വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ആകാശവാണി പ്രക്ഷേപണം ചെയ്ത ഒരു ലഘുനാടകം പലപ്പോഴും അനുസ്മരിക്കേണ്ടി വന്നിട്ടുണ്ട്. പുതിയ താമസസ്ഥലത്തെത്തിപ്പെട്ട അന്ധനായ യുവാവ് ജോലി സ്ഥലത്തേയ്ക്ക് പോകാന്‍ ബസ്സ് കാത്തുനില്‍ക്കുകയാണ്. ഏതുബസ്സിലാണ് കയറേണ്ടതെന്ന് അയാള്‍ക്കറിയില്ല. ചുറ്റും ആളനക്കമുണ്ടെങ്കിലും ആരും സ്വമേധയാ അയാളെ സഹായിക്കുന്നുമില്ല. ഒടുക്കം അടുത്താരോ ഉണ്ട് എന്ന ധാരണയില്‍ തന്റെ സംശയം ഉന്നയിക്കുന്നു. മറുപടി പറയുന്നത് ഒരു യുവതിയാണ്. അത്യാവശ്യം ഒന്നുരണ്ടു വാചകങ്ങള്‍ അന്യോന്യം സംസാരിക്കുന്നതോടെ ആ സംഭാഷണം അവസാനിക്കുന്നു. അടുത്ത ദിവസവും ഇതാവര്‍ത്തിക്കുന്നു. ഏതാനും ദിവസങ്ങള്‍കൊണ്ട് അവര്‍ പരിചയപ്പെടുകയും നല്ല സുഹൃത്തുക്കളാവുകയും ചെയ്യുന്നു. യുവാവിന്റെ പരിമിതികള്‍ കണ്ടും കഴിവുകള്‍ കേട്ടും മനസ്സിലാക്കുന്ന യുവതി അയാള്‍ക്ക് താങ്ങാന്‍ വെളിച്ചമില്ലാത്ത ആ കണ്ണുകളുടെ വെളിച്ചമാകാന്‍ സ്വയം തീരുമാനിക്കുമ്പോള്‍ നാടകം അവസാനിക്കുന്നു.
ശ്രോതാക്കള്‍ ആഹ്ലാദത്തോടെ സ്വീകരിച്ച നാടകമായിരുന്നു അത്. അന്ധതയെ ശാപമായിക്കണ്ട് മാറ്റിനിര്‍ത്തുന്നതിന് പകരം സന്മനസ്സുകളുടെ സഹകരണത്തോടെ അതിനെ മറികടക്കുകയാണ് വേണ്ടതെന്ന സന്ദേശമാണ് ആ നാടകം ശ്രോതാക്കളിലെത്തിച്ചത്. ഏത് മനുഷ്യരിലും ഏതെങ്കിലും തരത്തില്‍ വൈകല്യങ്ങളുണ്ടാകാം. ചിലതൊക്കെ പുറമേയ്ക്ക് കാണുന്നു എന്ന വ്യത്യാസമേയുള്ളൂ. ദൃഷ്ടിഗോചരമായ വൈകല്യങ്ങളില്ലാത്തവരൊക്കെ ന്യൂനതകളൊന്നുമില്ലാത്തവരാണ് എന്ന് ആരും കരുതുകയില്ല എന്ന് മാത്രമല്ല കാഴ്ചയ്ക്കോ കേള്‍വിക്കോ തകരാറുള്ളവര്‍ക്ക് മറ്റുതരത്തിലുള്ള ശേഷികള്‍ കൂടുതലായിരിക്കുമെന്നും തിരിച്ചറിയേണ്ടതുണ്ട്.
കാഴ്ച ഒട്ടുമില്ലാത്ത സഹപാഠിയെ വര്‍ഷങ്ങള്‍ക്ക് ശേഷം യാദൃച്ഛികമായി കണ്ടുമുട്ടിയത് ഓര്‍ക്കുന്നു.ഇത് തന്റെ സഹപാഠി തന്നെയല്ലേ എന്ന സംശയത്തോടെ അയാളെ സമീപിച്ച് പേരുവിളിച്ചതും അത്യാഹ്ലാദത്തോടെ കൃത്യമായി ആളെ തിരിച്ചറിഞ്ഞുകൊണ്ട്, പ്രതികരണമുണ്ടായി. ഇരുകണ്ണുകള്‍ക്കും കാഴ്ചയുള്ളയാള്‍ക്ക് കണ്ടതില്‍ സംശയമുണ്ടായപ്പോള്‍, കാഴ്ചയില്ലാത്തയാള്‍ക്ക് തന്റെ തിരിച്ചറിവില്‍ ഒട്ടും തെറ്റുപറ്റിയില്ല.
അംഗവൈകല്യം ഒരു കുറ്റമല്ല. പ്രകൃതിയുടെ വികൃതികൊണ്ടോ, രോഗബാധയിലൂടെയോ അപകടത്തിലൂടെയോ ആര്‍ക്ക് ഏത് നേരവും അത് സംഭവിക്കാം. മനുഷ്യന് തന്റെ ഹ്രസ്വജീവിതത്തിനിടയിലെപ്പോഴാണ് വൈകല്യബാധയുണ്ടാവുക എന്ന് നിശ്ചയിക്കാനാവില്ല. ഈ തിരിച്ചറിവ് നമ്മെ ശുദ്ധീകരിക്കാനുതകണം. വൈകല്യമുള്ളവരെ സഹായിക്കാനും അവരെ പ്രചോദിപ്പിക്കാനും സന്നദ്ധതയുണ്ടാകണം.
വികലാംഗരും മറ്റുള്ളവരെപ്പോലെ അവകാശങ്ങളുള്ളവരാണ്. വിഭവങ്ങള്‍ അവര്‍ക്കുകൂടിയുള്ളതാണ്. സമൂഹജീവിതത്തിന്റെ മുഖ്യധാരയില്‍ എത്തിപ്പെടാന്‍ അവര്‍ക്കും അവസരമുണ്ടാകണം. സഹതാപമല്ല, സഹകരണമാണ് അവര്‍ക്കാവശ്യം.
നീതിശതകത്തില്‍, ഭര്‍തൃഹരി, മനുഷ്യവര്‍ഗത്തെ നാലുവിഭാഗമായി വിവരിക്കുന്നുണ്ട്. സ്വന്തം താല്‍പ്പര്യങ്ങളെ ത്യജിച്ചുകൊണ്ട് അന്യര്‍ക്ക് നന്മ ചെയ്യുന്ന പ്രജകളാണ് ഒന്നാമത്തെ വിഭാഗം. അവര്‍ സജ്ജനങ്ങളെന്ന് അറിയപ്പെടുന്നു. അവര്‍ എപ്പോഴും അപരര്‍ക്ക് നന്മ ചെയ്യാന്‍ ശ്രമിക്കുന്നു. അതും സ്വന്തം താല്‍പ്പര്യങ്ങളെ ബലി കഴിച്ചുകൊണ്ട്. ഇതൊരു ചെറിയ കൂട്ടമായിരിക്കും.
രണ്ടാമത്തെ കൂട്ടരാണ് സാമാന്യജനങ്ങള്‍. ഇവരും പരനന്മയില്‍ തല്പരരാണ്. സ്വന്തം താല്‍പ്പര്യങ്ങള്‍ ത്യജിക്കാതെതന്നെ അന്യരെ സഹായിക്കാന്‍ തയ്യാറാകുന്നവര്‍. ഏതു നാട്ടിലും ഇത്തരം ആളുകള്‍ക്കാണ് ഭൂരിപക്ഷം. മറ്റുള്ളവരുടെ താല്‍പ്പര്യങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടേ ഇവര്‍ പ്രവര്‍ത്തിക്കൂ. അവശ്യ സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരെ സഹായിക്കാതെ ആര്‍ക്കും മുന്നോട്ട് പോകാനാവില്ലെന്ന് അവര്‍ക്കറിയാം. എന്നു മാത്രമല്ല, പരസ്പര സഹകരണത്തില്‍ അടിയുറച്ചു മാത്രമേ ലോകത്തിന് മേല്‍ഗതിയുള്ളൂ എന്ന തിരിച്ചറിവും അവര്‍ക്കുണ്ട്. സമൂഹത്തില്‍ കുറെപേര് അംഗവൈകല്യമുള്ളവരാണെങ്കില്‍ അത് മറ്റുള്ളവര്‍ക്കും പ്രയാസമുണ്ടാക്കുമെന്ന ബോധ്യം വിവേകത്തിന്റെ ലക്ഷണമാണ്.
പുതിയ വിദ്യാഭ്യാസ അവകാശനിയമം ഇക്കാര്യത്തില്‍ ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ശാരീരിക-മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരുടെ അതേ പരിഗണന കിട്ടുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് നിയമത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസ വകുപ്പും അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കുകയാണ്. പരമാവധി കുട്ടികളെ നേരിട്ട് സ്കൂളിലെത്തിക്കുന്നതിനാണ് മുന്‍ഗണന. പ്രത്യേക ഇരിപ്പിടങ്ങള്‍, ചക്രക്കസേരകള്‍, റാമ്പുകള്‍, പ്രത്യേകതരം ടോയ്ലറ്റുകള് എന്നിങ്ങനെ അവര്‍ക്കാവശ്യമായ ഭൗതിക സൗകര്യങ്ങള്‍ സ്കൂളില്‍ തന്നെ ഒരുക്കുന്നു. സഹപാഠികളുടെ സഹകരണവും അധ്യാപകരുടെ ഭാഗത്തുനിന്നുള്ള പ്രത്യേക ശ്രദ്ധയും രക്ഷാകര്‍തൃ സമൂഹത്തിന്റെ പരിഗണനയുമാകുന്നതോടെ എന്തുകൊണ്ടും തുല്യരാണെന്ന തോന്നല്‍ അവരിലുണ്ടാകുന്നു. അവര്‍ക്കായി പ്രത്യേക പരിപാടികളും മത്സരങ്ങളുമൊക്കെ നടപ്പാക്കുന്നു. തങ്ങള്‍ മുഖ്യധാരയില്‍ തന്നെയാണെന്ന തിരിച്ചറിവ് അവരെ ആവേശഭരിതരാക്കുകയും ചെയ്യുന്നു.
വികലാംഗര്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പല പരിപാടികളും ആവിഷ്ക്കരിച്ചു നടപ്പാക്കുന്നുണ്ട്. എങ്കിലും പലതും ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ലെന്നാണ് അനുഭവം. അനുയോജ്യമായ തൊഴില്‍ കണ്ടെത്താന്‍ കഴിയാത്തതാണ് പലര്‍ക്കും പ്രശ്നമാകുന്നത്. ഇക്കാര്യത്തില്‍ വ്യത്യസ്ത വകുപ്പുകള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും സംരംഭകര്‍ക്കും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാകും. ഏറെ തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തുന്ന സംരംഭകര്‍ക്ക് ഇത്ര ശതമാനം പേരെ വികലാംഗരില്‍നിന്ന് നിയമിക്കുമെന്ന് തീരുമാനിക്കാവുന്നതാണ്. അവര്‍ക്കായി പ്രത്യേക തൊഴില്‍ സൗകര്യങ്ങള്‍ ചെയ്യാവുന്നതാണ്.
അംഗവൈകല്യമുള്ളവരില്‍ ആത്മവിശ്വാസമുണര്‍ത്തുകയെന്നതും പ്രധാനമാണ്. വിധിയെ പഴിച്ച് കാലം കഴിക്കുകയല്ല, അതൊരു വെല്ലുവിളിയായെടുത്ത് സധൈര്യം മുന്നോട്ട് പോവുകയാണ് വേണ്ടതെന്ന തന്റേടത്തിന്റെ ചിന്ത അവരിലുണര്‍ത്തണം. പരിമിതികളെ തൃണവല്ഗണിച്ചു മുന്നേറി വിജയസോപാനങ്ങളിലെത്തിയവരെ പരിയപ്പെടണം.
മഹാസംഗീതജ്ഞന് ബിഥോവന്റെ കഥ വിശ്വപ്രസിദ്ധമാണ്. വെപ്പുകാലുകളുമായി വന്ന് ഒളിമ്പിക്സിലെ ഓട്ടമത്സരത്തില്‍ സമ്മാനം നേടി തിരിച്ചുപോയ ദക്ഷിണാഫ്രിക്കക്കാരന് ഓസ്കര് പിസ്റ്റോറിയസിന്റെ കഥ ആരെയാണ് ആവേശം കൊള്ളിക്കാത്തത്. കൃത്രിമക്കാലില്‍ നൃത്തച്ചുവടുകളുമായി സുധാചന്ദ്രന് അരങ്ങില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കോരിത്തരിപ്പോടെയാണ് പ്രേക്ഷകര്‍ എതിരേറ്റത്. ഫുട്ബോള്‍ ഇതിഹാസമായി ആരാധിക്കപ്പെടുന്ന അര്‍ജന്റീനയുടെ ലയണല്‍ മെസ്സി കുട്ടിക്കാലത്ത് പോളിയോബാധിതനായിരുന്നു. ഇന്ന് ഇതിഹാസതാരമായി മെസ്സിയെ വാഴ്ത്തുന്നവര്‍ ശരീരവൈകല്യത്തെ ജയിച്ച മനക്കരുത്തിനെ കൂടിയാണ് വാഴ്ത്തുന്നത്.
നമ്മുടെ നാട്ടിലേയ്ക്ക് വന്നാല്‍, ഇതിഹാസ തുല്യമായ ജീവിതം നയിച്ച കെ.പി.കേശവമേനോന് കാഴ്ചശക്തി ഒട്ടുമില്ലാതെയാണ് ദീര്‍ഘകാലം സമൂഹമധ്യത്തില്നിന്ന് നാനാതരം പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. ബധിരതയെ പരാജയപ്പെടുത്തിയാണ് മഹാകവി വള്ളത്തോള്‍ കലാമണ്ഡലത്തിന്റെ സംസ്ഥാപനമടക്കമുള്ള മഹല്‍കൃത്യങ്ങള്‍ ചെയ്തത്.
നിത്യജീവിതത്തിലെവിടെവെച്ചും സാധാരണക്കാരായ ഇത്തരം സഹോദരങ്ങളെ കണ്ടെന്നുവരാം. ഒരു കൈ സഹായത്തോടൊപ്പം സ്നേഹത്തില്‍ ചാലിച്ച ശുഭാപ്തി വിശ്വാസത്തിന്റെ ഒരു സന്ദേശം കൂടി അവര്‍ക്ക് കൈമാറാന്‍ മറക്കാതിരിക്കുക. ഓര്‍ക്കുക, അങ്ങനെ ചെയ്യുമ്പോള്‍ നാം നീതി പുലര്‍ത്തുന്നത് നമ്മോടുതന്നെയാണ്.
ഡോ. ഗോപി പുതുക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: