എന്തായാലും ഒടുവില്‍ അതങ്ങു സമ്മതിച്ചു. പുര കത്തിയിട്ടുണ്ട്. അല്ലേലും അങ്ങനെയാണ്. സത്യം അറിയാതെ വിളിച്ചു പറഞ്ഞുപോകും. ആത്മഗതം മൈക്കിലൂടെ പുറത്തുവരും. അങ്ങനെയാണല്ലോ പ്രസിദ്ധ നാടകകൃത്ത് സിജെ തോമസ് ‘1128-ല്‍ ക്രൈം 27’ എന്ന നാടകത്തില്‍ ആത്മഗതത്തെക്കുറിച്ചു പറഞ്ഞത്. ഇവിടെ ആത്മഗതമാണോ ആത്മ സങ്കടമാണോ ആത്മസംഘര്‍ഷമാണോ പുറത്തുവന്നത്. പറഞ്ഞു വരുന്നത് പിണറായി വിജയന്റെ ഒഞ്ചിയം പ്രസംഗത്തെക്കുറിച്ചാണ്. സിപിഐക്കാര്‍ ഒറ്റക്കു ഒഞ്ചിയത്തു രക്തസാക്ഷി ദിനം ആചരിച്ചതാണു വിഷയം. അതു പുരക്കു തീ പിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നതുപോലെയാണത്രേ.
തീ പിടിച്ചപ്പോള്‍ വാഴവെട്ടിയോ, അതോ കഴുക്കോല് ഊരിയോ എന്നതല്ല വിഷയം. കടമ്മനിട്ടക്കവിത പാടിയോ എന്നതും അവിടെ നില്ക്കട്ടെ. പക്ഷേ പഴഞ്ചൊല്ലു പറയുമ്പോഴും പാര്‍ട്ടി അടിത്തറ കൈവിടരുതെന്ന തത്വം പാലിക്കലുണ്ടല്ലോ, അതു പരമപ്രധാനമാണ്. തെറുപ്പു ബീഡി, കട്ടന്‍ ചായ, പരിപ്പുവട എന്നിവ ഒരു പാര്‍ട്ടിക്കാരന്റെ- സിപിഎമ്മുകാരന്റെ- അടിസ്ഥാന അടയാളങ്ങളാണല്ലോ. അങ്ങനെ ചില ത്രിത്വങ്ങളുണ്ട് ആ പാര്‍ട്ടിക്ക്. അതായത് അരിവാള്‍, ചുറ്റിക, നക്ഷത്രം; മാര്‍ക്സ്, എംഗല്‍സ്, ലെനിന്; ഇഎംഎസ്, എകെജി, സുന്ദരയ്യ; ബീഡി, കട്ടന്‍ചായ,പരിപ്പുവട…. എന്നിങ്ങനെ. പിണറായി ഒരിക്കലും ജയരാജനാവില്ല, ഒരേ നാട്ടുകാരാണെങ്കിലും. അതുകൊണ്ടാണ് പഴഞ്ചൊല്ലിനെ പാര്ട്ടിച്ചൊല്ലാക്കി വാഴക്കു പകരം പുരക്കു തീ പിടിച്ചപ്പോള്‍ ബീഡി കത്തിച്ചത്. പഴഞ്ചനല്ല പിണറായി, ആധുനികനാണ്. അതുകൊണ്ടാണല്ലോ ചിതയില്‍നിന്നു ബീഡി കത്തിക്കുന്നവന്റെ ആധുനിക കവിതയുടെ ഇമേജറി കടം കൊണ്ടത്.
അതവിടെ നില്ക്കട്ടെ, പിണറായി പറഞ്ഞ തീപിടിത്തത്തിലേക്കു വരാം. ഇതാദ്യമായാണ് ഇങ്ങനെയൊരു തീപിടിത്തം സമ്മതിക്കുന്നത്. മലകളിളകിലും ഈ മഹാപാര്ട്ടി ഇളകില്ലെന്ന നിലപാടിലായിരുന്നില്ലെ പാര്‍ട്ടിയും സഖാക്കളും നേതാക്കളും. ബക്കറ്റിലെ തിരയിളക്കം അല്ല സമുദ്രത്തിലെ തിരയെന്നു പറഞ്ഞതും ഇതേ പിണറായിതന്നെ അല്ലേ. അപ്പോള്‍ ഈ തീപിടിത്തം എങ്ങനെ സംഭവിച്ചു. എപ്പോള്‍ സംഭവിച്ചു. നേരത്തേ പറഞ്ഞപോലെ മറ്റൊരു ത്രിത്വത്തിന്റെ -സുരേഷ്, ബാലകൃഷ്ണന്,ശശിധരന്- പുറത്തുപോക്കല്ലേ പാര്‍ട്ടിയില്‍ അടുത്തിടെ സംഭവിച്ചുള്ളു? അപ്പോള്‍ അതൊരു തീപ്പിടുത്തമാണോ. അതിനെന്താ, പുറത്തുപോയ, എം.ആര്.മുരളി മിടുക്കന്സഖാക്കളുടെ പട്ടികയില്‍ വന്നില്ലേ. അതോ ടി.പി.വധക്കേസിലെ സാക്ഷികൂറുമാറ്റങ്ങള് കൊണ്ടു കാര്യമില്ലെന്നു വന്നിട്ടുണ്ടോ.
ടി.പി.വധത്തിന്റെ കൂറുമാറ്റം പറഞ്ഞപ്പോഴാണ് വടിവാളും വേണ്ടിവന്നാല്‍ കൂറുമാറുമെന്നു വ്യക്തമായ കാര്യം പറയണമെന്നോര്‍ത്തത്. സാക്ഷികള്‍ കൂറു മാറുന്നതു സാധാരണം, ടി.പി.വധക്കേസില്‍ കുറച്ച് അസാധാരണത്വമൊക്കെ ഉണ്ടെങ്കിലും. എന്നാല്‍ വടിവാളും മുറിപ്പാടും ഇങ്ങനെ കൂറുമാറിയാലോ. മുമ്പുകേട്ടത് 51 വെട്ടായിരുന്നു ടിപിക്ക് ഏറ്റതെന്നാണ്. അങ്ങനെയാണു പലരും ‘അമ്പത്തൊന്നക്ഷരാളീ കലിത തനുലതേ….’ എന്ന മട്ടില്‍ കവിത എഴുതിയത്. കവിത കാര്യമായി വിറ്റും പോയി. കവികള്‍ അങ്ങനെയാണെന്നു ഒരു കവിതന്നെ പറഞ്ഞിട്ടുണ്ട്, അയ്യപ്പപ്പണിക്കര്‍. “എവിടെയൊരു യുദ്ധമുണ്ടെവിടെയൊരു ക്ഷാമമുണ്ടെന്നു കേട്ടീടിലും കവിതയെഴുതീട്ടതും കാശാക്കി മാറ്റുന്നു കാലപ്രവാചകന്” എന്ന്. എന്നാല്‍ ദേ ഇപ്പോള്‍ കോടതിയില്‍നിന്നു കേള്‍ക്കുന്നു ടിപിക്ക് ഏറ്റത് 27 വെട്ടാണെന്ന്. 51 മലയാളം അക്ഷരക്കണക്കില്‍ ഒ.കെ ആയിരുന്നു. മലയാളമായതുകൊണ്ട് എണ്ണത്തില്‍ വേണമെങ്കില്‍ കൂട്ടാം കുറയ്ക്കാം, ചോദിക്കാനാരുമില്ല. വെട്ടെല്ലാം ഇംഗ്ലീഷിലായിരുന്നതിനാലാണ് എണ്ണം 27 ആയതെന്നു പറയാന്‍ പറ്റില്ല, ഒരു എണ്ണം കൂടുതല്‍. ഇംഗ്ലീഷുകാര്‍ കിറുകൃത്യക്കാരാണ്, അവര്‍ സമ്മതിക്കില്ല എണ്ണം കൂട്ടാന്‍. അല്ലെങ്കില്‍ കവിതയുടെ ഇംഗ്ലീഷ് എഡിഷനിറക്കാമായിരുന്നു.
അപ്പോഴും സംശയമിതാണ്, പിണറായിയുടെ തീപ്പിടുത്തത്തിന്റെ വെളിപ്പെടുത്തിലിനു പിന്നില്‍ കാര്യമെന്തായിരിക്കും. ഉള്ളില്‍ തീ ആണെന്നുപറയാമോ-ആ തീ ഇല്ലാതാക്കുന്ന വാര്‍ത്തകളായിരുന്നു കഴിഞ്ഞയാഴ്ച. സംസ്ഥാനത്ത് ആഭ്യന്തരമന്ത്രിയാകാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു ടിപി വധക്കേസിന്റെ ഗൂഢാലോചനയില്‍ പിണറായിയെ സംശയമില്ലെന്ന്. മനസില്‍ തീ പോയിട്ടു പുക പോലും പിണറായിക്കു ശേഷിക്കാനിടയില്ല. കേന്ദ്രത്തില്‍ ഇടഞ്ഞ ഒറ്റയാനായി നില്ക്കുന്ന ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി കേന്ദ്രത്തിലെ അവസ്ഥ മനസിലാക്കി തടി കഴിച്ചിലാക്കാന്‍ കെപിസിസിയിലേക്കു പോരാന്‍ ടിക്കേറ്റ്ടുത്തു നില്ക്കുന്നതും അനുകൂല വാര്‍ത്തയാണ്. പിന്നെ ഇപ്പോള്‍ ഈ തീ ജ്വാല എങ്ങനെ പുറത്തു വന്നു ആവോ.
ഇനിയിപ്പോള്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഒന്നിക്കുകയെന്ന ഒരു പുതിയ അജണ്ട കൊണ്ടുവരാനുള്ള ലക്ഷ്യത്തിലാണോ. അതു പിണറായി വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല. മാത്രമല്ല, തന്റെ കാലശേഷവും അതൊരിക്കലും നടക്കരുതെന്ന ദുര്‍ബുദ്ധിയില്‍ ബുദ്ധിരാക്ഷസനോ രാക്ഷസ ബുദ്ധിയോ ആയിരുന്ന ഇഎംഎസ് പല ക്രിയകളും ചെയ്തു വെച്ചിട്ടുണ്ടുതാനും. അപ്പോള്‍ ലയനമല്ല, മറിച്ച് കേരളത്തില്‍ മുഴുവന്‍ കമ്മ്യൂണിസ്റ്റുകളുടെയും ഒരു സംയുക്ത സംരംഭം കൊണ്ടുവരാന്‍ ആലോചനയുണ്ടത്രെ. ഒന്നാലോചിച്ചു നോക്കിക്കേ.. കെ.ആര്. ഗൗരിയമ്മ, എം.വി.രാഘവന്, എം.ആര്.മുരളി തുടങ്ങി പിരിഞ്ഞുപോയവരോ ഇടഞ്ഞു നില്ക്കുന്നവരോ ആയ മുഴുവന്‍ ചെറിയ-വലിയ കമ്മ്യൂണിസ്റ്റുകളെ ഒന്നിപ്പിച്ച് ഒരു രാഷ്ട്രീയ നീക്കം… നടക്കാത്ത മനോഹര സ്വപ്നമെന്നൊന്നും പറഞ്ഞു തള്ളിക്കളയല്ലേ… തീ പിടിച്ചുവെന്നു തോന്നിയാല്‍ പിന്നെ അണയ്ക്കാന്‍ അന്തം വിട്ട് എന്തും ചെയ്യും. അപ്പോള്‍ പുരയ്ക്കു തീ പിടിച്ചുവെന്നു സമ്മതിക്കേണ്ടി വരും. അപ്പോള്‍ അവിടെ ബീഡി കത്തിക്കാന്‍ പോകുന്നവരോട് മുടിക്കു തീ കത്താതെ നോക്കണേ എന്നു പറയാനുള്ള ബദ്ധ്യത ഉണ്ടല്ലോ….
ശുക്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: