ജഗദ്ഗുരു ആദിശങ്കരാചാര്യ സ്വാമികളുടെ ജീവിതത്തെയും തത്വചിന്തയെയും എത്ര പഠിച്ചാലും അതിന് ഒരവസാനമില്ല എന്ന് ഒറ്റവാക്കില്‍ പറയാവുന്നതാണ്. ഭാരതം കണ്ട, അല്ല ലോകം കണ്ട ഏറ്റവും വലിയ തത്വജ്ഞാനിയായിരുന്നു ശങ്കര ഭഗവദ്പാദര്‍. അത്ഭുതകരമായ വീര്യവും വിപുലമായ കര്മ്മശക്തിയുമുള്ള ഋഷിവ്യരനായിരുന്നു ശ്രീ ശങ്കരന്. ഇന്ത്യയുടെ തത്വജ്ഞാനത്തിന്റെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയും ലോകചിന്തയില്‍ ആത്മീയാനുഭൂതി പ്രദാനം ചെയ്യുന്ന ആദിശൃംഗവുമായ ഉപനിഷത് വ്യാഖ്യാനിച്ചുകൊണ്ട് ആദിശങ്കരന് വേദാന്തത്തിനെ സാധാരണക്കാരില്‍ എത്തിച്ചു. സ്ഥാവരാന്തമായ പ്രപഞ്ചത്തിലെ സകല വസ്തുക്കളേയും തന്നിലും തന്നെ സര്‍വഭൂതങ്ങളിലും അനുഭവിച്ചറിയുവാന്‍ അദ്ദേഹം പഠിപ്പിച്ചു. ഈ സമന്വയത്തിന്റെ ഭാഷയാണ് ഭാരത്തതിന്റേത് എന്ന ഉദ്ബോധനമാണ് ആദിശങ്കര സന്ദേശത്തിന്റെ താക്കോല്‍. ഈ ഭാഷ അറിഞ്ഞവന് ഒന്നിനെയും വെറുക്കുകയോ ഒന്നിനെപ്പറ്റിയും ദുഃഖിക്കുകയോ ഒന്നിനുവേണ്ടിയും മോഹിക്കുകയേ ചെയ്യില്ല. ഇതാണ് പരമമായ ഏകത്വം, അഥവാ അദ്വൈതം എന്ന അനുഭവം എന്ന് ശ്രീശങ്കരന് തിരിച്ചറിഞ്ഞു.
കാലടിയില്‍ അവതരിച്ച ആ മഹാനുഭാവന് ജ്ഞാനിയാവുക വഴി പ്രപഞ്ചത്തില്‍നിന്ന് വിട്ടകന്ന് ഏതെങ്കിലും വനത്തിന്റെ മൂലയില്‍ ലോകത്തിലെ ജനങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് നോക്കാതെ മുനിയായി ഇരുന്നില്ല എന്നതാണ് പ്രത്യേകത. ഭാരതത്തിന്റെ തെക്കേ അറ്റത്ത് കേരളത്തില്‍നിന്ന് ആരംഭിച്ച് എണ്ണമറ്റ ജനങ്ങളുമായി കൂട്ടിമുട്ടി അവരോട് സംവദിച്ച് അവര്‍ക്ക് ഈ സമന്വയത്തിന്റെ അനുഭവം വിളമ്പി ഊട്ടി. അജ്ഞാനത്തിന്റെ ഇരുട്ടില്‍ എന്തെല്ലാമോ കാട്ടിക്കൂട്ടുന്ന സാധാരണ ജനങ്ങള്‍; അവര്‍ കര്‍മ്മം ചെയ്യുമ്പോഴുണ്ടാകുന്ന ചെളി എങ്ങനെ കഴുകണം എന്നറിയാതെ ഉഴലുമ്പോള്‍ ശ്രീശങ്കരന് രക്ഷകനായി എത്തി. കര്‍മ്മത്തിന്റെ പാരതന്ത്ര്യത്തില്‍നിന്നുള്ള മുക്തിയുടെ മാര്‍ഗ്ഗം നിസ്സംഗതയാണ് എന്ന് ഉപനിഷത് പ്രമാണമാക്കി ബോധ്യപ്പെടുത്തിയ ചിന്തകനാണ് ശ്രീ ശങ്കരന്. നിസ്സംഗത വഴി അമൃതത്വം നേടാം. നിസംഗ ജീവിതം നയിക്കാത്തവന് എത്ര വലിയവനാകട്ടെ ഐഹിക ജീവിതവും പാരത്രിക ജീവിതവും രക്ഷിക്കുന്നില്ല എന്നും രണ്ടും കൂരിരിട്ട് നിറഞ്ഞതാകുന്നു എന്ന് പഠിപ്പിച്ചു.
ശ്രീ ശങ്കരനോട് തര്‍ക്കിച്ച അന്നത്തെ യുക്തിചിന്തകരേയും പണ്ഡിതരേയും പൂര്‍ണമായി എതിര്‍ക്കാതെ അവരേയും തന്റെ തത്വചിന്തയിലേക്ക് സമന്വയിപ്പിച്ചു. അവരില്‍ തന്റെ സ്വന്തം അന്തര്വേഗത്തിന്റെയും പ്രചണ്ഡമായ ഊര്‍ജത്തിന്റെയും ഒരംശം സമന്വയിപ്പിച്ച് അനുഭൂതി പ്രദാനം ചെയ്യുന്നത് കാണാം. പ്രസ്ഥാനത്രയത്തിലൂടെ ഈ അനുഭൂതിയെ കാണിച്ചുതരുന്ന ശ്രീശങ്കരന് ഈ അറിവിന് നിദാനം തപസ്സ്, ആത്മീയ നിയന്ത്രണം, നിഷ്കാമ കര്‍മ്മാനുഷ്ഠാനം എന്നിവയാണ് എന്ന് സാധാരണക്കാരെ ബോധിപ്പിച്ചു. അതില്‍ അസാധാരണമായി വിജയിക്കുകയും ചെയ്തു. ഇവയെ സമന്വയിപ്പിക്കുമ്പോള്‍ സാധാരണ ഉണ്ടാകുന്ന തെറ്റ് എന്നത് വിട്ടുവീഴ്ചാ മനോഭാവവും സഹിഷ്ണുത അധികമായി കാണിക്കലുമാണ്. വിഭിന്നങ്ങളായ ചിന്തകളെ ശരിയായ വെളിച്ചത്തില്‍ പരിശോധിക്കുകയാണ് വേണ്ടത് എന്ന് ശ്രീശങ്കരന് ഉദ്ബോധിപ്പിച്ചു.
മുപ്പത്തിരണ്ട് വര്‍ഷത്തെ ജീവിതത്തിനിടയില്‍ നീണ്ട ജന്മങ്ങളിലെ പ്രവൃത്തി ആചാര്യന് ചെയ്തുതീര്‍ക്കുകയും ഇന്നും വളരെ പ്രത്യക്ഷമായി കാണത്തക്കവിധം ഇന്ത്യയുടെ മേല്‍ തന്റെ ശക്തിയേറിയ മനസിന്റെയും സുസമൃദ്ധമായ ചൈതന്യത്തിന്റെയും മുദ്ര പതിപ്പിക്കുകയും ചെയ്തു.
വൈഷ്ണവ, ശാക്തേയ, ശൈവ, നാസ്തിക, ശൂന്യ തുടങ്ങിയ തമസ്സില് ആണ്ടുകിടക്കുന്ന ഭാരതോര്വിയെ സമുദ്ധരിക്കുവാനും സനാതനധര്‍മ്മം സ്ഥാപിക്കുവാനും വേണ്ടി തന്റെ അദ്വൈതസിദ്ധാന്തം കൊണ്ട് സാധിച്ചു. വേദാന്തംകൊണ്ട് സാധിച്ചു. അറിവിന്റെ അന്ത്യമാണ് വേദാന്തം. എല്ലാം അറിവുകളും എന്തിനുവേണ്ടിയാണോ, ഏതില്‍ ചെന്ന് അവസാനിക്കുന്നുവോ, ഏതൊരറിവ് ലഭിച്ചാല്‍ എല്ലാ അറിവുകളുടെയും പരമഫലം ലഭിക്കുമോ പിന്നൊന്നും അറിയേണ്ടതായിട്ടില്ലെന്ന് ഒരുവന് അനുഭവമാകുമോ അതാണ് തന്റെ സിദ്ധാന്തം എന്ന് ഉറക്കെ പറഞ്ഞു ശ്രീ ശങ്കരന്.
ഈ തത്വം ഉപനിഷത്തില്‍ കാണാം എന്നും ഉപനിഷത് ആശയം ലളിതമായി ഭഗവത്ഗീതയില്നിന്നും മനസിലാക്കാമെന്നും ശ്രീശങ്കരന് സമര്‍ത്ഥിച്ചു. 18 ശ്ലോകങ്ങളുള്ള ഇൗശാവാസ്യ ഉപനിഷദ് വളരെ ലളിതമായും വിപുലമായും 18 അധ്യായങ്ങളെക്കൊണ്ട് ഭഗവദ്ഗീതയും ഇക്കാര്യം പറയുന്നു. ഈശം ഗീതയുടെ സാരസംക്ഷേപമാണെന്നും ഗീത ഈശത്തിന്റെ വ്യാഖ്യാനമാണെന്നും മനുഷ്യനെ ഉണര്‍ത്തുന്നതിന് ഇന്ത്യ ഉയര്‍ത്തിയ ധീരസ്വരങ്ങളില് അതിശ്രേഷ്ഠമായ ഒന്നാണ് എന്നും ഗാന്ധിജി പറയുന്നു.
ശങ്കര ഭഗവദ്പാദരുടെ കൃതികളെക്കുറിച്ച് സ്വാമി വിവേകാനന്ദന് പറയുന്നത് ‘ആധുനിക ലോകത്തിലെ ആശ്ചര്യങ്ങള്‍’ എന്നാണ്. ഈ ലോകം അഗ്നിപര്‍വതത്തിന്റെ മുകളിലാണ്. അതിനെ രക്ഷിക്കുവാന്‍ ശ്രീശങ്കരമതത്തിന് മാത്രമേ സാധ്യമാകൂ എന്നതാണ് സത്യം. ശങ്കരമതത്തിന് ജാതിയില്ല. കുട്ടിയായിരിക്കുമ്പോള്‍ തന്നെ ‘നമേ ബന്ധുവശോ നമേ ജാതിഭേദം’ എന്ന് പറയുവാന്‍ ആചാര്യന് ധൈര്യം കാണിച്ചു. ജാത്യാദികളെ ത്യജിക്കണം എന്നുതന്നെ ഉപദേശ സഹസ്രയില്‍ തെളിച്ചു പറയുന്നു.
ഇത്തരം ചിന്തകള്‍ പണ്ഡിതന്മാരുടെ സദസ്സിനെ ഇളക്കിമറിച്ചു എങ്കിലും കാലാന്തരത്തില്‍ അവയെല്ലാം ശാന്തമാകുകയും അവര്‍ക്ക് അനുഭൂതി ഉണ്ടാവുകയും ചെയ്തു. നവോത്ഥാന നായകരില്‍ നായകനാവുകയായിരുന്നു ജഗദ്ഗുരു. ശ്രീ ശങ്കരന് സാധാരണക്കാരായ, കുടുംബം നയിക്കുന്ന ഗൃഹസ്ഥന് കൊടുക്കുന്ന ഉപദേശം ഭജഗോവിന്ദത്തില്‍ കാണാം.
ഗേയം ഗീതാ നാമസഹസ്രം ധ്യേയം
ശ്രീപതി രൂപമജസ്രം
നേയം സജ്ജന സംഗേ ചിത്തം
ദേയം ദീന ജനായ ച പിത്തം.
നാമജപവും ഈശ്വരചിന്തയും, സജ്ജന സംസര്‍ഗ്ഗവും സര്‍വോപരി നമുക്കുള്ള സമ്പത്തിന്റെയും ഒരു വിഹിതം നിര്‍ധനരായവര്‍ക്ക് നല്കി ത്യാഗത്തിന്റെ സേവനത്തിന്റെയും പാത സ്വീകരിക്കണം എന്ന് പഠിപ്പിക്കുന്നു. അതിന് വിനയം സമ്പാദിക്കണമെന്ന് ഷട്പദിസ്തോത്രം വഴി ഉദ്ഘോഷിക്കുന്നു. ഇങ്ങനെ പാരിനുള്ള അടിത്തറ പാര്‍ത്തു കണ്ടറിഞ്ഞ ആ യുഗപുരുഷന് തത്വജ്ഞാനി, പണ്ഡിതന്, ആസ്തികന്, യോഗി, കവി, ഭക്തന്, നവോത്ഥാന നായകന്, ക്രാന്തദര്‍ശി എന്നീ നിലകളില്‍ പുണ്യാത്മാവാണ്.
ഡോ.ഹോരക്കാട് കൃഷ്ണന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: