വൈക്കം: വടക്കുപുറത്തുപാട്ടിന്റെ സമാപനദിനമായ 24ന് വൈക്കത്തപ്പന് സഹസ്രകലശം നടത്തും. സാധാരണ രീതിയില്‍ പത്തുദിവസം കൊണ്ട് നടത്തുന്ന സഹസ്രകലശം, വടക്കുപുറത്തു പാട്ടിന്റെ പ്രാധാന്യവും കൂടുതല്‍ തന്ത്രി പ്രമുഖരുടെ സാന്നിദ്ധ്യവും ഉള്ളതിനാലാണ് ഒറ്റദിവസം കൊണ്ട് നടത്താന്‍ കഴിയുന്നത്. നാലമ്പലത്തിനകത്ത് പ്രത്യേകം തയ്യാര്‍ ചെയ്ത മണ്ഡപത്തിലാണ് കലശപൂജകള്‍ നടക്കുന്നത്. 25 ഖണ്ഡങ്ങളിലായി ആയിരത്തൊന്ന് കലശങ്ങള്‍ ഇവിടെ ക്രമീകരിക്കും. സഹസ്രകലശങ്ങള്‍ നടക്കുന്നതിന് തലേന്ന് ബ്രഹ്മകലശപൂജ, പരികലശപൂജ, അധിവാസഹോമം, അധിവാസപൂജ എന്നിവ നടക്കും. കലശദിവസം രാവിലെ പരികലശാഭിഷേകം നടക്കും. തുടര്‍ന്ന് ബ്രഹ്മകലശവും കോടിയര്‍ച്ചനയുടെ കലശവും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി എഴുന്നെള്ളിച്ച് ശ്രീകോവിലിലെത്തിക്കും. ആദ്യം ബ്രഹ്മകലശവും പിന്നീട് ഭസ്മകലശവും അഭിഷേകം ചെയ്യും. ബ്രഹ്മകലശത്തിന് വെളളികുടങ്ങളും പരികലശങ്ങള്ക്ക് ചെറു മണ്കുടവുമാണ് ഉപയോഗിക്കുന്നത്. സഹസ്രകലശത്തിനുള്ള ഒരുക്കങ്ങള്‍ നാലമ്പലത്തിനകത്ത് പൂര്‍ത്തിയായിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: