ന്യൂദല്‍ഹി: രാജ്യത്ത് മാവോയിസ്റ്റ് സ്വാധീനം അപകടകരമാംവിധം വര്‍ദ്ധിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിലയിരുത്തല്‍. മാവോയിസ്റ്റ് സ്വാധീനമേഖലകളില്‍ വികസനപദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതില്‍ വീഴ്ച വന്നതായി ഇടതു തീവ്രവാദത്തേപ്പറ്റിയുള്ള മേല്‍നോട്ട സമിതിയോഗം അഭിപ്രായപ്പെട്ടു. കൂടുതല്‍ വികസന പദ്ധതികള്‍ ആവിഷ്ക്കരിച്ച് മാവോയിസ്റ്റ് സ്വാധീനത്തെ കുറയ്ക്കാനാണ് യോഗതീരുമാനം. ഇതുസംബന്ധിച്ച് പദ്ധതികളുടെ രൂപരേഖയും ദല്‍ഹിയില്‍ ചേര്‍ന്ന യോഗം തയ്യാറാക്കി.
മൊബെയില്‍ ആശുപത്രികളും റസിഡന്‍ഷ്യല്‍ സ്കൂളുകളും മേഖലയില്‍ സ്ഥാപിക്കുക വഴി ഗ്രാമീണരിലെ മാവോയിസ്റ്റ് അനുകൂല മനോഭാവം മാറ്റിയെടുക്കാമെന്ന വിലയിരുത്തലിലാണ് സമിതി. മലേറിയ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നുള്ള മരണസംഖ്യ വര്‍ദ്ധിച്ചതിനാല്‍ ആശുപത്രികളുടെ സേവനം മേഖലകളില്‍ ലഭ്യമാക്കുന്നതിനെ മാവോയിസ്റ്റുകള്‍ക്ക് ശക്തമായി എതിര്‍ക്കാനാവില്ലെന്ന വിലയിരുത്തലിലാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മൊബെയില്‍ ആശുപത്രികള്‍ എന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാക്കണം. ഇതിനുള്ള നിര്‍ദ്ദേശം കാബിനറ്റ് സെക്രട്ടറി അജിത് സേത് ആരോഗ്യമന്ത്രാലയത്തിന് നല്‍കിയിട്ടുണ്ട്. ഗ്രാമീണ മേഖലകളില്‍ രണ്ടായിരം കുട്ടികള്‍ക്കു താമസിച്ചു പഠിക്കാന്‍ കഴിയുന്ന തരത്തിലുള്ള റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമൊരുക്കുന്നതിന് കൂടുതല്‍ ഫണ്ട് അനുവദിക്കും. എന്നാല്‍ ഇത്തരം മേഖലകളിലേക്കായി യോഗ്യരായ അധ്യാപകരുടെ കുറവാണ് ഗിരിവര്ഗ്ഗക്ഷേമമന്ത്രാലയം നേരിടുന്ന വെല്ലുവിളി.
മാവോയിസ്റ്റ് സ്വാധീനം ഏറ്റവുമധികം വര്‍ദ്ധിച്ച എണ്‍പതിലധികം ജില്ലകളില്‍ അഞ്ച് ഹെക്ടര്‍ വീതം വനഭൂമി വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ 1776 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കാനാകും. 12898 ഗ്രാമങ്ങളില്‍ പോസ്റ്റ് ഓഫീസുകള്‍ സ്ഥാപിക്കുകയും വിവിധ പ്രദേശങ്ങള്‍ ബന്ധപ്പെടുത്തി റോഡുകള്‍ നിര്‍മ്മിക്കുകയും ചെയ്യും. ഇതിനുപുറമേ മേഖലകളില്‍ 2200 മൊബെയില്ടവറുകള് സ്ഥാപിക്കുന്ന പദ്ധതിയുമായി ടെലിക്കോം മന്ത്രാലയവും രംഗത്തുണ്ട്. 3000 കോടി രൂപയുടെ പദ്ധതിയാണ് മാവോയിസ്റ്റ് ജില്ലകളില്‍ മൊബെയില്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനായി മുടക്കുന്നത്. പൂര്‍ണ്ണമായും രഹസ്യാന്വേഷണ ഏജന്‍സികളുടെ മേല്‍നോട്ടത്തിലാണ് ഇത്തരം വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
രാജ്യത്തെ 17 സംസ്ഥാനങ്ങളിലായി 200 ജില്ലകളാണ് മാവോയിസ്റ്റ് സ്വാധീനപ്രദേശങ്ങളായി കണക്കാക്കിയിരിക്കുന്നത്. ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍, ബീഹാര്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ പല ജില്ലകളും മാവോയിസ്റ്റുകള്‍ സമാന്തര ഭരണവ്യവസ്ഥ തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. നേപ്പാളില്‍ നിന്നും മഹാരാഷ്ട്രയും ഗുജറാത്തും വരെ നീളുന്ന ‘ചുവപ്പന്‍ ഇടനാഴി’ക്കു വേണ്ടിയുള്ള മാവോയിസ്റ്റ് ശ്രമം ഏറെ മുന്നോട്ടു പോയ ശേഷം കഴിഞ്ഞവര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനെതിരെ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ വികസനം എത്തിനോക്കാത്ത രാജ്യത്തെ ഗ്രാമീണമേഖലകളില്‍ ജനങ്ങളെ സര്‍ക്കാരിനെതിരെ സംഘടിപ്പിക്കാനും സര്‍ക്കാര്‍വിരുദ്ധ വികാരം വളര്‍ത്താനും മാവോയിസ്റ്റുകള്‍ക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ വികസന പദ്ധതികള്‍ നടപ്പാക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷാ സേനയെ നിയോഗിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: