കാശ്മീരിനൊരു ചരിത്രമുണ്ടോ? ഉണ്ടെങ്കില്‍ അത് ഇസ്ലാം ചരിത്രമാണോ അതോ ഹൈന്ദവ ചരിത്രമാണോ? ഈ അന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത് കല്‍ഹണന്റെ രാജതരംഗിണിയിലേക്കാണ് മുഗളന്മാരുടെ ആക്രമണത്തിനുമുമ്പുള്ള കാശ്മീരത്തിന്റെ യഥാര്‍ത്ഥ ചിത്രം നമുക്കതില്‍ ലഭ്യമാണ്.
പൗരാണിക കാലത്തെ ഒരു മഹാപ്രളയത്തിനുശേഷം ഹിമാലയത്തിന്റെ മടിത്തട്ടില്‍ വിസ്തൃതിയേറിയ ഭൂഭാഗത്തില്‍ ഒരു വലിയ തടാകംപോലെ ജലം നിറഞ്ഞുനിന്നു. അതിനിടയില്‍ അഗ്നിപര്‍വത സ്ഫോടനശേഷമുണ്ടായ വിടവുകളില്‍ കൂടി കെട്ടിക്കിടന്ന ജലം ഝലം നദിയിലേക്കൊഴുകി. തദനന്തരം ലാവ നിറഞ്ഞ പ്രദേശം ‘അഗ്നിജന്യദേശം’ എന്നര്‍ത്ഥമുള്ള ‘സതീദേശം’ എന്നറിയപ്പെട്ടു. ‘സതി’ എന്ന വാക്കിന് പൗരാണിക അര്‍ത്ഥം ‘അഗ്നി’ എന്നാണ്.
ഇവിടെ ദീര്‍ഘകാലം തപമനുഷ്ഠിച്ച കശ്യപമഹര്‍ഷി തന്റെ പരിവാരങ്ങളേയും മറ്റ് ജനങ്ങളേയും സംഘടിപ്പിച്ച് നിലമുഴുത്, വിത്ത് വിതച്ച്, ഒരുമനോഹര ഭൂപ്രദേശമാക്കി. അദ്ദേഹത്തിന്റെ തപോബലത്താല്‍ സൃഷ്ടിച്ചെടുത്ത അപൂര്‍വ വിത്തുകള്‍ മുളപ്പിച്ച് വലുതാക്കിയ മരങ്ങളില്‍ വിളഞ്ഞ ചുവന്നു പഴുത്ത ഫലങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഹൃദ്യമായ സ്നേഹത്തിന്റെ മാധുര്യമായിരുന്നത്രെ. അങ്ങനെ ലോകത്താദ്യമായി ജനങ്ങള്‍ ‘ആപ്പിളി'(സേബ്)ന്റെ രുചിയറിഞ്ഞു.
ജനങ്ങള്‍ ആപ്പിള്‍ മരങ്ങള്‍ നിറഞ്ഞ ഈ താഴ്വരയെ ‘കശ്യപമാര്‍ഗ്’ എന്നു വിളിച്ചു. കാലചക്രം തിരിഞ്ഞപ്പോള്‍ ‘കശ്യപമാര്‍ഗ്’ ‘കാശ്മീര്‍’ എന്നറിയപ്പെട്ടു.
കശ്യപമഹര്‍ഷി നാഗാരാധനയിലധിഷ്ഠിതമായ ധര്‍മദര്‍ശനമാണ് സതീദേശത്ത് പ്രചരിപ്പിച്ചത്. അങ്ങനെ ‘കശ്യപമാര്‍ഗ്’ നാഗാരാധനയുടെ കേന്ദ്രമായിത്തീര്‍ന്നു.
മഹാഭാരത കാലഘട്ടത്തിലും അതിനുമുമ്പും കലര്‍പ്പില്ലാത്ത വൈദിക ധര്‍മത്തിന്റെ ആസ്ഥാനമായിരുന്നു കാശ്മീര്‍. എല്ലാത്തിനെയും പവിത്രമാക്കുന്ന പരമാത്മചൈതന്യത്തിന്റെ പ്രകടരൂപമായ അഗ്നിയായിരുന്നു കണ്‍കണ്ട ആരാധനാമൂര്‍ത്തി.
പിന്നീട് ശൈവമതം ഇവിടെ വേരുറച്ചു. ദ്വാപരയുഗത്തിന്റെ അവസാന കാലത്ത് കാശ്മീര ദേശത്തിലെ രാജാവ് യുദ്ധത്തില്‍ മരണമടഞ്ഞപ്പോള്‍ വിധവയായ റാണിയശോവതിയെ ഭരണാധികാരിയായി അവരോധിക്കുന്നതിന് ശ്രീകൃഷ്ണഭഗവാന് ഇവിടം സന്ദര്‍ശിച്ചിരുന്നതായി കല്‍ഹണന്റെ രാജതരംഗിണിയില്‍ (1/70) രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഇതിനായി കാശ്മീരത്തിലെ പുരോഹിതരുമായി പലവട്ടം അനുനയ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കുശാന ചക്രവര്‍ത്തിയായ കനിഷ്ക്കന്റെ കാലത്ത് ബരാമുള്ള(വരാഹമുള്)യ്ക്കടുത്തുള്ള കനിഷ്ക പുരിയില്‍ (കാന്‍സ്പൂര്‍) മഹായാന സമ്പ്രദായത്തിന്റെ ഒരു കേന്ദ്രവും ബുദ്ധവിഹാരങ്ങളും സ്ഥാപിച്ചു. ആഗോള ബൗദ്ധസമ്മേളനം നടത്തി.
ആദി ശങ്കരാചാര്യരുടെ ജൈത്രയാത്രക്കിടയില്‍ അദ്ദേഹം കാശ്മീരിലുള്ള ശാരദാപീഠത്തിലെത്തി. തെക്കേ വാതിലിന് വെളിയില്‍ ഇരുവശത്തും നിരനിരയായി നിലയുറപ്പിച്ചിരുന്ന നിരവധി ഹൈന്ദവ, ബൗദ്ധമതപണ്ഡിതരേയും തത്വചിന്തകരേയും അദ്ദേഹം ആശയസംവാദത്തിലൂടെ പരാജയപ്പെടുത്തി. വേദാന്തമതത്തിന്റെയും അദ്വൈതവാദത്തിന്റെയും ഔന്നത്യം സ്ഥാപിച്ചെടുത്തു.
എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലളിതാദിത്യ രാജാവിന്റെ ഭരണകാലത്താണ് ആദ്യമായി അറബ്-മുസ്ലീം കവര്‍ച്ചാ സംഘങ്ങള്‍ പഞ്ചാബ് വഴി കാശ്മീരിനെ ആക്രമിച്ചത്. ലളിതാദിത്യ രാജാവിന്റെ യുദ്ധനൈപുണ്യത്തോടും ശൂരതയോടും എതിരിട്ട് നില്ക്കാന് ആവാതെ കാട്ടറബികള് കീഴടങ്ങി. തല മുണ്ഡനം ചെയ്ത് നാണം കെടുത്തിയാണ് അവരെ രാജാവ് പറഞ്ഞയച്ചത്.
ലളിതാദിത്യരാജാവ് മദ്ധ്യഭാരതത്തിലെ യശോവര്‍മന്റെ സഹായത്തോടെ അറബ് ആക്രമണകാരികളെ വീണ്ടും പരാജയപ്പെടുത്തി. കാശ്മീരില്‍ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മാര്‍ത്താണ്ഡക്ഷേത്രം പണികഴിപ്പിച്ചു. ഇന്നും അതിന്റെ നഷ്ടാവശിഷ്ടങ്ങള്‍ നമുക്ക് കാണാം.
പതിനൊന്നാം നൂറ്റാണ്ടില്‍ അവന്തിവര്‍മന്‍ എന്ന നൃപനാണ് കാശ്മീര്‍ ഭരിച്ചത്.
1301 ല്‍ (14-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍)സഹദേവനായിരുന്നു കാശ്മീരിലെ ഭരണാധികാരി അദ്ദേഹത്തിന്റെ അകാലമൃത്യുവിനെത്തുടര്ന്ന് വിധവയായ കോടറാണി ഭരണസാരഥ്യം ഏറ്റെടുത്തു. പ്രായപൂര്‍ത്തിയാവാത്ത മകന്റെ പേരില്‍ എട്ട് വര്‍ഷം അവര്‍ വിജയകരമായി ഭരണചക്രം തിരിച്ചു.
കോടറാണിയുടെ കൊട്ടാരത്തില്‍ നല്ല സ്വാധീനമുണ്ടായിരുന്ന മുസ്ലീം സേവകനായിരുന്നു ഷാമീര്‍. 1339 ല്‍ ഇയാള്‍ കോടറാണിയെ സ്ഥാനഭ്രഷ്ടയാക്കി അധികാരം പിടിച്ചടക്കി. ഇയാള്‍ കോടറാണിയെ നിര്‍ബന്ധപൂര്‍വം തന്റെ ഭാര്യയാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തനിക്കേറ്റ അപമാനത്തില്‍ മനംനൊന്ത് റാണി ആത്മഹത്യ ചെയ്തു. അങ്ങനെ ചതിപ്രയോഗത്തിലൂടെയാണ് ആദ്യമായി കാശ്മീരില്‍ ഒരു മുസ്ലീം ഭരണാധികാരി അധികാരമേറ്റെടുത്തത്.
ഷാമിറിനുശേഷം അധികാരത്തിലെത്തിയ സിക്കന്ദര്‍ കടുത്ത ഹിന്ദുവിരോധിയായിരുന്നു. ഇയാള്‍ മതംമാറാന്‍ തയ്യാറാകാത്ത അവിടുത്തെ ഹൈന്ദവരെ കൂട്ടക്കൊല ചെയ്ത് ദാല്‍ തടാകത്തില്‍ തള്ളി. അന്ന് കൊല ചെയ്യപ്പെട്ട പതിനായിരങ്ങളുടെ മൃതശരീരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ശവക്കല്ലറ ദാല്‍ തടാകത്തിന്റെ നടുക്ക് നമുക്ക് കാണാം. ‘ബട്ട്മസാര്‍’ എന്ന പേരിലാണ് ഈ ഭാഗം ഇന്നും അറിയപ്പെടുന്നത്. ആ ഭയാനക ദിനങ്ങളില്‍ കാശ്മീരില്‍നിന്നും രക്ഷപ്പെട്ട് ജമ്മുവില്‍ അഭയം തേടുകയും പിന്നീട് കാശ്മീരില്‍ മടങ്ങിയെത്തുകയും ചെയ്തവരുടെ പിന്‍ഗാമികളാണ് ഇന്നത്തെ കാശ്മീരി പണ്ഡിറ്റുകള്‍.
യുദ്ധത്തില്‍ പരാജയപ്പെടുത്തിയ പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് ഹിന്ദു സ്ത്രീകളെ അടിമകളാക്കി വ്യഭിചാരത്തിനും വിനോദങ്ങള്‍ക്കും ഉപയോഗിക്കുന്ന പ്രദേശമാക്കി മുഗളന്മാര് കാശ്മീരിനെ മാറ്റിയെടുത്തു.
മുഗളന്മാര്‍ക്കുശേഷം കാശ്മീര്‍ പത്താന്‍കാരുടെ പിടിയിലായി.
1820 ല്‍ മഹാരാജാ രണ്‍ജിത് സിങ് കാശ്മീരിനെ തന്റെ സാമ്രാജ്യത്തോട് ചേര്‍ത്ത് ഹിന്ദുഭരണം പുനഃസ്ഥാപിച്ചു.
ജമ്മുവിലെ ദോഗ്ര രാജവംശത്തില്‍പ്പെട്ട ഗുലാബ്സിങ് മഹാരാജാ രഞ്ജിത്ത് സിങ്ങിന്റെ വിശ്വസ്ത സേനാധിപനായിരുന്നു. ഇദ്ദേഹത്തെ മഹാരാജാവ് കാശ്മീര്‍ കാര്യങ്ങള്‍ നോക്കി നടത്താന്‍ നിയോഗിച്ചു. ഇദ്ദേഹം ജൊരാവര്‍ സിങ്ങ് എന്ന പ്രഗത്ഭനായ സേനാധിപന്റെ സഹായത്താല്‍ ലഡാക്ക് പിടിച്ചെടുത്തു. ഇവരുടെ ശ്രമഫലമായി തിബറ്റും ചൈനയുടെ നല്ലൊരു ഭാഗവും കാശ്മീര്‍ രാജ്യത്തിന്റെ ഭരണത്തിന് കീഴിലായി.
1846 ല്‍ ബ്രിട്ടീഷുകാരുമായുണ്ടാക്കിയ ഉടമ്പടി പ്രകാരം ഗുലാബ് സിങ്ങിനെ അവര്‍ ഒരു സ്വതന്ത്ര രാജാവായി അംഗീകരിച്ചു. ഇങ്ങനെ കാശ്മീര്‍ താഴ്വരയും ഝലം, രവി നദികള്‍ക്കിടയിലുള്ള മലമ്പ്രദേശങ്ങളും ദോഗ്രാ രാജവംശത്തിന്റെ ഭരണത്തിന് കീഴിലായി.
മീര്‍പുര്‍, മുസഫറാബാദ്, ഗില്‍ജിത്ത്, ബാള്‍ട്ടിസ്ഥാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ കൂടി കീഴടക്കി ഗുലാബ് സിങ്ങ് തന്റെ രാജ്യത്തോട് ചേര്‍ത്തു.
1947 വരെ കാശ്മീര്‍ ഭരിച്ചിരുന്നത് അദ്ദേഹത്തിന്റെ പിന്തുടര്ച്ചക്കാരാണ്.
ശ്രീനഗര്‍ (‘ശ്രീ’ അഥവാ ‘ഐശ്വര്യനഗരം’), അനന്ത്നാഗ് (അനന്തനാഗം), അമര്‍നാഥ്, സോനാമാര്‍ഗ്ഗ് (സുവര്‍ണമാര്‍ഗം), ബാരാമുള്ള (വരാഹമുള്), വൈഷ്ണോദേവി, രജൗരി, ബന്ധിപുര എന്നീ സ്ഥലനാമങ്ങള്‍ കാശ്മീരിന്റെ മഹത്തായ ഹൈന്ദവ പാരമ്പര്യത്തേയും സംസ്ക്കാരത്തെയുമാണ് സൂചിപ്പിക്കുന്നത്.
അരുണ്‍കുമാര്‍ കെ.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: