ന്യൂദല്‍ഹി: നരേന്ദ്ര മോദിയെയും തുറന്ന സംവാദത്തിന് ക്ഷണിക്കുമെന്ന് സിഐഐ. ഈ മാസം ആദ്യം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് സംവാദത്തിന് ചേംബര്‍ അവസരമൊരുക്കിയിരുന്നു. വൈബ്രന്റ് ഗുജറാത്തില്‍ ചേംബര്‍ മോദിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു.
സിഐഐ അതിന്റെ സ്പോണ്സര്മാരില് ഒരാളായിരുന്നു. അതിനാല്‍ തന്നെ തങ്ങള്‍ മോദിയെയും തുറന്ന സംവാദത്തിന് ക്ഷണിക്കാന്‍ സന്തോഷിക്കുന്നെന്ന് ചേംബര്‍ പ്രസിഡന്റ് ക്രിസ് ഗോപാലകൃഷ്ണന് പറഞ്ഞു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന മോദിയെ സംവാദത്തിന് ക്ഷണിക്കാന്‍ ചേംബര്‍ തയ്യാറാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും നേതാക്കളോടും ഒരുപോലെ പ്രവര്‍ത്തിക്കാനാണ് ചേംബര്‍ ഉദ്ദേശിക്കുന്നത്. പ്രധാനപ്പെട്ട എല്ലാ നേതാക്കളെയും ക്ഷണിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഗോപാലകൃഷ്ണന് ചൂണ്ടിക്കാട്ടി. ഏപ്രില്‍ 4ന് സിഐഐയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് രാഹുല്‍ഗാന്ധി പ്രസംഗിച്ചത്. വ്യവസായവും രാഷ്ട്രവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്കാണ് രാഹുല്‍ പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയത്. രാഹുലിന്റെ പ്രസംഗം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മറ്റൊരു വാണിജ്യ സംഘടനയായ എഫ്ഐസിസിഐയുടെ വേദിയില്‍ മോദിയും പ്രസംഗിച്ചിരുന്നു. ദേശവ്യാപകമായി ശ്രോതാക്കളെ ലക്ഷ്യമിട്ടുള്ള പ്രസംഗത്തില്‍ രാഹുലിന്റെ വാക്കുകളിലെ ആത്മാര്‍ഥതയില്ലായ്മയെ മോദി ചോദ്യം ചെയ്തിരുന്നു.
വാണിജ്യ സംഘടന എന്ന നിലയ്ക്ക് ചേംബര്‍ എല്ലാ രാഷ്ട്രീയനേതാക്കളോടും ബന്ധപ്പെടാനും തങ്ങളുടെ ആവശ്യങ്ങള്‍ അവരോട് ഉന്നയിക്കാനും ശ്രമിക്കുമെന്ന് ഗോപാലകൃഷ്ണന് വ്യക്തമാക്കി. ഞങ്ങള്‍ നേതാക്കളുമായി ബന്ധപ്പെടുന്നുണ്ട്. ഞങ്ങളുടെ ആവശ്യങ്ങളും അപേക്ഷകളും രാഷ്ട്രീയനേതാക്കളിലേക്ക് എത്തിക്കണം. ഒപ്പം ഞങ്ങളുടെ അഭിപ്രായങ്ങളും. അതുപോലെ അവര്‍ പറയുന്നതെന്താണെന്ന് കേള്‍ക്കുകയും വേണം. അവര്‍ക്ക് അവരുടെതായ മുന്‍ഗണനകളും അജണ്ടകളും ഉണ്ടാകാം, അദ്ദേഹം പറഞ്ഞു. ഈ സംവാദം എല്ലാ പാര്‍ട്ടികള്‍ക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ഒരു പാര്‍ട്ടിയോടു മാത്രം കൂടുതല്‍ അടുപ്പം കാണിക്കാന്‍ ചേംബര്‍ തയ്യാറല്ല. പൊതുവേദികള്‍ ഒരുക്കി ഒന്നിനു പുറകെ ഒന്നായി നേതാക്കളെ സംവാദത്തിനായി എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതുതായി സിഐഐയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ് ക്രിസ് ഗോപാലകൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: