ന്യൂദല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് തിടുക്കമില്ലെന്ന് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ രാജ്നാഥ്സിംഗ് വ്യക്തമാക്കി. ഉചിതമായ സമയത്ത് ഇതിനായി എന്‍ഡിഎയുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും ഇതിനുശേഷമാവും ഇക്കാര്യത്തില്‍ തിരുമാനമെടുക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ എന്‍ഡിഎ സഖ്യകക്ഷിയായ ഐക്യജനതാദള്‍ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന് ബിജെപിയോടാവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രിപദത്തിനായി കിടമത്സരം നടക്കുന്ന പാര്‍ട്ടിയല്ല ബിജെപിയെന്ന് രാജ്നാഥ്സിംഗ് വ്യക്തമാക്കി. മുഖ്യമന്ത്രിസ്ഥാനങ്ങളിലേക്കും മത്സരമുണ്ടാവില്ല. ഇക്കാര്യങ്ങളില്‍ ആരെ തെരഞ്ഞെടുക്കണമെന്നും ഏത് പദവി നല്‍കണമെന്നും തീരുമാനിക്കുന്നത് പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡാണ്. ഇത് സംബന്ധിച്ച് മറ്റ് ആശങ്കകള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണഗതിയില്‍ 2014 മെയ് മാസത്തിലോ അതിനുമുമ്പോ ആണ് തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ ഈ വര്‍ഷാവസാനം ഏതാനും സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പൊതുതെരഞ്ഞെടുപ്പ് നേരത്തെയാകാന്‍ സാധ്യതയേറെയാണ്. രാജസ്ഥാനില്‍ അടക്കം നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ശക്തി തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പൊതുതെരഞ്ഞെടുപ്പ് അതിന്റെ ബാക്കിപത്രമാകുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസിനെതിരായ ജനവികാരം ശക്തമാവുകയാണ്. ഈ അവസരത്തില്‍ പൊതുതെരഞ്ഞെടുപ്പ് നേരത്തെതന്നെ നടത്താനാണ് സാധ്യത കൂടുതല്‍. അതിനാല്‍ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയെ ഡിസംബറിന് മുമ്പ് പ്രഖ്യാപിക്കണമന്നായിരുന്നു ഐക്യജനതാദള്‍ ആവശ്യപ്പെട്ടത്.പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം സംബന്ധിച്ച് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി. എന്‍ഡിഎ സഖ്യകക്ഷികളില്‍നിന്നും സ്ഥാനാര്‍ത്ഥിനിര്‍ണയം സംബന്ധിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് പാര്‍ട്ടി നേതൃത്വം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരവധി കുതിരകളെ ബന്ധിച്ച കുരുക്ഷേത്രത്തിലെ അര്‍ജുനന്റെ തേര് പോലെയാണ് എന്‍ഡിഎ എന്ന് രാജ്നാഥ്സിംഗ് പറഞ്ഞു. അതില്‍ ഓരോ കുതിരകള്‍ക്കും (സഖ്യകക്ഷിക്കും) അതിന്റേതായ പ്രാധാന്യമുണ്ട്.
2002 ല്‍ ഗുജറാത്തിലുണ്ടായ കലാപം ദൗര്‍ഭാഗ്യകരമാണെന്ന് രാജ്നാഥ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇക്കാര്യം മോദിതന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ 1984 ല്‍ നടന്ന സിഖ്വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് കുറ്റക്കാരല്ലേയെന്ന് രാജ്നാഥ് ചോദിച്ചു. സമാജ്വാദി പാര്‍ട്ടിയുടെ ഭരണത്തിന് കീഴില്‍ ഉത്തര്‍പ്രദേശിലും നിരവധി കലാപങ്ങളുണ്ടായി. എന്തുകൊണ്ട് നിങ്ങള്‍ സമാജ്വാദി പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നില്ല. ഗുജറാത്തില്‍ ജാതിമതവര്‍ഗ വ്യത്യാസങ്ങള്ക്കനുസൃതമായ ഒരു വിവേചനവും നിലവിലില്ല. എല്ലാവരുടെയും വികസനമാണ് മോദി ലക്ഷ്യമിടുന്നത്, രാജ്നാഥ്സിംഗ് കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയവാദപരമായ രാഷ്ട്രീയത്തില്‍ ബിജെപിക്ക് താല്പര്യമില്ല. എന്നാല്‍ കോണ്‍ഗ്രസ് വര്‍ഗീയവാദം വെച്ചപുലര്‍ത്തുന്ന രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയാണെന്നും രാജ്നാഥ് ആരോപിച്ചു. 54 വര്‍ഷത്തിനിടയിലെ ഭരണത്തിനിടയില്‍ സമൂഹത്തെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിച്ച് അവരില്‍ തീവ്രവാദത്തിന്റെ വിത്തുകള്‍ മുളപ്പിച്ചത് കോണ്‍ഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: