ന്യൂദല്‍ഹി: ഇടതുപക്ഷ സംഘടനകളുടെ അക്രമാസക്ത പ്രതിഷേധത്തിനിരയായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരവുമായുള്ള കൂടിക്കാഴ്ച്ച ഒഴിവാക്കി കൊല്‍ക്കത്തയ്ക്കു മടങ്ങി. നേരത്തെ പ്രധാനമന്ത്രി മന്മോഹന് സിങ്ങുമായി നിശ്ചയിച്ചിരുന്ന ചര്‍ച്ചയും മമത ഒഴിവാക്കിയിരുന്നു. ദല്‍ഹി സുരക്ഷിതമല്ലെന്നും മടക്കയാത്രയ്ക്കു മുന്‍പ് മമത ആരോപിച്ചു.
ചിദംബരവുമായി കൂടിക്കാഴ്ച്ച നടത്താമെന്നു കരുതി. പക്ഷെ, ഞാന്‍ കൊല്‍ക്കത്തയ്ക്ക് മടങ്ങുന്നു. കഴിഞ്ഞ സായാഹ്നംമുതല്‍ ആരോഗ്യ സ്ഥിതി അത്ര നല്ലതല്ല. ഞാന്‍ തിരിച്ചുവരും. എന്തായാലും ദല്‍ഹി സുരക്ഷിതമായ ഒരു ഇടമല്ല. എന്നെ കയ്യേറ്റം ചെയ്തു. പോലീസുകാര്‍ അതു തടയാന്‍ ശ്രമിച്ചില്ല, മമത പറഞ്ഞു. മറ്റൊരു ഗേറ്റുവഴി പ്ലാനിങ് കമ്മീഷന് ഓഫീസില്‍ കടക്കാന്‍ പോലീസ് നിര്‍ദേശിച്ചെന്ന വാര്‍ത്തകളും മമത നിഷേധിച്ചു.
പ്രധാനമന്ത്രിയെ നേരില്‍ കാണാമെന്നു പറഞ്ഞിരുന്നെങ്കിലും അതും സാധ്യമായില്ല. അതില്‍ അദ്ദേഹത്തോട് ഖേദം പ്രകടിപ്പിച്ചു. രാജ്യതലസ്ഥാനത്തെ സംഭവങ്ങളില്‍ പ്രധാനമന്ത്രിയും എന്നോട് ക്ഷമചോദിച്ചു. ഒരിക്കലും പാടില്ലാത്തത് സംഭവിച്ചെന്നും ദല്‍ഹിയില്‍ ഇതാദ്യമാണെന്നും അദ്ദേഹം എന്നോടു പറഞ്ഞു, മമത വെളിപ്പെടുത്തി. 35 വര്‍ഷങ്ങള്‍ക്കുശേഷം ബംഗാളിനെ ചോരപ്പുഴയില്‍ നിന്നു രക്ഷിക്കാന്‍ എനിക്കു കഴിഞ്ഞു. സംസ്ഥാനത്ത് യാതൊരു പ്രശ്നവുമില്ല. തൃണമൂല്‍ പ്രവര്‍ത്തകര്‍ സമാധാനപ്രിയരാണ്. എല്ലാ കുഴപ്പവുമുണ്ടാക്കുന്നത് സിപിഎമ്മുകാരാണ്. അരലക്ഷത്തിലധികം ജനങ്ങളെ സിപിഎമ്മുകാര്‍ കൊന്നൊടുക്കിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.
കഴിഞ്ഞയാഴ്ച്ച സുദീപ്താ ഗുപ്ത എന്ന എസ്എഫ്ഐ പ്രവര്ത്തകന് പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് ബംഗാളില്‍ സിപിഎമ്മുകാര്‍ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിനിടെ ചൊവ്വാഴ്ച്ച ദല്‍ഹിയിലെ ആസൂത്രണ കമ്മീഷന് ഓഫിസിലെത്തിയ മമതയ്ക്കെതിരെ ഇടതു സംഘടനകള്‍ പ്രതിഷേധമുയര്‍ത്തി. മമതയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഒപ്പമുണ്ടായിരുന്ന പശ്ചിമബംഗാള്‍ ധനകാര്യമന്ത്രി മര്‍ദിക്കുകയും ചെയ്തു. മിത്രയിപ്പോഴും ചികിത്സയിലാണ്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും രക്തസമ്മര്ദമുയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മമതയ്ക്കും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചു. ഈ സാഹചര്യത്തില്‍ ത്രിദിന ദല്‍ഹി സന്ദര്‍ശനം പാതിയില്‍ ഉപേക്ഷിച്ച് മമത ബംഗാളിലേക്കു മടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: