കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്തിനായിരുന്നു കേരളയാത്ര നടത്തിയത്? തന്റെ ജനസ്വീകാര്യത ഉറപ്പിക്കാനോ വരും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കുകള്‍ വര്‍ധിപ്പിക്കാനോ അതോ കടിച്ചതും ഇല്ല, പിടിച്ചതും ഇല്ല എന്ന ത്രിശങ്കുവില്‍ ആകാനോ? രമേശ് ചെന്നിത്തലക്ക് മന്ത്രിസഭയില്‍ അര്‍ഹിക്കുന്ന ഇടം നല്‍കണമെന്നത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുടെ ആവശ്യമായിരുന്നു. പക്ഷെ താന്‍ ഒരു സമുദായത്തിന്റെയും പ്രതിനിധിയല്ല എന്ന ധാര്‍ഷ്ട്യം നിറഞ്ഞ നിലപാട് ചെന്നിത്തലക്ക് തങ്ങളുടെ അക്കൗണ്ടില്‍ മന്ത്രിപദം നല്‍കേണ്ടതില്ല എന്ന നിലപാടിലേക്ക് എന്‍എസ്എസിനെ എത്തിച്ചു.
ചെന്നിത്തലയുടെ കേരളയാത്ര വെളിച്ചത്തുകൊണ്ടുവന്നത് ജനങ്ങളുടെ അരിഷ്ടതകളോ ആവശ്യങ്ങളോ അല്ല, മറിച്ച് അധികാരക്കൊതിയുടെ പിടിയില്‍ ആരെല്ലാം എന്ന വിവരമാണ്. എംപിയായിരുന്ന, ഇപ്പോള്‍ കെപിസിസി പ്രസിഡന്റായ രമേശ് ചെന്നിത്തലക്ക് പേരിനൊരു മന്ത്രിസ്ഥാനം പോരാ- ഒന്നുകില്‍ മുഖ്യമന്ത്രിപദം, അല്ലെങ്കില്‍ ഉപമുഖ്യമന്ത്രിപദം, അതുമല്ലെങ്കില്‍ ആഭ്യന്തരം. ഈ സ്ഥാനങ്ങളില്‍ വാണരുളുന്ന ഒരു മഹാനും തല്‍സ്ഥാനം ഒഴിയാന്‍ താല്പര്യമില്ല. ഉപമുഖ്യമന്ത്രിയാവാന്‍ സീനിയോറിറ്റിയിലും ഭരണപരിചയത്തിലും താനാണ് അര്‍ഹന്‍ എന്ന് കെ.എം.മാണിയും നിലപാടെടുത്തു. പിന്നീട് മാണി അത് നിഷേധിച്ചുവെന്നത് മറ്റൊരു കാര്യം. താനും യോഗ്യതയില്‍ പിന്നിലല്ല എന്ന് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും ഓര്‍മ്മിപ്പിച്ചു.
രമേശിന്റെ യാത്ര പ്രതിസന്ധിയിലാക്കിയിരിക്കുന്നത് യുഡിഎഫിനെ മാത്രമല്ല കെപിസിസിയെയുമാണ്. മന്ത്രിസഭാ വികസനം ഊരാക്കുടുക്ക് സൃഷ്ടിച്ചത് തന്റെ ഏക മകന്റെ ഉന്മൂലനാശം ആഗ്രഹിക്കുന്ന ആര്. ബാലകൃഷ്ണപിള്ളയാണ്. മകന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ച്, എംഎല്‍എസ്ഥാനം തെറിച്ചില്ലല്ലോ എന്ന് ദുഃഖിക്കുന്ന ബാലകൃഷ്ണപിള്ള പക്ഷെ തന്റെ പാര്ട്ടിക്കവകാശപ്പെട്ട മന്ത്രിസ്ഥാനവും ഗണേഷ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകളും വിട്ടുനല്‍കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. ക്യാബിനറ്റ് പദവിയോടെ മറ്റൊരു സ്ഥാനം വച്ചുനീട്ടിയപ്പോള്‍ അത് തന്റെ വായില്‍ വെള്ളമൊലിപ്പിക്കുന്നില്ലെന്ന് പറഞ്ഞ് നിരാകരിക്കുകയായിരുന്നു പിള്ള. ഗണേഷിന്റെ ഒഴിവ് നികത്തേണ്ടതാണ് മന്ത്രിസഭാ പുനഃസംഘടനാ പ്രശ്നം സജീവമാക്കിയത്. കെപിസിസി പ്രസിഡന്റ് ആരാകും എന്ന ചോദ്യവും അവശേഷിപ്പിക്കുന്നു. ഇതിനെല്ലാം മൂര്‍ച്ചകൂട്ടി മുരളിയുടെ അവകാശവാദവും നിലനില്ക്കുന്നു. രമേശ് ചെന്നിത്തലയെ രണ്ടുതവണ മന്ത്രിസഭയിലേക്ക് ക്ഷണിച്ചിരുന്നു എന്നും അദ്ദേഹം ആ നിര്‍ദ്ദേശം നിരസിക്കുകയായിരുന്നു എന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കുന്നു. ഈ കേരളയാത്രാ സമാപനം രമേശിന്റെ മന്ത്രിസഭാ പ്രവേശനം സജീവമാക്കി പുതിയ പ്രതിസന്ധി ഉയര്‍ന്നിരിക്കുകയാണ്. വകുപ്പില്ലാമന്ത്രിയായി തുടര്‍ന്ന് തന്റെ വകുപ്പ് കൊടുക്കാനുള്ള ഹൃദയവിശാലത കാണിച്ചത് ആര്യാടന് മുഹമ്മദ് മാത്രം. രമേശ് മന്ത്രിസഭയില്‍ പ്രവേശിച്ചാല്‍ കെപിസിസി പ്രസിഡന്റായി സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ പേരാണ് മാധ്യമങ്ങളില്‍ ഉയരുന്നത്. തന്നോട് ഇതേപ്പറ്റി സംസാരിച്ചിട്ടില്ലെന്നാണ് കാര്‍ത്തികേയന്റെ പ്രതികരണം.
എന്തായാലും കെപിസിസിയുടെ രാഷ്ട്രീയ പ്രചാരണ യാത്രയുടെ സമാപനത്തില്‍ മന്ത്രിസഭാ പ്രവേശനത്തിനുള്ള ഗൂഢനീക്കമായിരുന്നോ ഇത് എന്ന ചോദ്യം ഉയരുമ്പോള്‍ ഈ കേരളയാത്ര ഒരു സ്വയംകൃതനാര്ത്ഥമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. മന്ത്രിസഭാ പുനഃസംഘടന എന്ന കീറാമുട്ടിയുടെ സ്രഷ്ടാവ് ആര്. ബാലകൃഷ്ണപിള്ളയാണ്. തന്റെ മകനെ മന്ത്രിയാക്കാനും പാടില്ല, വകുപ്പുകള്‍ മാറ്റിനല്‍കാനും പാടില്ല എന്ന പിള്ളയുടെ പിടിവാശിക്ക് ഉമ്മന്‍ചാണ്ടിക്ക് ലജ്ജാവഹമായി വഴങ്ങേണ്ടിവരുന്നത് യുഡിഎഫിന്റെ നേരിയ ഭൂരിപക്ഷമാണ്. ഈ പ്രശ്നം സജീവമാക്കിയത് കോണ്‍ഗ്രസിലെ മരവിച്ചുകിടന്ന എ-ഐ ഗ്രൂപ്പ് തര്‍ക്കംകൂടിയാണ്. ഐ ഗ്രൂപ്പിനവകാശപ്പെട്ടതാണ് പിള്ള സൃഷ്ടിച്ച മന്ത്രിസഭാ വിടവ് എന്നത് അര്‍ത്ഥശൂന്യമായ വാദമാണ്. പക്ഷെ അധികാരമോഹികളായ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മന്ത്രിമാര്‍ക്ക് വകുപ്പുകളിലും നിര്‍ബന്ധബുദ്ധിയുണ്ടെന്ന് വ്യക്തമാക്കുന്നത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആഭ്യന്തരം വിട്ടുകൊടുക്കാനുള്ള വൈമുഖ്യമാണ്. ഈ പ്രതിസന്ധിഘട്ടത്തില്‍ ജാതിസമവാക്യങ്ങളും ഉയിര്ത്തെഴുന്നേല്ക്കുന്നതിന്റെ തെളിവാണ് പലരുടെയും എന്‍എസ്എസ് ആസ്ഥാനത്തേക്കുള്ള തീര്‍ത്ഥയാത്ര. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം കലക്കി എന്ന് ആര്. ബാലകൃഷ്ണപിള്ളക്ക് ആഹ്ലാദിക്കാം. പക്ഷെ ഈ ത്രിശങ്കുവില്‍ രമേശ് ഇനി എത്രനാള്‍?
പ്രതികരിക്കാൻ ഇവിടെ എഴുതുക: