ജയ്പൂര്‍: കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ്. അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ സിബിഐയെ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തിലെ കേന്ദ്ര സര്‍ക്കാര്‍ ദുര്‍ബലമാണ്. ഏതു സമയവും അതു നിലംപൊത്താം. സര്‍ക്കാരിന് ഭൂരിപക്ഷമില്ല. പക്ഷേ സിബിഐയെ ദുരുപയോഗം ചെയ്തു പിടിച്ചു നില്ക്കുന്നു, രാജസ്ഥാനിലെ രാജ് സമന്ദില് പാര്‍ട്ടിയുടെ സൂരജ് സങ്കല്‍പ്പ് യാത്ര ഉദ്ഘാടനം ചെയ്ത്കൊണ്ട് രാജ്നാഥ് സിങ് പറഞ്ഞു.
ആരോഗ്യപരമായ ജനാധിപത്യത്തിന് ചേര്‍ന്ന രീതിയില്‍ കോണ്‍ഗ്രസ് നിലകൊള്ളുന്നില്ല.
അതിനാല്‍ ഈ ഭരണം വീഴണം. റിട്ടയേര്‍ഡ് സിബിഐ ഡയറക്റ്ററെ ഗവര്‍ണറാക്കാനും മുന്‍ എന്‍ഐഎ തലവനെ എന്എച്ച്ആര്സിയുടെ ചെയര്മാന് സ്ഥാനത്തെത്തിക്കാനുമൊക്കെയാണ് യുപിഎയുടെ തീരുമാനം.
കോണ്‍ഗ്രസിന്റെ ജനവിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു. അവര്‍ക്ക് നേതാവില്ല. കേന്ദ്രത്തിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തില്ല. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും ആസൂത്രണത്തിലെ പിഴവും രാജ്യത്തെ പണപ്പെരുപ്പത്തിലേക്കും സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്കും നയിച്ചെന്നും, അദ്ദേഹം ചൂണ്ടിക്കാട്ടി. അടല്‍ ബിഹാരി വാജ്പേയി നയിച്ച എന്‍ഡിഎ സര്‍ക്കാര്‍ അഴിമതിക്കെതരേ പോരാടി. ആണവ പരീക്ഷണത്തിലൂടെ അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി.
പിന്നീട് സംസ്ഥാനങ്ങളില്‍ വന്ന ബിജെപി സര്‍ക്കാരുകളുടെ പ്രവര്‍ത്തനമികവ് രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍വേ ഫലങ്ങളിലൂടെ അംഗീകരിക്കപ്പെട്ടതാണെന്നും രാജ്നാഥ് സിങ് ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: