ന്യൂദല്‍ഹി: ചൈനീസ് സൈന്യം ഈ വര്‍ഷം ഇതുവരെ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചത് നൂറിലേറെ തവണ. 2012ല്‍ നാനൂറിലധികം പ്രാവശ്യവും 2011ല്‍ 250ഓളം തവണയും ചൈന ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചതായാണ് ഇന്ത്യന്‍ സൈന്യത്തിന്റെ കണക്ക്. എന്നാല്‍ പ്രശ്നത്തെ ഗൗരവകരമായെടുക്കാനുള്ള ശേഷി കേന്ദ്രസര്‍ക്കാര്‍ കാണിക്കാതിരുന്നതാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയിരിക്കുന്നത്.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എത്ര തവണ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി വെളിപ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ഇന്ത്യന്‍സൈന്യം കൃത്യമായ വിവരം നല്‍കിയിട്ടും സംഭവങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല. നയതന്ത്രതലത്തില്‍ ചൈനയുമായി നടത്തുന്ന ചര്‍ച്ചകളും വിജയിക്കുന്നില്ല. പുതിയ ചൈനീസ് പ്രസിഡന്റ് സീജിന്പിങ്ങുമായി പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിക്കിടെ നടത്തിയ ചര്‍ച്ചകളും ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് അയവു വരുത്തിയിട്ടില്ല എന്നതാണ് പുതിയ സംഭവ വികാസങ്ങള്‍ വ്യക്തമാക്കുന്നത്.
1962ലെ ഇന്ത്യാ-ചൈന യുദ്ധസമയം ചെറുവിമാനങ്ങള്‍ ഇറങ്ങുന്നതിനായി ഇന്ത്യ നിര്‍മ്മിച്ച ദൗലത് ബേഗ് ഓള്‍ഡിയിലെ എയര്‍സ്ട്രിപ്പിന് സമീപത്താണ് ചൈനീസ് സൈന്യത്തിന്റെ ഒരു പ്ലാറ്റൂണ്‍ താവളമടിച്ചിരിക്കുന്നതെന്നതാണ് ഏറ്റവും പ്രധാന വസ്തുത. വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന എയര്‍സ്ട്രിപ്പ് 2008ല്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കിയതോടെ ചൈനീസ് സൈന്യം അസ്വസ്ഥമാവുകയായിരുന്നു.
സമുദ്രനിരപ്പില്‍നിന്നും 17000 അടി ഉയരെയുള്ള ഈ വിമാനത്താവളം ചൈനയ്ക്ക് വലിയ ഭീഷണിയാണ്. ഇതോടെയാണ് 1996ല്‍ ഇരുവിഭാഗവും അംഗീകരിച്ച നിയന്ത്രണരേഖ(ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോള്-എല്‍.എ.സി) നിരന്തരമായി ലംഘിച്ച് അതിര്‍ത്തിയില്‍ തര്ക്കപ്രദേശങ്ങളുണ്ടാക്കാന് ചൈന ശ്രമം തുടങ്ങുന്നത്.
4057 കിലോ മീറ്റര്‍ നീളം വരുന്ന എല്‍.എ.സിയില്‍ ജമ്മുവിലെ ലഡാക്ക്, ഉത്തരഖണ്ഡിലെ ഹിമാചല്‍,അരുണാചല്‍പ്രദേശിലെ സിക്കിം എന്നിവിടങ്ങളുമായി ബന്ധിച്ചിരിക്കുന്നു. ആരുടേയും നിയന്ത്രണത്തിലല്ലാത്ത പ്രദേശമെന്ന് നയതന്ത്രതലത്തിലെ ചര്‍ച്ചകളില്‍ സമ്മതം പ്രകടിപ്പിച്ച് കരാര്‍ ഉണ്ടാക്കിയശേഷം എല്‍.എ.സിയില്‍ നിരന്തരം അതിക്രമിച്ചു കടക്കുന്നത് ചൈന പതിവാക്കിയിരിക്കുകയാണ്. നിരവധി കിലോമീറ്ററുകളോളം പ്രദേശം ഇത്തരത്തില്‍ ചൈന അനധികൃതമായി കൈവശപ്പെടുത്തിയതായാണ് ഇന്ത്യന്‍ സൈന്യം കണ്ടെത്തിയിരിക്കുന്നത്.
വ്യാപാരതാല്പ്പര്യങ്ങളാണ് ചൈനീസ് നടപടിക്കു പിന്നിലെന്നും സൂചനകളുണ്ട്. 646 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ലഡാക്കില്‍ ഇന്ത്യയുമായി ചൈന പങ്കിടുന്നത്. ലഡാക്കില്‍ സ്വാധീനം ഉറപ്പിക്കുക വഴി വാതക സ്രോതസ്സുകളേറെയുള്ള താജിക്കിസ്ഥാനുമായും അഫ്ഗാനിസ്ഥാനുമായും നേരിട്ട് ബന്ധപ്പെടുവാനാണ് ചൈനയുടെ ശ്രമം. തങ്ങള്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും സ്വന്തം പ്രദേശത്താണ് നില്ക്കുന്നതെന്നുമുള്ള ചൈനീസ് വിദേശകാര്യ വക്താവിന്റെ നിലപാട് നല്കുന്ന സൂചനയും ഇതുതന്നെ.കയ്യേറിയ പ്രദേശം തങ്ങളുടേതാണെന്ന നിലപാടില്‍നിന്നും ചൈന പിന്നോട്ടില്ലെന്നാണ് മേഖലയിലെ ബ്രിഗേഡിയര്‍ തലത്തില്‍ നടത്തിയ രണ്ടാം ഫ്ലാഗ് മീറ്റിംഗും പരാജയപ്പെട്ടതിലൂടെ വെളിവാകുന്നത്. മേഖലയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണോത്സുകമായ പെട്രോളിംഗ് ആണ് പ്രശ്നകാരണമെന്ന് ചൈന പറയുന്നതും ഇതുകൊണ്ടുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: