അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകവും തമിഴ്നാടും വികസന സംസ്ഥാനങ്ങളാകുമ്പോഴും കേരളത്തില്‍ വികസനം എന്ന സങ്കല്പ്പത്തിന് പോലും ഉന്മൂല നാശം വരുത്തുന്നതാണ് ഇവിടത്തെ ഇടത്-വലത് രാഷ്ട്രീയം. ഇടപ്പളളി ബൈപ്പാസില്‍ ലുലുമാള്‍ പ്രവര്‍ത്തനം തുടങ്ങിയത് ബൈപാസില്‍ ട്രാഫിക് ബ്ലോക്കുകള്‍ ഉണ്ടാക്കിയെങ്കിലും സംസ്ഥാനം വികസനോന്മുഖമാകുന്നതിന്റെ അടയാളമായി കരുതപ്പെട്ടിരിക്കുമ്പോഴാണ് ഇപ്പോള്‍ പദ്ധതിയ്ക്ക് അനുമതി നല്കിയ ഇടതുപക്ഷം തന്നെ ലുലുമാളിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ലുലുമാള്‍ സ്ഥാപകന്‍ എം. എ.യൂസഫലി മാള്‍ നിര്‍മിക്കുന്നതിന് ഭൂമി കയ്യേറി എന്ന വിഎസ് പക്ഷക്കാരനായിരുന്ന ഇപ്പോള്‍ വിഎസ് വിരോധിയായ എറണാകുളം മേയറും എംഎല്‍എയുമായിരുന്ന പാര്‍ട്ടി നേതാവ് ദിനേശ് മണിയുടെ പ്രസ്താവന യൂസഫലിയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. പോര്‍ട്ട്ട്രസ്റ്റിന്റെ ബോള്‍ഗാട്ടി പദ്ധതിയ്ക്ക് വേണ്ടി പാട്ടത്തിനെടുത്ത ഭൂമി വലിയ വില തന്നില്ലെങ്കിലും നല്കിയ പണം തിരികെ തന്നാല്‍ തിരിച്ചു നല്‍കാം എന്ന് യൂസഫലി കത്ത് നല്‍കിയത് കേരളത്തില്‍ മുതല്‍മുടക്കാന്‍ ലക്ഷ്യമിടുന്നവരെ പിന്തിരിപ്പിക്കുന്ന നടപടിയായി. സിപിഎമ്മിലെ വിഭാഗീയത പുറത്തുകൊണ്ടുവരുന്ന ദിനേശ് മണിയുടെ വിഎസിനെ ലക്ഷ്യമിട്ട ആക്രമണത്തിന് എതിരെ പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗവും വിഎസ് പക്ഷത്തിലെ പ്രധാനിയുമായ ചന്ദ്രന്‍പിള്ള യൂസഫലിയ്ക്കനുകൂലമായ നിലപാടാണ് എടുത്തത്. ബോള്‍ഗാട്ടി ദ്വീപില്‍ തുറമുഖത്തിന്റെ 26 ഏക്കര്‍ നികത്തു ഭൂമി യൂസഫലിയ്ക്ക് കൊടുക്കുകവഴി പോര്‍ട്ട് ട്രസ്റ്റിന് കോടികളുടെ നഷ്ടമാണുണ്ടാകുന്നതെന്നും പാട്ടക്കരാര്‍ റദ്ദാക്കണമെന്നും എം.എം.ലോറന്‍സും ആവശ്യപ്പെട്ടു.
പോര്‍ട്ട് ട്രസ്റ്റിന്റെ വികസന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയുക്തമായ സിതാറാം യച്ചൂരി കമ്മറ്റിയ്ക്ക് മുമ്പാകെയാണ് സിപിഎം വിഭാഗീയതയ്ക്ക് അടിവരയിടുന്ന പരാതികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ചട്ടവിരുദ്ധമായിട്ടല്ല ലുലുമാളിന് അനുമതി നല്‍കിയതെന്നും ഭൂമി കയ്യേറിയിട്ടില്ലെന്നും കെട്ടിടം നിയമാനുസൃതമായിട്ടാണ് പണിതിരിക്കുന്നതെന്നും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന് സാക്ഷ്യപ്പെടുത്തുന്നു. നാലായിരം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നതിന്റെ പേരില്‍ ക്രമക്കേടുകള്‍ അംഗീകരിക്കാനാകില്ലെന്നാണ് ലോറന്‍സിന്റെ നിലപാട്. യൂസഫലി ലാഭം കിട്ടാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുമെന്ന പ്രസ്താവന നിക്ഷേപക വിരുദ്ധം തന്നെയാണ്. ഭൂമിയുടെ വില സംബന്ധിച്ചാണ് യൂസഫലിയോടുള്ള വിരോധമല്ല പ്രസ്താവനക്കാധാരം എന്ന് വിശദീകരിക്കുന്ന ദിനേശ് മണി നികത്തിയ സ്ഥലം വിറ്റപ്പോള്‍ ഒന്‍പത് ലക്ഷം രൂപ ലഭിച്ചിരുന്നു എന്നും 26 ഏക്കര്‍ സ്ഥലത്തിന് 2010 ല്‍ 2.10 ലക്ഷം രൂപ വിലയിട്ടത് അംഗീകരിക്കാനാകില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു. യൂസഫലിയല്ല പോര്‍ട്ട് ട്രസ്റ്റാണ് തെറ്റ് ചെയ്തതെന്നാണ് എം.എം.ലോറന്‍സ് പറയുന്നത്. ബോള്‍ഗാട്ടി പദ്ധതി നടപ്പാക്കാതിരിക്കാനുള്ള രഹസ്യ അജണ്ടയുടെ ബഹിര്‍സ്ഫുരണമാണിത്. ഭൂമി വിലയുടെ ആറു ശതമാനം മാത്രമാണ് വാര്‍ഷിക പാട്ടക്കരാര്‍ എന്നും 30 വര്‍ഷത്തെ കരാര്‍ പുതുക്കി സ്ഥലം കൈവശം വയ്ക്കാന്‍ സാധിക്കുമെന്നുമാണ് ദിനേശ് മണിയുടെ വാദം. കേരളത്തില്‍ എപ്പോഴെല്ലാം വികസനം അജണ്ടയായിട്ടുണ്ടോ അപ്പോഴെല്ലാം ഇടതുപക്ഷം അതിനെതിരെ വന്നതായാണ് ചരിത്രം. കമ്പ്യൂട്ടര്‍വല്‍ക്കരണം തൊഴില്‍ രഹിതരെ സൃഷ്ടിക്കുമെന്ന് പറഞ്ഞ് എതിര്‍ത്ത ചരിത്രവും അവര്‍ക്കുണ്ട്.
ഇടതുപക്ഷത്തില്‍ ദിനേശ് മണിയുടേയും ലോറന്‍സിന്റേയും പ്രസ്താവനയില്‍ അഭിമാനക്ഷതമേറ്റ യൂസഫലി പദ്ധതിയില്‍നിന്നും പിന്മാറാന് സമ്മതം പ്രകടിപ്പിച്ചത് ക്രമക്കേട് നടന്നത് കണ്ടുപിടിച്ചതിനാലാണെന്നും വ്യാഖ്യാനം വരുന്നു. എണ്ണൂറ് കോടി ചെലവില്‍ രാജ്യാന്തര കണ്വെന്ഷന് സെന്റര്‍, ഹയാത്ത് ഹോട്ടല്‍ മുതലായവയാണ് ബോള്‍ഗാട്ടി പദ്ധതി. ഒരുവര്‍ഷം 240 ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സുകള്‍ നടത്താനുള്ള സംവിധാനവും ഇവിടെ നിര്‍മിക്കാനായിരുന്നു പദ്ധതി. ഇപ്പോള്‍ ഇത് വിവാദമാക്കിയതിനെ തുടര്‍ന്നാണ് യൂസഫലി പദ്ധതിയില്‍ നിന്നും പിന്മാറാം എന്ന് പോര്‍ട്ട് ട്രസ്റ്റിന് കത്ത് നല്‍കിയത്. 4000 തൊഴിലവസരങ്ങള്‍ എന്ന സങ്കല്‍പ്പത്തെ പുച്ഛിച്ച് തള്ളുകയായിരുന്ന തൊഴിലാളി പാര്‍ട്ടിയുടെ ഔദ്യോഗികപക്ഷക്കാരായ ദിനേശ് മണിയും ലോറന്‍സും. ചന്ദ്രന്‍പിള്ള ഇതിന് വിരുദ്ധ നിലപാടെടുത്ത് യൂസഫലിയുടെ സത്യസന്ധതയ്ക്ക് സാക്ഷിപത്രം നല്കുന്നു. ലുലുമാള്‍ ഇടപ്പള്ളിയില്‍ സൃഷ്ടിച്ചിരിക്കുന്ന ഗതാഗത കുരുക്കാണ് ഇപ്പോള്‍ ഈ വിവാദങ്ങള്‍ക്ക് കാരണമായത്. ഇടപ്പള്ളി മേല്‍പ്പാലം നിര്‍മിക്കാനുള്ള ചെലവ് എം.എ.യൂസഫലി വഹിക്കണം എന്നാണ് ദിനേശ് മണിയുടെ ആവശ്യം. ഒരു മാളും ഇല്ലാതെ വൈറ്റില ഗതാഗതക്കുരുക്കനുഭവിക്കുന്നത് ദൈനംദിന ദൃശ്യമാണ്. എന്തെങ്കിലും ഒരു കാരണം കണ്ടെത്തി വികസനം മുടക്കി തൊഴില്‍രാഹിത്യം ഉറപ്പുവരുത്തി അണികളെ കൂടെ നിര്‍ത്തുക എന്നതാണോ സിപിഎം ലക്ഷ്യം എന്നുപോലും സംശയം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: