ന്യൂദല്‍ഹി: യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാറിലേ ര്പ്പെടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി. പാര്‍ലമെന്റിലും പ്രതിപക്ഷത്തോടും ചര്‍ച്ച നടത്താതെ കരാര്‍ ഒപ്പിടുന്നതിനായി പ്രധാനമന്ത്രി വിദേശത്തേക്കു പോയതിനെ ബിജെപി നേതാവ് മുരളീമനോഹര്‍ ജോഷി അതിനിശിതമായി വിമര്‍ശിച്ചു. രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ നേരിട്ടു ബാധിക്കുന്ന വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു കേന്ദ്രം തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. സാമ്പത്തികവിദഗ്ധരുമായും സര്‍ക്കാര്‍ കരാറിന്റെ വിശദാംശങ്ങള്‍ പങ്കുവച്ചിട്ടില്ല. ഇന്ത്യയ്ക്ക് യാതൊരു നേട്ടവും പുതിയ കരാര്‍ മൂലം ഉണ്ടാകുന്നില്ലെന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും മുരളീമനോഹര്‍ ജോഷി വ്യക്തമാക്കി.
ബജറ്റ് സെഷന്റെ രണ്ടാം പകുതിയില്‍ യൂറോപ്യന്‍യൂണിയനുമായി ഇന്ത്യ ഏര്‍പ്പെടുന്ന സ്വതന്ത്രവ്യാപാര കരാറിനെപ്പറ്റി ചര്‍ച്ച നടത്തണമെന്ന ആവശ്യം ബിജെപി ഉന്നയിച്ചിട്ടുണ്ട്. കരാറിലെ വ്യവസ്ഥകളെപ്പറ്റി കേന്ദ്രം വ്യക്തമാക്കുകയും കരാര്‍ ആഘാതപഠനം നടത്തുകയും വേണം. രാഷ്ട്രീയമായ സമവായമുണ്ടാകാതെ കരാറുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകരുത്. ഇന്ത്യയിലെ ചെറുകിട-പാല്-കൃഷി മേഖലകളെ കരാര്‍ ബാധിക്കരുത്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും കാര്‍ഷിക സ്വയംപര്യാപ്തതയെയും തകര്‍ക്കുന്ന നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും ബിജെപി ഉന്നയിച്ചു.
യൂറോപ്യന്‍ യൂണിയനിലെ കാര്‍ഷികമേഖലയിലെ ഇറക്കുമതിയുടെ 69 ശതമാനവും കാര്‍ഷികേതര മേഖലയില്‍ 65 ശതമാനവും നികുതിരഹിതമായി നിലവില്‍ ഇന്ത്യയ്ക്കു മുന്നില്‍ തുറന്നു കിടക്കുകയാണ്. ഇതിനുപകരമായി 90ശതമാനം ഇന്ത്യന്‍ മാര്‍ക്കറ്റും യൂറോപ്യന്‍യൂണിയനു തുറന്നു നല്‍കേണ്ടിവരും.
യൂറോപ്യന്‍യൂണിയനിലെ രാജ്യങ്ങളിലെ കര്‍ഷകര്‍ക്ക് അവര്‍ ലഭ്യമാക്കുന്ന സബ്സിഡികള്‍ ഇന്ത്യയില്‍ ലഭ്യമാക്കുന്നതു സംബന്ധിച്ച യാതൊരു ഉറപ്പുകളും ഇന്ത്യക്ക് ലഭിച്ചിട്ടുമില്ല. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ കാര്‍ഷിക-കൃഷിഅടിസ്ഥാന വ്യവസായങ്ങള്‍ക്ക് വളരെ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും. ഇന്ത്യന്‍ കാര്‍ഷിക രംഗത്തെ പ്രധാന ഉത്പാദനമേഖലകളായ പാല്, കോഴിവളര്‍ത്തല്‍, പഞ്ചസാര, ഗോതമ്പ്, എണ്ണകൃഷി, മത്സ്യകൃഷി എന്നിവയെ യൂറോപ്യന്‍ ഉത്പന്നങ്ങളുടെ കടന്നുകയറ്റം ഗുരുതരമായി ബാധിക്കും. യൂറോപ്യന്‍ യൂണിയന് നിലവിലുള്ളതിലും ഇരട്ടിവളര്‍ച്ച സ്വതന്ത്രവ്യാപാരകരാര്‍ വഴി ലഭിക്കുമ്പോള്‍ ഇന്ത്യയുടെ നേട്ടം തുണി, തുകല്‍ വ്യവസായത്തിലൊതുങ്ങുമെന്നും മുരളീമനോഹര്‍ജോഷി വ്യക്തമാക്കി.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: