ചെന്നൈ: കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ ദല്‍ഹിയില്‍ അറസ്റ്റിലായ മലയാളി ചലച്ചിത്രതാരം ലീന മരിയ പോളിനെ പോലീസ് ചെന്നൈയിലെത്തിച്ചു. ദല്‍ഹിയില്‍ നിന്നും തമിഴ്നാട് എക്സ്പ്രസില്‍ രാവിലെ ചെന്നൈയില്‍ എത്തിച്ച ലീനയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
എഗ്മോര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ലീന പിടിയിലായത്. ഭര്‍ത്താവ് എന്ന് സംശയിക്കുന്ന ശേഖര്‍ റെഡ്ഡിയും ലീനയും ഐഎഎസ് ഓഫീസര്‍ ചമഞ്ഞും കരുണാനിധിയുടെ അടുത്ത ആളാണെന്ന് പറഞ്ഞും കോടികളുടെ തട്ടിപ്പ് നടത്തുകയായിരുന്നു.
ചെന്നൈയിലെ കനറാ ബാങ്കില്‍ നിന്ന് 19 കോടി രൂപ വായ്പയെടുത്ത് ഇരുവരും മുങ്ങുകയായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ലീനയ്ക്ക് വാഹന മോഷണവുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. തട്ടിപ്പിനും മോഷണത്തിനും നടിക്ക് കൂട്ടുനിന്ന കാമുകന് ബാലാജിയെ പോലീസ് തെരയുന്നുണ്ട്. പോലീസ് എത്തിയപ്പോള്‍ ഫത്തേപ്പൂര്ബേരിയിലെ ഫാം ഹൗസില്‍ നിന്നും ബാലാജി ഓടി രക്ഷപ്പെടുകയായിരുന്നു.
ഫാം ഹൗസില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് റോള്‍സ്റോയ്സ്, ബിഎംഡബ്ലിയു, ലാന്ഡ്ക്രൂസര്, ഓഡി, നിസാന്‍ തുടങ്ങിയ ഒന്‍പത് ആഡംബര കാറുകള്‍ പിടിച്ചെടുത്തത്. അന്വേഷണത്തില്‍ റോള്‍സ്റോയ്സിന്റെ രജിസ്ട്രേഷന് നമ്പര്‍ വ്യാജമാണെന്നും നിസാന്റെ രജിസ്ട്രേഷന് ഡല്‍ഹി സ്വദേശിയുടെ പേരിലാണെന്നും കണ്ടെത്തിയിരുന്നു.
ജോലി തട്ടിപ്പ് ഉള്‍പ്പടെയുള്ള കേസുകളും ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: