യുപിഎസ്സി ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം കഴിഞ്ഞ അഞ്ചാം തീയതി പുറപ്പെടുവിച്ചിരിക്കുകയാണ്. അതോടുകൂടി ഭാരതത്തിലെ വിവിധതലങ്ങളിലെ ഉന്നത ഉദ്യോഗസ്ഥന്മാരെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയാണ് ആരംഭിച്ചിരിക്കുന്നത്. ഒരുവര്‍ഷം ഏകദേശം മൂന്ന് ലക്ഷം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പ്രാഥമിക പരീക്ഷ, മുഖ്യ എഴുത്തുപരീക്ഷ, അഭിമുഖം എന്നീ കടമ്പകളിലൂടെ ആയിരത്തിനടുത്ത് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുക്കുക.
ഈ വര്‍ഷത്തെ വിജ്ഞാപനം പരീക്ഷയുടെ ഉള്ളടക്കത്തിലും റാങ്കിംഗ് ഘടനയിലും സമൂല പരിവര്‍ത്തനം പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷംമുമ്പ് അതായത് 2011 ല്‍ പ്രാഥമിക തലത്തില്‍ ചില മാറ്റങ്ങള്‍ യുപിഎസ്സി വരുത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ആ മാറ്റങ്ങള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഈ വര്‍ഷം പ്രാഥമിക പരീക്ഷയില്‍ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ മുഖ്യപരീക്ഷയുടെ മുഴുവന്‍ പേപ്പറുകളും എണ്ണത്തിലും ഉള്ളടക്കത്തിലും സ്കോറിംഗിലും മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ് ഇംഗ്ലീഷും ഒരു പ്രാദേശിക ഭാഷയും ഉള്‍പ്പെടെ ഒമ്പത് പേപ്പറുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഭാഷാപേപ്പറുകളുടെ മാര്‍ക്ക് അവസാന റാങ്കിംഗ് പരിഗണിച്ചിരുന്നില്ല. കമ്മീഷന് തീരുമാനിക്കുന്ന ചുരുങ്ങിയ ഭാഷാപ്രാവീണ്യം ഉണ്ടായിരിക്കണമെന്നേ നിബന്ധനയുള്ളൂ. തുടര്‍ന്നുള്ള ഏഴുപേപ്പറുകള്ക്ക് ആകെ രണ്ടായിരം മാര്‍ക്കും അഭിമുഖ പരീക്ഷക്ക് 300 മാര്‍ക്കും. അങ്ങനെ ആകെ 2300 മാര്‍ക്കില്‍ ഏറ്റവും മാര്‍ക്ക് കിട്ടുന്നവരെയാണ് വിവിധ ഉന്നതപദവികളില്‍ നിയമിച്ചിരുന്നത്. ഏഴില്‍ രണ്ട് പേപ്പറുകളാണ് നിര്‍ബന്ധിത വിഷയമായിരുന്നത്. ഉപന്യാസം എന്ന ഒന്നാം പേപ്പര്‍ ഉദ്യോഗാര്‍ത്ഥിയുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ ആണ് എഴുതേണ്ടയിരുന്നത്.
ഈ വര്‍ഷം കൊണ്ടുവന്ന മാറ്റപ്രകാരം ആകെ പേപ്പറുകള്‍ ഏഴായി പരിമിതപ്പെടുത്തിയിരിക്കുന്നു. എല്ലാത്തിന്റേയും മാര്‍ക്ക് അവസാന മൂല്യനിര്‍ണയത്തിന് തുല്യപ്രാധാന്യത്തോടെ പരിഗണിക്കുകയും ചെയ്യും. മുമ്പ് ജനറല്‍ സ്റ്റഡീസ് ആയുണ്ടായിരുന്ന രണ്ടു പേപ്പറുകളിലെ വിഷയങ്ങള്‍ തന്നെയാണ് ഇപ്പോള്‍ നാല് പേപ്പറുകളിലേക്ക് വികസിപ്പിച്ചിരിക്കുന്നത് എന്ന് പറയാം.
മുഖ്യപരീക്ഷയില്‍ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനത്തിന് മുഖ്യ സ്ഥാനം നല്‍കുന്നതോടൊപ്പം പ്രാദേശിക ഭാഷകളുടെ സാന്നിധ്യം തന്നെ ഭാവിയില്‍ ഇല്ലാതാക്കുന്നതാണ് പുതിയ പരിഷ്ക്കരണം. മുന്നൂറ് മാര്‍ക്കിന്റെ പേപ്പര്‍ ഒന്നില്‍ നൂറ് മാര്‍ക്കും ഇംഗ്ലീഷിനു വേണ്ടി മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഐശ്ചിക വിഷയമായി തെരഞ്ഞെടുക്കാന്‍ ഇരുപത്തിയഞ്ച് കോര്‍ വിഷയങ്ങളും ഭരണഘടനയുടെ ഒമ്പതാം പട്ടികയിലുള്‍പ്പെടുത്തിയ ഭാഷകളില്‍ ഇരുപത്തിയൊന്നും പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും രണ്ടെണ്ണം ഉദ്യോഗാര്‍ത്ഥിക്ക് ഐച്ഛിക വിഷയമായി തെരഞ്ഞെടുക്കാം. എന്നാല്‍ ഭാഷാ ഇതര വിഷയങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ യാതൊരു നിബന്ധനകളും വെക്കാത്ത യുപിഎസ്സി പ്രാദേശിക ഭാഷാ സാഹിത്യം തെരഞ്ഞെടുക്കുമ്പോള്‍ കടുത്ത നിബന്ധനയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പട്ടികപ്പെടുത്തിയ പ്രാദേശിക ഭാഷകളില്‍ ഏതെങ്കിലും ഭാഷ തിരഞ്ഞെടുക്കണമെങ്കില്‍ അപേക്ഷകന് ആ വിഷയത്തില്‍ അവശ്യം ബിരുദ പഠനം നടത്തിയിരിക്കണം എന്ന് നിഷ്കര്‍ഷിക്കുന്നു. ഇതോടെ ബഹുഭൂരിപക്ഷം പരീക്ഷാര്‍ത്ഥികള്‍ക്കും തങ്ങളുടെ ഒരു പേപ്പറായി പ്രാദേശിക ഭാഷ തെരഞ്ഞെടുക്കാന്‍ സാധിക്കാതെ വരുന്നു.
പരീക്ഷ എഴുതുന്ന മാധ്യമത്തിന്റെ കാര്യത്തിലും പ്രാദേശിക ഭാഷകളോട് ഈ വിവേചനം യുപിഎസ്സി പ്രകടിപ്പിക്കുന്നു. ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് പുറമെ മറ്റേതെങ്കിലും ഭാരതീയ ഭാഷ പരീക്ഷാമാധ്യമമായി (എഴുത്തുപരീക്ഷക്കും അഭിമുഖത്തിനും) തെരഞ്ഞെടുക്കണമെങ്കില്‍ ഈ ഉദ്യോഗാര്‍ത്ഥിയുടെ ബിരുദതലത്തിലെ തന്റെ പരീക്ഷാ മാധ്യമവും ആ ഭാഷ തന്നെ ആയിരുന്നിരിക്കണം എന്നാണ് പറയുന്നത്. ഈതത്വത്തില് പ്രാദേശിക ഭാഷകളില്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ ഇനിമുതല്‍ അവസരമുണ്ടായിരിക്കില്ല എന്ന് പറയുന്നതിന് തുല്യമാണ്. കാരണം ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ മാധ്യമം ഭാഷാ വിഷയങ്ങള്‍ ഒഴികെ പൊതുവില്‍ ഇംഗ്ലീഷാണ്. ഈ നിബന്ധനകള്ക്കുളളിലും ഏതെങ്കിലും പ്രാദേശിക ഭാഷയില്‍ പരീക്ഷയെഴുതാന്‍ അത്തരം അപേക്ഷകര്‍ ഉണ്ടെങ്കില്‍ തന്നെ അവരുടെ സംഖ്യ ഇരുപത്തിയഞ്ചില്‍ കുറയരുത് എന്ന് മറ്റൊരു നിബന്ധനയും വച്ചിട്ടുണ്ട്. മാത്രവുമല്ല പ്രാദേശിക ഭാഷയില്‍ പരീക്ഷയെഴുതുന്നവര്‍ സാങ്കേതിക പദങ്ങള്‍ക്ക് ബ്രാക്കറ്റില്‍ ഇംഗ്ലീഷ് എഴുതുന്നതില്‍ എന്തെങ്കിലും തെറ്റുപറ്റിയാല്‍ ആ പേപ്പര്‍ ഒരു ഭാഷയിലും പെട്ടതല്ല എന്ന് പരിഗണിച്ച് ഉപേക്ഷിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത് ഒരുതരം ഭീഷണിയാണ്.
ഒറ്റയടിക്ക് ഈ മാറ്റങ്ങളെല്ലാം വളരെ ശുഭസൂചകമാണെന്ന് തോന്നാമെങ്കിലും ഇതിന്റെ പിറകില്‍ വന്‍ ഗൂഢാലോചനയുണ്ട്. 2006 മുതല്‍ ലഭ്യമായ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്രാദേശിക ഭാഷകളിലും ഹിന്ദിയിലും പരീക്ഷ എഴുതുന്നവരുടെ എണ്ണം ക്രമമായി വര്‍ധിക്കുന്നത് കാണാം. ഇത് ഗ്രാമീണ പിന്നോക്ക വിദ്യാര്‍ത്ഥികളുടെ സിവില്‍ സര്‍വീസ് പങ്കാളിത്തത്തിന്റെ വര്‍ധിച്ചുവരുന്ന സൂചകമായാണ് വിലയിരുത്തപ്പെടുന്നത്. 2006 ല്‍ ഹിന്ദിയില്‍ പരീക്ഷയെഴുതി മെയിന്‍ പരീക്ഷക്ക് യോഗ്യരായ 3306 പേരാണുണ്ടായിരുന്നതെങ്കില്‍ അത് 2010 ല്‍ 5117 ആയി വര്‍ധിക്കുകയുണ്ടായി. ഇത് മറ്റുപ്രാദേശിക ഭാഷകളില്‍ 250 ല്‍ നിന്ന് 381 ആയാണ് വര്‍ധിച്ചത്. ഇംഗ്ലീഷില്‍ യോഗ്യത നേടിയവരുടെ എണ്ണം ഇക്കാലയളവില്‍ 3937 ല്‍നിന്ന് 5822 ആയി വര്‍ധിച്ചു. അതായത് മാതൃഭാഷയില്‍ പരീക്ഷയെഴുതിയിരുന്നവരുടെ സംഖ്യ മൊത്തം പരിഗണിച്ചാല്‍ 3556 ല്‍നിന്ന് 5496 ആയി എന്നാണ് യുപിഎസ്സിയുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. (1)കണക്കുകള്‍ പ്രകാരം ഇംഗ്ലീഷിലും ഭാരതീയ ഭാഷകളിലും പരീക്ഷ എഴുതി വിജയിക്കുന്നവരുടെ എണ്ണം ഏറെക്കുറെ തുല്യമാണ്. കുറച്ചുകൂടി സ്പഷ്ടമാക്കിയാല്‍ ഇംഗ്ലീഷ് വരേണ്യവര്‍ഗ്ഗത്തിന്റെ ഒപ്പം മത്സരിച്ച് സാധാരണ പ്രാദേശിക ഭാഷ മാധ്യമ വിദ്യാര്‍ത്ഥികള്‍ കഴിവ് തെളിയിച്ചുകൊണ്ടിരിക്കയാണ്. ഇംഗ്ലീഷാണ് വിദ്യാഭ്യാസ ഗുണനിലവാരത്തിന്റെ നിദാനം എന്ന മിഥ്യാ ധാരണയേയാണ് ഇത് തകര്‍ക്കുന്നത്. ഭാവിയില്‍ മാതൃഭാഷ വിദ്യാഭ്യാസത്തിലൂടെ ഉന്നതപദവിയില്‍ എത്താം എന്ന ശുഭസൂചനയും. ഇത് ഭാരതത്തിലെ ഏറ്റവും വലിയ കച്ചവടമേഖലയായ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍ക്കാണ് തിരിച്ചടിയാവുക.
2011 ല്‍ യുപിഎസ്സി നടത്തിയ പരിഷ്ക്കരണത്തിന്റെ മറവില്‍ പ്രാഥമിക പരീക്ഷയുടെ 22.5 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ (രണ്ടരമാര്ക്കിന്റെ 9ചോദ്യങ്ങള്‍) ഇംഗ്ലീഷ് ആക്കി നിജപ്പെടുത്തിയപ്പോള്‍ (2) പ്രാദേശിക ഭാഷകളില്‍ പരീക്ഷ എഴുതി മെയിന്‍ പരീക്ഷക്ക് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. 2011 വര്‍ഷത്തില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പരീക്ഷയെഴുതിയ 9324 ഉദ്യോഗാര്‍ത്ഥികള്‍ പ്രാഥമിക തലത്തില്‍നിന്നും യോഗ്യത നേടിയപ്പോള്‍ മറ്റ് ഭാരതീയ ഭാഷകളില്‍ പരീക്ഷയെഴുതി യോഗ്യത നേടിയവരുടെ എണ്ണം 1984 മാത്രമായിരുന്നു. ഇത് തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3512 ഉദ്യോഗാര്‍ത്ഥികളുടെ കുറവാണ് കാണിക്കുന്നത്. (3) മൂന്ന് ലക്ഷം അപേക്ഷകരില്‍നിന്ന് ഏകദേശം പതിനായിരം പേരെ തിരഞ്ഞെടുക്കുമ്പോള്‍ ഓരോ മാര്‍ക്കിന്റേയും പ്രാധാന്യം ഇത് വ്യക്തമാക്കുന്നു. ഈ യോഗ്യത നേടിയവരില്‍നിന്നും മെയിന്‍ പരീക്ഷയും അഭിമുഖവും കഴിഞ്ഞ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചവരുടെ എണ്ണം യഥാക്രമം 110 ഉം 800 ഉം ആണ്. (4)അതായത് ഇംഗ്ലീഷും പ്രാദേശിക ഭാഷയും തമ്മിലുള്ള അനുപാതം എട്ടിന് ഒന്ന് എന്നതാണ്.
പ്രാഥമിക പരീക്ഷയില്‍ 22.5 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഇംഗ്ലീഷില്‍ നിര്‍ബന്ധമാക്കിയപ്പോള്‍ അത് ഇംഗ്ലീഷ് മീഡിയക്കാരായ നഗരാധിഷ്ഠിത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത്രയവും വലിയ മുന്‍തൂക്കം ഉണ്ടാക്കിയ സ്ഥിതിക്ക് പുതിയ പരിഷ്ക്കരണത്തിലൂടെ മെയിന്‍പരീക്ഷയില്‍ 100 മാര്‍ക്കിന് ഇംഗ്ലീഷ് നിര്‍ബന്ധമാക്കുന്നതോടെ ഭാരതീയഭാഷ (മാതൃഭാഷ) വിദ്യാര്‍ത്ഥികളുടെ സിവില്‍ സര്‍വീസ് പങ്കാളിത്തം ഭാവിയില്‍ ഉണ്ടാവില്ല എന്നുതന്നെ പറയാം. അതോടൊപ്പമാണ് പ്രാദേശിക ഭാഷകളെ പ്രതികൂലമായി ബാധിക്കുന്ന പരീക്ഷാ മാധ്യമങ്ങളെ സംബന്ധിച്ച നിബന്ധനകളും യുപിഎസ്സി കൊണ്ടുവന്നിരിക്കുന്നത്.
യുപിഎസ്സിയുടെ ഈ നയംമാറ്റം ഭരണഘടനയുടെ ദേശീയ ഭാഷാനയത്തിനെതിരാണ്. ഭരണഘടനയുടെ പതിനാലാം വകുപ്പ് ഉറപ്പുനല്‍കുന്ന തുല്യ അവസരം എന്ന സങ്കല്പ്പത്തിന് നിരക്കാത്തതാണ് ഭാഷയുടെ പേരിലുള്ള ഈ വിവേചനം പുതിയ വിദ്യാഭ്യാസ വികസന പ്രക്രിയയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് ഗ്രാമീണ പിന്നോക്ക വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതാണ്. ഗുണനിലവാരത്തിന്റെ പേരില്‍ നടക്കുന്ന ഈ പരിഷ്ക്കരണം ഒരു ഗൂഢാലോചനയുടെ ഭാഗമാണ്. (6) ഈ വികാരമാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ കണ്ടത്. ഏതായാലും താല്‍ക്കാലികമായി വിജ്ഞാപനം മരവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഈ ഗൂഢാലോചനക്ക് എതിരേ നിതാന്ത ജാഗ്രത പുലര്‍ത്താന്‍ ഓരോരുത്തര്‍ക്കും കടമയുണ്ട്. പാര്‍ലമെന്റില്‍ പ്രതിഷേധവുമായി പാര്‍ട്ടിഭേദമന്യേ എല്ലാവരും ശബ്ദം മുഴക്കിയപ്പോള്‍ കേരളത്തിലെ എംപിമാരും പാര്‍ട്ടി തരംതിരിവില്ലാതെ മൗനം ദീക്ഷിച്ചത് ഏറെ ഉല്‍കണ്ഠാജനകമാണ്. പരീക്ഷയില്‍ ഇംഗ്ലീഷിന് മുന്‍തൂക്കം ഉണ്ടായിട്ടും ഏറ്റവും കൂടുതല്‍ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുള്ള കേരളത്തില്‍നിന്നും എന്തുകൊണ്ട് സിവില്‍ സര്‍വീസ് രംഗത്തേക്ക് കുട്ടികള്‍ കടന്നുവരുന്നില്ലെന്ന് നാം ഗൗരവത്തോടെ ചിന്തിക്കണം.
എ. വിനോദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: