ബംഗളൂരു: ദരിദ്ര വിഭാഗത്തിന് ഒരു രൂപയ്ക്ക് അരിയും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം സൗജന്യ കമ്പ്യൂട്ടറും പ്രഖ്യാപിക്കുന്ന തെരഞ്ഞെടുപ്പ് പ്രകടനപത്രിക ബിജെപി പുറത്തിറക്കി. എല്ലാവര്ക്കും ശുദ്ധജലവും 24 മണിക്കൂറും വൈദ്യുതിയും നല്‍കുമെന്ന് ഉറപ്പുനല്‍കുന്നു. ഇന്നലെ ബാംഗ്ലൂരില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന വിപുലമായ ചടങ്ങില്‍ രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി പത്രിക പുറത്തിറക്കിയത്. ചടങ്ങില്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍, കര്‍ണാടകത്തിന്റെ പാര്‍ട്ടി ചുമതലയുള്ള ധര്മേന്ദ്രപ്രധാന് എം.പി, പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ സദാനന്ദ ഗ്ഡ,സംസ്ഥാനാധ്യക്ഷന്‍ പ്രഹ്ലാദ്ജോഷി എന്നിവര്‍ പങ്കെടുത്തു.
വികസനത്തിലൂന്നിയ ബിജെപി ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത്് തുടര്‍ വികസനത്തിന് അവസരം കിട്ടാന്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള പരിപാടി പാര്‍ട്ടി ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി ജെയ്റ്റ്ലി പറഞ്ഞു. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് ഒരു രൂപയ്ക്കു അരി,എല്ലാവര്ക്കും ശുദ്ധമായ കുടിവെള്ളം,തടസമില്ലാതെ 24 മണിക്കൂറും വൈദ്യുതി ,സാംസ്കാരിക ദേശീയതയില്‍ ഊന്നിയ വിദ്യാഭ്യാസം, തദ്ദേശഭരണസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം എന്നിവയാണ് ചില വാഗ്ദാനങ്ങള്‍.
വിദ്യാഭ്യാസത്തിനുള്ള ചെലവു ആഭ്യന്തര മൊത്തവരുമാനത്തിന്റെ ഒരു ശതമാനത്തില്‍ നിന്നും മൂന്നു ശതമാനമാക്കും. എല്ലാ കോളേജുകളിലും വിദ്യാലയങ്ങളിലും വൈഫൈ ഇന്റര്‍നെറ്റ് കണക്ഷന് ഏര്‍പ്പെടുത്തും. പ്രീ യുണിവേഴ്സിറ്റി ബിരുദ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം സൗജന്യമായി ലാപ് ടോപ്പുകള്‍ നല്‍കുമെന്ന് പത്രികയില്‍ പറയുന്നു. തികച്ചും ജനകീയമായ പരിപാടികളും പദ്ധതികളും ആണ് പത്രികയില്‍ ഉള്ളത്.
“ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അഞ്ചു വര്‍ഷം എല്ലാ വെല്ലുവിളികളും അതിജീവിച്ചുകൊണ്ട് പൂര്‍ത്തിയാക്കി ജനങ്ങളെ സമീപിക്കുകയാണ്. പാര്‍ട്ടി ഇപ്പോള്‍ കൂടുതല്‍ ശക്തവും ശുദ്ധവും ഐക്യത്തിലൂന്നിയതുമാണ്. അടുത്ത തെരെഞ്ഞെടുപ്പും വിജയകരമായിതന്നെ നേരിടും,” ജെറ്റ്ലി കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 21 മുതല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രചാരണം തുടങ്ങും. റാണിബെന്നൂരിലും ദാവണ്‍ഗരെയിലും എല്‍.കെ.അദ്വാനി പ്രചാരണത്തിനെത്തും.സുഷമസ്വരാജ് ബംഗളൂരിലും ദേശീയാധ്യക്ഷന്‍ രാജ്നാഥ് സിംഗ് ബെല്‍ഗാമിലും വെങ്കയ്യനായിഡു റൈച്ചൂരിലും ഗംഗാവതിയിലും റാലികള്‍ നയിക്കും.അരുണ്‍ജെയ്റ്റ്ലിക്ക് 26 മുതലാണ് പരിപാടികള്‍.എല്ലാ സംസ്ഥാന നേതാക്കള്‍ക്കും വിവിധ മേഖലകളുടെ ഉത്തരവാദിത്വം നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 28 നാണ് നരേന്ദ്രമോദി വരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രചാരണ പരിപാടികളും സ്ഥലങ്ങളും നിശ്ചയിച്ചു വരുന്നേയുള്ളൂ.
എന്നാല്‍, തെരഞ്ഞെടുപ്പു ചൂടും മേടച്ചൂടും തിളച്ചുമറിയുന്ന കര്‍ണാടകത്തില്‍ ഇന്നലെ പക്ഷെ, യഥാര്‍ത്ഥ താരം ശ്രീരാമസ്വാമി തന്നെയായിരുന്നു. രാമനവമി വിശേഷാഘോഷമായ കര്‍ണാടകത്തില്‍ ഉച്ചച്ചൂട് തണുപ്പിക്കാന്‍ പാര്‍ട്ടി ഭേദമെന്യെ തണ്ണീര്‍ പന്തലുകള്‍ ഒരുക്കിയിരുന്നു. മജ്ജികെ (സംഭാരം), പാനകം,കൊസുമരി (ചെരുപയര്പരിപ്പും വെള്ളരിക്കയും മറ്റു പച്ചക്കറികളും ഒക്കെ അരിഞ്ഞു ചേര്‍ത്ത ഭക്ഷണം) ഒക്കെ പ്രസാദമായും വിശപ്പു മാറ്റാനും ധാരാളമായി വിളമ്പാന്‍ പ്രവര്‍ത്തകര്‍ ഉത്സാഹിച്ചു. വൈകിട്ട് പലേടത്തും ശോഭായാത്രകളും ഉണ്ടായിരുന്നു.
അനില്‍മേനോന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: