കെ.വി. ഹരിദാസ്
കോട്ടയം: തടിവീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് കോട്ടയം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കറുച്ചാല്‍ ചേലക്കുന്ന തടത്തില്‍ ബാബു ജോസഫ് എന്ന മുപ്പത്തിയാറുകാരനെ രാപ്പകലില്ലാതെ പരിചരിക്കുകയാണ് മൂത്തമകള്‍ പതിനൊന്നുകാരിയായ ശാലു ബാബു. ഒന്നര വര്‍ഷം മുമ്പ് തടിപ്പണി ചെയ്യുന്നതിനിടയില്‍ തടി വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ബാബു. ശസ്ത്രക്രിയ നടത്തി കമ്പിഘടിപ്പിച്ച ബാബുവിന് നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മെഡിക്കല്‍ കോളേജിലെ ചികിത്സ പൂര്‍ത്തിയാക്കിയ ബാബു കഴിഞ്ഞ ഒരു മാസമായി കോട്ടയം ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ഛന് പരിചരണത്തിന് മൂത്തമകള്‍ മാത്രം. അപകടത്തെ തുടര്ന് വീട്ടില്‍നിന്നും ഭാര്യ പിണങ്ങിപ്പോയി. ബാബുവിന്റെ ആറുപത്തിയേഴു വയസ്സുള്ള അമ്മ സാറാമ്മ ജോസഫ് പശുവിനെ വളര്‍ത്തിയാണ് മകനെ ചികിത്സിക്കുന്നത്. കിഴി, കഷായം എന്നിങ്ങനെ ചികിത്സയ്ക്കായി ഒട്ടേറെ പണം വേണ്ടിവരുന്നു. ഒരു തവണ ചികിത്സയ്ക്ക് ആറായിരം രൂപയോളം വേണ്ടിവരുന്നു. പലരുടെയും സഹായംകൊണ്ടാണ് ചികിത്സ നടക്കുന്നത്. തുടര്‍ ചികിത്സയ്ക്കായി പണത്തിന് ബുദ്ധിമുട്ടുകയാണ് ഈ സാധു കുടുംബം.
മകള്‍ ശാലു ബാബു ചേലക്കുന്ന് സിഎംഎസ് യുപി സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇളയമകള്‍ ശാലിനി ഇതേ സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയും. ബാബുവിന്റെ അച്ഛന് ജോണ്‍ ജോസഫ് നാലു വര്‍ഷം മുമ്പ് മരിച്ചുപോയി.
അച്ഛന്റെ ചികിത്സയ്ക്കായി എങ്ങനെ പണം കണ്ടെത്തണമെന്ന ചിന്തയിലാണ് മകള്‍ ശാലു. ബാബുവിന്റെ ഫോണ്‍നമ്പര്‍: 9947960355
പ്രതികരിക്കാൻ ഇവിടെ എഴുതുക: