ലോകത്ത് മനുഷ്യനുള്ള എല്ലായിടത്തും കുറ്റവാളികളുമുണ്ട്. കുറ്റകൃത്യങ്ങളെ നിരുത്സാഹപ്പെടുത്തുകയും പ്രായേണ കുറച്ചുകൊണ്ടുവരികയും ചെയ്യുമ്പോഴാണ് ഒരു നാട്ടിലെ നിയമവാഴ്ച വിജയിച്ചുവെന്ന് അവകാശപ്പെടാനാവുന്നത്. മനുഷ്യജീവനും വസ്തുവഹകളും മാന്യതയുമൊക്കെ കടന്നാക്രമിക്കപ്പെടാതെയും അതിരുകള്‍ ഉല്ലംഘിക്കപ്പെടാതെയും കാത്തുസൂക്ഷിക്കപ്പെടുന്ന അവസ്ഥ മഹത്തരമാണ്. ഈയൊരു മൂല്യവത്തായ അവസ്ഥയുള്ള സമൂഹത്തെയാണ് സംസ്കാര സമ്പന്ന സമൂഹമെന്ന് വിവക്ഷിക്കപ്പെടുന്നത്. ആശയങ്ങളോടോ എതിര്‍ചേരിയില്‍ നില്‍ക്കുന്നവരോടോ വിയോജിപ്പുണ്ടെന്ന കാരണത്താല്‍ അവരെ വെട്ടിനുറുക്കുകയോ വെച്ചുപൊറുപ്പിക്കാതിരിക്കുകയോ ചെയ്യുന്നവരെ സംസ്കാരചിത്തരെന്ന് പറയാന്‍ സാധിക്കില്ല.
മനുഷ്യന് അടിസ്ഥാനപരമായി അക്രമത്തിന്റെ ബീജങ്ങള്‍ ഒളിപ്പിച്ചുവച്ചവരും അവസരം വരുമ്പോള്‍ വളര്‍ന്ന് മൃഗീയതയായി പുറത്തുവരുന്നവരുമാണെന്നത് പാശ്ചാത്യക്രിമിനോളജിയുടെ അടിസ്ഥാനപ്രമാണമാണ്. മൃഗീയതയുടെ ജാനസ്സുകള്‍ മനുഷ്യനില്‍ അന്തര്‍ലീനമാണെന്നാണ് ഇവരുടെ വാദം. മനുഷ്യന് അടിസ്ഥാനപരമായി മൃഗീയ സ്വഭാവമുള്ളവനല്ലെന്നും ചുറ്റുപാടുകളും സാഹചര്യങ്ങളും അവനെ തെറ്റുകളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ഭാരതീയ കാഴ്ചപ്പാട് വ്യക്തമാക്കുന്നു. സുരക്ഷിതമായും നിര്‍ഭയമായും സമാധാനപൂര്‍വ്വം ജീവിക്കാനൊരിടമായി സ്വന്തം നാട് നിലനില്ക്കട്ടെ എന്നാഗ്രഹിക്കുന്നവരാണ് നമ്മുടെ നാട്ടുകാര്‍. ഇവിടെ ക്രിമിനല്‍ കുറ്റങ്ങള്‍ അനസ്യൂതം വര്‍ദ്ധിച്ചുവരുന്നതിലും മാനുഷിക മുഖം പോലീസിന് നഷ്ടപ്പെടുന്നതിലും ആശങ്കയുള്ളവരാണ് വര്‍ത്തമാന ഇന്ത്യന്‍ സമൂഹം.
നമ്മുടെ നാട്ടില്‍ ഈയടുത്തകാലത്തായി ക്രിമിനല്‍ പോലീസിനെ ഭയന്ന് ദിനരാത്രങ്ങള്‍ തള്ളിനീക്കുന്ന നിസ്സഹായരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. നിഷ്പക്ഷവും നീതിപൂര്‍വ്വകവും കാര്യക്ഷമതയുള്ളതുമായ പോലീസ്സാണ് ഒരു ശക്തമായ നിയമവാഴ്ചയുടെ അടിക്കല്ല്. അഴിമതിയ്ക്കും രാഷ്ട്രീയ സ്വാധീനത്തിനും നിയമലംഘനത്തിനും പോലീസ് വഴങ്ങുകവഴി തകരുന്നത് നിയമവാഴ്ചയാണ്. നിയമക്രമത്തിന്റെയും നീതിമാര്‍ഗത്തിന്റെയും തകര്‍ച്ച ഏതൊരു സമൂഹത്തെയും കൊണ്ടെത്തിക്കുക അരാജകത്വത്തിലേക്കാണ്. സ്വാതന്ത്ര്യത്തിന്റെ ആറര പതിറ്റാണ്ടുകള്‍ നീണ്ട സ്വദേശി ഭരണം പോലീസ് മേഖലയില്‍ നമ്മുടെ നാടിനെ കൊണ്ടെത്തിച്ചത് പരാജയത്തിലേക്കാണ്.
സിബിഐ യുടെ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ഖഡ്ഗവുമേന്തി പരമോന്നത നീതിപീഠം മുന്നോട്ടുവന്ന സാഹചര്യം കഴിഞ്ഞ ആഴ്ചയിലുണ്ടായി. കല്‍ക്കരി വിതരണ അഴിമതി സംബന്ധിച്ച സിബിഐ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടിന്റെ ഹൃദയമാണ് കേന്ദ്രഭരണകൂടവുംമറ്റും വെട്ടിമാറ്റിയതെന്ന് സുപ്രീം കോടതി തുറന്നടിച്ച് പറയുകയുണ്ടായി. സിബിഐ യുടെ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ നിയമം ഉണ്ടാക്കണമെന്നും പരമോന്നത നീതിപീഠം നിര്‍ദ്ദേശിച്ചു. സിബിഐയുടെ യജമാനന്മാര് സര്‍ക്കാരാണെന്ന് നിസ്സഹായനായി സിബിഐ ഡയറക്ടര്‍ക്ക് പറയേണ്ടതായും വന്നു. സിബിഐയെ വെറും കൂട്ടിലെ തത്ത എന്നാണ് പരമോന്നത നീതിപീഠം വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രിയുടെ വകുപ്പിലെ സഹമന്ത്രി നാരായണ സ്വാമിയാണ് സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിംഹയെ വിളിച്ചുവരുത്തി സത്യവാങ്മൂലത്തിലെ കാര്യങ്ങള്‍ ആരാഞ്ഞറിഞ്ഞത്. നിയമമന്ത്രാലയവും കുറ്റത്തില്‍ പങ്കാളിയായി. റിപ്പോര്‍ട്ടില്‍ കാട്ടിയ ഭേദഗതികള്‍ നിയമവിരുദ്ധവും അധാര്‍മ്മികവുമാണ്. പതിനഞ്ച് കൊല്ലം മുന്‍പ് വിനീത് നാരായണന് കേസ്സില്‍ സുപ്രീം കോടതി നല്കിയ നിയമ നിര്‍ദ്ദേശത്തിന്റെ നഗ്നമായ ലംഘനവുംകൂടിയാണിത്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ഒരദ്ധ്യായമാണ് കല്‍ക്കരി വിവാദകേസ്സില്‍ കേന്ദ്ര ഭരണകൂടം സ്വീകരിച്ച നിലപാടിനോട് ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ളത്. എന്നിട്ടും സിബിഐ അധികാരരാഷ്ട്രീയത്തിന്റെ കാവല്‍നായയായി തുടരുന്നതിനും വിശ്വാസ്യത നഷ്ടപ്പെടുന്നതിനും കേന്ദ്ര ഭരണകൂടം കൂട്ടുനില്‍ക്കുകയാണ്.
യഥാര്‍ത്ഥത്തില്‍ 2006 ല്‍ പ്രകാശ്സിംഗ് കേസ്സില്‍ സിബിഐയും സംസ്ഥാന പോലീസ് സംവിധാനങ്ങളും തൊഴില്‍ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി നല്‍കിയിരുന്നതാണ്. 2007 ജനുവരി മുതല്‍ നടപ്പാക്കാന്‍ അന്ത്യശാസനം നല്കിയ സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ കേന്ദ്രവും കേരളവുമുള്‍പ്പെടെ ഇന്ത്യയിലെ മിക്ക ഭരണകൂടങ്ങളും സമര്‍ത്ഥമായി ഒഴിവാക്കുകയാണുണ്ടായത്.
നീതിന്യായവ്യവസ്ഥയെയും ജനങ്ങളെയും ഇക്കാര്യത്തില്‍ ഭരണകൂടങ്ങള്‍ കബളിപ്പിക്കുകയാണുണ്ടായത്. പോലീസ് അപചയത്തിന്റെ അഗാധ ഗര്‍ത്തങ്ങളിലേക്ക് നിപതിച്ച ആപത്കരമായ സന്ദര്‍ഭമാണിത്.
ഇത്തരം സന്ദര്‍ഭങ്ങളിലാണ് 1977 ലെ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ നിയോഗിച്ച ഇന്ത്യയിലെ ഏക പോലീസ് കമ്മീഷന്റെ കണ്ടത്തലുകളും ശുപാര്‍ശകളും പ്രസക്തമാവുന്നത്. അടിയന്തരാവസ്ഥാനന്തരക്കാലത്ത് പോലീസ് സേനയിലെ അരാജകത്വം തുറന്നു കാണിക്കപ്പെട്ടതോടെയാണ് സര്‍ക്കാര്‍ അത്തരം നടപടിയെടുത്തതെന്ന് ഇവിടെ ശ്രദ്ധേയമാണ്. 1981 ല്‍ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കണ്ട ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളില്‍ ഒന്ന് ഇന്ത്യയില്‍ നടക്കുന്ന അറസ്റ്റുകളില്‍ 60 ശതമാനവും അനാവശ്യമോ നീതിരഹിതമോ ആണെന്നായിരുന്നു. അത്തരം അനീതികരമായ അറസ്റ്റുകളാണ് ഇന്ത്യന്‍ ജയിലുകളിലെ ചെലവിന്റെ 43.2 ശതമാനത്തിനും കാരണമാകുന്നത്. ജോഗീന്ദര്കുമാര് കേസില്‍ സുപ്രീം കോടതി ഈ കാര്യം പരാമര്‍ശിച്ചിരുന്നുവെന്നത് പ്രത്യേകം സ്മരണീയമാണ്. ഒപ്പംതന്നെ അറസ്റ്റു നടത്തുമ്പോള്‍ പിന്തുടരേണ്ട ചില മാര്‍ഗരേഖകള്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ക്ക് നല്‍കുകയും ചെയ്തു.
പിന്നീട് പ്രകാശ് സിംഗിന്റെ കേസില്‍ രാജ്യത്തെ പോലീസ് സേനയെ അരാഷ്ട്രീയവല്ക്കരിക്കുന്നതിന് പോലീസ് കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന്റെ ആവശ്യം സുപ്രീം കോടതി ഊന്നിപ്പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32,142,144 എന്നിവ പ്രകാരം ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗബഞ്ച് പ്രസ്തുത പരിഷ്കാരങ്ങള്‍ 2007 ജനുവരി ഒന്നിനു മുമ്പ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം കൊടുത്തു. സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രധാനപരിഷ്കാരങ്ങള്‍ ഇവയൊക്കെയാണ്.
സംസ്ഥാനതലത്തില്‍ സ്റ്റേറ്റ് സെക്യൂരിറ്റി കമ്മീഷനെ നിയമിക്കണം. പോലീസ് ഇവരുടെ നിയന്ത്രണം ഉള്‍ക്കൊള്ളണം. സംസ്ഥാന പോലീസ് തലവനെയോ ഡിജിപിയെയോ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ സുതാര്യത വേണം. നിയമിക്കപ്പെടുന്ന ഓഫീസര്‍ക്ക് ഒരു നിശ്ചിത കാലത്തില്‍ കുറയാതെയുള്ള ഔദ്യോഗിക കാലയളവ് ലഭിക്കണം. പോലീസ് ഓഫീസര്‍മാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ബോര്‍ഡ് രൂപീകരിക്കണം. പോലീസ് കംപ്ലയിന്റ് അതോറിറ്റി രൂപീകരിക്കണം. പോലീസ് അന്വേഷണ പ്രവര്‍ത്തനങ്ങളെ ക്രമസമാധാന പ്രവര്‍ത്തനത്തില്‍നിന്ന് വേര്‍പെടുത്തണം.
എന്നാല്‍ വി.എസ്.അച്യുതാനന്ദന് നയിച്ച കേരള സര്‍ക്കാര്‍ സുപ്രീം കോടതി വിധി അട്ടിമറിച്ചു. വിധിയെ തങ്ങള്‍ക്ക് വേണ്ടവിധത്തില്‍ വ്യാഖ്യാനിച്ചുകൊണ്ടാണിത് നടപ്പാക്കിയത്. രാഷ്ട്രീയക്കാരുടെ പിടിയില്‍നിന്ന് മോചിപ്പിക്കുന്നതിനു പകരം പോലീസില്‍ സര്‍ക്കാര്‍ നിയന്ത്രണം കൂട്ടുകയാണ് സിപിഎം സര്‍ക്കാര്‍ ചെയതത്. ഉദാഹരണത്തിന്, റിബെയ്റോ കമ്മിറ്റിയുടെയും സൊറാബ്ജി കമ്മിറ്റിയുടെയും ശുപാര്‍ശപ്രകാരം ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി നിര്‍ദ്ദേശിക്കുന്ന ജഡ്ജി, മൂന്നു മുതല്‍ അഞ്ചുവരെ രാഷ്ട്രീയമില്ലാത്ത പ്രമുഖര്‍ എന്നിവരാണ് സെക്യൂരിറ്റി കമ്മറ്റിയില്‍ ഉള്‍പ്പെടേണ്ടിയിരുന്നത്.
അടുത്തകാലത്ത് നിര്‍മ്മിക്കപ്പെട്ട കേരള പോലീസ് ആക്ട് 2011 പ്രകാരം രണ്ട് മന്ത്രിമാരും ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ കമ്മറ്റിയിലുണ്ട്. മൂന്ന് രാഷ്ട്രീയേതര അംഗങ്ങളുടെ സ്ഥാനത്ത് മൂന്ന് അനൗദ്യോഗിക അംഗങ്ങളെ ചേര്‍ത്തു. ചുരുക്കത്തില്‍, പ്രതിപക്ഷ നേതാവും ഹൈക്കോടതിയുടെ നോമിനിയും ഒഴിച്ചാല്‍ സെക്യൂരിറ്റി കമ്മീഷനിലെ എല്ലാ അംഗങ്ങളും സര്‍ക്കാരിനോട് കൂറു പുലര്‍ത്തുന്നവര്‍. ഇപ്പോള്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന കേസുകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്ന് ആരോപിക്കുന്ന സിപിഎം ഇക്കാര്യത്തില്‍ അവരെ തന്നെയാണ് കുറ്റപ്പെടുത്തേണ്ടത്.
സിപിഎം സര്‍ക്കാര്‍, കേരള പോലീസ് ആക്ട് 2011-ലൂടെ സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങളെ സമര്‍ത്ഥമായി അവഗണിച്ചുകൊണ്ട് പല്ലില്ലാത്ത നിയമ നിര്‍മ്മാണം നടത്തി. ഇപ്രകാരം സിപിഎം തന്ത്രപൂര്‍വ്വം സുപ്രീം കോടതിയെ മാത്രമല്ല കേരള ജനതയേയും വഞ്ചിച്ചു. ഇതൊന്നും മനസ്സിലാക്കാനും മുറവിളി കൂട്ടാനും കേരളത്തിലാരുമുണ്ടായില്ല. ഈ ലേഖകന്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുതിയ ഏതാനും ലേഖനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മലയാളികള്‍ പൊതുവില്‍ 2011 പോലീസ് നിയമത്തെ സ്വാഗതം ചെയ്യുകയായിരുന്നു. കുറ്റകരമായ അജ്ഞതയാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ കാട്ടിയത്.
മേല്‍പ്പറഞ്ഞ വിധികളിലൂടെ സുപ്രീം കോടതി, രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആവശ്യമായ അരാഷ്ട്രീയ പോലീസ് സംവിധാനം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. രാഷ്ട്രീയ താല്പര്യങ്ങള്ക്കുപരിയായി ജനേച്ഛയെ ഉയര്‍ത്തിക്കാട്ടിയില്ലെങ്കില്‍ സ്വാതന്ത്ര്യവും രാഷ്ട്രീയേതരമായ പോലീസ് സംവിധാനം എന്നത് എക്കാലത്തും നമ്മുടെ നാട്ടില്‍ ഒരു സ്വപ്നം മാത്രമായി തുടരും.
അഡ്വ.പി.എസ് ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: