എരുമേലിയിലെ മോണിക്ക തോമസ് ദമ്പതികളെ പാട്ടിലാക്കി അവരുടെ അഞ്ചേക്കറില്‍പരം റബര്‍തോട്ടം തട്ടിയെടുത്ത ഏതാനും കരിമാസ്റ്റിക് വചന പ്രഘോഷകരായ വൈദികരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ടിവി ചാനലുകള്‍ വഴിയായും പത്രങ്ങള്‍ വഴിയായും ലോകം അറിഞ്ഞു. പ്രമുഖ ക്രൈസ്തവ പത്രങ്ങളായ ദീപികയും മനോരമയും ഇതേപ്പറ്റി ഒരക്ഷരം പോലും എഴുതിയില്ല. കേരളത്തില്‍ ഇന്ന് കരിസ്മാറ്റിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പുരോഹിതരും രൂപതാധ്യക്ഷന്മാരും എത്ര കരുത്താര്‍ജിച്ചവരാണെന്ന് ഈ സംഭവം സൂചിപ്പിക്കുന്നു.
കരിസ്മാറ്റിക് നവീകരണത്തിന്റെ ആദ്യകാലങ്ങളില്‍ രൂപതാധ്യക്ഷന്മാര് ഈ നീക്കത്തിന്റെ കടുത്ത വിമര്‍ശകരായിരുന്നു. മാര്‍ത്തോമാ കുരിശും കല്ദായവല്ക്കരണവും മാത്രം താല്പര്യപൂര്വം കൊണ്ടുനടന്നവര്‍ക്ക് കരിസ്മാറ്റിക് നവീകരണത്തില്‍ നിന്ന് നേട്ടങ്ങള്‍ ഇല്ലായിരുന്നു. കുട്ടനാട്ടിലെ ചില കന്യാസ്ത്രീകള്‍ വേദനയോടെ എന്നോട് സംസാരിച്ചത് ഓര്‍ക്കുന്നു. അവരില്‍ ചിലര്‍ പോട്ടയില്‍ ധ്യാനിക്കാന്‍ പോയതിനെ രൂപതാധ്യക്ഷന്‍ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. ഇന്ന് അധികാരം ഇല്ലെങ്കിലും കരിസ്മാറ്റിക് വചനപ്രഘോഷകര്‍ വിളിക്കുന്ന ഏത് കണ്‍വെന്‍ഷനിലും ഈ പിതാവ് അനുഗ്രഹപ്രഭാഷണം നടത്താറുണ്ട്. സിംപിളും ഓര്‍ഡിനറിയുമായ ഒരു സമൂഹത്തെ വളരെ എളുപ്പം സ്വാധീനിക്കാവുന്ന ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു കരിമാസ്റ്റിക് വചനപ്രഘോഷണം. സ്വന്തമായി ടിവി ചാനലുകളും റിസോര്‍ട്ടുകളും നിര്‍മ്മിച്ച് വന്‍കിട ധ്യാനകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സന്യാസസഭകള്‍ വലിയ താല്പര്യം കാട്ടുന്നു. കത്തോലിക്കാ സഭയില്‍ മാത്രമല്ല മോഡേണ്‍ പെന്തക്കോസ്തല്‍ സഭകളിലും ഇൗ കൊമേഴ്സ്യല്‍ താല്പര്യം ശക്തമായിക്കൊണ്ടിരിക്കുന്നു. ഇത് ദൈവരാജ്യത്തിന്റെ വളര്ച്ചയാണോ എന്ന് സഭാസ്നേഹികള്‍ വിലയിരുത്തണം.
എന്റെ ഇടവകയില്‍ അഞ്ച് ദിവസം നടന്ന കണ്വെന്ഷന് യോഗങ്ങളില്‍ ഒരു ദിവസം ഞാന്‍ പങ്കെടുത്തു. വിശുദ്ധ കുര്ബാനക്കിടയില് പതിനഞ്ച് മിനിറ്റ് മാത്രം മുന്‍ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. കുര്‍ബാന കഴിഞ്ഞയുടന്‍ പ്രധാന പ്രഭാഷകന്‍ പ്രഖ്യാപിച്ചു. എല്ലാവരും ഇരുകൈകളും ഉയര്‍ത്തി ഹല്ലേലൂയ്യാ എന്നു വിളിക്കണം. ആദ്യത്തെ ഹല്ലേലൂയ്യാക്ക് ശക്തിപോരാ എന്നുപറഞ്ഞു വീണ്ടും വിളിപ്പിച്ചു. പോരാ ഇടിമുഴങ്ങുംവിധം വിളിക്കണം എന്നുപറഞ്ഞു വീണ്ടും. എല്ലാവരും അലറി വിളിക്കുന്ന തരത്തില്‍ വിളിച്ചു ഹല്ലേലൂയ്യാ! സ്വര്‍ഗവാസികള്‍ സന്തോഷിച്ചു കാണും!
വചനം ശ്രവിക്കാന്‍ വന്നവരെ വിഡ്ഢികളാക്കുന്ന ഒരു അഭ്യാസം. ‘ഹല്ലേലൂയ്യാ! എന്ന ഹീബ്രു വാക്കിന്റെ അര്‍ത്ഥം സ്തോത്രഗാനങ്ങളുടെ സമുച്ചയം എന്നാണെന്ന് തോന്നുന്നു. ദൈവത്തിന് സ്തോത്രം എന്നതാവും ശരിയായ അര്‍ത്ഥം. എന്നാല്‍ ഇത് ഇടിമുഴക്കംപോലെ ഉച്ചരിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ ഈ പുരോഹിതന് എന്താണവകാശം? ചെറിയ ക്ലാസുകളില്‍ അധ്യാപകന് കുട്ടികളോട് ഓള് സ്റ്റാന്‍ഡ് അപ്, റൈട്ടേണ്‍, ലെഫ്ട്ടേണ്‍, സിറ്റ്ഡൗണ് എന്നൊക്കെ പറഞ്ഞ് വ്യായാമം ചെയ്യിക്കുന്നതുപോലെ വചനം ശ്രവിക്കാന്‍ വന്നവരെ അഭ്യസിപ്പിക്കുന്നത് ഉചിതമാണെന്ന് തോന്നുന്നില്ല.
അടുത്ത നടപടി മറ്റൊരു തട്ടിപ്പായി തോന്നി. ഇരുപത്തിരണ്ട് പേരുടെ കൈവേദന കര്‍ത്താവ് എടുത്തുമാറ്റിയതായി ധ്യാനഗുരുവിന് ദര്‍ശനം ലഭിച്ചു. കൈവേദന മാറിയവര്‍ എഴുന്നേറ്റ് നില്ക്കുക എന്ന് നിര്‍ദ്ദേശം. ഏതാനും വൃദ്ധകള്‍ എഴുന്നേറ്റു. അവരില്‍ ആറേഴുപേരെ സ്റ്റേജിലേക്ക് ക്ഷണിച്ചു. പിന്നീട് ഓരോരുത്തരുടെയും സാക്ഷ്യംപറച്ചില്‍. “എന്റെ പേര് മേരി. എനിക്ക് രണ്ട് മാസമായി കൈവേദന ഉണ്ടായിരുന്നു.
ചോദ്യം: ഇപ്പോള്‍ എന്തുണ്ടായി?
“ഇപ്പോള്‍ കുറവുണ്ട്.” ഈ മറുപടി ചോദ്യകര്‍ത്താവിന് തൃപ്തിയായില്ല. വീണ്ടും ചോദിച്ചപ്പോള്‍ കുറവുണ്ടെന്നുതന്നെ മറുപടി. അല്ല പൂര്‍ണമായി വേദന കര്‍ത്താവ് എടുത്തുമാറ്റിയില്ലേ എന്നായി അടുത്ത ചോദ്യം. ഒടുവില്‍ വേദന മാറി എന്നു പറഞ്ഞ് കൈകള്‍ ഉയര്‍ത്തിക്കാട്ടി സ്റ്റേജ് വിട്ടു. ഇപ്രകാരം ഏതാനും പേരും പ്രകടനം നടത്തി.
സിംഗപ്പൂര്‍ നഗരത്തിലെ പക്ഷിസങ്കേതത്തില്‍ ടൂറിസ്റ്റുകളെ സന്തോഷിപ്പിക്കുന്ന ഒരു പരിപാടിയാണ് എനിക്ക് ഓര്‍മ്മയില്‍ വന്നത്. തത്ത, വേഴാമ്പല്‍, പെന്ഗ്വിന് തുടങ്ങിയ പക്ഷികളെ സ്റ്റേജില്‍ കൊണ്ടുവന്ന് പരിശീലകര്‍ പറയുന്നതനുസരിച്ച് പക്ഷികള്‍ ഓരോ പ്രകടനങ്ങള്‍ നടത്തും. കാണികള്‍ കയ്യടിച്ച് സന്തോഷം പ്രകടിപ്പിക്കും. ഏതാണ്ട് അതുപോലെയാണ് രോഗശാന്തി നേടിയവരെ ഈ കരിസ്മാറ്റിക് ഗുരുക്കന്മാര് സ്റ്റേജില്‍ അവതരിപ്പിച്ചത്. പക്ഷികളെ പരിശീലിപ്പിക്കുന്നതിനെക്കാള്‍ എളുപ്പമാണ് പാവപ്പെട്ട വൃദ്ധകളെ ഇക്കാര്യത്തിനായി പരിശീലിപ്പിക്കുവാന്‍. വൈദികരുടെ ഉദ്ദേശ്യമറിഞ്ഞ് അവര്‍ മറുപടി പറയും.
പ്രസിദ്ധ വചനപ്രഘോഷകനാണെങ്കിലും വണക്കമാസ പുസ്തകത്തിലെ ഉപമകള്‍പോലുള്ള അനുഭവങ്ങളാണ് പുരോഹിതന് അവതരിപ്പിച്ചത്. ഒരു സംഭവം ഇതാണ്: ഒരു വിവാഹവീട്ടില്‍ പ്രാര്‍ത്ഥനക്കായി ക്ഷണിക്കപ്പെട്ടു. വരന് പള്ളിയിലേക്ക് ഇറങ്ങാറായപ്പോള്‍ അതിശക്തിയായ മഴ. അച്ചന് ഭക്തിപുരസ്സരം ജപമാല ചൊല്ലി. രണ്ടാം രഹസ്യമായപ്പോള്‍ മഴ നിന്നു. പിന്നീട് വിവാഹസല്‍ക്കാരം തീരുന്നതുവരെ മഴ പെയ്തില്ല! ഇതേത്തുടര്‍ന്ന് കൊന്തനമസ്ക്കാരത്തെക്കുറിച്ചായി പ്രസംഗം. ഓരോ രഹസ്യത്തിനുശേഷവും പത്ത് നന്മനിറഞ്ഞ മറിയം തന്നെ ചൊല്ലണമത്രേ! കൊന്തനമസ്കാരം പാശ്ചാത്യരുടെ ഭക്ത്യാഭ്യാസമാണെന്ന് പരിഹസിക്കുന്ന പൗരസ്ത്യവാദികള്‍ ഈ വൈദികനെ എങ്ങനെ വിലയിരുത്തുമെന്നറിഞ്ഞുകൂടാ. എന്തായാലും കരിസ്മാറ്റിക് വചന പ്രഘോഷകരില്‍ പൗരസ്ത്യവാദികള്‍ കുറവാണെന്ന് തോന്നുന്നു.
കണ്‍വെന്‍ഷന്റെ ഓരോ ദിവസവും അതാതു ദിവസത്തെ സ്തോത്ര കാഴ്ച എത്രയെന്ന് അറിയിക്കും. ആദ്യ ദിവസങ്ങളില്‍ മൊത്തം നഷ്ടക്കച്ചവടമാണെന്നായിരുന്നു അറിയിപ്പ്. അവസാന ദിവസങ്ങളില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ കിട്ടി. സന്തോഷമായി. നാട്ടില്‍ പലര്‍ക്കും അത്ര പരിചയമില്ലാത്ത ചിലരില്‍നിന്ന് വന്‍തുകകള്‍ സംഭാവന ലഭിച്ചപ്പോള്‍ അവരുടെ പേര് എടുത്തു പറഞ്ഞു. സന്തോഷിപ്പിച്ചു. വലിയ വിശ്വാസമൊന്നുമില്ലാതിരുന്നവര്‍ക്കും ഇപ്പോള്‍ പരിശുദ്ധാത്മാവില്‍ വിശ്വാസമായി.
വമ്പിച്ച പ്രചാരണത്തോടെ നടത്തുന്ന വചന പ്രഘോഷണം ഇന്ന് വലിയ ഷോ ബിസിനസ്സാണ്. മാസങ്ങള്‍ക്ക് മുമ്പേ ഫുള്‍പേജ് പത്രപരസ്യങ്ങളും നാടുനീളെ ഫ്ലെക്സ് ബോര്‍ഡുകളും കാണും. വലിയ ടെക്സ്റ്റെയില്‍ വ്യാപാരികളും ആഭരണ വ്യവസായികളും പരസ്യങ്ങള്‍ സ്പോണ്സര് ചെയ്യും. ഫ്ലെക്സില്‍ ധ്യാനഗുരുക്കള്‍ മാത്രമല്ല രൂപതാദ്ധ്യക്ഷന്മാരും വികാരിയും പ്രധാന നടത്തിപ്പുകാരും സുസ്മേരവദനരായി കാണപ്പെടും. എല്ലാവര്ക്കും ഒരു പ്രത്യേക മുഖഭാവം!
ആദിമസഭയില്‍ മാനസാന്തരങ്ങളും അത്ഭുതരോഗശാന്തിയും പരിശുദ്ധാത്മാവില്‍നിന്ന് ലഭിക്കുന്ന നിര്‍മലമായ സന്തോഷത്തിന്റെ അനുഭവമായിരുന്നു. ഇന്നാകട്ടെ പണം വാരിയെറിഞ്ഞ് ഇരട്ടി കോരി എടുക്കുന്ന വലിയ അഭ്യാസമാണ് കാണുന്നത്. സാധാരണക്കാരായ വ്യക്തികള്‍ ഈ ധ്യാനത്തില്‍ നിന്ന് വലിയ സമാധാനവും സംതൃപ്തിയും പ്രതീക്ഷിക്കുന്നു. ചിലര്‍ക്കെങ്കിലും അത് കിട്ടുമെന്ന് കരുതാം. പക്ഷേ പൊതുവേ കാണുന്നത് ഒരു കമ്പോള താല്‍പ്പര്യം തന്നെ. എന്റെ പരിചയത്തില്‍ ചില വ്യക്തികള്‍ ധ്യാനഗുരുക്കളുമായി സംസാരിക്കാന്‍ ചില മനോവ്യഥകള്‍ കരുതിവെച്ചിരുന്നു. അവര്‍ക്കാര്‍ക്കും ധ്യാനഗുരുക്കള്‍ അവസരം കൊടുത്തില്ല. ഈ ലേഖകന്‍ തന്നെ ചില വിശ്വാസപരമായ ചിന്താക്കുഴപ്പങ്ങള്‍ തീര്‍ക്കാന്‍ ഒരു ധ്യാനഗുരുവിനെ സമീപിച്ചു. അദ്ദേഹം വളരെ ബിസി ആയിരുന്നു. ഇവിടെ വന്നവരെല്ലാം ടിവി ചാനലിന്റെ നടത്തിപ്പിനായി സംഭാവന സ്വീകരിച്ചു തുടങ്ങി.
കേരളസഭയുടെ പിതാക്കന്മാരോട് എനിക്ക് ഒരഭ്യര്‍ത്ഥനയുണ്ട്. വന്‍കിട വചനപ്രഘോഷണങ്ങള്‍ക്കായി ഇടവകകളെ വിട്ടുകൊടുക്കാതെ ഓരോ ഇടവകയിലും അനുദിനം വിശുദ്ധ ബലി ഭക്തിപൂര്‍വം അര്‍പ്പിക്കുകയും വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റി അവരുടെ നല്ല ഇടയനായി ജീവിക്കാന്‍ ഇടവക വൈദികരെ പ്രേരിപ്പിക്കുകയും ചെയ്യുക. ചൂഷണത്തിന്റെ അഭ്യാസങ്ങള്‍ക്കായി വചന പ്രഘോഷകരെ അയയ്ക്കുന്ന സന്ന്യാസ സഭകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. തിരുസ്സഭയുടെ അടിസ്ഥാന ഘടകം ഇടവകയാണ്. അവിടെയാണ് യഥാര്‍ത്ഥ നവീകരണം നടക്കേണ്ടത്. സന്ന്യാസ സഭകള്‍ ഇടവകകളില്‍ കൊള്ള നടത്താന്‍ തുനിയരുത്.
ജയിംസ് ഐസക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: