മുംബൈ: മഹാരാഷ്ട്ര പോലീസിനെതിരെയുള്ള നിയമയുദ്ധത്തില്‍ തന്നോടൊപ്പം പങ്ക് ചേരാന്‍ ഫേസ്ബുക്ക് അനുയായികളോട് അഭ്യര്‍ത്ഥിച്ച് 79കാരി രംഗത്ത്. തന്നെയും മകനെയും അനധികൃതമായി അറസ്റ്റ് ചെയ്ത നടപടിക്കെതിരെയാണ് സ്വാതന്ത്ര്യ സമരസേനാനിയുടെ വിധവ കൂടിയായ മോഹിനി കാംവാനി തന്റെ രാജ്യത്തിന് അകത്തും പുറത്തുമുള്ള 2,400 ഫേസ് ബുക്ക് അനുയായികളുടെ പിന്തുണ തേടിയത്.
കഴിഞ്ഞ വര്‍ഷം ജനുവരി 25ന് മോഹിനിയേയും മകന് 58 കാരന് ദിലീപിനെയും മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ അറസ്റ്റ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹിനി നിയമയുദ്ധം നടത്തുന്നത്. തങ്ങളെ മാനസികമായി പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കെതിരെ നടപടി വേണമെന്നാണ് ഇരുവരും ആവശ്യപ്പെടുന്നത്.
ഒരു സ്വത്ത് തര്‍ക്ക കേസുമായി ബന്ധപ്പെട്ട് നല്കിയ തങ്ങളുടെ പരാതിയിന്മേല് പോലീസ് സ്വീകരിച്ച നിഷ്ക്രിയത്വത്തിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ അനുഭാവപൂര്‍ണമായ നടപടി ഉണ്ടായില്ലെങ്കില്‍ ആത്മഹത്യ അല്ലാതെ മറ്റ് വഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഞങ്ങളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് മോഹിനി പറയുന്നു.
അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് പാലിക്കേണ്ട ഒരു നിയമനടപടിയും പോലീസ് സ്വീകരിച്ചിരുന്നില്ല. സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് വനിതാപോലീസിന്റെ സാന്നിധിത്തില് വേണമെന്ന നിയമം പോലും തന്റെ അറസ്റ്റില്‍ ലംഘിക്കപ്പെട്ടു. തന്റെ പ്രായം പോലും അവഗണിച്ച് പോലീസ് വാനിലേക്ക് തന്നെയും മകനെയും വലിച്ചെറുയുകയായിരുന്നുവെന്നും മോഹിനി പറയുന്നു.
കഴിഞ്ഞ വര്‍ഷം മെയില്‍ മുംബൈ ഹൈക്കോടതിയില്‍ അവര്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കോടതി നടപടിക്രമങ്ങളെല്ലാം മോഹിനി ഫേസ് ബുക്കില്‍ നല്‍കുന്നുണ്ട്. ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ ഭാര്യയായ തനിക്ക് ഇങ്ങനെ ദുരനുഭവം ഉണ്ടായപ്പോള്‍ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കുമെന്ന് മോഹിനി ചോദിക്കുന്നു.
ഈ നിയമയുദ്ധത്തില്‍ അവരെ സഹായിക്കാന്‍ ഒരു കൂട്ടം അഭിഭാഷകരുടെ പിന്തുണ ഉണ്ടാകുമെന്ന് ഇന്ത്യയിലെ ഓസ്ട്രേലിയന്‍ സാമൂഹ്യപ്രവര്‍ത്തക ബാര്‍ബറ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: