നീരാളിപ്പിടിത്തം എന്നൊരു പ്രയോഗം മലയാളത്തില്‍ സുപരിചിതമാണ്. വെള്ളത്തിലെ ഭീകരനായ നീരാളി തന്റെ നീണ്ട കൈകള്‍ കൊണ്ട് ഇരയെ വരിഞ്ഞുമുറുക്കി കാലപുരിക്കയക്കുന്നതിനെക്കുറിച്ചുള്ളതാണ് അത്. ഒരു തരത്തിലും രക്ഷപ്പെടാന്‍ കഴിയാത്തവിധം ശക്തമാണ് നീരാളിയുടെ കൈകള്‍പോലെയുള്ള അവയവം. അതേപോലെ മനുഷ്യരുടെ ഇടയിലും ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ വലയില്‍പ്പെട്ട് നിസ്സഹായരായി തീരുന്നവര്‍ ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് ആത്മഹത്യയില്‍ അഭയം തേടുകയാണ്. നഗര ഗ്രാമവ്യത്യാസമില്ലാതെ ബ്ലേഡ്മാഫിയ എന്ന ഇത്തരം നീരാളികള്‍ മനുഷ്യരൂപം പൂണ്ട് ആര്‍ത്തട്ടഹസിച്ചു നടക്കുന്നത് സ്ഥിരം കാഴ്ചയാണ്. ആര്‍ക്കും അവര്‍ക്കെതിരെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്.
ഏതായാലും അടുത്തിടെ സംസ്ഥാനത്ത് ഇത്തരം നീരാളികള്ക്കെതിരെ ശക്തമായ നടപടിയുമായി പൊലീസ് രംഗത്തിറങ്ങിയത് ശുഭോദര്‍ക്കമാണ്. സംസ്ഥാന തലസ്ഥാനത്ത് തുടക്കമിട്ട ‘ഓപ്പറേഷന് നീരാളി’ ഏറെ പ്രശംസാര്‍ഹമായ രീതിയിലാണ് മുന്നേറുന്നത്. കോഴിക്കോട് ജില്ലയിലെ വിവിധഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച പോലീസ് നടപടിയില്‍ ഒട്ടേറെപ്പേര്‍ പിടിയിലായിട്ടുണ്ട്. തുകയും തീയതിയും രേഖപ്പെടുത്താത്ത ഒപ്പിട്ട ചെക്കുകളും മുദ്രപത്രങ്ങളും മറ്റ് ഇടപാട് രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവയിലൂടെ കണ്ണോടിച്ചാല്‍ തന്നെ കോടികളുടെ ഇടപാട് നടക്കുന്നുണ്ട് എന്ന് വ്യക്തമാണ്.
നീരാളിയെപ്പോലെ പ്രവര്‍ത്തിക്കുന്നവരാണ് കൊള്ളപ്പലിശക്ക് പണം കടംകൊടുക്കുന്ന ബ്ലേഡ് മാഫിയ. ഇത്തരം മാഫിയകള്‍ക്ക് ഇല്ലാത്തത് ഒരേയൊരു സംഗതിയാണ്; മനുഷ്യത്വം. ഇരയുടെ കഷ്ടപ്പാട് ചൂഷണം ചെയ്ത് തടിച്ചുകൊഴുക്കുന്ന ഇത്തരം ആളുകള്‍ മാനവകുലത്തിനു ഭീഷണി തന്നെയാണ്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ ഒരാള്‍ രണ്ടു ലക്ഷം രൂപയാണ് ബ്ലേഡുകാരനില്‍ നിന്ന് പലിശക്കെടുത്തത്. നാലുലക്ഷം രൂപ തിരിച്ചടച്ചിട്ടും ഒഴിയാബാധപോലെ ബ്ലേഡുകാരന് ഭീഷണിയുമായി പിറകെ. 20,000 രൂപ കൂടി കൊടുത്തെങ്കിലേ ഇടപാടു തീരൂ എന്നായിരുന്നു ഭീഷണി. ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ഓട്ടോറിക്ഷ വിളിച്ച് ബ്ലേഡ്കാരനടുത്തെത്തിയപ്പോള് സംസാരിക്കാന്‍ തയ്യാറാവാതെ ഇടപാടുകാരന് വന്ന ഓട്ടോറിക്ഷ പിടിച്ചു വെച്ചു. നികൃഷ്ടമായ തരത്തിലുള്ള ഇത്തരം സംഭവങ്ങള്‍ അനുദിനം നടക്കുന്നത് ആരും അറിയാത്തതല്ല. പക്ഷേ, വേണ്ടപ്പെട്ടവരുടെ ഒത്താശയുള്ളതുകൊണ്ട് നടപടിയെടുക്കാന്‍ കഴിയാതെ വരികയായിരുന്നു.
പെണ്‍കുട്ടികളുടെ വിവാഹത്തിനും വീടു നിര്‍മ്മാണത്തിനും മറ്റ് അത്യാവശ്യങ്ങള്‍ക്കുമായാണ് നാട്ടുകാര്‍ എളുപ്പത്തില്‍ പണം കിട്ടാനായി ബ്ലേഡുകാരെ സമീപിക്കുന്നത്. ഇരയെ കിട്ടിക്കഴിഞ്ഞാല്‍ ബ്ലേഡുകാര്‍ക്ക് സന്തോഷമായി. തങ്ങളുടെ ഏത് ഉപാധിയും സ്വീകരിക്കാന്‍ തക്കവണ്ണം ഇര പരുവപ്പെട്ടിരിക്കുകയാണെന്ന് അവര്‍ക്കറിയാം. കടം കൊടുക്കുമ്പോള്‍ തന്നെ ആദ്യ ഗഡു പലിശ വസൂല്‍ ചെയ്തശേഷമാണ് പണം കൊടുക്കുക. ഇങ്ങനെ വാങ്ങുന്ന പണത്തിന്റെ ഇരട്ടിയും അതിന്റെ ഇരട്ടിയും കൊടുത്താല്‍ പോലും ഇടപാട് തീര്‍ക്കാനാവാത്ത അവസ്ഥ വന്നുചേരുന്നു. അന്നന്നത്തെ അന്നത്തിനുവേണ്ടി പണിയെടുക്കുന്ന നിസ്സഹായര്‍ ഒടുവില്‍ കിടപ്പാടം പോലും ബ്ലേഡ് മാഫിയക്ക് തീറെഴുതിക്കൊടുത്ത് പുറമ്പോക്കിലേക്ക് പോകേണ്ടിവരുന്നു. അത്തരം എത്രയോ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
സമൂഹത്തിലെ ദുര്‍ബലര്‍ക്കു വേണ്ടി ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കിയെന്ന് കൊട്ടിഘോഷിക്കുന്ന സര്‍ക്കാറും ആത്യന്തികമായി ഇക്കാര്യങ്ങള്‍ പരിശോധിക്കാത്തതുകൊണ്ടാണ് നീരാളിക്കൈകള്‍ ഇങ്ങനെ നീണ്ടുവരുന്നത്. വന്‍ സംവിധാനമുള്ളവര്‍ക്ക് ഏത് ബാങ്കും കൈയയച്ച് വായ്പ അനുവദിക്കുമ്പോള്‍ കര്‍ഷകനും കൂലിപ്പണിക്കാരനും ബാങ്കിനു മുമ്പില്‍ ഭിക്ഷക്കാരെപ്പോലെ കാത്തുനില്‍ക്കേണ്ടിവരുന്നു. ഉന്നതന്മാര്ക്ക് ഭവ്യതയോടെ ഇരിപ്പിടം നല്കി അവര്‍ക്ക് വേണ്ട സഹായത്തിനായി ഓടി നടക്കുന്ന ബാങ്കുദ്യോഗസ്ഥര്‍ നേരത്തെ സൂചിപ്പിച്ച വിഭാഗത്തെ ആട്ടിപ്പുറത്താക്കുന്നു. ഇതുകൊണ്ടാണ് ബ്ലേഡ് മാഫിയ ഇവിടെ നിസ്സഹായരുടെ ചോരകുടിച്ച് തടിച്ചു കൊഴുക്കുന്നത്. ഇത്തരം സംഭവങ്ങളിലെ ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെയാണ്. സമൂഹത്തിലെ അവശര്‍ക്കും ദുര്‍ബലര്‍ക്കും ലളിതമായ വ്യവസ്ഥയില്‍ ന്യായമായ പലിശക്ക് പണം കടംകൊടുക്കാനുള്ള സംവിധാനം ഉണ്ടാവണം. അവരെ സമൂഹത്തിന്റെ മുഖ്യധാരയ്ക്കൊപ്പം ചേര്‍ത്തുപിടിച്ച് കൊണ്ടുപോകാനുള്ള അവസരമൊരുക്കണം. പകരം അത്തരക്കാരെ കാണാതെ പോകുന്ന സംവിധാനമാണിന്നുള്ളത്.
ബാങ്കിങ്ങ്ചട്ടങ്ങളും പണമിടപാട് നിയമങ്ങളും കാറ്റില്‍പ്പറത്തി ദിവസപ്പലിശയും മണിക്കൂര്‍ പലിശയും ഈടാക്കുന്ന അനധികൃത സ്ഥാപനങ്ങള്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്നത് റിട്ടയര്‍ ചെയ്തവരും അല്ലാത്തവരുമായ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റുമാണ്. അവരൊക്കെ ബിനാമി പേരിലാണ് ഇത് നടത്തുന്നതെന്ന് വ്യക്തവുമാണ്. സമൂഹത്തിന് സുരക്ഷയും സംരക്ഷണവും നല്കേണ്ടവര് തന്നെയാണ് അതിനെതിരു നില്ക്കുന്നതെന്ന വൈരുദ്ധ്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ഇത്തരം നീരാളികള്‍ സര്‍വതന്ത്ര സ്വാതന്ത്ര്യത്തോടെ സമൂഹത്തില്‍ വാഴുകയാണ്. ഇക്കാര്യം ആരും അറിയാത്തതല്ല. പക്ഷേ, നടപടിയെടുക്കേണ്ടിവരുമ്പോള് പലപ്പോഴും മുട്ടുവിറയ്ക്കുന്നു. അഥവാ നടപടി ഉണ്ടായാല്‍ വമ്പന്‍ സ്രാവുകള്‍ വലക്കണ്ണികള്‍ തകര്‍ത്ത് രക്ഷപ്പെടുന്നു. പരല്മീനുകള് മാത്രം പിടിയിലാവുന്നു.
ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന ‘ഓപ്പറേഷന് നീരാളി’ പതിവില്‍ നിന്ന് വ്യത്യസ്തമായ രീതികളുമായി മുന്നേറിയാല്‍ മാത്രമേ ബ്ലേഡ് മാഫിയകളുടെ അഴിഞ്ഞാട്ടത്തിന് അവസാനമാവൂ. ഇത്തരക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന സകല വമ്പന്മാരും പിടിയിലാവണം. മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെയുള്ള നടപടികള്‍ പോലെ തന്നെയാവണം ഇതും. കണ്ണീരുചാലിട്ട ദരിദ്രമുഖങ്ങളാവണം അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ മനസ്സില്‍ ഉണ്ടായിരിക്കേണ്ടത്. അല്ലാതെ സ്വാധീനവും സൗകര്യവും ആകരുത്. കര്‍ശന നടപടികളുമായി മുന്നോട്ടുപോവുന്ന ഉദ്യോഗസ്ഥന്മാര്ക്ക് നുകംവെക്കാന് സര്‍ക്കാറും തയ്യാറാവരുത്. എല്ലാം കലങ്ങിത്തെളിയും വരെ കാത്തിരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മൂന്നാം വര്‍ഷത്തിലേക്കു കടക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ പ്രോഗ്രസ്സ് കാര്‍ഡുമായി പരസ്യത്തിലൂടെ രംഗത്തെത്തിയിരിക്കുന്ന അന്തരീക്ഷത്തില്‍ ബ്ലേഡ് മാഫിയകള്‍ക്കെതിരെ അതിശക്തമായ നടപടിക്കുവേണം തയ്യാറാകാന്‍. അങ്ങനെ വന്നാല്‍ ജനങ്ങളുടെ ഹൃദയത്തില്‍ ആ പ്രോഗ്രസ്കാര്‍ഡ് സ്വയം പതിക്കപ്പെടും. അല്ലാതുള്ള ഏതു പരസ്യവും വെള്ളത്തില്‍ വരച്ച വര പോലെയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: