ഇന്‍ഫാം നാഷണല്‍ ട്രസ്റ്റി ഡോ. എം.ജി. ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെഴുതിയ തുറന്ന കത്ത്
ഡോ. ബി. അശോക് കുമാര്‍ ഐ.എ.എസിന്റെ മാതൃക അനുകരണീയമാണ്. കര്‍മ്മനിരതനായ ഒരു യുവ ഐഎഎസ്സുകാരന്റെ ധാര്‍മ്മിക രോഷവും ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ നടക്കുന്ന നിഷേധാത്മകമായ സാമൂഹ്യ ദ്രോഹ സമീപനവും വെട്ടിത്തുറന്ന് പറയുന്നതിലുള്ള ആര്‍ജ്ജവത്വമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. സീനിയര്‍ പട്ടം ചാര്‍ത്തി എല്ലാത്തിന്റെയും അധിപരാണെന്ന മിഥ്യാധാരണയില്‍ മാനസിക വൈകൃതവും മറ്റിതര കുശുമ്പുകളുമായി നടക്കുന്ന ചിലരുടെയെല്ലാം കണ്ണിലെ കരടായി ഇത്തരമൊരു ഐഎഎസ്സുകാരന് മാറിയെങ്കില്‍ അത്ഭുതത്തിനവകാശമില്ല. വളരെക്കാലം കാര്‍ഷിക ഉല്‍പ്പാദന (നശീകരണ) കമ്മീഷണറായി കാര്‍ഷിക മേഖലയെ തകര്‍ക്കുന്നതിന് നേതൃത്വം നല്കിയ നിരവധിയായ അഹങ്കാരത്തിന് കയ്യും കാലും വച്ച മനുഷ്യജീവികള്‍ വിഹരിച്ചിരുന്നതും ഇപ്പോഴും സ്വൈരവിഹാരം നടത്തുന്നതുമായ സംസ്ഥാനത്തെ സുപ്രധാനമായ കേന്ദ്രമായ സെക്രട്ടറിയേറ്റിലുള്ള ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന് താങ്ങാവുന്നതിലപ്പുറമായിരിക്കാം യുവ ഐ.എ .എസ്സിന്റെ ആത്മരോഷമെന്ന് ഡോ. ജോര്‍ജ്ജ് കത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു. അതിവേഗം ബഹുദൂരം എന്ന പ്രവര്‍ത്തന ശൈലി സ്വീകരിച്ചിട്ടുള്ള മുഖ്യമന്ത്രി ഇതുപോലെയുള്ള യുവപ്രതിഭകളെ നിരുത്സാഹപ്പെടുത്തുന്ന എന്തെങ്കിലും ചെയ്യുമെന്ന് കേരള ജനത പ്രതീക്ഷിക്കുന്നില്ല.
ഡോ. ബി. അശോക് ഐഎഎസ്, വൈസ് ചാന്സലറായതിനു ശേഷം ഉണ്ടായ കേന്ദ്ര ബഡ്ജറ്റില്‍ ചരിത്രത്തില്‍ ആദ്യമായി ഒരു യൂണിവേഴ്സിറ്റിക്ക് വേണ്ടി 100 കോടി അനുവദിക്കുന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനം പാര്‍ലമെന്റില്‍ നടന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിന്റെ അംഗീകാരമായിരുന്നു. കേന്ദ്ര മന്ത്രിയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ അധികാര കേന്ദ്രങ്ങളെ മനസ്സിലാക്കി സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാകുന്ന പ്രവര്‍ത്തനങ്ങളില്‍ ജാഗരൂകനായി എന്നുള്ളതിന്റ പ്രകടമായ തെളിവായി കാര്‍ഷിക കേരളം വീക്ഷിച്ച സംഭവമായിരുന്നു അത്. നിലവിലുള്ള ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെയും ചിലരുടെയെല്ലാം ദുരഭിമാനത്തിന്റെയും ഇരയാകേണ്ടി വന്നതുമൂലം വൈസ് ചാസലര്‍ പദവിയില്‍ നിന്ന് മാറ്റിനിര്ത്തിയതുവഴി അനുവദിച്ച ഫണ്ടുകളും ലഭിക്കാമായിരുന്ന നിരവധി പദ്ധതികളും നഷ്ടപ്പെടുത്തുന്ന നടപടികള്‍ക്ക് കാര്‍ഷിക കേരളം സാക്ഷിയാകേണ്ടി വന്നത് സംസ്ഥാനം നേരിടുന്ന ദുരന്തങ്ങളില്‍ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കാവുന്നതാണ്.
സമാനങ്ങളായതും അല്ലാത്തതുമായ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന മറ്റുള്ള വ്യക്തി കളുടെ പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തന ശൈലിയും വിലയിരുത്തുന്ന ആരോഗ്യകരമായ ഒരു പ്രവര്‍ത്തന ശൈലി ഭരണസിരാകേന്ദ്രങ്ങളില്‍ നിന്നും ജനസാമാന്യം പ്രതീക്ഷിക്കുന്നു. ‘ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളി’ലിരിക്കുന്നവര്‍ ക്രിയാത്മക ചിന്തകള്‍ക്കും അത് നടപ്പില്‍ വരുത്തുവാന്‍ കാണിക്കുന്ന ഉത്സാഹത്തിനും ഉന്മേഷവും സഹായവും നല്കുന്നു എന്നു കാണിക്കുന്നതിനാണ് ഇന്നാട്ടിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്.
മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി നടത്തുന്ന കേരള സന്ദര്‍ശനത്തെപ്പറ്റിയുള്ള വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളെ അനാവശ്യമായ വിവാദത്തിലേക്കും കര്മ്മകുശലതയേയും പ്രവര്‍ത്തന ശേഷിയേയും മാനസികമായും ഔദ്യോഗികമായും തളര്‍ത്തുന്ന തരത്തിലും കൈകാര്യം ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഭരണ രംഗത്ത് പല പ്രാവശ്യം ജനങ്ങളുടെ (കേരളത്തില്‍ ഇന്നുവരെ ആരും നേടാത്തത്) ആവേശവും അംഗീകാരവും കരസ്ഥമാക്കിയ ഭരണ ശ്രേഷ്ഠത തെളിയിച്ച മറ്റൊരു സംസ്ഥാന ഭരണാധികാരിയായിട്ടുള്ള വ്യക്തിയെപ്പറ്റിയാണ് ലേഖനമെഴുതിയതെന്നതും ശ്രദ്ധയര്‍ഹിക്കുന്നതാണ്. ക്രിയാത്മക പ്രവര്‍ത്തനത്തില്‍ അതിവേഗം ബഹുദൂരം കര്‍മ്മപരിപാടി ശൈലി സ്വാഗതം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: