ന്യൂദല്‍ഹി: ധനവിനിയോഗബില്‍ നാളെ പാര്‍ലമെന്റില്‍ പാസാക്കാന്‍ പ്രതിപക്ഷം അനുമതി നല്കി.
പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കുന്നത് തടയാന്‍ ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനമായതെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ് മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ചു ദിവസവും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാനടപടികള്‍ സ്തംഭിക്കുകയായിരുന്നു. കല്‍ക്കരി അഴിമതി, ജെ.പി.സി കരട് റിപ്പോര്‍ട്ട്, ചൈനയുടെ അതിര്‍ത്തിലംഘനം എന്നിവ മൂലം പ്രതിപക്ഷം തുടര്‍ച്ചയായി സഭാനടപടികള്‍ തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്നാണ് സ്പീക്കര്‍ യോഗം വിളിച്ചു ചേര്‍ത്തത്.
കല്‍ക്കരി അഴിമതിയിലെ സിബിഐ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയും നിയമമന്ത്രി അശ്വനികുമാറും രാജിവെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയിലെ 15 അംഗങ്ങള്‍ കമ്മിറ്റി അദ്ധ്യക്ഷന്‍ പി.സി.ചാക്കോയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: