കേരളം അഭൂതപൂര്‍വമായ ചൂടിന്റെയും കൊടും വരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെയും പിടിയിലാണ്. പതിനാറ് പേര്‍ക്ക് സൂര്യാഘാതം ഏറ്റുകഴിഞ്ഞു. വരള്‍ച്ചയുടെയും ചൂടിന്റെയും തീവ്രത കൃഷിനാശം മാത്രമല്ല രോഗങ്ങളും പടര്‍ത്തുകയാണ്. മഞ്ഞപ്പിത്തവും മറ്റ് പകര്‍ച്ചവ്യാധികളും കേരളത്തില്‍ പിടിമുറുക്കിക്കഴിഞ്ഞു. ബുധനാഴ്ച ഇടുക്കിയില്‍ ഒരാള്‍ മഞ്ഞപ്പിത്തം ബാധിച്ച് മരണമടയുകയും ചെയ്തു. സൂര്യാഘാതം വ്യാപകമായ പശ്ചാത്തലത്തില്‍ കൊടുംവെയിലില്‍ വ്യവസായരംഗത്ത് ജോലി ചെയ്യുന്നവരുടെ വിശ്രമസമയം ഉച്ചക്ക് 12 മുതല്‍ മൂന്ന് മണിവരെ ആക്കുമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. ഇത് ഈ മാസം 30 വരെ തുടരും. പക്ഷെ ഇതൊരു മേഖലക്ക് മാത്രമുള്ള താല്‍ക്കാലിക- ചുരുങ്ങിയ പരിഹാരമാണ്. എന്നാല്‍ ഈ രൂക്ഷമായ പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തുന്നതിന് പകരം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘം ഈ മാസം 13 മുതല്‍ 22 വരെ വിവിധ ജില്ലകള്‍ സന്ദര്‍ശിക്കാനാണ് പരിപാടി. കേരളം കത്തുന്ന വെയിലില്‍ ഉരുകിയൊലിക്കുമ്പോള്‍ താപനില ദീര്‍ഘകാല ശരാശരിയില്‍നിന്ന് ഒരു ഡിഗ്രി അധികമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. നട്ടുച്ചക്ക് കേരളത്തിലെ ചൂട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ വെല്ലുവിളിച്ച് 35 ഡിഗ്രിയാകുന്നു. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം മുതലായ കാരണങ്ങള്‍ നിരത്തുമെങ്കിലും ഇതുമൂലമുണ്ടാകുന്ന നിര്‍ജലീകരണവും ക്ഷീണവും ജനതയെ തളര്‍ത്തുകയാണ്. വനസമൃദ്ധി, ജലസമൃദ്ധി, നിരവധി ജലാശയങ്ങള്‍, കൈത്തോട്, കുളങ്ങള്‍ എല്ലാം ഉണ്ടെങ്കിലും സൂര്യകോപത്തെ ചെറുക്കാന്‍ ഇതൊന്നും സജ്ജമല്ലെന്നാണ് തെളിയുന്നത്.
കാലവര്‍ഷത്തില്‍ 36 ശതമാനം കുറവും തുലാവര്‍ഷത്തില്‍ 24 ശതമാനവും കുറവ് വന്നതാണ് ചൂടുയരാന്‍ കാരണം. കടവുകള്‍, കുളങ്ങള്‍, വയല്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവയെല്ലാം നമ്മള് നശിപ്പിച്ച് കടലും കായലും കയ്യേറാനുള്ള വ്യഗ്രതയിലാണ് മലയാളി. ജനപ്പെരുപ്പത്തിന് പരിഹാരം ബഹുനില കെട്ടിടങ്ങള്‍. വാഹനപ്പെരുപ്പവും പ്രത്യേകിച്ച് എസി വണ്ടികള്‍ ചൂട് വര്‍ധിക്കാന്‍ കാരണമാകുന്നു. ഇതോടൊപ്പം ഇലക്ട്രിസിറ്റി വകുപ്പും ഒളിച്ചുകളിയിലാണ്. പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ പവര്‍കട്ടുകള്‍ ജനങ്ങളെ വലയ്ക്കുന്നു എന്ന പരാതി ഉയരുമ്പോഴും ഇടുക്കി അണക്കെട്ടില്‍ ഇനി 20 ദിവസത്തെ വൈദ്യുതിക്കുള്ള വെള്ളമേ അവശേഷിക്കുന്നുള്ളൂ. ഇത് സ്വയം കൃതാനര്ത്ഥമെന്ന് മലയാളി സമ്മതിച്ചേക്കാം. പക്ഷെ മുന്‍കാല തെറ്റുകളില്‍നിന്നും പാഠം പഠിക്കാത്ത ഒരേയൊരു ജന്മം മലയാളികളുടേതായിരിക്കും. ഇങ്ങനെ കേരളം ഉരുകുമ്പോഴും വറ്റുന്ന പുഴകളില്‍നിന്നും മണല്‍ വാരാനും നികത്താവുന്ന വയലുകള്‍ നികത്താനും കുളവും കിണറും മൂടാനും മറ്റുമാണ് നമ്മുടെ തീവ്രശ്രമം. പരിസ്ഥിതിവാദികള്‍ തരുന്ന മുന്നറിയിപ്പുകള്‍ ഈ തീവെയിലത്തും ജനങ്ങള്‍ക്ക് അരോചകമാണ്. ചുവപ്പിനെ സ്നേഹിക്കുന്ന മലയാളി പച്ചയെ വെറുക്കുമ്പോള്‍ റോഡിലെ ചോലമരങ്ങള്‍ പോലും വാളിനിരയാകുന്നു. ചൂടിനേക്കാള്‍ ദുഃസ്സഹം ജലക്ഷാമമാണ്. ചൂടിനുള്ള പ്രതിവിധി ദിവസേന രണ്ട് ലിറ്റര്‍ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം മുതലായവയാണ്. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശരീരാകൃതിയോടൊട്ടി നില്ക്കുന്ന വസ്ത്രധാരണരീതി സ്വീകരിച്ചിരിക്കുന്ന മലയാളി സ്ത്രീകളോട് പറഞ്ഞിട്ടെന്ത് കാര്യം.
വരള്‍ച്ച നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രിമന്ദിരത്തിലെ ഭാര്യാപീഡനം നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷനേതാവും ഇപ്പോള്‍ പറയുന്നത് കുടിവെള്ള പ്രശ്നമാണ് ചര്‍ച്ച ചെയ്യേണ്ടത് എന്നാണ്. സംസ്ഥാനം വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചിട്ടും തുടര്‍നടപടികളില്ലാതെ അനാസ്ഥയാണ് സര്‍ക്കാര്‍ കാണിക്കുന്നത് എന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ മുഖ്യമന്ത്രി വരള്‍ച്ച വിലയിരുത്താന്‍ ജില്ലാ സന്ദര്‍ശനം തുടങ്ങുകയാണ്. വരള്‍ച്ചാ ദുരിതാശ്വാസത്തിന് 159 കോടി, സൂര്യാഘാതമേറ്റവര്ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും ധനസഹായം മുതലായ മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. 7888 കോടിയുടെ കൃഷിനഷ്ടത്തിന്റെ കണക്ക് കേന്ദ്രസര്‍ക്കാരിന് നല്കി കാത്തിരിക്കുമ്പോള്‍തന്നെ ജില്ലകളില്‍ അനുവദിച്ച തുകക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്നേറുകയാണ്. പണമില്ലായ്മ കാലതാമസത്തിനിടവരുത്തില്ലെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്യുന്നു. അത് പറയുമ്പോഴും കേരളത്തിലെ നദികളില്‍ ജലം ഉപയോഗിക്കാന്‍ തമിഴ്നാട് കനിയേണ്ടിവരുന്ന അവസ്ഥയിലാണ് കേരളം. തമിഴ്നാട് മുല്ലപ്പെരിയാര്‍ കനാല്‍ ആഴം കൂട്ടി കൂടുതല്‍ ജലം കവരാനുള്ള ശ്രമത്തിലാണ്. പറമ്പിക്കുളം-ആളിയാറില്‍നിന്നും അര്‍ഹമായ ജലം ലഭിക്കാന്‍ സുപ്രീംകോടതിയെ സമീപിക്കേണ്ടിയിരിക്കുന്നു. പണ്ടേ ചെയ്യേണ്ടിയിരുന്ന നദികളിലെ തടയിണകള്‍, ജലാശയസംരക്ഷണം, മഴവെള്ളസംഭരണി നിര്‍മ്മാണം, ജലസ്രോതസ്സ് സംരക്ഷണം ഇതെല്ലാം വൈകി ഉദിക്കുന്ന വിവേകമാണ്. ഇപ്പോഴെങ്കിലും ഇവ ഫലപ്രാപ്തിയിലെത്തുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: