ലുധിയാന: പഞ്ചാബില്‍ ഒരു സ്ത്രീയെ ഒരുകൂട്ടം പുരുഷന്മാര് ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സ്ത്രീകളെ തല്ലിയതിന് സംസ്ഥാനസര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം ചോദിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഇരുമ്പ് ദണ്ഡ്കൊണ്ട് ഒരു സ്ത്രീയെ നാലുപേര്‍ ചേര്‍ന്ന് പരസ്യമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. ഈ മാസമാദ്യമായിരുന്നു സംഭവം. ഇതിന് ദൃക്സാക്ഷിയായ ഒരാള്‍ മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. എന്നാല്‍ ഇയാള്‍ ഉള്‍പ്പെടെ ഒരാള്‍പോലും സ്ത്രീയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചിട്ടില്ല.
അയല്‍വാസിയോട് വായ്പ വാങ്ങിയ തുക തിരികെ ചോദിച്ചപ്പോള്‍ അയാള്‍ കൂട്ടുകാരെ വിളിച്ചുകൂട്ടി തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് മര്‍ദ്ദനത്തിന് ഇരയായ യുവതി പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിന് പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ഏറെ ശ്രമപ്പെട്ട് തന്നെ തല്ലുന്നതിന്റെ ദൃശ്യങ്ങളുടെ കോപ്പി വാങ്ങുകയായിരുന്നെന്നും ഇത് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുത്തതോടെയാണ് പോലീസ് കേസെടുത്തതെന്നും ഇവര്‍ പറയുന്നു.
ചിത്രങ്ങള്‍ പ്രചരിച്ചതോടെ മൂന്ന് പേര് അറസ്റ്റിലാകുകയും പരാതി സ്വീകരിക്കാന്‍ വിസമ്മതിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. തന്നെ മര്‍ദ്ദിക്കുന്നതിന് ഒട്ടേറെ പേര് ദൃക്സാക്ഷികളായിരുന്നെന്നും എന്നാല്‍ ഒരാള്‍പോലും അക്രമികളെ തടയാന്‍ ശ്രമിച്ചില്ലെന്നും പരാതിക്കാരി ചൂണ്ടിക്കാണിക്കുന്നു.
മൊബെയില്‍ ഫോണ്‍ ദുരുപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് വ്യാപക പരാതി ഉയരുമ്പോഴും ഇത്തരത്തില്‍ ഗുണകരമായ ചിലതും ഇടയ്ക്ക് സംഭവിക്കാറുണ്ട്. ജയ്പ്പൂരില്‍ അപകടത്തില്‍പ്പെട്ട മകനെയും കുടുംബത്തിനെയും രക്ഷിക്കാനായി ഒരു പിതാവ് കരഞ്ഞ് സഹായം യാചിച്ചിട്ടും നിര്‍ത്താതെ പോകുന്ന കാറുകളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. സമൂഹത്തില്‍ വന്പ്രതികരണങ്ങളാണ് ഈ ചിത്രങ്ങളുണ്ടാക്കിയത്.
കഴിഞ്ഞ മാസം പഞ്ചാബില്‍ ഒരു യുവതിയെ പോലീസുകാര്‍ ക്രൂരമായിതല്ലുന്ന ദൃശ്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മാധ്യമങ്ങളിലൂടെചിത്രം കണ്ട് സുപ്രീംകോടതി ശക്തമായ വിമര്‍ശനം നടത്തുകയും സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
മദ്യപാനിയായ അച്ഛനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞതിനാണ് യുവതിയെ മര്‍ദ്ദിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ യുവതിയെ തല്ലിയത് തെറ്റായിരുന്നു എന്ന് പോലീസ് പിന്നീട് സമ്മതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: