ന്യൂദല്‍ഹി: കടല്‍ക്കൊല കേസില്‍ എന്‍.ഐ.എയുടെ അന്വേഷണത്തിനെതിരെ ഇറ്റലി രംഗത്ത്. ഇതുസംബന്ധിച്ച് ഇറ്റലി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വധശിക്ഷ നല്കാവുന്ന വകുപ്പുകള്‍ ചേര്‍ത്ത് എന്‍ഐഎ കേസ് അന്വേഷിക്കുന്നതിലാണ് ഇറ്റലി എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്.
എന്‍ഐഎയുടെ അന്വേഷണം വധശിക്ഷ ഉണ്ടാകില്ലെന്ന കേന്ദ്രസര്‍ക്കാര്‍ ഉറപ്പിന് വിരുദ്ധമാണെന്നാണ് ഇറ്റലിയുടെ വാദം.
അതേസമയം കടല്‍ക്കൊല കേസിന്റെ അന്വേഷണവും വിചാരണയും സംബന്ധിച്ച കാര്യങ്ങളില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും. ഇതു സംബന്ധിച്ച നടപടികള്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. അന്വേഷണം എന്‍ഐഎയില്‍ നിന്ന് സിബിഐയ്ക്ക് കൈമാറില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിചാരണയ്ക്ക് പ്രത്യേക കോടതി ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ഇന്ന് തീരുമാനമുണ്ടാകുക. കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി രൂപീകരിക്കന്നതുള്പ്പെടുള്ള കാര്യങ്ങളില്‍ നിലപാടുകള്‍ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
കേസില്‍ എന്‍ഐഎ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരു മാസത്തിനകം എന്‍ഐഎ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിക്കും.
തുടരന്വേഷണത്തില്‍ കോടതിയുടെ ഇന്നത്തെ നിര്‍ദ്ദേശങ്ങള്‍ സുപ്രധാനമാകും. അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി നല്കുന്ന സത്യവാങ്മൂലത്തിലെ നടപടികള്‍ പരിശോധിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിലപാടുകള്‍ വ്യക്തമാക്കുക. കേസിന്റെ വിചാരണ നടപടികള്‍ വേഗത്തില്‍ ആരംഭിക്കണമെന്ന് നേരത്തെ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: