കേരള സംസ്ക്കാരം ഇന്ന് മാലിന്യവല്‍ക്കരണ സംസ്ക്കാരമായി മാറിയപ്പോള്‍ സംസ്ഥാനം ദുര്‍ഗന്ധപൂരിതമായി. ഇപ്പോള്‍ അതിനേയും വെല്ലുന്ന മറ്റൊരു സംസ്ക്കാരം കൂടി ഇവിടെ ഉരുത്തിരിയുകയാണ്; രാഷ്ട്രീയ ശബ്ദമലിനീകരണം. ഇത് ഒരിക്കലും നടപ്പിലാകാത്ത പദ്ധതികള്‍ പ്രഖ്യാപിക്കുന്നതുകൊണ്ടു മാത്രമല്ല, യുഡിഎഫിനെ ‘ചീപ്പ് വിഴുപ്പ്’ സ്ഥാനം സ്വയം ഏറ്റെടുത്തിരിക്കുന്ന രാഷ്ട്രീയ മാന്യന് നടത്തുന്ന അസഭ്യ ഭാഷാശൈലി കൊണ്ടും കൂടിയാണ്.
മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയ്ക്ക് കഠിനശ്രമം നടത്തുമ്പോള്‍ മുല്ലക്കര രത്നാകരന് പറഞ്ഞതുപോലെ മലയാളത്തിന് ഈ പശ്ചാത്തലത്തില്‍ ലഭിയ്ക്കാന്‍ സാധ്യത ചീത്ത ഭാഷാപദവി തന്നെയായിരിക്കും. അത് കേരളസര്‍ക്കാരിന്റെ ചീഫ് വിപ്പിന്റെ സംഭാവനയായിരിക്കും. ഈ സംഭാവനയ്ക്ക് അദ്ദേഹത്തിന് ചീത്ത ഭാഷാ പുരസ്ക്കാരവും ലഭിച്ചേക്കാം.
ചീഫ് വിപ്പിന്റെ സഭയിലെ ജോലി വിപ്പ് കൊടുക്കുകയും അംഗങ്ങളുടെ ഹാജര്‍, അവരുടെ സഭയിലെ പ്രകടനം, അവിശ്വാസ പ്രമേയങ്ങള്‍ വരുമ്പോള്‍ നിയന്ത്രണം മുതലായ പ്രധാനപ്പെട്ട ചുമതലയാണ്. പക്ഷെ കേരളത്തിലെ ചീഫ് വിപ്പ് ഒരു മനുഷ്യ ഒളിക്യാമറയായി സ്വയം രൂപാന്തരപ്പെട്ട് മാന്യരെന്ന് സമൂഹം കരുതുന്നവരെ കരിതേച്ച് കാണിച്ച് രസിക്കുകയാണ്. ഒപ്പം സദാചാര പോലീസ് മേധാവിത്വം കൂടി ഏറ്റെടുത്തിരിക്കുന്നു.
നാം തെരഞ്ഞെടുക്കുന്ന രാഷ്ട്രീയ പ്രതിനിധികള്‍ നമ്മളിലൊരാളാണ്. നമ്മുടെ നന്മയും തിന്മയും ഉള്‍ക്കൊള്ളുന്നവര്‍. പക്ഷെ തെരഞ്ഞെടുക്കപ്പട്ടാല്‍ അവരുടെ സ്വകാര്യതയിലേയ്ക്കുവരെ എത്തിനോക്കുവാനുള്ള പ്രവണത പ്രോത്സാഹിപ്പിക്കാന്‍ കൂടി ചീഫ് വിപ്പിന്റെ ഡ്യൂട്ടിയില്പ്പെടുന്നു എന്നുതോന്നും വിധമാണ് ചീഫ് വിപ്പ് പ്രവര്‍ത്തിയ്ക്കുന്നത്. ജനപ്രതിനിധികള്‍ സദാചാര പോലീസ് ചമയാറില്ല. തെരഞ്ഞെടുത്തുവിടുന്നവര്‍ അഴിമതി കാണിക്കുകയോ, ജന-പരിസ്ഥിതി-ദ്രോഹ നടപടികള്‍ കൈക്കൊള്ളുകയോ ചെയ്യുമ്പോഴാണ് ജനങ്ങള്‍ രോഷാകുലരാകുന്നത്, അവര്‍ പ്രതികരിക്കുന്നത്.
കേരളത്തില്‍ ജനപ്രതിനിധികളോ മന്ത്രിമാരോ പെണ് വിഷയത്തില്‍ അപവാദം കേട്ടാല്‍ അത് പി.ടി.ചാക്കോ ചെയ്തപോലെ രാജിയില്‍ കലാശിക്കാറില്ല. ഐസ്ക്രീം കേസില്‍ മന്ത്രി കുഞ്ഞാലിക്കുട്ടി പെണ്‍കുട്ടികളുമായി ലൈംഗികവേഴ്ച നടത്തി എന്നും അത് പുറത്തുപറയാതിരിക്കാന്‍ അദ്ദേഹത്തിന്റെ ബന്ധു റൗഫ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം റജിന എന്ന പെണ്‍കുട്ടിയ്ക്ക് മൊഴി മാറ്റാന്‍ കോഴ നല്‍കിയെന്നും അവളെ ഗള്‍ഫില്‍ അയച്ചുവെന്നും അവള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയെന്നും വാര്‍ത്ത വന്നിരുന്നു. പിന്നെ കുഞ്ഞാലിക്കുട്ടിയുടെ ശത്രുവായി റൗഫ് മാറിയപ്പോള്‍ ജഡ്ജിമാര്‍ക്ക് വരെ കേസ് ഒതുക്കാന്‍ കോഴ നല്‍കിയതായി അദ്ദേഹം ടിവി ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞു. അതിനുശേഷം പെണ്വാണിഭത്തില്പ്പെടുന്നവരെ കയ്യാമം വയ്ക്കുമെന്നും സദാചാരം പുലര്‍ത്താത്ത മന്ത്രിമാര്‍ രാജിവയ്ക്കണമെന്നും വൈരം ഹരമായ പ്രതിപക്ഷനേതാവ് ആക്രോശിച്ച് കോടതി കയറുന്നുണ്ടെങ്കിലും കുഞ്ഞാലിക്കുട്ടി മന്ത്രിസഭയില്‍ പ്രധാനിയായി തുടരുന്നു.
ഇതൊന്നും ചീഫ് വിപ്പിന് പ്രശ്നമല്ല. പക്ഷെ വനംമന്ത്രി ഗണേഷ് കുമാറിന്റെ ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങളും അദ്ദേഹത്തിന് കാമുകിയുടെ ഭര്‍ത്താവിന്റെ അടികിട്ടി എന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് ചീഫ് വിപ്പായിരുന്നു. ഗണേഷ് കുമാര്‍ പി.സി.ജോര്‍ജിന്റെ ശത്രുവായത് നെല്ലിയാംപതിയിലെ വനഭൂമി കയ്യേറ്റ ഭൂമിയാണ്, കുടിയേറ്റ ഭൂമിയല്ല എന്ന നിലപാട് എടുത്തതിനാണ്. കയ്യേറ്റ മാഫിയയെ സഹായിക്കുന്ന ചീഫ് വിപ്പിനെ ഇത് പ്രകോപിപ്പിച്ചു. അതാണ് ഗണേഷ് യാമിനി ബന്ധത്തിലെ സ്വകാര്യതകളിലേയ്ക്കും ഒളിക്യാമറയാകാന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
അത് മനസ്സിലാക്കാം. പക്ഷെ ചീഫ് വിപ്പിന്റെ വിപ്പ് ലാഷില്നിന്ന് (ണഒകജ ഘഅടഒ) രാഷ്ട്രീയത്തിലെ ഒരു മാന്യനും രക്ഷയില്ലാതായിരിക്കുന്നു. യാമിനി തങ്കച്ചി മുഖ്യമന്ത്രിയ്ക്ക് ഗണേഷിന്റെ ഗാര്‍ഹിക പീഡനത്തിനെതിരെ കത്തുനല്‍കി എന്നത് മുഖ്യമന്ത്രി നിഷേധിച്ചിട്ടും പി.സി.ജോര്‍ജ് ആരോപണത്തില്‍ ഉറച്ചുനിന്ന് കത്ത് സഭയില്‍ വായിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. ഒരു മന്ത്രിയുടെ സ്വകാര്യ ജീവിതമോ ദാമ്പത്യപ്രശ്നങ്ങളോ മന്ത്രിസഭയില്‍ ചര്‍ച്ചാ വിഷയമാകണം എന്ന് ശഠിക്കുന്നവര്‍ കേരളത്തിലെ പല സ്ഥലങ്ങളിലും ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിയ്ക്കുന്നില്ലെന്നോ വരള്‍ച്ച കാരണം 14 ജില്ലകളിലും പ്രത്യേകിച്ച് പാലക്കാട്ട് കൃഷി നാശമുണ്ടായെന്നോ ഇടുക്കിയിലെ പച്ചക്കറി കൃഷി നശിച്ച് കര്‍ഷകര്‍ ദുരിതത്തിലായെന്നോ കാണാന്‍ കൂട്ടാക്കുന്നില്ല. ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ചാ വിഷയമാക്കാന്‍ ചര്‍ച്ചകള്‍ നിയന്ത്രിക്കേണ്ട ചീഫ് വിപ്പ് ശ്രമിക്കുന്നില്ല.
ഒരു സ്ത്രീ കൈക്കുഞ്ഞുമായി ജോര്‍ജ്ജിനെ സമീപിച്ചു എന്നും അവര്‍ക്ക് താനാണ് 2000 രൂപ നല്‍കിയതെന്നും ഗൗരിയമ്മ പറഞ്ഞത് ജോര്‍ജിന്റെ സദാചാര പോലീസ് ചമയല്‍ ദുഃസഹമായപ്പോഴാണ്. 90 വയസ്സായ, ഇന്നും കേരളം ആദരിയ്ക്കുന്ന ഗൗരിയമ്മയെ നുണ പറയുന്ന കിഴവി എന്നാക്ഷേപിക്കുകയായിരുന്നു ചീഫ് വിപ്പ്. ഗൗരിയമ്മ, ടി.വി.തോമസ്, ആര്.ബാലകൃഷ്ണപിള്ള, ഗണേഷ് കുമാര്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെ സഭ്യതയുടെ അതിരുകള്‍ ലംഘിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിന് അദ്ദേഹത്തെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് കോടിയേരി, സി.ദിവാകരന്, ജോസഫ് വാഴയ്ക്കന് മുതലായവര്‍ സ്പീക്കര്‍ക്ക് പരാതി നല്കി. ഇപ്പോള്‍ പ്രശ്നം എത്തിക്സ് കമ്മറ്റിയ്ക്ക് വിട്ടിരിക്കുകയാണ്.
പി.സി.ജോര്‍ജ് കുറ്റാരോപിതനാകുമ്പോള്‍ സഭയ്ക്കുള്ളില്‍ ക്ഷമ പറഞ്ഞശേഷം പുറത്തുവന്ന് ഭാഷ ഒന്നുകൂടി കടുപ്പിച്ച് ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നു. രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി അപമാനിക്കപ്പെട്ട ഗൗരിയമ്മ ചീഫ് വിപ്പിനെ മാറ്റിയില്ലെങ്കില്‍ മുന്നണി വിടും എന്ന നിലപാടാണ് എടുത്തിരിക്കുന്നത്. മരിച്ചുപോയ ടി.വി.തോമസിനെപ്പോലും അധിക്ഷേപിക്കാന്‍ പി.സി. മടികാണിക്കുന്നില്ല. അടി കിട്ടിയ മന്ത്രി ഗണേഷ് കുമാറാണെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞതിന്റെ സദുദ്ദേശ്യം മറ്റ് മന്ത്രിമാര്‍ അപവാദമുനയിലാകരുതല്ലോ എന്ന സന്മനസ്സുകൊണ്ടായിരുന്നുവത്രെ.
പ്രതികാരം ജ്വലിക്കുന്ന ഹൃദയം പേറി നടക്കുന്ന പ്രതിപക്ഷ നേതാവ് തന്റെ ശത്രുക്കളുടെ നേരെ അസഭ്യ പദപ്രയോഗങ്ങള്‍ നടത്താറില്ല. രാഷ്ട്രീയ പ്രവര്‍ത്തകര്‍ സ്വഭാവത്തിലും പെരുമാറ്റത്തിലും വാക്കുകളിലും മാന്യത പുലര്‍ത്തുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്. പെണ്‍വിഷയത്തില്‍ രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍ ദുര്‍ബലരാണെങ്കിലും വാക്കുകളിലോ പെരുമാറ്റത്തിലോ അവര്‍ സഭ്യതയുടെ അതിരുകള്‍ ലംഘിച്ച് അവരെ തെരഞ്ഞെടുത്തയച്ചവരുടെ തലകള്‍ കുനിയാന്‍ അവസരം കൊടുക്കാറില്ല. പൂഞ്ഞാര്‍ പുലി മാത്രം ഇതിന് അപവാദമാണ്.
ചീഫ് വിപ്പിനെതിരെ ശബ്ദമുയര്‍ത്താന്‍ ആരും ധൈര്യപ്പെടാത്തത് അവര്‍ക്കും വിപ്പിന്റെ അടി കിട്ടുമെന്ന ഭയം മൂലമാണ്. മുഖ്യമന്ത്രിയ്ക്ക് തന്നെ നിയന്ത്രിക്കാന്‍ അധികാരമില്ലെന്നും തന്റെ നേതാവ് കെ.എം.മാണി ആണെന്നും പറഞ്ഞ പി.സി.ജോര്‍ജ് ഇപ്പോള്‍ പറയുന്നത് തന്നെ നിയന്ത്രിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നാണല്ലൊ.
ഇത്രയും മോശപ്പെട്ട മന്ത്രിസഭ കേരളം കണ്ടിട്ടില്ല. നേരിയ ഭൂരിപക്ഷം കാരണം കര്‍ശനനിലപാടുകള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയ്ക്കാകുന്നില്ല. അല്ലെങ്കില്‍ തന്നെ മന്ത്രിസഭയില്‍ മന്ത്രിമാര്‍ ആരോപണ വിമുക്തരല്ലല്ലോ. ഏറ്റവും ഒടുവില്‍ ആരോപണ വിധേയനായിരിക്കുന്നത് എക്സൈസ് മന്ത്രി കെ.ബാബു മാത്രമല്ല മുഖ്യമന്ത്രിയും കൂടിയാണ്. പുതിയ ബാര്‍ അനുവദിച്ചതിലും മദ്യവില വര്‍ധിപ്പിക്കുന്നതിലും ഹോളോഗ്രാം ഇടപാടിലും 116 കോടിയുടെ അഴിമതി നടന്നതായാണ് ഒരു പ്രതിപക്ഷാംഗം ആരോപിക്കുന്നത്. മദ്യോപയോഗം കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍ 54 പുതിയ ബാറുകളാണ് അനുവദിച്ചത്. ഹോളോഗ്രാം പതിക്കുന്നതില്‍നിന്ന് പൊതുമേഖലാ സ്ഥാപനമായ സിഡിറ്റിനെ ഒഴിവാക്കി കര്‍ണാടകയിലെ സ്വകാര്യ കമ്പനിയ്ക്ക് നല്‍കിയതില്‍ ദുരൂഹതയുണ്ട്. കോര്പ്പറേഷന് 40 കോടി രൂപ നഷ്ടം വരുത്തുന്ന നടപടിയാണിത്.
ബാബു മാത്രമല്ല, വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത് കാലിക്കറ്റ് സര്‍വകലാശാലയുടെ എട്ട് ഏക്കര്‍ഭൂമി ഗവര്‍ണര്‍ക്ക് പാട്ടത്തിന് നല്‍കിയതായി വ്യാജരേഖ ചമച്ചതിനാണ്. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് വിജിലന്‍സ് അന്വേഷണം നേരിടുന്ന ആളാണ്. മന്ത്രി ആര്യാടന് മുഹമ്മദ് ബജറ്റിനെ വിമര്‍ശിച്ചു രംഗത്തുവന്നു. കേരളം എന്നാല്‍ കോട്ടയവും മലപ്പുറവുമാണെന്ന ആരോപണം മറ്റുപലയിടങ്ങളില്‍നിന്നും ഉയര്‍ന്നു. യുഡിഎഫ് സര്‍ക്കാര്‍ എത്രകാലം മുമ്പോട്ട് പോകും എന്ന സംശയവും ഉയര്‍ന്നത് മന്ത്രിതലത്തിലാണ്.
ഇതൊന്നും ചീഫ് വിപ്പിന് വിഷയമല്ല. ഇപ്പോള്‍ ചീഫ് വിപ്പിന്റെ നാവിലെ സരസ്വതി വിളയാട്ടം ഭരണ-പ്രതിപക്ഷ രോഷം ഉയര്‍ത്തുമ്പോള്‍ ജോര്‍ജ് വിഷയം എത്തിക്സ് കമ്മറ്റിയ്ക്ക് വിടാനാണ് മന്ത്രിസഭാ തീരുമാനം. മുഖ്യമന്ത്രി പി.സി.ജോര്‍ജിനോട് മമതാപൂര്‍വം നിലപാടെടുക്കുന്നു എന്ന് പറയപ്പെടുമ്പോള്‍ താനും ചീഫ് വിപ്പിന്റെ ഇരയാകാതിരിക്കാനുള്ള മുന്‍കരുതലാണോ അതെന്ന സംശയവും ജനങ്ങളില്‍ ഉയരുന്നു.
ചീഫ് വിപ്പിനെ നിയന്ത്രിച്ചില്ലെങ്കില്‍ മലയാളത്തിനായുള്ള കെ.പി.രാമനുണ്ണിയുടെ അനിശ്ചിത നിരാഹാരത്തിനൊപ്പം ഭാഷാ മലിനീകരണത്തിനെതിരെയും ഒരു നിരാഹാര സമരം ഭാഷാസ്നേഹികള്‍ തുടങ്ങേണ്ടിവരും.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: