സ്വര്‍ണവില കുത്തനെ ഇടിഞ്ഞ് പവന് 20,800 രൂപയിലെത്തിയത് കേരളത്തെ ആഹ്ലാദത്തിലാക്കിയിരിക്കുകയാണ് സ്ത്രീ-പുരുഷഭേദമെന്യേ. പുരുഷമേധാവിത്വ സമൂഹമാണെങ്കിലും സ്ത്രീകളെയും പുരുഷന്മാരെയും സമത്വത്തിലെത്തിക്കുന്നത് സ്വര്‍ണമാണ്. കാരണം സ്വര്‍ണഭ്രമം സ്ത്രീകളില്‍ മാത്രം ഇന്ന് ഒതുങ്ങുന്നില്ല. ഇന്ന് പുരുഷന്മാരും സ്വര്ണമോഹത്തില് ഒട്ടും പിന്നിലല്ല. വളകളും നെക്ലസും മോതിരങ്ങളും കമ്മലുകളും ഇന്ന് പുരുഷന്മാരും ധരിക്കുമ്പോള്‍ ഭരണഘടന വാഗ്ദാനംചെയ്യുന്ന സ്ത്രീ-പുരുഷ സമത്വം സ്വര്‍ണപ്രഭയില്‍ വിളങ്ങുന്നു. ബ്യൂട്ടിപാര്‍ലറുകളും ഇന്ന് പുരുഷന്മാര്ക്ക് സ്വന്തമാണല്ലോ- പുരികം ഷേപ്പ് ചെയ്യാനും മറ്റും.
ആഗോള വിപണിയില്‍ സ്വര്‍ണവില താഴ്ന്നതാണ് വിലയിടിവിന് കാരണമത്രെ. പതിനൊന്ന് മാസത്തിനിടെ ഏറ്റവും താഴ്ന്ന വിലയാണത്രേ ഇത്. 2012 മെയ് 16 ന് ശേഷം ഇതാദ്യമായാണ് സ്വര്‍ണവില 20800 രൂപയിലായത്. സ്വര്‍ണക്കടകളില്‍ വന്‍തിരക്ക് എന്ന് ഉദ്ഘോഷിച്ച ടിവി ദൃശ്യങ്ങളിലും സ്ത്രീ-പുരുഷ അനുപാതം ഏതാണ്ട് സമാസമം.
കേരളമാണ് ഇന്ത്യയില്‍ ഏറ്റവും അധികം സ്വര്‍ണം വാങ്ങുന്ന സംസ്ഥാനം. ഇവിടെ സ്ത്രീക്ക് സ്വര്‍ണം അനിവാര്യമാണ്. എത്ര ഏഴയാണെങ്കിലും 10 പവനെങ്കിലും കൊടുത്തില്ലെങ്കില്‍ നിത്യകന്യകയായി മൂത്തുനരയ്ക്കുകയേ വഴിയുള്ളൂ. അതുകൊണ്ടുതന്നെ അമ്മമാര്‍ ചെറുപ്പത്തിലേ മുതല്‍ പെണ്മക്കള്ക്ക് സ്വര്‍ണം കരുതുന്നു.
യഥാര്‍ത്ഥത്തില്‍ പെണ്‍ഭ്രൂണഹത്യ പോലും കേരളത്തില്‍ പെരുകുന്നത് സ്ത്രീധനവും അതിനനുസരിച്ച സ്വര്‍ണവും കൊടുക്കേണ്ടിവരുന്നതിനാലാണ്. ഗര്ഭപാത്രവധം നടത്താതെ പ്രസവിച്ച് വലുതാക്കി, ബ്ലേഡില്‍നിന്നും കടം വാങ്ങി, സ്വര്‍ണാഭരണ വിഭൂഷിതയാക്കി, ആഡംബരപൂര്‍വം വിവാഹം കഴിച്ചയച്ചശേഷം ആത്മഹത്യ ചെയ്യുന്ന കുടുംബങ്ങളും ഒട്ടും അപൂര്‍വമല്ല.
ഉണര്‍ന്നെണീക്കുക സോദരീ
ഉണര്‍ന്നെണീക്കുക സോദരീ
പോയ നൂറ്റാണ്ടുകളുടെ തടവറ
തകര്‍ത്തെറിയുക സോദരീ
നമ്മെ ചുറ്റിയ നൂറ്റാണ്ടുകളുടെ
കള്ളച്ചങ്ങലകള്‍
തകര്‍ത്ത് തടവറ
തട്ടിത്തുറന്നു പുറത്ത്പോരികനാം
അടിമകളില്ലിനി നാം- കേവലമടിമകളില്ലിനി നാം” എന്ന് സാറാ ജോസഫ് ഉദ്ഘോഷിക്കുമ്പോഴും സ്വര്‍ണത്തിന്റെ തടവറയില്‍നിന്നും പുറത്തുവരാന്‍ ഒരു സ്ത്രീക്കും താല്പര്യമില്ല എന്നതാണ് വാസ്തവം.
ഇത് കേരളത്തിലെ സ്ത്രീകളുടെ ഒരു പ്രത്യേകതയാണ്, ഒരു അഡിക്ഷന് ആണ്. സാധാരണ സ്ത്രീകളാണ് ആഗോളീകരണകാലത്ത് ഉപഭോഗ സംസ്കാരം ഉള്‍ക്കൊള്ളുന്നത്. ടിവിയിലും അഡിക്ടഡ് ആയ സീരിയലുകളിലും കാണുന്ന കാഴ്ചകളിലെ ആശയം മാത്രമല്ല അവര്‍ ഉള്‍ക്കൊള്ളുന്നത്, അതില്‍ ധരിക്കപ്പെടുന്ന സാരികളുടെയും ആഭരണങ്ങളുടെയും ഡിസൈനുകളും അവള് സ്വാംശീകരിക്കുന്നു. പരിപാടികള്‍ അവതരിപ്പിക്കുന്ന അവതാരകരുടെ നടപ്പും വസ്ത്രധാരണ രീതിയും മാത്രമല്ല ഭാഷ പോലും അനുകരിക്കപ്പെടുന്നതും മലയാളം വികലമാകുന്നതും നാം കാണുന്ന കാഴ്ചകളാണ്. മലയാളം സര്‍ക്കാര്‍ സര്‍വീസില്‍ കയറാന്‍ നിര്‍ബന്ധിതമായിരിക്കെ ഈ മായാമോഹിനികള്‍ ഏതുതരം മലയാലമായിരിക്കും പറയുക എന്ന് ഞാന്‍ വിചാരിക്കാറുണ്ട്.
മലയാളി സ്ത്രീയുടെ സ്വര്ണഭ്രമമാണല്ലോ മൂന്ന് കള്ളന്മാരെ കേരളത്തിലെത്തിച്ച് മാലമോഷണം പതിവാക്കിച്ചതും കിലോക്കണക്കിന് സ്വര്‍ണവുമായി അവര്‍ പോയതും. പ്ലെയിനില്‍ വന്നിറങ്ങി ബോസ് വാങ്ങിവച്ചിരിക്കുന്ന ബൈക്കില്‍ സഞ്ചരിച്ചായിരുന്നു മാല പൊട്ടിച്ചിരുന്നത്. എന്തുകൊണ്ട് കേരളം എന്ന് ചോദിച്ചപ്പോള്‍ മലയാളി സ്ത്രീകള്‍ സ്വര്‍ണത്തില്‍ മുങ്ങിയേ നടക്കൂ എന്നറിയാം എന്നായിരുന്നു കവര്‍ച്ചക്കാരുടെ മറുപടി. ഞാന്‍ ദല്‍ഹിയില്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ ജോലിചെയ്യവെ അവിടെയും കവര്‍ച്ചക്കാര്‍ മാലപൊട്ടിച്ചിരുന്നത് മലയാളി (സൗതി-സൗത്ത് ഇന്ത്യക്കാരെ സൗതി എന്നാണ് വിശേഷിപ്പിച്ചിരുന്നത്) സ്ത്രീകളുടേത് ആയിരുന്നു.
ഒരു ഗ്രാം സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ വന്നശേഷം പല സ്ത്രീകളും ഒരു ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഒരിക്കല്‍ ഒരു സ്ത്രീയുടെ മാല ബസ്സില്‍വെച്ച് പൊട്ടിച്ചെടുത്ത കള്ളന് അത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞ് പിറ്റേ ദിവസം കാത്തുനിന്ന് അവളുടെ കരണത്ത് ഒന്ന് പൊട്ടിച്ചശേഷം “മനുഷ്യരെ പറ്റിക്കുന്നോടീ?” എന്ന് ചോദിച്ചുവത്രേ. ഒരു പാവം വൃദ്ധയായ കോംഗ്ങ്ങിണിസ്ത്രീയെ അവരുടെ പേരമകന് കൊന്നത് കഴുത്തിലണിഞ്ഞ ഒരു പവന് മാലയ്ക്ക് വേണ്ടിയായിരുന്നു. ഇപ്പോള്‍ സ്വര്‍ണക്കടകളില്‍ തിരക്കുണ്ടെങ്കിലും ഇനിയും വില കുറയാനാണ് സാധ്യത എന്ന് കരുതി പണം കടംവാങ്ങി കാത്തിരിക്കുന്നവരും ഉണ്ട്. ഇപ്പോള്‍ കല്യാണസീസണ്‍ തുടങ്ങിയല്ലോ. ഈ 14 ശതമാനം ഇടിവ് ഇനിയും കുറഞ്ഞാല്‍ കൂടുതല്‍ വാങ്ങാമല്ലോ എന്ന് വിചാരിക്കുന്നവര്‍ തിരിച്ചറിയാത്തത് വരണമാല മരണമാലയാകും എന്ന വസ്തുതയാണ്. “കല്യാണം ആലോചിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് എന്ത് തരും എന്നാണ്. 10 പവനും ഒരു ലക്ഷം രൂപയും എന്ന് പറയുമ്പോള്‍ മുഖം തെളിയുകയുമില്ല,” ഒരു വിവാഹദല്ലാള്‍ പറഞ്ഞു.
കഴിഞ്ഞമാസത്തേക്കാള്‍ വില്‍പ്പന ഇരട്ടിയായിട്ടുണ്ടെന്ന് കേരള ജ്വല്ലേഴ്സ് ഫെഡറേഷന് പ്രസിഡന്റ് പറയുന്നു. വില തിരിച്ചുകയറും മുമ്പ് വാങ്ങിക്കൂട്ടാനുള്ള തിടുക്കമാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സ്വര്‍ണഭ്രാന്ത് തിരിച്ചറിഞ്ഞ് സ്വര്‍ണം ബുക്കുചെയ്യുന്ന ഏര്‍പ്പാടും തുടങ്ങി. വില ഉയര്‍ന്നാലും ബുക്കുചെയ്യുന്ന വിലക്ക് നല്‍കാമെന്ന വാഗ്ദാനം മാത്രമല്ല, വില താഴ്ന്നാല്‍ താഴ്ന്ന വിലക്ക് നല്‍കുമെന്ന ഉറപ്പും നല്കുന്നു.
സ്വര്‍ണഭ്രാന്ത് ന്യായീകരിക്കുന്നത് പണയംവെച്ചാലും കാശുകിട്ടും എന്ന് പറഞ്ഞാണ്. പക്ഷെ കല്യാണസമയത്ത് ബ്ലേഡ് കമ്പനികളില്‍നിന്നും കഴുത്തറപ്പന്‍ പലിശക്ക് പണം കടം വാങ്ങിയാണ് ഈ ആഭരണ-ആര്‍ഭാട വിവാഹങ്ങള്‍ പലപ്പോഴും കൊണ്ടാടുന്നത്.
ഇത് തിരിച്ചുകൊടുക്കാനാവാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും പെരുകുന്നു. കേരളത്തില്‍ ഇന്ന് ആത്മഹത്യകള്‍ പെരുകുകയാണ്. 1995 ല്‍ 147 പുരുഷന്മാരും 154 സ്ത്രീകളുമാണ് മരിച്ചതെങ്കില്‍ 2005 ല്‍ അത് 159 പുരുഷന്മാരും 330 സ്ത്രീകളുമായി ഉയര്‍ന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രണ്ട് മൂന്നിരട്ടിയാണ് ഇവിടത്തെ ആത്മഹത്യാ നിരക്ക്. 1995 മുതല്‍ 2005 വരെ 17.8 ശതമാനമാണ് കൂടിയത്. ആത്മഹത്യാ പ്രവണതയും കൂടുതല്‍ സ്ത്രീകളിലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 14 വയസില്‍ താഴെയുളളവരിലും ആത്മഹത്യാ നിരക്ക് വര്‍ധിക്കുകയാണ്.
അമര്‍ത്യസെന്‍ കേരളത്തെ പണ്ട് വിശേഷിപ്പിച്ചത് ആഗോള മാതൃക എന്നായിരുന്നു. അതിന് അദ്ദേഹം കാരണമായി പറഞ്ഞത് ഇവിടത്തെ ആരോഗ്യസൂചികയുടെ ആരോഗ്യവും വികസനവും മറ്റും ആണ്. ഇത് സ്ത്രീസാക്ഷരത കാരണമാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. ഇന്ന് അഭ്യസ്തവിദ്യയായ കേരള സ്ത്രീ അനുകരണപ്രേമിയുമായി മാറിയപ്പോള്‍ സ്വത്വത്തിന്റെ ബലം കുറഞ്ഞ് അവള് പ്രലോഭനങ്ങള്‍ക്ക് അടിമപ്പെടുന്നവളായിമാറി. സ്ത്രീക്ക് സുരക്ഷിതത്വമില്ല എന്നംഗീകരിക്കുമ്പോള്തന്നെ എന്തുകൊണ്ട് സ്ത്രീ സ്വയം പ്രതിരോധിക്കാന്‍ പഠിക്കുന്നില്ല, എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന് സ്ത്രീകള്‍ക്ക് ക്ലാസ് എടുക്കുമ്പോള്‍ ചോദിച്ചാല്‍ പലരും അധോദൃഷ്ടിയില് അഭയം പ്രാപിക്കുന്നു. അക്രമികളില്‍നിന്നും രക്ഷനേടാന്‍ കയ്യില്‍ കുരുമുളക് സ്പ്രേ, മുളക് സ്പ്രേ മുതലായവ കരുതണമെന്ന് പറഞ്ഞാല്‍ പുച്ഛത്തോടെയുള്ള മന്ദഹാസം കാണാം. എല്ലാവരും അമൃതകളാകുന്നില്ല എന്നു ഞാന്‍ അവരെ ഓര്‍മ്മിപ്പിക്കാറുണ്ട്.
ഇപ്പോള്‍ സ്വര്‍ണത്തേക്കാള്‍ പ്രാധാന്യം രത്നങ്ങള്ക്കാണല്ലോ. ചെക്ക്പോസ്റ്റില്‍നിന്നും കഴിഞ്ഞ ദിവസം പിടിച്ചത് കോടികള്‍ വിലമതിക്കുന്ന രത്നങ്ങളായിരുന്നു. സ്വര്‍ണത്തിന് പകരം പ്ലാറ്റിനവും ഫാഷനായിരുന്നു. ഇപ്പോള്‍ പ്ലാറ്റിനത്തിന്റെ വിലയും ഇടിഞ്ഞു.
ഇന്ന് പല പൊതുപരിപാടികളിലും അവതാരകര്‍ അണിയുന്നത് മുത്തുമാലകളോ ആര്‍ട്ടിഫിഷ്യല്‍ മാലകളോ ഒക്കെയാണ്. മുത്തുമാലകള്‍ എല്ലാ ഡ്രസ്സിനും മാച്ച് ചെയ്യുന്ന വിധത്തില്‍ ലഭിക്കുന്നുമുണ്ട്. പക്ഷെ ഇതുപോലും സ്ത്രീകളുടെ സ്വര്ണഭ്രാന്തിനെ നിയന്ത്രിക്കുന്നില്ല.
സൂപ്പര്‍സ്റ്റാറുകള്‍ സ്വര്‍ണക്കടകളിലെ ആഭരണത്തിന്റെ മേന്മ കൊട്ടിഘോഷിച്ച് നെക്ലസ് മേളയെപ്പറ്റി വാചാലരാകുമ്പോള്‍ അതും സ്ത്രീകളുടെയും (പുരുഷന്മാരുടെയും) സ്വര്‍ണഭ്രമം പ്രമോട്ട് ചെയ്യുന്നു. കാലത്ത് സ്വര്‍ണം വാങ്ങാനും വൈകിട്ട് പണയംവെക്കാനും പറയുന്ന സൂപ്പര്‍സ്റ്റാര്‍ സ്വര്‍ണം കയ്യിലിരിക്കുമ്പോള്‍ എന്തിന് വിഷമിക്കണമെന്നും ചോദിക്കുന്നു.
സ്ത്രീകള്‍ ഇന്ന് പ്രലോഭനങ്ങളുടെ നീര്ച്ചുഴികളിലാണ്. എല്ലായിടത്തുനിന്നും സ്വര്‍ണം വാങ്ങാന്‍ പ്രലോഭനം വരുമ്പോള്‍ സ്വര്ണഭ്രാന്തികള് നേരെ ഇന്നലെ ടിവിയില്‍ കണ്ട സ്വര്ണക്കടയിലേക്ക് ബാഗുമെടുത്ത് യാത്രയാകുന്നു. ഈ സ്വര്‍ണഭ്രാന്ത് കേരളത്തില്‍ ഒരിക്കലും അവസാനിക്കുകയില്ല.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: