“സ്വര്‍ഗീയ ശാന്തിയുടെ ചതുരാങ്കണം”. തിയാന് മെന്സ്ക്വയറിനെക്കുറിച്ചുള്ള വിശേഷണം ഇങ്ങനെ. മധുരമനോഹര മനോജ്ഞ ചൈനയുടെ തലസ്ഥാനം. ആയിരക്കണക്കിന് മനുഷ്യക്കുരുതി കണ്ടതിന്റെ ദുഃഖസ്മരണക്ക് 34വര്‍ഷം തികയാന്‍ രണ്ടുനാള്‍ പിന്നിട്ടാല്മതി. 1989 ജൂണ്‍ 3,4 തീയതികളിലായിരുന്നു തിയാന്മെന് സ്ക്വയറിനെ ചെമ്പട ശവപ്പറമ്പാക്കിയത്. തികച്ചും നിരപരാധികളും നിര്‍ദോഷികളും നിഷ്കളങ്കരുമായ വിദ്യാര്‍ത്ഥികള്‍ക്ക് കമ്മ്യൂണിസ്റ്റ് ഭരണകൂടം മരണം വിധിക്കുകയായിരുന്നു. ഒരല്പം സ്വാതന്ത്ര്യം, അഴിമതിയില്‍നിന്ന് മോചനം, വിദ്യാര്‍ത്ഥികളുടെ ആവശ്യം അത്രമാത്രം. ഈ മുദ്രാവാക്യവുമായി തിയാന്മെന് സ്ക്വയറില്‍ ഒത്തുകൂടിയ പതിനായിരക്കണക്കിന് യുവാക്കള്‍ക്ക് നേരെയാണ് പട്ടാളവും പാറ്റന്‍ ടാങ്കുകളും നീങ്ങിയത്. രണ്ടുദിവസംകൊണ്ട് ആയിരങ്ങളെ ചതച്ചരച്ച് കൊന്നു. 163 ഏക്കര്‍ വിസ്തീര്‍ണമുള്ള തിയാന്മെന് സ്ക്വയറാകെ തളംകെട്ടിയ ചോരയും അതിനോടൊപ്പം ശവശരീരങ്ങളും. ജൂണ്‍ മൂന്ന് അര്‍ദ്ധരാത്രിയോടെ 27-ാം പട നടപടി ആരംഭിച്ചു. പിറ്റേന്ന് ഉച്ചവരെ തുടര്‍ന്ന ദൗത്യം മൂവായിരത്തിനും പതിനായിരത്തിനും ഇടയില്‍ യുവാക്കളെ കൊന്നൊടുക്കി. തുടര്‍ന്ന് ചൈനയില്‍ പലേടത്തും ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തി. ബീജിംഗില്‍നിന്ന് ഷാങ്ന്ഘായിലേക്ക് പോയ തീവണ്ടി തടഞ്ഞവരുടെ ദേഹത്തുകൂടി വണ്ടി നീങ്ങി എട്ടുപേര്‍ മരിച്ചു. ലോകമാകെ അമര്‍ഷം പ്രകടിപ്പിച്ച ഈ സംഭവത്തില്‍ ശിക്ഷിക്കപ്പെട്ടത് വണ്ടിയോടിച്ച ഡ്രൈവറെയല്ല. പ്രതിഷേധത്തില്‍ പിടിക്കപ്പെട്ട മൂന്നുപേരയാണ.് പട്ടാളകോടതി മൂവരേയും വധിച്ചു.
എന്തിനാണിപ്പോള്‍ ഇത് പറയുന്നത് എന്നല്ലെ? നമ്മുടെ അയല്‍രാജ്യമായ ചൈനയില്‍ നടന്ന നിഷ്ഠുരമായ നരനായാട്ടിനെ അന്ന് അപലപിക്കാത്ത പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടി ജനറല്‍സെക്രട്ടറി ഇ.എം. ശങ്കരന്‍നമ്പൂതിരിപ്പാട് മൗനം പാലിച്ചതിനെ വിമര്‍ശിച്ചതുമാണ്. ചൈനയിലെ നടപടിയെ ഒരു പരിധിവരെ ന്യായീകരിക്കാനും അവര്‍ തയ്യാറായി. ഇഎംഎസില്‍നിന്നും പ്രകാശ് കാരാട്ടിലേക്കെത്തിയപ്പോള് പാര്‍ട്ടി ഒരുപാട് മാറി. നിരപരാധികളെ കൊന്നൊടുക്കിയതിനെക്കുറിച്ച് മൗനം അവലംബിച്ച പാര്‍ട്ടിയിപ്പോള്‍ അപരാധികളെ കൊല്ലല്ലേ എന്ന മുറവിളിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇക്കഴിഞ്ഞ സിപിഎം കേന്ദ്രകമ്മറ്റിയും പോളിറ്റ്ബ്യൂറോയും ശ്രദ്ധിക്കപ്പെട്ടത് വി.എസ്. അച്യുതാനന്ദന്റെ ചിറക് മാത്രമല്ല തല തന്നെ തെറിക്കുമോ എന്ന കാര്യത്തിലാണ്. തല്കാലം ചിറകിലൊതുങ്ങി. ആ കമ്മറ്റിയുടെ ?’വധശിക്ഷ’ വേണ്ട എന്ന പ്രമേയം ചര്‍ച്ചയാക്കാന്‍ പ്രകാശ് കാരാട്ട് ദേശാഭിമാനി (മേയ് 23) യില്‍ ഒരു ലേഖനമെഴുതി.
‘നീതിന്യായ വ്യവസ്ഥയെ കുറ്റമുക്തമാക്കാനും പൗരന്മാരുടെ മനുഷ്യാവകാശം സംരക്ഷിക്കാനും വധശിക്ഷ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്’. സിപിഎം കേന്ദ്രകമ്മറ്റിയുടെ പ്രമേയത്തെ ന്യായീകരിച്ചുകൊണ്ട് ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് എഴുതിയ ലേഖനത്തിന്റെ അവസാനഭാഗമാണ് മേലുദ്ധരിച്ചത്. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന ആദ്യ ദേശീയ കക്ഷിയാണ് സിപിഎമ്മെന്നും കാരാട്ട് അവകാശപ്പെട്ടിരിക്കുകയാണ്. ലോകത്ത് 97 രാജ്യങ്ങള്‍ വധശിക്ഷ ഒഴിവാക്കി. വധശിക്ഷയ്ക്ക് മൊറൊട്ടോറിയം നല്‍കണമെന്ന് ഐക്യരാഷ്ട്രസഭ മൂന്നുതവണ പ്രമേയം പാസ്സാക്കിയതും സിപിഎം ചൂണ്ടിക്കാട്ടുന്നുണ്ട്. 2010 ലെ പ്രമേയത്തിന് അനുകൂലമായി 109 രാഷ്ട്രങ്ങള്‍ വോട്ടുചെയ്തതും എടുത്തുപറയുന്നുണ്ട്. എന്തുകൊണ്ടാണ് സിപിഎം ഇപ്പോള്‍ ഇങ്ങനെയൊരു പ്രമേയം പാസ്സാക്കിയതെന്ന സംശയത്തിനിട നല്‍കാതെ ചില കാര്യങ്ങള്‍ വിശദീച്ചിട്ടുണ്ട്. അതിലൊന്നാണ് പാര്‍ലമെന്റ് ആക്രമണകേസിലെ പ്രതി അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിനെക്കുറിച്ചുള്ള പമാര്‍ശം.
അഫ്സല് ഗുരുവിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ ഉടന്‍തന്നെ വിധി നടപ്പാക്കിയതിലാണ് കാരാട്ടിന് അരിശം. മറ്റ് കേസിലെ പ്രതികളെപ്പോലെ റിവ്യൂഹര്‍ജി നല്കാന് അഫ്സലിന് സമയം നല്‍കിയിട്ടില്ല. തൂക്കിക്കൊല്ലുന്നതിനെക്കുറിച്ച് കുടുംബത്തെ അറിയിച്ചില്ല. നിയമപ്രക്രിയയുടെ നഗ്നമായ ലംഘനമാണിത് എന്ന് നിരീക്ഷിച്ച കാരാട്ട്, ബിജെപി മുതലെടുക്കാതിരിക്കാനാണ് ശിക്ഷ നടപ്പാക്കിയതെന്നും പറയുന്നു. അഫ്സല്ഗുരുവിന്റെ ശിക്ഷ നടപ്പാക്കിയതിനെ വിമര്‍ശനാത്മകമായി വിവരിച്ച കാരാട്ട് രാജീവ്ഗാന്ധി വധക്കേസിലെ പ്രതികള്‍ക്കുള്ള വധശിക്ഷ, പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിംഗിനെ വധിച്ചവര്ക്കുള്ള വധശിക്ഷ തുടങ്ങിയവ നടപ്പാക്കാത്തതിലെ രാഷ്ട്രീയം കണ്ടെത്തുമ്പോള്‍ ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ ഇടട്ടത്താപ്പാണ് വെളിവാകുന്നത്. അഫ്സലിന്റെ ശിക്ഷാവിധി നടപ്പാക്കിയതില്‍ അമര്‍ഷമുള്ളവരുടെ അനുകമ്പയിലാണ് സിപിഎമ്മിന്റെ കണ്ണ് എന്ന് വ്യക്തമാവുകയാണ്.
1980 ലെ സുപ്രീംകോടതി വിധിപ്രകാരം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റങ്ങളിലെ പ്രതികള്‍ക്ക് മാത്രമാണിപ്പോള്‍ വധശിക്ഷ. അതും ദീര്‍ഘമായ നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം മാത്രം. ഇതൊന്നുമില്ലാതെ ‘വധശിക്ഷ’ വിധിക്കുകയും അത് സമര്‍ത്ഥമായി നടപ്പാക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് സിപിഎമ്മിന്റേത്. ഇക്കാര്യത്തില്‍ ഒരേ ഒരു ദേശീയ കക്ഷി എന്ന അവകാശവാദത്തിനും അര്‍ഹത സിപിഎമ്മിന് മാത്രം. തട്ടണമെന്ന് തീരുമാനിച്ചാല്‍ തട്ടിയിരിക്കും എന്ന് ഒരു മറയുമില്ലാതെ പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം നേതാക്കള്‍ പലപ്പോഴും കാട്ടാറുമുണ്ട്. ഉദാഹരണങ്ങള്‍ കേരളത്തില്‍ എത്രവേണമെങ്കിലും ഉണ്ടല്ലൊ. ദീര്‍ഘകാലം ഇടുക്കി ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മറ്റിമെമ്പറുമായ എം.എം.മണിക്ക് ഇപ്പോള്‍ സ്വന്തം ഗ്രാമത്തിലെന്നല്ല ജില്ലയില്‍ പോലും കാലൂന്നിക്കൂടാ. എന്താണ് കാരണം? പാര്‍ട്ടി വധശിക്ഷ നടപ്പാക്കിയതിന്റെ രഹസ്യം പരസ്യമാക്കിയതുകൊണ്ടാണ്! “ഒന്നിനെ വെട്ടിക്കൊന്നു, മറ്റൊന്നിനെ തല്ലിക്കൊന്നു, പിന്നൊന്നിനെ വെടിവച്ചുകൊന്നു” എന്ന് മണി വെളിപ്പെടുത്തിയപ്പോള്‍ പാര്‍ട്ടി നടപ്പാക്കിയ വധശിക്ഷയല്ലെ വ്യക്തമായത്? അത് പഴയകഥ. ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പ്രമേയം പാസ്സാക്കുന്നതിന് മുമ്പത്തേത.് ഐക്യരാഷ്ട്രസഭയും കാരാട്ട് പറഞ്ഞ 109 രാജ്യങ്ങളും വധശിക്ഷ വേണ്ടെന്ന നിലപാടിലെത്തിയ ശേഷമല്ലെ ടി.പി.ചന്ദ്രശേഖരനെ പാര്‍ട്ടി വധിച്ചത്. ചന്ദ്രശേഖരന്റെ ‘കുറ്റപത്ര’ത്തില്‍ അയാള്‍ കുലംകുത്തിയെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
കുലംകുത്തി പട്ടം ചാര്ത്തിയാല് ശിക്ഷ നടപ്പാക്കാനുള്ള ചുമതലയേല്പ്പിക്കുകയായി. 51 വെട്ടേറ്റ് മരിച്ചു എന്നത് കെട്ടുകഥയാണെന്നും 15 മാരകമായ മുറിവേ ചന്ദ്രശേഖരന്റെ ദേഹത്തുള്ളൂ എന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ വാദം. ഒന്നിന്റെ സ്ഥാനം അഞ്ചിന് അപ്പുറമോ ഇപ്പുറമോ എന്നതല്ല ചന്ദ്രശേഖരന് വധിക്കപ്പെട്ടു എന്നതാണ് സത്യം. വെട്ടിന്റെ എണ്ണത്തിലേ തര്‍ക്കമുള്ളൂ. ഈ കേസിലെ പ്രതികളെല്ലാം പാര്‍ട്ടി ഭാരവാഹികളോ അവര്‍ തരപ്പെടുത്തിയ വാടക കൊലയാളികളോ ആണല്ലോ. പോലീസ് അന്വേഷണത്തില്‍ അസഹിഷ്ണതയും അസന്തുഷ്ടിയും പ്രകടിപ്പിച്ച കാരാട്ടിന്റെ പാര്‍ട്ടി പ്രത്യേകം അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തുമെന്ന് പറഞ്ഞു. വര്‍ഷമൊന്നുകഴിഞ്ഞിട്ടും ആ അന്വേഷണത്തെക്കുറിച്ചാരും ചോദിച്ചു പോകരുത്.
സിപിഎം നേതാക്കാളെ ‘മക്കാറാക്കി’ എന്നതിന്റെ പേരിലായിരുന്നല്ലോ ലീഗുകാരനായ ഷുക്കൂറിന് വധശിക്ഷതന്നെ വിധിച്ചത്. ജില്ലാസെക്രട്ടറിയടക്കം ഷുക്കൂര്‍ വധക്കേസില്‍ പ്രതിയാണെന്നോര്ക്കണം. കണ്ണൂര്‍ജില്ലയില്‍ സിപിഎം വധശിക്ഷയ്ക്ക് വിധേയരാക്കിയവര്‍ എത്രയാണ്. കോടതി വിട്ടാലും പാര്‍ട്ടി വിടില്ല. അതല്ലെ ചീമേനിയിലെ പ്രതികള്‍ക്ക് സംഭവിച്ചത്. സിപിഎമ്മുകാരെ കോണ്‍ഗ്രസുകാര്‍ ചുട്ടുകൊന്ന നിഷ്ഠുര സംഭവം നാട്ടിനെയാകെ നടുക്കിയതാണ്.
പരമാവധി ശിക്ഷയ്ക്കവര് അര്‍ഹരാണ്. അത് പക്ഷേ നടപ്പാക്കേണ്ടത് കോടതിയായിരുന്നല്ലോ. എന്നാല്‍ ചീമേനി കേസിലെ ഒരു പ്രതിയും ഇന്ന് ജീവിച്ചിരിപ്പില്ല. എല്ലാ പ്രതികളേയും കൊന്നുതള്ളിയത് സിപിഎം. കെ.ടി. ജയകൃഷ്ണന്‍മാസ്റ്റര്‍ ഒരു കേസിലും പ്രതിയായിരുന്നില്ലല്ലോ. എന്നിട്ടും സ്കൂളില്‍ ക്ലാസ്സെടുത്തുകൊണ്ടിരിക്കെ പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് വെട്ടിനുറുക്കി കൊന്നത് പ്രത്യയശാസ്ത്രത്തിന്റെ വിജയക്കൊടി നാട്ടാനെന്നല്ലെ ആ കേസിലെ പ്രതികളായ സിപിഎമ്മുകാര്‍ അവകാശപ്പെട്ടത്. മലപ്പുറം സമ്മേളനത്തില്‍ പ്രതികളുടെ സന്ദേശം വായിച്ച് പ്രതിനിധികളെ ആവേശം കൊള്ളിച്ച പാര്‍ട്ടിയല്ലെ സിപിഎം.
വടിവാളും കമ്പിപാരയുമായി ഇരച്ചുവന്ന സിപിഎം അക്രമികളെ കണ്ട് ഓടി പരുമല ദേവസ്വംബോര്‍ഡ് കോളേജിലെ വിദ്യാര്‍ത്ഥികളെ എന്തുചെയ്തു?.
ആത്മരക്ഷാര്‍ത്ഥം ഓടി പുഴയില്‍ ചാടി നീന്തി അക്കരെ പിടിക്കാന്‍ നോക്കിയ നാലു വിദ്യാര്‍ത്ഥികളെ കല്ലെറിഞ്ഞ് മുക്കി കൊല്ലുകയായിരുന്നില്ലെ? എന്തിനാണിവര്‍ക്ക് സിപിഎം വധശിക്ഷ വിധിച്ചത്? നിങ്ങളുടെ വിദ്യാര്‍ത്ഥിസംഘടനയില്‍ ചേരാത്തതിന്. കിം കരുണാകരന്,സുജിത്ത്, പി.എസ്.അനു, ബിംബി എന്നിവര്‍ മരിച്ചത് “പാന്റിന്റെ നീളമുള്ള പോക്കറ്റില്‍ വെള്ളം നിറഞ്ഞ് മുങ്ങിയതിനാലെ’ന്ന് അച്യുതാനന്ദന്. “നീന്താനറിയാത്ത പിള്ളേര് വെള്ളത്തില്‍ ചാടിയാല്‍ ചാകു”മെന്ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍. സിപിഎം വധശിക്ഷയ്ക്ക് വിധേയരാക്കിയവരുടെ പട്ടിക നീണ്ടതാണ്. അതിലൊരു പശ്ചാത്താപവും അവര്‍ക്കില്ല. കൊല്ലല്‍ നിര്‍ത്തിയെന്ന് പറയാനും അവര്‍ തയ്യാറായിട്ടുമില്ല. എന്നിട്ടും കുറ്റവാളികള്‍ക്ക് വധശിക്ഷ വേണ്ടെന്ന് വാദിക്കുമ്പോള്‍ അതിലും വലിയ തമാശ വേറെയുണ്ടോ.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: