കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന് കേന്ദ്രകുറ്റാന്വേഷണ ഏജന്സിയെകളിയാക്കി പറയാറുണ്ട്. അത് അക്ഷരം പ്രതി ശരിവെക്കുന്ന സംഭവവികാസങ്ങളാണ് അടുത്തിടെയുണ്ടാവുന്നത്. സ്കൂളിന്റെ വാതില്‍ കണ്ടിട്ടില്ലാത്തവര്‍ക്കു പോലും സിബിഐ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ് എന്നറിയാം. ഇത് ഒരു ദുരന്തമാണ്,അപരാധമാണ്; അക്ഷന്തവ്യമായ അപരാധം. കാര്യക്ഷമതയ്ക്കും സൂക്ഷ്മവിശകലനത്തിനും പേരുകേട്ട ഒരു കുറ്റാന്വേഷണ ഏജന്‍സി മൂന്നാംകിട പിമ്പിന്റെ നിലയിലേക്ക് അധപ്പതിക്കുന്ന ഈ കാഴ്ചയ്ക്ക് ദൈന്യതയുടെ രാഷ്ട്രീയമുഖമുണ്ട്. എതിരാളികളെ തകര്‍ക്കാനും അനാവശ്യമായ കീഴ്വഴക്കങ്ങള് സൃഷ്ടിക്കാനും സിബിഐയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉപയോഗിച്ചതിന്റെ നാറുന്ന ഒട്ടേറെ കഥകള്‍ ഇനിയും പുറത്തുവരാനുണ്ട്.
ഇവിടെ അഴിമതിയെ ഔദ്യോഗിക വകുപ്പാക്കി മാറ്റി യുപിഎഭരണകൂടവും അവര്‍ക്ക് ശക്തിപകരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും ജനങ്ങളെ കുത്തുപാളയെടുപ്പിക്കാന്‍ ഗവേഷണം നടത്തുകയാണ്. അതിനിടയ്ക്കാണ് ആരുമാരുമറിയാതെ ദശകോടികളുടെ അഴിമതിയും നടക്കുന്നത്. അതിന്റെ അരികും മൂലയും അല്പസ്വല്പം പുറത്തറിഞ്ഞതോടെ പരിഭ്രാന്തിയിലായ കേന്ദ്രഭരണകൂടം പിടിച്ചു നില്‍ക്കാനുള്ള ഒടുവിലത്തെ അടവും പയറ്റിക്കൊണ്ടിരിക്കുന്നു. നിസ്സഹായതയ്ക്ക് ഒരു പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടാല്‍ സങ്കോചമെന്യേ മന്മോഹന് സിംഗിന്റെ പേരു പറയുന്നതരത്തിലേക്ക് സ്ഥിതിഗതികള്‍ എത്തുകയും ചെയ്തിരിക്കുന്നു. മുഖത്ത് കരിവാരിത്തേക്കാന്‍ പാകത്തില്‍ കല്‍ക്കരി കുംഭകോണവും 2ജിസ്പെക്ട്രവും ഒടുവില്‍ റെയില്‍വെ വകുപ്പിലെ അഴിമതിയും പുറത്തു വന്നിരിക്കുന്നു.
ഈയവസരത്തില്‍ കോണ്‍ഗ്രസ്സിനെ രക്ഷിക്കേണ്ട ചുമതല സിബിഐക്കാണെന്ന് വ്യംഗാര്‍ത്ഥത്തില്‍ അതിന്റെ തലവന്‍ രഞ്ജിത് സിന്‍ഹ കോടതിയിലും പറയുന്നു.അന്വേഷണം നടത്തുന്ന ഏജന്‍സി അവരുടെ റിപ്പോര്‍ട്ട് കോടതിയില്‍ കൊടുക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട വകുപ്പുതലവന്മാരെ കാണിക്കുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാറ്റി മറിക്കുകയും ചെയ്യുന്നു.
ഇത്തരമൊരു നികൃഷ്ട രാഷ്ട്രീയ കാലാവസ്ഥ ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്നതത്രേ വസ്തുത. എന്നിട്ടും ഇക്കാര്യത്തില്‍ ഒരു ചളിപ്പുമില്ലാതെ ഭരണകൂടം ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ജനങ്ങള്‍ തെരഞ്ഞെടുത്തയച്ചവര്‍ ജനപ്രതിനിധികള്‍ എന്ന സ്ഥിതിയില്‍ നിന്ന് ജനശത്രുക്കളായി മാറിയിരിക്കുകയാണ്. ഈയൊരു പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് പരിഹാരമുണ്ടായില്ലെങ്കില്‍ സ്ഥിതി അങ്ങേയറ്റം ഗുരുതരമാവും. കൊള്ളയടിക്കാനും അത് ഒരുതരത്തിലും അറിയാതെ പൂഴ്ത്തിവെക്കാനും അഥവാ അന്വേഷണമുണ്ടായാല്‍ സ്വാധീനിക്കാനും കഴിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ വഴുതി മാറുമ്പോള്‍ ജനങ്ങള്‍ക്ക് രക്ഷകിട്ടാന്‍ ഒരു സംവിധാനവുമില്ല എന്നു വരുത്തുന്നത് എത്ര ദയനീയമാണ്. ആ ദയനീയ മുഖം കാണാന്‍ ജനകീയ മുഖമുള്ള എന്തു സംവിധാനം നിലവിലുണ്ട്?
കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നതില്‍ പറ്റിയ ഭീകരമായ പാളിച്ചകളുടെ അടിയൊഴുക്ക് പ്രധാനമന്ത്രിയുടെ സ്ഥാനത്തിനു തന്നെ ക്ഷതമേല്‍പ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഒത്താശയില്ലാതെ ഇതൊന്നും അത്ര എളുപ്പത്തില്‍ ചെയ്യാനാവില്ല. പ്രധാനമന്ത്രി അങ്ങനെ ചെയ്യണമെങ്കില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രബലവ്യക്തികളുടെ ഒത്താശയുണ്ടായി എന്നു വേണം അനുമാനിക്കാന്‍. പിടിക്കപ്പെടാതിരിക്കാന്‍ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പോലും മാറ്റം വരുത്താന്‍ അണിയറ നീക്കങ്ങള്‍ നടന്നു. ഇക്കാര്യം അതേ ഏജന്‍സി തന്നെ പരമോന്നത കോടതിയില്‍ വ്യക്തമാക്കുകയും മാപ്പു പറയുകയും ചെയ്തു.
കല്‍ക്കരിപ്പാട വിതരണക്കേസിലെ അന്വേഷണത്തിലെ തത്സ്ഥിതി റിപ്പോര്‍ട്ടില്‍ നിയമമന്ത്രിക്കുപുറമെ, അറ്റോര്‍ണിജനറലും മാറ്റം വരുത്തിയെന്നാണ് സിബിഐ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെയുള്ള പരാമര്‍ശം അടങ്ങുന്ന ഖണ്ഡിക നിയമമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നീക്കംചെയ്തുവെന്നും പറഞ്ഞിട്ടുണ്ട്.ഇതില്‍ നിന്ന് ഏതൊരു സാധാരണക്കാരനും എത്താവുന്ന നിഗമനം യുപിഎ സര്‍ക്കാര്‍ ഇന്ത്യക്കാരെ സമ്പൂര്‍ണമായി വഞ്ചിച്ചുവെന്നാണ്.
അഴിമതിയും കള്ളപ്പണവും ആഗോള പ്രതിഭാസമാണെന്ന തരത്തില്‍ ലളിതവല്‍ക്കരിക്കുകയാണ്. കോടതിയില്‍ സമര്‍പിക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ കണ്ടാലെന്താ, അത്യാവശ്യം തിരുത്തലുകള്വരുത്തിയാലെന്താ എന്നൊക്കെയുള്ള ധാര്‍ഷ്ട്യ സമീപനമാണ് കോണ്‍ഗ്രസ്സിന്റേത്. മരുമക്കളും ചെറുമക്കളും മറ്റ് കുടുംബക്കാരും സ്വൈരവിഹാരം നടത്തുന്ന അഴിമതിക്കൂടാരത്തിലെ ഒരു തരം സര്‍ക്കസ് കളിയായിരിക്കുന്നു ഭരണം. ഒരു നിമിഷം പോലും ഭരണത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം മന്മോഹന് സര്‍ക്കാറിനില്ല. അഴിമതിയുടെ കറപുരളാത്ത മുന്‍ഗാമികളുടെ ഓര്‍മയ്ക്കു പോലും കളങ്കമേല്ക്കുന്ന പ്രവൃത്തികളാണുണ്ടാവുന്നത്. അതിനാല്‍തന്നെയാണ് അശ്വിനികുമാറോ, പവന്‍കുമാര്‍ ബന്‍സലോ രാജിവെച്ചാല്തീരുന്ന പ്രശ്നമല്ല ഇതെന്ന് പ്രതിപക്ഷം അഭിപ്രായപ്പെടുന്നത്. കാന്‍സര്‍ ഏതെങ്കിലും ഒരവയവത്തിനാണ് ബാധിച്ചതെങ്കില്‍ കീമോതെറാപ്പിയോ, മുറിച്ചു മാറ്റലോ കൊണ്ട് രക്ഷപ്പെടുത്താം. മൊത്തം ബാധിച്ചാല്‍ എന്തു ചെയ്യും? യുപിഎസര്ക്കാറിനെ മൊത്തം കാന്സര്ബാധിച്ചിരിക്കുകയാണ്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കാന്‍സര്‍. ഇന്ത്യന്‍ ജനതയ്ക്ക് അതുമനസ്സിലായിട്ടുണ്ട്. ഭരണകൂടത്തിന് അത് മനസ്സിലായോ ആവോ? ഭരണത്തില്‍ ഇനി അല്പകാലമാണുള്ളതെന്ന തോന്നല്‍ കൂടുതല്‍ അഴിമതിക്ക് സാഹചര്യം ഒരുക്കുകയാണ്. അന്വേഷണ ഏജന്‍സി തന്നെ അതിന് ഒത്താശചെയ്യുമ്പോള്‍ എന്തെന്തൊക്കെ നടന്നുകൂട?
പ്രതികരിക്കാൻ ഇവിടെ എഴുതുക: