കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രണ്ടുപേര്‍ പുറത്തുചാടിയപ്പോള്‍ എല്ലാം തീര്‍ന്നു എന്ന ആശ്വാസത്തിലാണ് കോണ്‍ഗ്രസ്. അഴിമതിയുടെ കൊടുമുടിയില്‍ നിന്നാണ് രണ്ടുപേര്‍ ഉരുണ്ടുവീണിരിക്കുന്നത്. ഇരുവരും പ്രധാമന്ത്രിയുടെ ഏറ്റവും അടുത്ത വിശ്വസ്തര്‍. മന്ത്രിസഭയില്‍ ഇവരെ പിടിച്ചുനിര്‍ത്താനുള്ള സകല മാര്‍ഗ്ഗങ്ങളും അവലംബിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ ഇടപെടലും സിബിഐയുടെ നടപടികളും എല്ലാ മാര്‍ഗ്ഗങ്ങളെയും കൊട്ടിയടപ്പിക്കുകയായിരുന്നു. റെയില്‍വെ മന്ത്രിസ്ഥാനത്തുനിന്നും പവന്‍കുമാര്‍ ബന്‍സലിന് പുറത്തുപോകേണ്ടിവന്നത് കോഴക്കേസ്മൂലം. കല്‍ക്കരി അഴിമതിക്ക് കൂട്ടുനിന്നതിന്റെ പേരിലാണ് നിയമമന്ത്രി സ്ഥാനത്തുനിന്നും അശ്വനികുമാറിന് മന്ത്രിസ്ഥാനം പോയത്. ഇവരുടെ രാജിയോടെ പ്രശ്നങ്ങളെല്ലാം തീരുകയല്ല കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുകയാണുണ്ടാവുക. ആരോപണ വിധേയരായ മന്ത്രിമാര്‍ തല്‍സ്ഥാനങ്ങളില്‍ തുടരുന്നതിനെതിരെ ഒരു വിഭാഗം മന്ത്രിമാര്‍ക്കുണ്ടായ അസംതൃപ്തിയുടെ പശ്ചാത്തലത്തില്‍ യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധി പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ബന്‍സല്‍ രാജിവച്ചത്. ഇതോടെ പ്രധാനമന്ത്രിക്കുമേല്‍ അശ്വിനികുമാറിന്റെ രാജിയാവശ്യം ശക്തമാകുകയായിരുന്നു. പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സ് അധ്യക്ഷയും തമ്മില്‍ രാജിക്കാര്യത്തില്‍ തര്‍ക്കമുണ്ടായതായ വാര്‍ത്തകള്‍ നിഷേധിക്കാന്‍ ഇന്നലെയാണ് കോണ്‍ഗ്രസ് വക്താക്കള്‍ തയ്യാറായത്.
അനന്തരവന്റെ കൈക്കൂലികേസില്‍ ബന്‍സലിന്റെ പങ്ക് വ്യക്തമായിട്ടുണ്ട്. ബന്‍സലിനെ ഉടന്‍ തന്നെ ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം. ബന്‍സലിന്റെ പ്രൈവറ്റ് സെക്രട്ടറിയും പഞ്ചാബ് കേഡറിലെ 1997 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനുമായ രാഹുല്‍ ഭണ്ഡാരിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതില്‍നിന്നും ലഭിച്ച വിവരങ്ങളും അനന്തരവന് വിജയ് സിംഗ്ലയെ ചോദ്യം ചെയ്തതിന്റെ വിവരങ്ങളും വിലയിരുത്തിയ സിബിഐ ബന്‍സലിന്റെ അറസ്റ്റിലേക്ക് എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജി പ്രഖ്യാപനം. 2012 ഒക്ടോബര്‍ 28നാണ് ബന്‍സാല്‍ റെയില്‍വെ മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് റെയില്‍വെ വകുപ്പ് ഏറ്റെടുത്ത കോണ്‍ഗ്രസ് വകുപ്പ് ചുമതല ബന്‍സാലിന് നല്‍കുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന റെയില്‍വേ ഇലക്ട്രിക്കല്‍ വിഭാഗം ബോര്‍ഡംഗമായി നിയമനം ലഭിക്കുന്നതിനായാണ് മഹേഷ്കുമാറില്നിന്നും വിജയ് സിംഗ്ല കൈക്കൂലി വാങ്ങിയത്. വിജയ് സിംഗ്ലയ്ക്കു പുറമേ റെയില്‍വേ ബോര്‍ഡംഗം മഹേഷ്കുമാര്‍, പണം കൈമാറിയ സംഘത്തിലുള്ള സന്ദീപ് ഗോയല്‍ ,ധര്‍മ്മേന്ദ്ര കുമാര്‍, വിവേക് കുമാര്‍ എന്നിവര്‍ സംഭവവുമായി ബന്ധപ്പെട്ട് സിബിഐ കസ്റ്റഡിയിലാണ്. ഇലക്ട്രിക്കല്‍ വിഭാഗത്തിലേക്ക് അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിനായി 10 കോടി രൂപയാണ് വിജയ് സിംഗ്ല മുന്‍ പശ്ചിമ റെയില്‍വേ ജനറല്‍ മാനേജര്‍ മഹേഷ്കുമാറിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വിലപേശലിനൊടുവില്‍ തുക 2 കോടിയായി ധാരണയായി. കൈക്കൂലി തുകയുടെ ആദ്യഗഡുവായ 90 ലക്ഷം നല്‍കുന്നതിനായി പണവുമായി സഞ്ചരിക്കുന്നതിനിടെയാണ് മഹേഷ്കുമാറിനെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വിശ്വസ്തനായാണ് അശ്വിനികുമാര്കേന്ദ്രമന്ത്രിസഭയിലെത്തുന്നത്. കല്‍ക്കരി ഇടപാടിലെ സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്ത വിവരം സിബിഐ സുപ്രീംകോടതിയില്‍ വെളിപ്പെടുത്തിയതാണ് അശ്വിനികുമാറിന് തിരിച്ചടിയായത്. റിപ്പോര്‍ട്ട് അശ്വിനികുമാര്‍ ഓഫീസില്‍ വിളിച്ചുവരുത്തി തിരുത്തിയതാണെന്ന് കാണിച്ച് സിബിഐ ഡയറക്ടര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് പറയുന്നത് പിടിച്ചതിനെക്കാള്‍ വലുത് മാളത്തിനുള്ളിലാണെന്ന്. പ്രധാനമന്ത്രിക്കുവേണ്ടിയാണ് നിയമമന്ത്രി സിബിഐ റിപ്പോര്‍ട്ടില്‍ കൈകടത്തിയിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രിയുടെ കരങ്ങളാണ് കരിപുരണ്ടിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ്, 2 ജി സ്പെക്ട്രം, കല്‍ക്കരിപ്പാടം എന്നീ അഴിമതികള്‍ ലോകത്തില്‍ തന്നെ ഇതുവരെ കേട്ടുകേള്‍വിപോലും ഇല്ലാത്തതാണ്. സാധാരണക്കാരന് സങ്കല്പത്തില്പ്പോലും കാണാന്‍ കഴിയാത്തത്ര കോടികള്‍ രാഷ്ട്രീയ നേതൃത്വവും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ചോര്‍ത്തിയിരിക്കുകയാണ്. ഇവരെ സഹായിക്കാനും സംരക്ഷിക്കാനും ആര്‍ക്കുമാവില്ല. പൊതുഖജനാവ് കൊള്ളയടിച്ച ഈ തസ്കര സംഘത്തെ മുഴുവന്‍ അഴികള്‍ക്കുള്ളിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനാധിപത്യം ഇരുളടഞ്ഞതാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: