ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും അയ്യന്‍കാളിയും മറ്റും നവോത്ഥാനാശയങ്ങള്‍ സ്വീകരിച്ചത് അര്‍ണോസുപാതിരിയില്‍നിന്നാണത്രെ! മരിച്ചുപോയവര്‍ തിരിച്ചുവന്നു നിഷേധിക്കില്ലെന്നറിയാവുന്ന സിറിയക് ജോസഫ് സ്വന്തം സമുദായത്തില്‍പ്പെട്ട ഒരു പാതിരിയെ ഉയര്‍ത്തിക്കാട്ടാന്‍ തട്ടിവിട്ടതാണിത്. ഭാരതീയ വിചാരകേന്ദ്രം ഈ പ്രസ്താവനയെ നിശിതമായി വിമര്‍ശിച്ചു. വിമര്‍ശനം സഹിക്കാനാവാതെ കത്തോലിക്കാ സഭയുടെ പ്രമുഖനായ ഫാ.അടപ്പൂര് വിചിത്രമായ ചില യുക്തികളുയര്‍ത്തിക്കൊണ്ട് സ്വന്തം സമുദായക്കാരന് പിന്തുണയുമായി രംഗത്തുവരികയും ചെയ്തു. നവോത്ഥാന നായകര്‍ പറയാത്ത കാര്യം അവരുമായിടപഴകിയവര്‍ സൂചിപ്പിക്കുകപോലും ചെയ്യാത്ത കാര്യം അവര്‍ മണ്‍മറഞ്ഞേറെക്കഴിഞ്ഞെന്തേ അവരില്‍ ആരോപിക്കപ്പെടുന്നു?
അല്‍പ്പം പിന്നോട്ടുപോകണം. 30 വര്‍ഷങ്ങള്‍ പിറകോട്ട്. 1983 ലാണ് നിലയ്ക്കല്‍ സംഭവം. യുവതലമുറക്ക് അന്ന് നിലയ്ക്കലില്‍ സംഭവിച്ചതെന്തെന്ന് അറിയില്ല. അന്ന് നിലയ്ക്കല്‍ മഹാദേവക്ഷേത്ര പരിസരത്ത് ഒരു കുരിശു കണ്ടെടുത്തു. ആ കുരിശ് 2000 വര്‍ഷം മുമ്പ് തോമാശ്ലീഹാ സ്ഥാപിച്ചതാണെന്നവകാശപ്പെട്ടുകൊണ്ട് അവിടെ പള്ളിയ്ക്കിടമനുവദിക്കണമെന്ന് കത്തോലിക്കാ സഭ സര്‍ക്കാരിനോടാവശ്യപ്പെട്ടു. വേണമെങ്കില്‍ ക്ഷേത്രം വരെ പൊളിച്ചുമാറ്റി പള്ളിക്കു സ്ഥലം കൊടുക്കാന്‍ കോണ്‍ഗ്രസു സര്‍ക്കാര്‍ തയ്യാറായിരുന്നു. പക്ഷേ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ സ്വാഭിമാനമുള്ള ഹിന്ദുക്കള്‍ രൂക്ഷമായ എതിര്‍പ്പുമായി രംഗത്തുവന്നു. നിലയ്ക്കല്‍ സംഘര്‍ഷപൂര്‍ണമായി. കേരളം മുള്‍മുനയിലായി. നിലയ്ക്കല്‍ സമരത്തിന്റെ നായകരായിരുന്നു കുമ്മനം രാജശേഖരനും സത്യാനന്ദ സരസ്വതി സ്വാമിയുമൊക്കെ. അതുകൊണ്ടുതന്നെ നിലക്കല്‍ എന്തുണ്ടായി എന്നതിനെക്കുറിച്ച് അവര്‍ പറഞ്ഞത് ഞാന്‍ വിടുന്നു.
2011 മാര്‍ച്ചിലെ ആര്‍ഷനാദത്തില്‍ (ആചാര്യ നരേന്ദ്രഭൂഷന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന വൈദിക-ദാര്‍ശനിക മാസിക) സംഭവം നടന്നയുടനെ നേരിട്ട് നിലയ്ക്കലെത്തി കണ്ടെത്തിയ വിവരങ്ങള്‍ ശ്രീ ജോസഫ് പുലിക്കുന്നേല്‍ എഴുതിയിട്ടുണ്ട്. ദളിത് ബന്ധു എന്‍.കെ.ജോസ്, കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ ആര്‍ക്കിയോളജി അധ്യപകന് ജോണ്‍ ഓച്ചന്തുരുത്ത്, ഡിസി കിഴക്കേമുറി എന്നിവരോടൊപ്പമാണ് അദ്ദേഹം നിലയ്ക്കലെത്തുന്നത്. പോലീസുണ്ട്; കുരിശ് അപ്രത്യക്ഷമായിരുന്നു. പള്ളിക്കാര് രണ്ടര ഏക്കറോളം കയ്യേറിയിരുന്നു. കുരിശിനെക്കുറിച്ച് തിരക്കിയപ്പോള്‍ ഒരു പോലീസുകാരന് പരമരഹസ്യമായി, കാണാതെ പോയ ആ കല്‍ക്കുരിശില്‍ നിന്നടര്‍ന്നു കിടന്ന ഒരു കഷണം അവര്‍ക്ക് നല്കി. അതിന് ചാണകത്തിന്റെ മണമുണ്ടായിരുന്നു. അമ്പലത്തിലേക്ക് റോഡ് തിരിയുന്ന ഭാഗത്ത് ഒറ്റപ്പെട്ടവീടിനോട് ചേര്‍ന്ന് ചായക്കട നടത്തിയിരുന്നയാളെ ഓച്ചന്തുരുത്ത്, പോലീസ് ആണെന്ന ഭാവേന ചോദ്യം ചെയ്തപ്പോള്‍ വികാരിയച്ചന്റെ പ്രേരണയില്‍ ആ കല്‍ക്കുരിശ് ചാണകക്കുഴിയില്‍ കൊണ്ടിട്ടിരുന്നതാണെന്നും വിവരം പോലീസിനോടു പറഞ്ഞതാണെന്നും അയാള്‍ സമ്മതിച്ചു. ആ വ്യാജ കുരിശിന്റെ പേരില്‍ ഒത്തുതീര്‍പ്പെന്ന നാട്യത്തില്‍ ഏക്കറുകണക്കിന് സ്ഥലം സഭ ആങ്ങാമൂഴിയില്‍ നേടി. നിലക്കല്‍ നിന്നും ആങ്ങാമൂഴിയിലേക്ക് മാറാന്‍ തയ്യാറായതില്‍ സമാധാനത്തിനുവേണ്ടിയുള്ള ഒരു ത്യാഗത്തിന്റെ പരിവേഷവും സഭ പ്രചരിപ്പിച്ചു. എല്ലാം അറിഞ്ഞുകൊണ്ട് പള്ളിയും സര്‍ക്കാരും ഒത്തുകളിക്കുകയായിരുന്നുവെന്ന് തങ്ങള്‍ക്ക് തോന്നിയതായി ജോസഫ് പുലിക്കുന്നേല്‍ പറയുന്നു.
അന്ന് കരുണാകരന്റെ കോണ്‍ഗ്രസ് സര്‍ക്കാരാണ്. മറ്റൊരു കാര്യം ഇടതുപക്ഷമുള്‍പ്പെടെ മതേതരത്വം പറയുന്ന മുഴുവന്‍ കക്ഷികളും പത്രങ്ങളും ഹിന്ദുക്കള്‍ക്കെതിരെ തട്ടിപ്പുകാര്‍ക്ക് അനുകൂലമായിരുന്നു എന്നതാണ്. ഈ അടുത്ത ദിവസം എന്‍എസ്എസിന് എതിരെ “എന്റെ മതേതരത്വത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഞാന്‍ തയ്യാറല്ല” എന്ന് അതേ കരുണാകരന്റെ പിന്തുടര്ച്ചക്കാരനായ ചെന്നിത്തല പറയുന്നത് കേട്ടപ്പോള്‍ നിലയ്ക്കല്‍ കണ്ട ആ മതേതരത്വം ഞാനോര്‍ത്തുപോയി. (എന്തുകൊണ്ട് നിലക്കല്‍ സംഭവത്തിന് രാജന് സംഭവത്തിലേതുപോലെ ഒരു പുനരന്വേഷണം ആയിക്കൂടാ?) അതാണ് സഭ. ആ സഭയുടെ വിശ്വാസിയാണ് സിറിയക് ജോസഫ്. ആ സഭയുടെ പ്രമുഖനാണ് ഫാദര്‍ അടപ്പൂര്. 2013 ല്‍ അര്ണ്ണോസുപാതിരിയെന്ന കുരിശുനാട്ടിയത് ഹൈന്ദവ നവോത്ഥാന നായകരുടെ നെഞ്ചത്താണെന്ന് മാത്രം.
അത്ഭുതം തോന്നിയത്, കുറിപ്പില്‍ ‘ഭാരതീയ വിചാര’ത്തിന്റെ അസഹിഷ്ണുതയെക്കുറിച്ചുള്ള അടപ്പൂരിന്റെ പരാമര്‍ശം കണ്ടപ്പോഴാണ്. 1990 കളില്‍ ഭാരതം സന്ദര്‍ശിച്ച മാര്‍പ്പാപ്പയുടെ കോട്ടയം പരിപാടിയുടെ ദൃക്സാക്ഷിയാണ്, അന്ന് പാപ്പാ സ്പെഷ്യല്‍ നടത്തിയ കെഎസ്ആര്‍ടിസി ബസ്സിലെ കണ്ടക്ടറായിരുന്നു ഞാന്‍. ദക്ഷിണേഷ്യയുടെ വിശിഷ്ട ഇന്ത്യയുടെ സമ്പൂര്‍ണ ക്രൈസ്തവീകരണമാണ് സഭയുടെ വരും നൂറ്റാണ്ടിലെ ലക്ഷ്യമെന്ന് അന്നദ്ദേഹം അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുകയുണ്ടായി. സമ്പൂര്‍ണമായി ഹിന്ദുത്വത്തെ നശിപ്പിച്ചാലല്ലേ സമ്പൂര്‍ണ ക്രൈസ്തവീകരണം സാധിക്കൂ. അതിനുവേണ്ടിയുള്ള മതപരിവര്‍ത്തനം സഭകള്‍ നാടുനീളെ നടത്തുന്നത് നാം കാണുന്നുമുണ്ട്. ഒരു മതത്തെ ഇല്ലായ്മ ചെയ്യുക എന്ന പരോക്ഷമായിട്ടാണെങ്കിലും പ്രഖ്യാപിക്കുന്നതിലും വലിയ അസഹിഷ്ണുതയുണ്ടോ? ‘കൂദാശപ്പാന’ നമ്പൂതിരി ഇല്ലത്തുനിന്നു കിട്ടിയത് അക്കാലത്ത് പാതിരിക്ക് ഹിന്ദുക്കള്‍ക്കിടയിലുണ്ടായിരുന്ന സ്വീകാര്യതയുടെ തെളിവായും അടപ്പൂര് ഉയര്‍ത്തിക്കാട്ടുന്നു. എന്റെ ഇല്ലത്ത് ഏഴ് ബൈബിളുകളുണ്ടായിരുന്നു. ഒന്നും ഞാന്‍ ആഗ്രഹിച്ചു വാങ്ങിയതല്ല; തുറന്നു നോക്കിയിട്ടുമില്ല. മേല്‍പ്പറഞ്ഞ മതപരിവര്‍ത്തന ശ്രമത്തിന്റെ ഭാഗമായി ഞങ്ങളെ പ്രലോഭിപ്പിക്കാന്‍ വന്ന സുവിശേഷകര്‍ ഇട്ടേച്ചുപോയതാണ്. പഴയ കടലാസുകള്‍ പെറുക്കി നശിപ്പിച്ച കൂട്ടത്തില്‍, മതഗ്രന്ഥമാണല്ലോ എന്നു കരുതി അതോരോന്ന് എന്റെ ക്രിസ്ത്യന്‍ സുഹൃത്തുക്കളെ കെട്ടിയേല്‍പ്പിച്ചു. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ അവരിലാരെങ്കിലും “പോറ്റി ക്രിസ്തുവില്‍ ആകൃഷ്ടനായി ബൈബിള്‍ പ്രചരിപ്പിച്ചു” എന്നെഴുതിയാല്‍ എനിക്ക് നിഷേധിക്കാന്‍ കഴിയും. മരിച്ചു കഴിഞ്ഞിട്ടാണെങ്കിലോ? അതിന് മടിക്കാത്തവരിവിടുണ്ടെന്നാണ് അനുഭവങ്ങള്‍ പഠിപ്പിക്കുന്ന പാഠം.
വാസുദേവന്‍ പോറ്റി വീട്ടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: