ആലുവാ മണപ്പുറത്ത് പരിസ്ഥിതി സംരക്ഷണ സംഘം നട്ടുവളര്‍ത്തിയ ‘കുട്ടി’ വനം ആലുവ മുന്‍സിപ്പാലിറ്റി, എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന് “കൈമാറുകയും” ഡിടിപിസി സ്വകാര്യ വ്യക്തിയ്ക്ക് ഹരിതവനം ജംഗിള്‍ ട്രാക്കിനായി വിട്ടുനല്‍കുകയും ചെയ്തിരിക്കയാണ്. സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിയ്ക്ക് പണമുണ്ടാക്കുവാനായി തീറെഴുതിയിരിക്കുന്നു എന്ന് സാരം. പെരിയാര്‍ മംഗലപ്പുഴ ശാഖയും മാര്‍ത്താണ്ഡവര്‍മ ശാഖയുമായി പിരിയുന്ന ഭാഗത്താണ് ആലുവാ മണപ്പുറം സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് പെരിയാര്‍ കവിഞ്ഞൊഴുകുമ്പോള് ഈ ഭാഗത്ത് തീരം ഇടിയുന്നത് തടയാനാണ് ‘കുട്ടിവനം’ രൂപപ്പെടുത്തിയത്. സത്യത്തില്‍ നദിയിലാണ് ശിവരാത്രി മണപ്പുറവും കുട്ടിവനവും. കാലവര്‍ഷം ശക്തിപ്രാപിക്കുമ്പോള്‍ മുങ്ങിപ്പോകുന്ന സ്ഥലങ്ങള്‍. ഈ സ്ഥലമാണ് ജില്ലാ കളക്ടര്‍ ചെയര്‍മാനായ ഡിടിപിസി മറ്റ് വിനോദ സംവിധാനങ്ങളും സ്ഥാപിച്ച് പൊതുജനത്തിന്റെ പണം പിടുങ്ങാന്‍ സ്വകാര്യവ്യക്തിക്ക് വിട്ടുനില്‍കിയിരിക്കുന്നത്.
ആലുവയ്ക്ക് പ്രാണവായു നല്കുന്ന കുട്ടിവന പ്രദേശമാണ് നഗരസഭയുടെ അംഗീകാരമുണ്ടെന്ന തരത്തില്‍ പ്രചരിപ്പിച്ച് സ്വകാര്യ വ്യക്തിയില്‍ എത്തിയിരിക്കുന്നത്. ഇതിനെതിരെ റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും പരിസ്ഥിതി പ്രവര്‍ത്തകരും നടത്തിയ ഉപരോധ സമരത്തില്‍ പങ്കെടുക്കാന്‍ കുട്ടിവന പ്രദേശത്തെത്തിയപ്പോള്‍ പ്രത്യേകിച്ച് വിനോദ സംവിധാനങ്ങള്‍ ഒരുക്കാതെ തന്നെ പത്തുരൂപ എന്‍ട്രന്‍സ് ഫീസ് പിരിക്കുവാന്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതാണ് കണ്ടത്. രശീതോ മറ്റ് ബില്ലുകളോ നല്‍കുന്നില്ല. ഇന്നലെ വരെ നാട്ടുകാര്‍ക്ക് പണമൊന്നും നല്‍കാതെ പ്രവേശിക്കാമായിരുന്ന ഒരു പാര്‍ക്കിന്റെ സ്ഥാനത്ത് അധികസൗകര്യങ്ങളും ലഭക്കാതെ തന്നെ പത്തുരൂപ നല്കി അകത്ത് കയറേണ്ടിവരുന്നത് മാധ്യമങ്ങള്‍ക്കും വാര്‍ത്തയല്ലാതായിരിക്കുന്നു.
ഇത് നാം ജീവിക്കുന്ന സമൂഹത്തിലെ മൂല്യച്യുതിയുടെ ആഴത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നമുക്ക് ചുറ്റും നടക്കുന്ന അഴിമതികളും സാമൂഹ്യവിരുദ്ധ പ്രവണതകളും സമൂഹം അംഗീകരിച്ചിരിക്കുന്നു എന്നതാണ് ഈ സമൂഹത്തിന്റെ ഏറ്റവും വലിയ കളങ്കമായി കാണേണ്ടത്. വലിയ വലിയ പദ്ധതികള്‍ നടത്തി കോടികള്‍ വിഴുങ്ങുക. സര്‍ക്കാര്‍ ഭൂമികള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടുനല്‍കുക. ജനനേതാക്കളായി വിലസുന്നവര്‍ എല്ലാറ്റിനും കൂട്ടുനില്ക്കുക.
നിലവിലുള്ള എല്ലാ നിയമങ്ങളും ലംഘിച്ച് സ്വകാര്യ ഗ്രൂപ്പിനുവേണ്ടി ഒരു നാടിനെ കുടിവെള്ളക്ഷാമത്തിലേക്ക് നയിക്കാന്‍ പര്യാപ്തമായ ആറന്മുള വിമാനത്താവള പദ്ധതിക്കായി സര്‍ക്കാര്‍ കൂട്ടുനില്ക്കുക. ഭക്ഷ്യസുരക്ഷയില്ലാത്ത സംസ്ഥാനത്ത് നെല്‍വയല്‍ നികത്തി പരിസ്ഥിതി നിയമങ്ങള്‍ നോക്കുകുത്തികളാക്കി ആവശ്യം വേണ്ട പാരിസ്ഥിതിക-നിയമ ക്ലിയറന്‍സുകളൊന്നും നേടാതെ പണിയാനൊരുങ്ങുന്ന ആറന്മുള വിമാനത്താവള കമ്പനിയില്‍ കേരള സര്‍ക്കാര്‍ പത്തു ശതമാനം ഓഹരിയ്ക്കായി ക്യൂ നില്ക്കുന്നു. ദേശീയപാതകളുടെ പേരില്‍ സ്വകാര്യ വ്യക്തികള്‍ക്ക് പണമുണ്ടാക്കുവാന്‍ സൗകര്യം ഒരുക്കുവാന്‍ പാവപ്പെട്ട ജനങ്ങളെ മിനിമം പുനരധിവാസം പോലും ഒരുക്കാതെ കുടിയൊഴുപ്പിക്കുന്നു. പൊതുജനങ്ങള്‍ക്ക് ശല്യമായി, നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന മെറ്റല്‍ ക്രഷറുകള്‍ക്കും പാറമടകള്‍ക്കും വേണ്ടി സര്‍ക്കാരുകള്‍ ഓര്‍ഡറുകള്‍ ഇറക്കുന്നു. ജനങ്ങളില്‍നിന്നും സര്‍ക്കാരിനുവേണ്ടി ഏറ്റെടുത്തിരിക്കുന്ന ഭൂമികളും കെട്ടിടങ്ങളും സ്വകാര്യ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായി, ഒരിക്കലും തിരികെ ലഭിക്കാത്ത രീതിയില്‍ പാട്ടത്തിന് കൊടുക്കുക.
സര്‍ക്കാര്‍ കേസുകളില്‍ വക്കീല്‍ ഹാജരാകാതെയും വികലമായി കേസ് നടത്തിയും കേസുകള്‍ സ്വകാര്യ സംരംഭകര്‍ക്കായി തോറ്റു കൊടുക്കുക. സര്‍ക്കാര്‍ വനമേഖല അന്യാധീനപ്പെടുത്തുക. നഷ്ടപ്പെട്ടാല്‍ കേരളം മരുവല്ക്കരിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും പശ്ചിമഘട്ട സംരക്ഷണത്തിനായി പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാതെ അതിനെ അട്ടിമറിയ്ക്കുവാന്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കൊണ്ടുവന്ന് പശ്ചിമഘട്ട നാശത്തിന് കൂട്ടുനില്ക്കുക. ഇന്ത്യയിലും വിദേശത്തുമായി ഏറ്റെടുത്ത പ്രോജക്ടുകള്‍ സമയബന്ധിതമായി പരിസ്ഥിതിസൗഹൃദമായി നടപ്പാക്കി ജനങ്ങളുടെ വിശ്വാസം നേടിയ ഇ. ശ്രീധരനെ ഒഴിവാക്കി കൊച്ചി മെട്രോ നടപ്പാക്കുവാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍തന്നെ പരസ്യമായി രംഗത്തുവരിക. കോഴിക്കോട് സര്‍വകലാശാലയുടെ ഭൂമി പാര്‍ട്ടിക്കാര്‍ക്ക് പതിച്ചു നല്കുവാന് ശ്രമം നടത്തുന്നു. നിയമം ലംഘിച്ച് നികത്തിയെടുത്ത പാടശേഖരങ്ങള്‍ക്ക് ഫൈനടച്ചാല്‍ കരഭൂമി സ്റ്റാറ്റസ് നല്കുന്ന നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു. തീരദേശ സംരക്ഷണനിയമം പൂര്‍ണമായും അട്ടിമറിച്ച് സ്വകാര്യ മേഖലയില്‍ ബഹുനില കെട്ടിടങ്ങളും ഹോട്ടലുകളും റിസോര്‍ട്ടുകളും ഫ്ലാറ്റുകളും വാതക ടാങ്കുകളും നിര്‍മിക്കുവാന്‍ അവസരം നല്കുന്നു. ഇങ്ങനെ ഭരണരംഗത്തെ മൂല്യച്യുതിയുടെ എത്രയെത്ര ഉദാഹരണങ്ങള്‍. കേന്ദ്രത്തിലെ കല്‍ക്കരി പാടം, കോമണ്‍വെല്‍ത്ത് ഗെയിംസ്, 2ജി സ്പെക്ട്രം, റെയില്‍വേ കോഴ, ആദര്‍ശ് ഫ്ലാറ്റ് തുടങ്ങിയ ലക്ഷം കോടികളുടെ അഴിമതികളിലൂടെ സമൂഹം കണ്ട വലിയ മൂല്യച്യുതികള്‍ക്ക് പുറമെയാണിവ. കേരള ക്രിക്കറ്റിന്റെ അഭിമാനമായി മാറിയിരുന്ന ശ്രീശാന്ത് പോലും കേരളത്തിലെ യുവാക്കള്‍ക്ക് നല്കിയ അസാന്മാര്ഗിക സന്ദേശം നമ്മുടെ സമൂഹത്തില്‍ വന്നിരിക്കുന്ന മൂല്യച്യുതിയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് പറയാം.
നമുക്കെന്തുപറ്റി? ഉത്സവപറമ്പുകളില്‍ സംഭാരവും വെള്ളവും സൗജന്യമായി വിതരണം ചെയ്തിരുന്ന കേരളീയ സമൂഹം വെള്ളം ഒരു കച്ചവടവസ്തുവാക്കി, വന്‍ ലാഭം നേടുവാനുള്ള മാര്‍ഗമാക്കിയിരിക്കുന്നു. സഹോദരന് ലഭിക്കേണ്ട ജലം പോലും ഊറ്റിയെടുത്ത് വില്‍ക്കുന്ന ഒരു സംസ്ക്കാരത്തിലെത്തി നില്ക്കുന്നു നാം. മരം മുറിയ്ക്കുന്നതിന് മുമ്പ് മരത്തോടും ആ മരം ആവാസ കേന്ദ്രമാക്കിയിട്ടുള്ള ഒട്ടനവധി ജീവജാലങ്ങളോടും ഈ മരത്തിന്റെ ഗുണം ലഭിക്കാവുന്ന വരുംതലമുറയോടും മാപ്പുചോദിച്ച് അനുവാദം വാങ്ങി മാത്രം മരം മുറിച്ചു മാറ്റുന്ന ഒരു സംസ്ക്കാരത്തിനുടമകളായിരുന്ന ഒരു സമൂഹമെങ്ങനെ മരങ്ങളും വനപ്രദേശങ്ങളും വെട്ടിവിറ്റ് പണം സ്വരുക്കൂട്ടുവാന്‍ ഗൂഢാലോചന നടത്തുന്ന ഒരു സമൂഹമായി എങ്ങനെ മാറി? മാങ്ങയും ചക്കയും കപ്പയും കഞ്ഞിയും ആര് വിശന്ന് ചോദിച്ചാലും നല്‍കിയിരുന്ന ഒരു സമൂഹം എല്ലാം കച്ചവടതാല്‍പ്പര്യം മുന്‍നിര്‍ത്തി ചെയ്യുന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തിയതെങ്ങനെ? കാന്‍സര്‍, ടൂമര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ വിളച്ചുവരുത്തുന്ന രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതിനും രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പഴങ്ങള്‍ പഴുപ്പിക്കുന്നതിനും നമുക്ക് മടിയില്ലാതായിരിക്കുന്നു.
മായം ചേര്‍ക്കാത്ത ഒരു വസ്തുവെങ്കിലും നമുക്ക് ലഭ്യമാണോ? വിതരണം ചെയ്യുന്ന കുടിവെള്ളത്തില്നിന്നുപോലും ലാഭക്കൊതിയന്മാര് മാലിന്യവും രോഗാണുക്കളും ഒഴിവാക്കുന്നില്ല. ഇല്ലാത്ത ഡിഗ്രികള്‍ ചേര്‍ത്ത് സമൂഹത്തില്‍ വമ്പന്മാരാകുവാന് നേതാക്കള്‍ ശ്രമം നടത്തുന്നു. പ്ലസ്ടു പോലും പാസാകാതെ വ്യാജന്മാര് ഡോക്ടറായി വിലസുന്നു. ചികിത്സ നടത്തുന്നു. ത്രാസില്‍ കൃത്രിമം കാണിക്കുകയും അളവിലും തൂക്കത്തിലും ചതിപ്രയോഗങ്ങള്‍ നടത്തുകയും ചെയ്യുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ഭരണ സംവിധാനങ്ങള്‍, നിയമപാലകര്‍, ഭരണ സിരാകേന്ദ്രങ്ങള്‍ എല്ലായിടത്തും അഴിമതി. ആരേയും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ. രാഷ്ട്രീയ പകപോക്കലിനായി നിഷ്ഠൂര കൊലപാതകങ്ങള്‍, കുതികാല് വെട്ട്, ചതിപ്രയോഗങ്ങള്‍, ആക്രമണങ്ങള്‍, തെറ്റിദ്ധരിപ്പിക്കലുകള്‍, വൈര-വിദ്വേഷ വര്ധന്യ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍, ആളുകളെ തമ്മില്‍ തല്ലിയ്ക്കല്, വര്‍ഗീയത വര്‍ധിപ്പിക്കല്‍ തുടങ്ങി സമൂഹം നേരിടുന്ന മൂല്യച്യുതികള്‍ ഏറെയാണ്. എക്കാലത്തും സാമൂഹ്യ ദ്രോഹികളും സമൂഹവിരുദ്ധ ശക്തികളും ഉണ്ടായിരുന്നെങ്കിലും ഈ അടുത്തകാലത്തായി ഇതിലെല്ലാം വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നേതാക്കള്‍ കളങ്കിതരായിരിക്കുന്നു.
മാതൃകാപുരുഷന്മാരുടെ അഭാവം സമൂഹത്തെ മൂല്യച്യുതിയുടെ വന്പടുകുഴിയിലെത്തിച്ചിരിക്കുന്നു. സേവനമേഖല മൊത്തമായി സ്വകാര്യവല്ക്കരിക്കപ്പെട്ടിരിക്കുന്നു. പണാധിപത്യമാണ് എങ്ങും. പണത്തിനുവേണ്ടി എന്തും ചെയ്യും എന്ന നിലപാടാണെവിടെയും. ധാരാളം പണം ലഭിച്ചാലും മനുഷ്യന്റെ പണത്തിനോടുള്ള ആര്‍ത്തി തീരാത്തതാണ് പല അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യ കാരണം. വിവാഹമോചനങ്ങള്‍ വര്‍ധിച്ചിരിക്കുന്നു. ഒപ്പം ആത്മഹത്യാ പ്രവണതയും. വളരെ പരിതാപകരമായ ഒരു അവസ്ഥയാണ് കേരളീയ സമൂഹത്തിന്റേത്. കൂട്ട ബലാത്സംഗങ്ങളും ശിശുപീഡനങ്ങളും സ്ത്രീകളോടുള്ള അതിക്രമങ്ങളും വര്‍ധിച്ചിരിക്കുന്നു. മദ്യം, മയക്കുമരുന്ന്, ആസക്തിയ്ക്കുള്ള ഗുളികകള്‍ എല്ലാം സമൂഹത്തില്‍ ഭീതി വളര്‍ത്തുംവിധം പത്തിവിടര്‍ത്തിയാടുന്നു. സ്ത്രീപീഡനം കണ്ടുവളരുന്ന കുഞ്ഞുങ്ങളുടേയും യുവാക്കളുടേയും ഒരു സമൂഹം ആദര്‍ശപരമായ കാര്യങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത നേതാക്കള്‍ വരുംതലമുറയ്ക്ക് നല്കുന്ന സന്ദേശമെന്താണ്?
മാതാപിതാക്കള്‍ സുഖലോലുപതയ്ക്ക് സ്വകാര്യജീവിതത്തില്‍ കൂടുതല്‍ സ്ഥാനം നല്കുമ്പോള് കുട്ടികള്‍ സാമൂഹ്യവിരുദ്ധരായി തീര്‍ന്നില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ? എല്ലാവര്ക്കും എല്ലാവരേയും സംശയമാണ്. സമൂഹം കല്‍പ്പിച്ചിരുന്ന മൂല്യങ്ങള്‍ക്ക് ഇന്ന് ഒരു വിലയുമില്ലാതായിരിക്കുന്നു. സത്യസന്ധത, നീതിബോധം, കരുണ, ദയ, സേവനമനോഭാവം, അനുസരണ, അഭിമാനബോധം, പരസ്പര ബഹുമാനം, സ്നേഹം തുടങ്ങിയ സാമൂഹ്യമൂല്യങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഇത് കൈവെട്ടലിലും കാല്വെട്ടലിലും കൊലപാതകത്തിലും മാനംകെടുത്തലിലും ചതിപ്രയോഗത്തിലും കുടുംബങ്ങള്‍ നശിക്കുന്നതിലും സമൂഹത്തെ കൊണ്ട്ചെന്നെത്തിച്ചിരിക്കുന്നു. കേരളീയ സമൂഹത്തിന്റെ ഈ മൂല്യച്യുതിയ്ക്ക് നമ്മള് ഓരോരുത്തരും ഉത്തരവാദികളാണ്; ആര്‍ക്കും ഒഴിഞ്ഞുമാറാനാകില്ല. അമിതമായ പണാസക്തി അധപ്പതനത്തിലെ കലാശിക്കൂ. മാറണം മാനസികമായി നാം മാറണം. നമുക്ക് ചുറ്റും ഭൗതിക സൗകര്യങ്ങളും മറ്റും വര്‍ധിക്കട്ടെ. എന്നാല്‍ നന്മയുള്ള മനുഷ്യനായിരിക്കവാന് മാത്രം നാം മറക്കരുത്. ഇവിടെ സമാധാനത്തോടെ കഴിയണമെങ്കില്‍ മൂല്യങ്ങള്‍ ഈ സമൂഹത്തില്‍ പുനഃസ്ഥാപിക്കണം. അതിനായി കൂട്ടായി നമുക്ക് പരിശ്രമിക്കാം.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: