ചങ്ങനാശേരി: ആദ്ധ്യാത്മികപഠനത്തിനും, പുരാണഗ്രന്ഥപരിചയത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് നായര്‍ സര്‍വ്വീസ് സൊസൈറ്റി കരയോഗങ്ങളില്‍ ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. നായര്‍ സര്‍വ്വീസ് സൊസൈറ്റി ഹ്യൂമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃസമ്മേളനം പെരുന്നയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യവിഭവസമാഹരണത്തിനായി നായര്‍ സര്‍വ്വീസ് സൊസൈറ്റി ആരംഭിച്ച ഹ്യൂമന്‍ റിസോഴ്സസ് സെന്ററുകള്‍ മാറ്റങ്ങളുടേയും പുരോഗതിയുടേയും പ്രഭവ കേന്ദ്രങ്ങളാവുകയാണ്. പ്രീമാരിറ്റല്‍ കൗണ്‍സിലിംഗും, വ്യക്തിത്വവികസന ക്ലാസ്സുകളും ആദ്ധ്യാത്മികപഠനവും സമുദായാംഗങ്ങളുടെ പുരോഗതിക്ക് അനിവാര്യമാണെന്ന് എച്ച്ആര്‍ സെന്ററുകള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ 5600കരയോഗങ്ങളിലും എച്ച്.ആര്. സെല്ലുകള്‍ രൂപീകരിക്കുന്നതിനുള്ള ബ്രഹൃത് പദ്ധതിക്ക് തുടക്കംകുറിച്ചുകഴിഞ്ഞു. എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ട്രഷറര്‍ ഡോ.എം.ശശികുമാര്‍, കരയോഗം രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥപിള്ള ഹ്യൂമന്‍ റിസോഴ്സസ് സെക്രട്ടറി കെ.ആര്.രാജന് എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ഷികറിപ്പോര്‍ട്ടും പ്രവര്‍ത്തനമാര്‍ഗ്ഗരേഖയും ഹ്യൂമന്‍ റിസോഴ്സസ് സെക്രട്ടറി അവതരിപ്പിച്ചു. വിവിധ താലൂക്ക് യൂണിയന് കോ-ഓഡിനേറ്റര്‍മാര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
ഉച്ചയ്ക്കുശേഷം പ്രമുഖ മാനേജ്മെന്റ് വിദഗ്ദ്ധന് എംഎഎസ് മേനോന് പരിശീലനക്ലാസ്സ് നയിച്ചു.
സംസ്ഥാനത്തെ 59 താലൂക്ക് യൂണിയനുകളില്‍ നിന്നായി താലൂക്ക് യൂണിയന് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, എച്ച്ആര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 600-ല്‍ പരം പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: