയിലൂടെ അകത്താക്കുമ്പോഴാണ് 100 ഗ്രാം ഇറച്ചി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. ഭക്ഷണം പാഴാക്കി കളയുമ്പോള്‍ നാം പാഴാക്കുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ ജലമാണ്. നമ്മുടെ രാജ്യത്ത് ഇരുന്നൂറ് ദശലക്ഷം ആളുകള്‍ ഭക്ഷ്യസുരക്ഷയില്ലാത്തവരാണ്. എന്നാല്‍ നമ്മുടെ എഫ്സിഐ (ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ) ഗോഡൗണുകളില്‍ 62 മെട്രിക് ടണ്ണിന്റെ കരുതല്‍ ധാന്യ ശേഖരമുണ്ടെന്ന് എഫ്സിഐ അവകാശപ്പെടുന്നുണ്ട്. പിന്നെ എങ്ങനെയാണ് പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യസുരക്ഷയില്ലാതെ പോയതെന്ന വലിയ ചോദ്യം അവശേഷിക്കുന്നു. എഫ്സിഐ ഗോഡൗണുകളുടെ ആസൂത്രിതമല്ലാത്ത വിതരണ രീതിയും ശേഖരണത്തിനുവാങ്ങുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര ക്കുറവും സൂക്ഷിക്കലിന്റെ സുരക്ഷിതത്വക്കുറവും ദശലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് നശിപ്പിക്കുന്നത് എന്നു കൂടി മനസ്സിലാക്കുമ്പോള്‍ ഭാരതത്തില്‍ ഭക്ഷണം ലഭിക്കാതെ അലയുന്നവരുടെ ദുരവസ്ഥ ഇരുത്തി ചിന്തിപ്പിക്കും.
പാര്‍ലമെന്റില്‍ ഭക്ഷ്യസുരക്ഷാ ബില്ലിനെക്കുറിച്ച് സംസാരിക്കുന്ന ഓരോ നിമിഷവും വിശപ്പുമൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഭക്ഷ്യസബ്സിഡി നിര്‍ത്തലാക്കുമെന്ന് പറയുന്ന സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത് എങ്ങനെയെന്ന് പറയുന്നില്ല. കൃഷി സ്ഥലങ്ങള്‍ വ്യവസായത്തിന്റെ പേരില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്ക് തീറെഴുതുവാന് കൂട്ടുനിന്നിട്ട് പറയുന്നത് പട്ടിണി മാറ്റുമെന്നു തന്നെയാണ്. ഭക്ഷ്യധൂര്‍ത്ത് അവസാനിപ്പിക്കാതെയും ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ സംരക്ഷണവും കര്‍ഷകന്റെ നിലനില്‍പ്പും ഉറപ്പാക്കുകയും സര്‍ക്കാരിനെ നാം എങ്ങനെ വിശ്വസിക്കും? കേന്ദ്ര ആസൂത്രണ കമ്മീഷന് ഉപാദ്ധ്യക്ഷന്‍ പറഞ്ഞത് കേരള സംസ്ഥാനത്ത് ഇനി നെല്‍കൃഷി ചെയ്യേണ്ടതില്ലെന്നാണ്. മറ്റു സംസ്ഥാനങ്ങളില്‍ നെല്ലും ഗോതമ്പും കൃഷി ചെയ്യുന്നിടത്തു നിന്നും വേണ്ട ഭക്ഷ്യധാന്യം വാങ്ങാമല്ലോ എന്നാണ് അദ്ദേഹം അര്‍ത്ഥമാക്കിയത്. 1970 ല്‍ സംസ്ഥാനത്ത് 8.74 ലക്ഷം ഹെക്ടര്‍ പാടശേഖരമുണ്ടായിരുന്നത് 2004 ആയപ്പോള്‍ 2.8 ലക്ഷം ഹെക്ടറും 2013 ല്‍ 1970 ന്റെ നാലിലൊന്നുമായി.
ലോകം ഭക്ഷ്യസുരക്ഷയെ കുറിച്ച് ആശങ്കപ്പെടുമ്പോള്‍ പ്രതിവര്‍ഷം 3000 മില്ലി മീറ്റര്‍ മഴ ലഭിക്കുന്ന കേരളം ഭക്ഷ്യോല്‍പ്പാദനത്തില്‍ പിന്തള്ളപ്പെടുകയാണ്. സംസ്ഥാനത്ത് 2012 ല്‍ 75,598 മെട്രിക് ടണ്‍ അരിയുല്‍പ്പാദനത്തില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. ഒരു വര്‍ഷം കേരളത്തിന് 40 ലക്ഷം ടണ്‍ അരിവേണമെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ ആവശ്യത്തിന്റെ 15 ശതമാനം പോലും സംസ്ഥാനത്ത് അരിയുല്പ്പാദിപ്പിക്കുന്നില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 1971 ല്‍ 1,35,000 ടണ്‍ അരി കേരളത്തിലെ പാടശേഖരങ്ങളില്‍നിന്ന് ഉല്‍പ്പാദിപ്പിച്ചിരുന്നു. എന്നാല്‍ 2012-ാം മാണ്ടില്‍ ഇതിന് വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. നാളികേരം, കപ്പ, കശുവണ്ടി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനവും ഗണ്യമായി കുറഞ്ഞു. നാളികേര ഉല്‍പ്പാദനം ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്.
ഒരു ഭക്ഷ്യവസ്തു തീന്മേശയിലെത്തുന്നത് പല ഘട്ടങ്ങളിലൂടെ, ചങ്ങലപോലെ, പ്രകൃതി വിഭവങ്ങളുടെ വന്‍ ഉപയോഗം നടന്നതിനുശേഷമാണ്. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ വിത്തുകള്‍ കേടാകാതെ ശീതീകരിച്ച് സൂക്ഷിക്കണം. നിലമൊരുക്കണം. വിത്തുനടണം, കള പറിക്കണം, ജലസേചനം നടത്തണം. വളവും കീടനാശിനിയും ഉപയോഗിക്കണം. ശാസ്ത്രീയമായി വിളവെടുക്കണം. വിളവെടുപ്പിന് ശേഷമുള്ള പ്രോസസ്സിംഗ്, ശേഖരണം, ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കടത്തി കൊണ്ടുപോകല്‍, ശീതീകരിച്ച് സൂക്ഷിക്കല്‍, പണം കൊടുത്ത് വാങ്ങല്‍, പാചകം ചെയ്യല്‍ തുടങ്ങി ഭക്ഷ്യ വസ്തുവൊരുക്കുന്ന പ്രക്രിയ നീണ്ടുപോകുന്നു. അതായത് പ്രകൃതി വിഭവങ്ങളായ വെള്ളം, നാം ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജം, എണ്ണമറ്റ തൊഴില്‍ ദിനങ്ങള്‍, പണം എന്നിവയെല്ലാം ഭക്ഷണം പാഴായി പോകുന്നതുകൊണ്ട് നഷ്ടപ്പെടുകയാണ്. ഇതുകൂടാതെ അത്യധികമായ രാസവസ്തു കീടനാശിനി പ്രയോഗം എന്നിവ വരുത്തുന്ന മണ്ണ് മലിനീകരണം, ചരക്ക് നീക്കം നടക്കുമ്പോള്‍ കത്തിത്തീരുന്ന ഫോസില്‍ ഇന്ധനങ്ങള്‍ വരുത്തുന്ന വായു മാലിന്യങ്ങള്‍ എന്നിവയും ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട കാര്യമാണ്.
ഭക്ഷ്യവസ്തുക്കള്‍ കേടായി നശിച്ചുപോകുമ്പോള്‍ അത് പിന്നീട് ഭൂമി നികത്താനുപയോഗിക്കുമ്പോള് ഹരിതവാതകമായ കാര്‍ബണ്‍ഡൈയോക്സൈഡിന്റെ 23 ഇരട്ടി പ്രശ്നക്കാരിയായ മീഥേല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇത് ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ആക്കം കൂട്ടുന്നു. ഭക്ഷ്യവസ്തുക്കള്‍ അശ്രദ്ധ മൂലവും അല്ലാതെയും പാഴായി പോകുമ്പോള്‍ നഷ്ടമാകുന്നത് വന്‍ തുകകളാണ്. വിശന്ന് മരിക്കുന്നവരുടെ ദീനരോദനവും ഇതിനൊപ്പം കേള്‍ക്കണം. അതുകൊണ്ടാണ് ഈ വര്‍ഷത്തെ ലോകപരിസ്ഥിതി ദിനം ജൂണ്‍ 5 ന് ഐക്യരാഷ്ട്ര സംഘടന (യുഎന്‍ഇപി) ആചരിക്കുമ്പോള്‍ ആപ്തവാക്യമായി ‘ചിന്തിക്കൂ, ഭക്ഷിക്കൂ, സംരക്ഷിക്കൂ” എന്ന് തെരഞ്ഞെടുത്തത്.
വലിയ മാനങ്ങളുള്ള ആപ്തവാക്യമാണിത്. നമ്മുടെ ‘ഭക്ഷ്യകാലടി’ കുറയ്ക്കുവാനുള്ള ആഹ്വാനമാണ് യുഎന്‍ഇപി നടത്തുന്നത്. ഒരു വീട്ടില്‍, ഒരു സമൂഹത്തില്‍, ഒരു സംസ്ഥാനത്ത്, ഒരു രാജ്യത്ത്, ഈ ലോകത്തില്‍ നമുക്ക് ആവശ്യമായി വരുന്ന ഭക്ഷ്യവസ്തുക്കളുടെ ആകെ തുകയാണ് ഭക്ഷ്യ കാലടി (എീീറ ുൃശിി). ഇത് ഓരോ മനുഷ്യനും കര്‍ശനമായി കുറയ്ക്കുവാന്‍ പരിശ്രമിച്ചില്ലെങ്കില്‍ ലോകത്ത് ഭക്ഷണം കിട്ടാതെ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കും. ഒരു മനുഷ്യന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെങ്കില്‍ അവന് അവന്റെ സംസ്ക്കാരത്തിനും പാരമ്പര്യത്തിനും വിശ്വാസങ്ങള്‍ക്കും അനുസരിച്ച് സ്വന്തം മടിശീലയ്ക്ക് താങ്ങാവുന്ന തരത്തില്‍ ഭക്ഷണ ലഭ്യത ഉണ്ടാകണം. ഭക്ഷണം പരിസ്ഥിതിയ്ക്ക് ഇണങ്ങിയതും സമീകൃതവും സുരക്ഷിതവുമായി അന്തസ്സായി അവന് ലഭിക്കണം. ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്കും മുക്കുവര്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വിലയും ലഭിക്കണം. ഒരാള്‍ക്ക് ഭക്ഷണ കാര്യത്തില്‍ അരക്ഷിതാവസ്ഥയും സുരക്ഷിതമില്ലായ്മയും തോന്നിയാല്‍ ഭക്ഷ്യസുരക്ഷയില്ലെന്നര്ത്ഥം.
ഭക്ഷണത്തിനായി മണിക്കൂറുകള്‍ യാത്ര ചെയ്യേണ്ടതായി വരുമ്പോഴും ഭക്ഷണം വാങ്ങുവാന്‍ പണമില്ലാതിരിക്കുകയും ചെയ്യുമ്പോഴും ഭക്ഷണം ലഭിക്കാന്‍ സാധ്യതയില്ലാത്ത രീതിയില്‍ കലാപങ്ങളും യുദ്ധങ്ങളും ഉണ്ടാകുമ്പോഴും പണം കൊടുത്താലും ഭക്ഷണം കിട്ടാത്ത അവസ്ഥ വരുമ്പോഴും ഭക്ഷ്യസുരക്ഷ ഇല്ലാത്ത അവസ്ഥ തന്നെയാണ്. ലോക ഭക്ഷ്യസുരക്ഷയെ കുറിച്ച് ആശങ്കപ്പെടുമ്പോള്‍ ഭക്ഷണം കേടുവന്ന് പാഴായി പോകുന്നതും ഭക്ഷണം ധൂര്‍ത്തടിച്ച് കളയുന്നതും സാമൂഹ്യ തിന്മയാണ്. ഭക്ഷണം പാഴാക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സംഘടന ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത്. രാജ്യങ്ങളില്‍ അതിനായി നയങ്ങള്‍ രൂപീകരിക്കണം. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്കുന്ന ഭക്ഷ്യനയം ആസൂത്രണം ചെയ്ത് നടപ്പാക്കുവാനും യുഎന്‍ഇപി ആഹ്വാനം ചെയ്യുന്നുണ്ട്.
2050ഓടെ ലോകത്ത് ഒമ്പത് ശതകോടിയിലധികം ജനങ്ങള്‍ ഉണ്ടാകും. ആ കാലഘട്ടത്തില്‍ ആഗോളതാപനം വഴിയുള്ള കാലാവസ്ഥാ വ്യതിയാനം മൂലം പാരിസ്ഥിതിക തകിടം മറിച്ചില്‍ സംഭവിക്കുമെന്നും ഇന്നുള്ളതിന്റെ 25 ശതമാനം ഭക്ഷ്യസ്രോതസ്സുകളും നഷ്ടമാക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്നു. ഈ സാഹചര്യത്തില്‍ കാര്‍ഷിക മേഖല പരിപോഷിക്കുകയും ഭക്ഷ്യസുരക്ഷ കൈവരിക്കുവാന്‍ യത്നിക്കുകയും വേണം. ഭക്ഷ്യ ഉല്‍പ്പാദനവും വിതരണവും കുറ്റമറ്റതാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ ഉണ്ടാകണം. ലോകത്തിന്റെ മനുഷ്യവാസയോഗ്യമായ 25 ശതമാനം പ്രദേശമെങ്കിലും ഭക്ഷണം ഉല്‍പ്പാദിപ്പിക്കുവാനായി ഉപയോഗിക്കുന്നുണ്ട്. ലോകത്ത് ലഭ്യമായ ശുദ്ധജലത്തിന്റെ 70 ശതമാനം നാം ഉപയോഗിക്കുന്നത് കാര്‍ഷിക മേഖലയിലാണ്. ഭക്ഷ്യ ഉല്പ്പാദനത്തിനായിട്ടാണ് ഭൂമുഖത്തെ 70 ശതമാനം വനമേഖലയും വെട്ടി വെളുപ്പിച്ചത്.
ഹരിതവാതകങ്ങളുടെ 30 ശതമാനവും പുറത്തുവരുന്നത് കാര്‍ഷിക മേഖലയില്‍ നിന്നാണ്. ജൈവവൈവിധ്യ നാശത്തിനും ഭൂവിനിയോഗ മാറ്റത്തിനും ഉത്തരവാദി ഭക്ഷ്യ ഉല്‍പ്പാദന മേഖലയാണ്. നാം അതതു പ്രദേശത്ത് തന്നെ ഭക്ഷ്യ ഉല്‍പ്പാദനം നടത്തുമ്പോഴും ജൈവകൃഷി രീതികള്‍ അവലംബിക്കുമ്പോഴും പരിസ്ഥിതി നാശം വലിയ അളവുവരെ കുറയ്ക്കുകയാണ്. നാം വില കൊടുത്ത് വാങ്ങുന്ന ഭക്ഷ്യവസ്തുക്കളഉടെ 30 ശതമാനത്തിലധികമാണ് വേസ്റ്റാക്കി കളയുന്നത്. ഭക്ഷണം ഫ്രീസറിലും ഫ്രിഡ്ജിലും വച്ച് പാഴാക്കി കളയുമ്പോള്‍ ഒന്നോര്‍ക്കുക. പട്ടിണിയും വിശപ്പും മൂലം കഷ്ടത അനുഭവിക്കുന്ന അസംഖ്യം ജനങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണീ ഭക്ഷ്യ വസ്തു എന്ന്. കണ്ടതൊക്കെ വാങ്ങി കൂട്ടി ഭക്ഷിക്കാനാവാതെ പാഴാക്കി കളയുന്നത് വലിയ അനീതിയാണ്. ഭക്ഷ്യസുരക്ഷ സാമൂഹ്യ നീതിയുടെ ഭാഗമാണ്. അത് അട്ടിമറിയ്ക്കാതിരിക്കാനെങ്കിലും നമുക്കോരോരുത്തര്‍ക്കും ശ്രമിക്കാം.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: