രാഷ്ട്രീയം എന്നാല്‍ അഴിമതി എന്നാണ് ഇന്നത്തെ പരിഭാഷ. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അഴിമതി കണ്ടാല്‍ കണ്ടില്ലെന്ന് നടിച്ചാണ് യുപിഎ സര്‍ക്കാര്‍ കളങ്കിത സര്‍ക്കാരായത്. സിബിഐയെ എപ്പോഴും സര്‍ക്കാര്‍ അവയവമാക്കി മാറ്റിയ യുപിഎയോട് കൂട്ടിലിട്ട സിബിഐ എന്ന തത്തയെ പുറത്തുവിടാന്‍ കോടതി നിര്‍ദ്ദേശം പോലും വന്നു.
ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും എത്ര കേരളയാത്ര നടത്തിയാലും രാഷ്ട്രീയക്കാരെപ്പറ്റിയുള്ള ജനങ്ങളുടെ അഭിപ്രായം മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അണികള്‍ അന്ധരും ബധിരരുമായതിനാല്‍ തങ്ങളുടെ നേതാക്കള്‍ ധാര്‍മ്മികതയുടെ തല്സ്വരൂപങ്ങളാണെന്ന് വിശ്വസിച്ചേക്കാം. പക്ഷെ ജനങ്ങളോ?
കേരളത്തില്‍ രാഷ്ട്രീയമില്ലാത്ത ജനങ്ങളും പാര്‍ട്ടി സമൃദ്ധമായ കേരളത്തില്‍ ഏതെങ്കിലും പാര്‍ട്ടിയോട് വിധേയത്വമുള്ളവരായിരിക്കും. പക്ഷെ രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങള്‍ ജനങ്ങളല്ല, വെറും വോട്ടുബാങ്കുകളാണ്. അവര്‍ നാവുകളോ കണ്ണുകളോ അല്ല, മുദ്രാവാക്യങ്ങളും രാഷ്ട്രീയനേതാക്കളുടെ പൊള്ള വാഗ്ദാനങ്ങളും കേള്‍ക്കുന്ന ചെവികള്‍ മാത്രമാണെന്ന് എനിയ്ക്ക് തോന്നാറുണ്ട്.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതു മുതല്‍ നാം രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന ശബ്ദമലിനീകരണത്തിന്റെ ഇരകളാണ്. എത്രയെത്ര വീണ്‍വാക്കുകള്‍, എത്ര പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍ ജനം കേട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ആദിവാസികള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച തുക 2900 കോടി രൂപയായിരുന്നു. അത് ആദിവാസി മേഖലയില്‍ ചെലവിട്ടിരുന്നെങ്കില്‍, വീതിച്ച് ഓരോ കുടുംബത്തിനും നല്കിയിരുന്നെങ്കില് ഇന്ന് ആദിവാസി മേഖലയില്‍ പട്ടിണിയോ രോഗബാധിതരോ പോഷകാഹാരം കിട്ടാതെ മരിക്കുന്നവരോ അരിവാള്‍ രോഗികളോ ഉണ്ടാകുമായിരുന്നോ? ആ തുക ചെലവഴിക്കപ്പെടാതെ പോയി. ആദിവാസികളില്‍ ഭൂരഹിതര്‍ ഉണ്ടാകുകയില്ല എന്നും എല്ലാ ഭൂരഹിതര്‍ക്കും ഭൂമിയും പട്ടയവും നല്‍കുമെന്നും ആദ്യത്തെ ആന്റണി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതാണ്. ഇന്നും ഇടുക്കി ആദിവാസി മേഖലയില്‍ ഭൂമിക്കായി, പട്ടയത്തിനായി ആദിവാസികള്‍ സമരം ചെയ്യുന്നു.
ചേര്‍ത്തലയില്‍നിന്നും ഇടക്കിടെ എന്നെ വിളിക്കുന്ന ശ്യാമള അതിരുകള്‍ നിര്‍ണയിക്കാന്‍ അനുവാദം ലഭിക്കാത്ത ഒരു വീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന പാവം സ്ത്രീയാണ്. അവര്‍ക്ക് മുറ്റമില്ല. അത് അയല്പക്കക്കാര് കയ്യേറി. പുറകുവശത്ത് താമസിക്കുന്നവര്‍ക്ക് പുര പണിയാന്‍ ശ്യാമളയുടെ അടുക്കളയാണ് ഭീഷണി ഉയര്‍ത്തുന്നത്. ശ്യാമള ഈ ദുരിതം എന്നോട് പറഞ്ഞപ്പോള്‍ അത് ടിവിയില്‍കൂടി ലോകത്തെ അറിയിക്കാന്‍ ഏഷ്യാനെറ്റിലെ ഗോപകുമാറിനോടഭ്യര്ത്ഥിക്കുകയും അദ്ദേഹം അങ്ങനെ ചെയ്യാന്‍ സന്മനസ്സ് കാണിക്കുകയും ചെയ്തു. പക്ഷെ ശ്യാമളയുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല.
പഞ്ചായത്ത് ഓഫീസ് നിരന്തരം ശ്യാമളയെ ദ്രോഹിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്നശേഷം 100 ദിന കേരളയാത്ര നടത്തി ജനങ്ങളുടെ കയ്യില്‍നിന്നും പരാതി വാങ്ങുകയുണ്ടായി. ശ്യാമളയും മുഖ്യമന്ത്രിയെ കണ്ട് പരാതി നല്കി. പരാതി വാങ്ങിയ മുഖ്യമന്ത്രി അതില്‍ എന്തോ കുത്തിക്കുറിച്ച് കൈമാറി. ശ്യാമളയുടെ കാര്യത്തില്‍ ശങ്കരന് ഇപ്പോഴും തെങ്ങില്‍തന്നെ. കുറ്റവാളികള്‍ രാജ്യം ഭരിക്കുമ്പോള്‍ മറ്റെന്ത് പ്രതീക്ഷിക്കാന്‍?
ആദിവാസി മേഖലകളില്‍ അവിവാഹിത അമ്മമാരുടെ എണ്ണം വര്‍ധിക്കുകയാണ്. പക്ഷെ സ്ത്രീകളുടെ കോടാനുകോടി പ്രശ്നങ്ങള്‍ക്ക് പരിഹാരമായി അതിവേഗ കോടതിയും മറ്റും പ്രഖ്യാപിച്ചെങ്കിലും ആദിവാസി മേഖലയില്‍ ഒരു ഡിഎന്‍എ ടെസ്റ്റ് നടത്തി കുറ്റവാളികളെ കണ്ടുപിടിക്കാന്‍ ആദിവാസി പ്രതിനിധിയായ വനിതാമന്ത്രി പോലും സാഹസം കാട്ടിയില്ല.
നമ്മള് രാഷ്ട്രീയനേതാക്കളെ എന്തിന് തെരഞ്ഞെടുത്ത് ഭരണത്തില്‍ എത്തിക്കുന്നു എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. പാലയെ കെ.എം. മാണി തിരുവനന്തപുരത്തെക്കാള്‍ നല്ല നഗരമാക്കിയത് നല്ല റോഡുകളും ജനങ്ങള്‍ക്ക് ആവശ്യമായ പദ്ധതികളും മറ്റും കൊണ്ടുവന്നാണ്. പാലക്കാരില്‍ ഒരുവനായി കല്യാണവീട്ടില്‍ പുരികം മേലോട്ട് തിരുമ്മിക്കയറ്റി പ്രസന്നവദനനായി എത്തുന്ന മാണി മരണവീട്ടിലെത്തുക പുരികം തിരുമ്മി താഴത്തേക്കാക്കി ദുഃഖാര്‍ത്തമായ മുഖവുമായിട്ടാവും. മാമ്മോദിസ മുക്കുന്നിടത്തുവരെ എത്തിനില്ക്കുമ്പോള് മാണിസാര്‍ പാലാക്കാരുടെ സ്വന്തം കുഞ്ഞുമാണിയായി ഒരേ മണ്ഡലത്തില്‍നിന്നും ജയിച്ചുവരുന്നു. പാലാക്ക് വന്ന മാറ്റങ്ങള്‍ ഞാന്‍ കോട്ടയത്ത് ലേഖികയായിരിക്കുമ്പോള് മുതല്‍ ശ്രദ്ധിച്ചിട്ടുണ്ട്.
പക്ഷെ മലയാള മനോരമയിലെ മാത്തുക്കുട്ടിച്ചായന് പാവങ്ങളുടെ ഊട്ടി എന്ന് വിശേഷിപ്പിക്കാറുള്ള കോട്ടയത്തിനെ പ്രതിനിധീകരിക്കാന്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും സുരേഷ് കുറുപ്പും എല്ലാം ഉണ്ടെങ്കിലും കോട്ടയം ഇന്നും മലിനീകൃതമായി, റോഡ് അപകടങ്ങളില്‍ റെക്കോഡ് സ്ഥാപിച്ച്, കുടിവെള്ള ലഭ്യത കുറഞ്ഞ്, രോഗഗ്രസ്തമായ നഗരമായി തുടരുന്നു. പനിക്കാരുള്പ്പെടെ കോട്ടയം സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികളുടെ എണ്ണം കൂടി കണക്കിലെടുത്താല്‍ രോഗികളുടെയും നഗരമാണ് കോട്ടയം.
മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരം മെഡിക്കല്‍ കോളേജ് ആശുപത്രി മാലിന്യങ്ങള്‍ കൊണ്ട് മലിനീകൃതമാകുന്നു. ഇതെല്ലാം ദൃശ്യമാധ്യമങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ട്. പക്ഷെ പരിഹാരം മാത്രം അകലെ. രാഷ്ട്രീയക്കാരുടെ വാക്കും പഴയ ചാക്കും എന്ന പുതിയ പഴഞ്ചൊല് പ്രചാരത്തിലാകുന്ന സമയമായിരിക്കുകയാണ്.
ഒരു പാര്‍ട്ടിയിലും ഐക്യമില്ല. ഏകാംഗനായ കേരള കോണ്‍ഗ്രസ് (ബി)യില്‍ പോലും അച്ഛന്-മകന് പോര് കാരണം ഐക്യമില്ല. പാവങ്ങളുടെ ചാവടിയായ സിപിഎമ്മിലും നേതൃത്വ വടംവലിയില്‍ പ്രതിഛായ നഷ്ടപ്പെടുന്നു. വിഎസ്-പിണറായി നിശ്ശബ്ദ സമരം ആ പാര്‍ട്ടിയെ നശിപ്പിക്കുമെന്നുറപ്പാണ്. വിഎസിന്റെ ചിറകരിഞ്ഞ് വിശ്വസ്തരായ പേഴ്സണല്‍ സെക്രട്ടറിമാരെ പുറത്താക്കുന്നത് അദ്ദേഹത്തെ നിര്‍വീര്യനാക്കാനാണ്. പക്ഷെ തൊണ്ണൂറാം വയസിലും പലരോടുമുള്ള പകയുടെ തീക്കനല്‍ ഊതിക്കത്തിച്ച് വൃദ്ധയുവാവ് നാട്നീളെ പ്രസംഗിച്ചു നടക്കുമ്പോള്‍ അടുത്ത തെരഞ്ഞെടുപ്പിലും സിപിഎമ്മിന് വിഎസിന്റെ പടംവെച്ച് വോട്ടുപിടിക്കേണ്ട ഗതികേട് വരുമോ?
വിഎസിനെ ആദര്‍ശപുരുഷനും എഴുപത് കൊല്ലത്തെ ജനസേവന പാരമ്പര്യമുള്ളയാളും സ്ത്രീസമൂഹത്തിന്റെ രക്ഷകനും മറ്റുമായി പുറത്തായ ഒരു വിശ്വസ്തന് ചിത്രീകരിക്കുന്നത് കേട്ടപ്പോള്‍ ചിരിവന്നു. കിളിരൂര്‍-കവിയൂര്‍ കേസില്‍ കുറ്റവാളികളെ കയ്യാമംവെച്ച് നടത്തിക്കും എന്ന് പറഞ്ഞ് വോട്ട് പിടിച്ച അച്യുതാനന്ദന് മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ പൊള്ള വാഗ്ദാനം വിശ്വസിച്ച് പ്രശ്നപരിഹാരത്തിന് ക്ലിഫ്ഹൗസിലെത്തിയപ്പോള് അകത്തായത് കിളിരൂര്‍ ശാരിയുടെ അച്ഛനാണ്.
വാസ്തവത്തില്‍ ദല്‍ഹി ഭരണം ഒട്ടും വ്യത്യസ്തമല്ല. ലണ്ടന്‍ റിവ്യൂ ഓഫ് ആക്സിന്റെ 2012 ആഗസ്റ്റ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച പെറി ആന്‍ഡര്‍സന്റെ പഠനത്തില്‍ പറയുന്നത് ലോകരംഗത്ത് ഇന്ത്യ നേടിയ പ്രതിഛായ അസഭ്യമായ ഭാഷയും സംസ്കാരരഹിതമായ പെരുമാറ്റരീതിയും അധികൃതരുടെ സ്വഭാവമായി മാറി, എന്തിനും ഏതിനും ലൈസന്‍സുള്ളവരാണ് തങ്ങള്‍ എന്ന അഹന്തയും ധിക്കാരവും ജനനായകരുടെ അടയാളമായി മാറിയിരിക്കുന്നു എന്നാണത്രെ. രാജഭരണം ഒഴിവാക്കിയ മലയാളികള്‍ ഇന്ന് ബഹുമുഖ രാജാക്കന്മാരുടെ ഭരണത്തില്‍ വലയുന്നു.
കേരളത്തെ ആഗോള വികസന മാതൃകയാക്കിയത് ഇവിടുത്തെ സാക്ഷരതയും ആരോഗ്യ വികസന സൂചികകളുമാണ്. ഇന്ന് നാം അഴിമതിയിലും ധനാര്ത്തിയിലും ആഗോള വികസന മാതൃകയായി മാറി. ഇവിടെ സ്ത്രീ-പുരുഷ സമത്വം വന്നത് ക്രിമിനല്‍ കുറ്റങ്ങളില്‍ സ്ത്രീകളും ഒരുപോലെ മുന്നിലെത്തിയതിനാലാണ്. ഗള്‍ഫിലേക്ക് ആളെ കടത്താനും പെണ്‍വാണിഭം പോഷിപ്പിക്കാന്‍ ഹോസ്റ്റലില്‍നിന്ന് പെണ്‍കുട്ടികളെ വശീകരിക്കാനും എല്ലാം സ്ത്രീകളാണ് മുന്നിട്ടിറങ്ങുന്നത്. ഒരു കോളേജ് കുമാരി ക്വട്ടേഷന്‍ നല്കിയ കഥ മുമ്പ് വാര്‍ത്തയായിരുന്നതാണ്. ‘ചേച്ചി’ എന്ന പദം പോലും മലിനപ്പെടുത്തി ‘ചേച്ചി’ ചമഞ്ഞാണ് ഇപ്പോള്‍ പെണ്‍കുട്ടികളെ വശീകരിച്ച് പെണ്‍വാണിഭ കേന്ദ്രത്തിലെത്തിക്കുന്നത്.
വാസ്തവത്തില്‍ പാഠ്യപദ്ധതിയില്‍ സമൂഹവിജ്ഞാനം എന്ന വിഷയംകൂടി ഉള്‍പ്പെടുത്തി, നേര്‍ക്കാഴ്ചയുടെ പുറകില്‍ നോക്കാന്‍ കുട്ടികളെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. പണ്ട് സ്കൂളില്‍ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന ആവശ്യം എന്നെപ്പോലുള്ളവര്‍ ഉന്നയിച്ചപ്പോള്‍ അച്ഛനമ്മമാര്‍ എതിര്‍ത്തിരുന്നു. മക്കളുടെ നിഷ്കളങ്കത ചോരുമത്രെ. ഇപ്പോള്‍ ഈ നിഷ്കളങ്കത അച്ഛനും മകളെ വില്‍ക്കുന്ന അമ്മയും മുതലെടുക്കുമ്പോള്‍ ഇവര്‍ക്ക് പരിരക്ഷ എവിടെ? സ്കൂള്‍ കൗണ്‍സലര്‍മാര്‍ മാത്രമാണ് ഈ വിഷയത്തില്‍ ഇന്ന് ജാഗരൂകര്‍.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: