ടു-ജി സ്പെക്ട്രം, കല്‍ക്കരിപ്പാടം ക്രമക്കേടുകള്‍ക്ക് പിന്നാലെ തൊഴിലുറപ്പ് പദ്ധതിയിലും 10,000 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കണ്ട്രോളര് ആന്റ് ആഡിറ്റര്‍ ജനറല്‍ (സിഎജി) ആരോപിക്കുന്നത്. ഈ പഴിയുടെ പങ്ക് എണ്പതിനായിരത്തിനുമേല് തൊഴില്‍ ദിനങ്ങളും 350 കോടി രൂപയും പാഴാക്കിയ കേരളത്തിനും ഉണ്ട്. ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ പദ്ധതിയായി ഉയര്‍ത്തിക്കാട്ടിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗ്രാമീണ മേഖലയിലെ ഓരോ കുടുംബത്തിലെയും ഒരംഗത്തിന് ഒരു സാമ്പത്തിക വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പു നല്കുന്നു. ചെലവാക്കാതിരുന്ന പഴയ ഫണ്ട് പരിഗണിക്കാതെ, പൂര്‍ത്തിയാക്കാത്ത 4,070 കോടിയുടെ പദ്ധതികള്‍ കണക്കിലെടുക്കാതെ അനുവദനീയമല്ലാത്ത 2252142 കോടിയുടെ പദ്ധതികളാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം ഏറ്റെടുത്തത്. ഇതുമൂലം 10,000 കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. തൊഴിലില്ലായ്മയില്‍ പ്രഥമ സ്ഥാനത്ത് നില്ക്കുന്ന കേരളവും 350 കോടി രൂപ പാഴാക്കിയത് 87280 തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുത്തിയാണ്. ജനങ്ങളോടുള്ള കൊടുംക്രൂരതയ്ക്കാണ് ഇത് അടിവരയിടുന്നത്. മാനദണ്ഡമോ ആവശ്യമോ പരിഗണിക്കാതെ കേന്ദ്രസര്‍ക്കാര്‍ 2011 മാര്‍ച്ചില്‍ 1960 കോടി രൂപ തൊഴിലുറപ്പ് പദ്ധതിയ്ക്ക് നല്കി എന്നും 4070.76 കോടി രൂപയുടെ ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നും കണ്ടെത്തിയതിന് പുറമെ, അഞ്ചു സംസ്ഥാനങ്ങള്‍ ഫണ്ട് ദുരുപയോഗം ചെയ്തത് 1230.83 കോടി രൂപയാണ്. 40 ശതമാനത്തില്‍ കൂടുതല്‍ സാധന സാമഗ്രികള്‍ക്ക് ചെലവാക്കരുതെന്ന് നിബന്ധന ഉണ്ടായിട്ടും 1284.73 കോടി രൂപ വക മാറ്റി ചെലവഴിച്ചിരിക്കുന്നു.
സുസ്ഥിര ആസ്തി ഉണ്ടാക്കാത്ത 6647.35 കോടി രൂപയുടെ ജോലികളാണ് നടന്നത്. ഇതെല്ലാം തെളിയിയ്ക്കുന്നത് പദ്ധതി നിര്‍വഹണത്തിലെ കാര്യക്ഷമത ഇല്ലായ്മ മാത്രമല്ല-ചുമതലാരാഹിത്യവും ജനപ്രതിബദ്ധതയുടെ അഭാവവും കൂടിയാണ്. കഴിഞ്ഞവര്‍ഷവും പദ്ധതി പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ രാജ്യം പിന്നോട്ട് പോയത് തെളിയിയ്ക്കുന്നതും ഇതുതന്നെയാണ്. തൊഴിലാണ് ഇന്ത്യയിലെയും കേരളത്തിന്റെയും സുപ്രധാന പ്രശ്നം. തൊഴിലന്വേഷിച്ചാണ് ഇന്ത്യക്കാര്‍ ഗള്‍ഫ് നാടുകളില്‍ ചേക്കേറി മറുനാടന്‍ വരവ് ഖജനാവിനെ സമ്പുഷ്ടമാക്കുന്നത്. സൗദിയിലെ അന്യദേശക്കാരുടെ നിഷ്ക്കാസനം ഇന്ത്യയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതും ഇത് മൂലമാണ്. ഇത്രയും കാതലായ ഒരു പ്രശ്നം നിലനില്‍ക്കെ തൊഴിലുറപ്പ് പദ്ധതി പാളി എന്ന സിഎജി റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകാത്ത ജോലികള്‍ 4070.76 കോടി രൂപയുടേതാണ്. തൊഴില്‍ നല്കാന് കഴിഞ്ഞില്ലെങ്കില്‍ വേതനം നല്‍കണം എന്ന നിബന്ധന കേരളം പാലിച്ചില്ല. കേരളം സിഎജിയുടെ രൂക്ഷ വിമര്‍ശനത്തിനാണ് പാത്രമായിരിക്കുന്നതും. തൊഴിലുറപ്പ് പദ്ധതി മാനദണ്ഡങ്ങളില്‍ മാറ്റം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് കനത്ത തിരിച്ചടിയാണ് സിഎജി റിപ്പോര്‍ട്ട്. കേരളത്തിന് മാത്രമായി പദ്ധതി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്ന് മന്ത്രി ജയറാം രമേഷ് ചൂണ്ടിക്കാട്ടിയിരുന്നു. കേരളം നഷ്ടപ്പെടുത്തിയത് 87280 തൊഴില്‍ ദിനങ്ങളും 350കോടി രൂപയുമാണ് എന്ന് മാത്രമല്ല അധികൃതര്‍ സംസ്ഥാനത്തെ 39പഞ്ചായത്തുകളിലെ വീടുകളില്‍ പരിശോധന നടത്തുകയോ, രേഖകള്‍ സൂക്ഷിക്കുകയോ, വേതന വിശദാംശങ്ങള്‍ തൊഴില്‍ കാര്‍ഡില്‍ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.
കേരളത്തില്‍ നടക്കുന്ന പലവിധം അട്ടിമറികള്‍ ഈ മേഖലയിലും കാണാവുന്നതാണ്. സ്വകാര്യ ഭൂമിയിലെ മരം 32 ലക്ഷം രൂപ ചെലവാക്കി മുറിച്ചു മാറ്റിയശേഷം മഴവെള്ള സംഭരണത്തിനുവേണ്ടി ഉപയോഗിച്ചു എന്ന കൃത്രിമ രേഖ ചമച്ചു. കടലാക്രമണം ചെറുക്കാന്‍ ഉള്ള 55 ലക്ഷം രൂപ പാഴാക്കി. പദ്ധതി നടത്തിപ്പിലെ വീഴ്ച രാജ്യവ്യാപകമാണെന്നും സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. 2007-08 മുതല്‍ 2011-12 വരെയുള്ള കണക്കുകള്‍ പരിശോധനാ വിധേയമായപ്പോള്‍ അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും 4070 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കിയില്ലെന്നും മാനദണ്ഡങ്ങള്‍ ലംഘിച്ച് 2252 കോടിയുടെ പദ്ധതികള്‍ ഏറ്റെടുത്തെന്നും ഇതുമൂലം തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞെന്നും ആണ് മറ്റൊരു കണ്ടെത്തല്‍. 14 സംസ്ഥാനങ്ങള്‍ പദ്ധതി വിഹിതം ഉപയോഗിച്ചില്ല.
പല സംസ്ഥാനങ്ങളും തൊഴിലുറപ്പ് കാര്‍ഡുകള്‍ നല്‍കുകയോ ഗ്രാം റോസ്ഗര് സഹായക്മാരെ നിയോഗിക്കുകയോ ചെയ്തില്ല, കൊടുത്ത 4.33 ലക്ഷം കാര്‍ഡുകളില്‍ ഫോട്ടോ പതിച്ചിട്ടില്ല. പല പദ്ധതികള്‍ക്കും ആവശ്യത്തിലധികം ഫണ്ടുകള്‍ അനുവദിക്കപ്പെട്ടു. ഇതെല്ലാം തെളിയിയ്ക്കുന്നത് അധികാരത്തിലേറുന്നവര്‍ ജനങ്ങളെ മറക്കുന്നു എന്ന നഗ്ന സത്യം തന്നെയാണ്. അഭ്യസ്തവിദ്യരുള്ള കേരളത്തില്‍പോലും തൊഴിലാളികളെ കണ്ടെത്താന്‍ വീടുവീടാന്തരം സര്‍വേ നടന്നിട്ടില്ല എന്നും തൊഴിലില്ലായ്മ വേതനം രണ്ട് പഞ്ചായത്തുകളില്‍ മാത്രമാണ് വിതരണം ചെയ്തതെന്നും 37 പഞ്ചായത്തുകള്‍ വേതന ചീട്ടുകള്‍ പോലും ഉണ്ടാക്കിയില്ലെന്നും മറ്റുമാണ്. കേരളം കേന്ദ്ര പദ്ധതി ഫണ്ടുകള്‍ പാഴാക്കുന്നതില്‍ മുന്നിലാണ്. പദ്ധതി നടത്തിപ്പിലെ സുതാര്യതയില്ലായ്മയും കേന്ദ്ര സംസ്ഥാന പദ്ധതികളെക്കുറിച്ചുള്ള ജനങ്ങളുടെ അവബോധമില്ലായ്മയും കൂടിയാണ് സിഎജി റിപ്പോര്‍ട്ട് തെളിയിയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: